Saturday, April 25, 2009

സ്ത്രീകളോടുള്ള വഞ്ചന

യുപിഎ ഭരണത്തിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വാഗ്ദാനലംഘനങ്ങളുടെ ഘോഷയാത്രയാണ് കാണാനായത്. ലിംഗനിര്‍ണയ പരിശോധനകള്‍, സ്ത്രീധനം ചോദിക്കല്‍, ശൈശവ വിവാഹം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങി സ്ത്രീകള്‍ക്കെതിരായി തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിലോമ നടപടികള്‍ തടയുന്നതിന് സാമൂഹ്യ കൂട്ടായ്മകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കുന്ന ഒരു ശ്രമവും ഗവമെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മറിച്ച് ഗവമെന്റിന്റെ രാഷ്ട്രീയ അജന്‍ഡകളില്‍ വളരെ കുറച്ച് സ്ഥാനം മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കപ്പെട്ടത്. ഗവമെന്റില്‍ തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള മന്ത്രാലയത്തിന് ക്യാബിനറ്റ് പദവി പോലും നല്‍കപ്പെട്ടില്ല. ഗവമെന്റിന്റെ മറ്റു കമീഷനുകളെ അപേക്ഷിച്ച് ദേശീയ വനിതാകമീഷന് താഴ്ന്ന പദവിയാണ് നല്‍കപ്പെട്ടത്. അങ്ങനെ ഈ ഗവമെന്റിന്റെ കാലത്ത് സ്ത്രീകള്‍ക്ക് രണ്ടാംതരം പദവിയെന്നത് മുകളില്‍ നിന്നുതന്നെ തുടങ്ങിയതാണ്. എന്‍ഡിഎ ഗവമെന്റിനെപ്പോലെ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയും സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റ് സംവരണംചെയ്യുന്നതിനുള്ള നിയമം പാസാക്കുന്നതില്‍ പരാജയപ്പെട്ടു.

കഴിഞ്ഞ 12 വര്‍ഷമായി അട്ടത്തുവച്ചിരിക്കുന്ന വനിതാ സംവരണബില്‍ പാസാക്കുന്നതിനായി 'നേതൃത്വം വഹിക്കു'മെന്ന് സിപിഐ എമ്മിന്റെയും ഇടതുപാര്‍ടികളുടെയും സമ്മര്‍ദത്തെത്തുടര്‍ന്ന് പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ബില്‍ പാസാക്കണമെന്ന് സിപിഐ എമ്മും ഇടതുപാര്‍ടികളും പലതവണ ആവശ്യപ്പെട്ടു. എന്നാല്‍, 'സമവായ'ത്തിന്റെ പേരുപറഞ്ഞ് ഈ വാഗ്ദാനത്തില്‍നിന്ന് യുപിഎ പിറകോട്ടുപോയി. 2008 മേയില്‍ രാജ്യസഭയില്‍ ഈ ബില്‍ ഒന്നവതരിപ്പിക്കുന്നതിന് യുപിഎ ഗവമെന്റ് നാലുവര്‍ഷമെടുത്തു. അതിനുശേഷം അതൊരു പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റിക്ക് അയച്ചുകൊടുത്തു. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ് പാര്‍ടി സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചു. അതുകൊണ്ടാണ് കരാറിനുള്ളില്‍ ഒരു കരാറുണ്ടാക്കിക്കൊണ്ട് ഇന്തോ അമേരിക്കന്‍ ആണവകരാറിനെ പിന്തുണയ്ക്കാന്‍ സമാജ് വാദി പാര്‍ടി തയ്യാറായാല്‍ വനിതാബില്‍ ഉപേക്ഷിക്കാമെന്ന് കോണ്‍ഗ്രസ് അവരുമായി കരാറുണ്ടാക്കിയത്. അങ്ങനെ ബില്‍ ശീതീകരണിയില്‍ തള്ളപ്പെട്ടു.

കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി 18 സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 5.3 ശതമാനം സ്ത്രീകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബില്‍ അംഗീകരിച്ചിരുന്നെങ്കില്‍ അത് 33 ശതമാനമായി ഉയരുമായിരുന്നു. സിപിഐ എം വനിതാസംവരണബില്ലിന് ആവര്‍ത്തിച്ച് പിന്തുണ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അത് എല്ലാ സമുദായങ്ങളിലുംപെട്ട സ്ത്രീകളെ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രതിനിധാനംചെയ്യുന്നതിന് പ്രാപ്തമാക്കും. പൊതുമിനിമം പരിപാടി 'ഗാര്‍ഹിക അതിക്രമങ്ങള്‍, ലിംഗപരമായ വിവേചനം എന്നിവയ്ക്കെതിരെ നിയമനിര്‍മാണം, എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് നിയമപരമായി പൂര്‍ണമായ തുല്യത' എന്നിവ വാഗ്ദാനം ചെയ്തിരുന്നു. ഏഴുവര്‍ഷത്തില്‍ താഴെ തടവുശിക്ഷ വിധിക്കാവുന്ന നിരവധി കുറ്റകൃത്യങ്ങളില്‍ ജാമ്യവ്യവസ്ഥകള്‍ ഉദാരമാക്കുന്നത് ഉള്‍പ്പെടെ ക്രിമിനല്‍ നടപടി നിയമത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവമെന്റ് നിരവധി ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ അറസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിക്കുന്നതായിരുന്നു ഇത്. ഈ വ്യവസ്ഥകള്‍ തിരുത്തണം. വനിതാസംഘടനകളില്‍നിന്നുണ്ടായ സമ്മര്‍ദത്തിന്റെ ഫലമായി സ്ത്രീകളെ ഗാര്‍ഹികപീഡനത്തില്‍നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമം നിര്‍മിക്കുകയുണ്ടായി. എന്നാല്‍, നിയമം നടപ്പാക്കുന്നതിന് കേന്ദ്രത്തില്‍നിന്ന് ബഡ്ജറ്റ് വിഹിതം അനുവദിക്കാന്‍ വിസമ്മതിച്ചതിനാല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിക്കല്‍ അടക്കമുള്ള നിര്‍വഹണരംഗത്തെ കാര്യങ്ങള്‍ ദുര്‍ബലപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഭര്‍ത്താക്കന്മാരും ബന്ധുക്കളും നടത്തുന്ന പീഡനസംഭവങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു.

2004ല്‍ അത്തരം സംഭവങ്ങള്‍ 58121 ആയിരുന്നെങ്കില്‍ 2007ല്‍ 75930 ആയി വര്‍ധിച്ചു. 30 ശതമാനത്തിന്റെ വര്‍ധന. സ്ത്രീധനമരണങ്ങളുടെ എണ്ണം ആഘാതമേല്‍പ്പിക്കത്തക്കതാണ്. പ്രതിദിനം 22 എണ്ണം വീതം ഏതാണ്ട് മണിക്കൂറില്‍ ഒന്നുവീതം. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ കാണിക്കുന്നത് ബലാത്സംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്നതാണ്. 2004ല്‍ 18233 ആയിരുന്നത് 2008ല്‍ 20737 ആയി . 14 ശതമാനത്തിന്റെ വളര്‍ച്ച. മാനഭംഗപ്പെടുത്തലുകളുടെ എണ്ണം ഇക്കാലത്ത് യഥാക്രമം 34567ല്‍നിന്ന് 38734 ആയി വര്‍ധിച്ചു. 12 ശതമാനത്തിന്റെ വര്‍ധന. ഇതില്‍ത്തന്നെ ഏറ്റവും അപകടകരമായ സംഗതി 25 ശതമാനം സംഭവങ്ങളിലും ഉള്‍പ്പെട്ടവര്‍ 18 വയസ്സിനുതാഴെ പ്രായമുള്ളവരാണെന്നാണ്. ലൈംഗികാതിക്രമങ്ങളും ശിശുക്കളുടെമേലുള്ള ലൈംഗികാതിക്രമങ്ങളും തടയുന്നതിന് സമഗ്രമായ നിയമം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെയാണിത് ചൂണ്ടിക്കാണിക്കുന്നത്. ലോ കമീഷനും ദേശീയ വനിതാകമീഷനും ശുപാര്‍ശ നല്‍കിയിട്ടും ഗവമെന്റ് ഈ ദിശയില്‍ നീങ്ങുന്നതിന് തയ്യാറായിട്ടില്ല. ദളിത് സ്ത്രീകള്‍ക്കെതിരായി നടന്ന ബലാത്സംഗങ്ങളുടെ എണ്ണത്തില്‍ 16 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. എന്നാല്‍, എസ്സിഎസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം ഉപയോഗപ്പെടുത്തി ഈ കുറ്റകൃത്യങ്ങളെ തടയുന്നതിന് ശ്രമിക്കുന്നില്ലെന്ന് 2006 സെപ്തംബറില്‍ രണ്ടു സ്ത്രീകളെ ഉന്നതജാതിക്കാരായ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ച ഹീനമായ ഖൈര്‍ലാഞ്ചി സംഭവം വ്യക്തമാക്കുന്നു. വിശാഖ കേസില്‍ സുപ്രീംകോടതി ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് വഹിക്കേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള്‍ കൈകാര്യംചെയ്യുന്നതിന് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ട് 12 വര്‍ഷം കഴിഞ്ഞു. വനിതാസംഘടനകളും ദേശീയ വനിതാ കമീഷനും ചര്‍ച്ച ചെയ്യുകയും ഒരു കരടു ബില്‍ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍, തൊഴിലെടുക്കുന്ന എല്ലാ വിഭാഗം സ്ത്രീകളെയും ബാധിക്കുന്ന ഈ പ്രധാന വിഷയം ഏറ്റെടുക്കല്‍ യുപിഎ ഗവമെന്റ് തയ്യാറായിട്ടില്ല. ഇതിന്റെ ഫലമായി ലൈംഗികപീഡനത്തിന് ഇരയാക്കപ്പെടുന്നെന്ന് ആരോപിക്കുന്ന സ്ത്രീകളെ ഇരയാക്കാന്‍ നിരവധി സ്വകാര്യ ബഹുരാഷ്ട്രസ്ഥാപനങ്ങള്‍ക്ക് കഴിയുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്താന്‍ തുനിയുന്നതിനുപകരം യുപിഎ ഗവമെന്റിന് വേണ്ടിയിരുന്നത് ക്രിമിനല്‍ നടപടി നിയമത്തില്‍ ഭേദഗതി വരുത്തി ഇരകളാക്കപ്പെടുന്നവരില്‍ സമ്മര്‍ദം ചെലുത്തി പ്രതികള്‍ക്കനുകൂലമായ കേസ് പിന്‍വലിക്കുന്നതില്‍ ആയിരുന്നു. വിശ്വാസവഞ്ചന (406), ലൈംഗികപീഡനം(354), ബഹുഭാര്യത്വം (494), മാനഭംഗപ്പെടുത്തല്‍ (509) തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിലാണ് ഇങ്ങനെ കേസ് പിന്‍വലിക്കാവുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. സിപിഐ എം അംഗങ്ങള്‍ പാര്‍ലമെന്റില്‍ നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അവസാന നിമിഷത്തില്‍ ഈ ഭേദഗതികള്‍ പിന്‍വലിക്കാന്‍ തയ്യാറായത്.

ദേശാഭിമാനി 250409

3 comments:

  1. നാല് വര്‍ഷം നിങ്ങള്‍ തന്നെ അല്ലെ പിന്നില്‍ നിന്നും ഭരണത്തെ താങ്ങി കൊണ്ടിരുന്നത് ?... ആ കാല അളവില്‍ ഇതൊന്നും ശ്രദ്ധയില്‍ പെട്ടില്ലേ ?...അതോ ഇതെല്ലം അവസാനത്തെ ഒരു വര്‍ഷത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ആയിരുന്നോ ?... അങ്ങനെ ആകാനെ തരമുള്ളൂ...

    ReplyDelete
  2. മേയ് 16 നു ശേഷം വീണ്ടും ചങ്ങാത്തം ആകുമല്ലോ അപ്പോള്‍ ഇതെല്ലാം ഓര്‍മയില്‍ ഉണ്ടായിരുന്നാല്‍ ..........!

    ReplyDelete
  3. കേരളത്തില്‍ ഇടതു പക്ഷത്തിനു എത്ര സ്ത്രീ സ്ഥാനര്തികള്‍ ഉണ്ട് ?

    ReplyDelete