Saturday, April 4, 2009

തരൂരിനൊരു തുറന്ന കത്ത്

പ്രിയപ്പെട്ട ശ്രീ ശശി തരൂര്‍,

താങ്കളെപ്പോലെയുള്ള ഒരാളിന്റെ മനസ്സില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഉറങ്ങിക്കിടപ്പുണ്ടെന്ന് ഒരിക്കല്‍പ്പോലും സൂചനകളുണ്ടായിട്ടില്ല. ലോകരാഷ്ട്രീയത്തിന്റെ ഗതിക്രമത്തില്‍ ഇരുണ്ടനിലപാടാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിയോണിസ്റ്റ് ലോബിക്ക് എന്നുമുണ്ടായിരുന്നത്. അവരുടെ മാനസപുത്രനെപ്പോലെ താങ്കള്‍ വാദിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. ഗൌരവമേറിയ പല ദേശീയ- അന്തര്‍ദേശീയ വിഷയത്തിലും ഇസ്രയേലി സിയോണിസ്റ്റുകളുടെ അംബാസഡറെപ്പോലെ താങ്കള്‍ വാദിക്കുമ്പോള്‍ ശരാശരി ഇന്ത്യക്കാരനുണ്ടാകുന്ന അമ്പരപ്പ് താങ്കള്‍ക്ക് മനസ്സിലാകുമോ എന്നറിയില്ല. ആ നിലപാടുകളുമായി ഒരാള്‍ ഇന്ത്യന്‍ പ്രതിനിധിയായി- യുഎന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നന്ന നയതന്ത്ര ദുരന്തം ഏത് ഇന്ത്യക്കാരനെയും ഭയപ്പെടുത്തുന്നു. ഭീകരവാദത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സാമാന്യബോധമുള്ള ഏവരും അംഗീകരിക്കും. എന്നാല്‍, ഇസ്ളാമെന്നാല്‍ ഭീകരവാദമാണെന്നും ഭീകരവാദത്തിനെതിരായ സമരം ഇസ്ളാംമതവിശ്വാസത്തിനെതിരായ സമരമാണെന്നുമുള്ള വാദം നീതിബോധമുള്ളതല്ല. അത് ഇസ്രയേലി സിയോണിസ്റ്റുകള്‍ അവരുടെ കണ്ണില്‍ചോരയില്ലാത്ത ക്രൂരതയ്ക്ക് മറയായി മുന്നോട്ടുവയ്ക്കുന്ന വിഷലിപ്തവാദമുഖമാണ്. ഇന്ത്യയില്‍ സംഘപരിവാറാണ് ഈ സിയോണിസ്റ്റ് വാദത്തിന്റെ പകര്‍പ്പവകാശികള്‍. ആഗോളതലത്തില്‍ല്‍അമേരിക്കന്‍ സാമ്രാജ്യത്വമാണ് സത്യവിരുദ്ധവും മുസ്ളിംവിരുദ്ധവുമായ നിലപാടിന്റെ തലതൊട്ടപ്പന്മാര്‍.

ഇന്ത്യക്കും ഇസ്രയേലിനും ഒരു പൊതുശത്രുവുണ്ടെന്നും പൊതുതാല്‍പ്പര്യമുണ്ടെന്നും സ്ഥാപിച്ചുകൊണ്ട് താങ്കള്‍ ജനുവരി 19ന് 'ദി ഓസ്ട്രേലിയനി'ലും 23ന് ഇസ്രയേലി ദിനപത്രമായ 'ഹാരേറ്റ്സി'ലും എഴുതിയ ലേഖനത്തിന്റെ പകര്‍പ്പുകള്‍ എന്റെ മുന്നിലുണ്ട്. ആ ലേഖന രചനയിലൂടെ താങ്കള്‍ ഉദ്ദേശിച്ചതെന്താണ്? സാമ്രാജ്യത്വവും സിയോണിസവും സംഘപരിവാറും പങ്കുവയ്ക്കുന്ന പൊതു ആശയങ്ങള്‍ക്ക് താങ്കളുടെ മനസ്സിലും ഒരിടമുണ്ടെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുക എന്നതാണോ? എങ്കില്‍ ആ ഉദ്ദേശ്യനിര്‍വഹണത്തില്‍ താങ്കള്‍ ഭാഗികവിജയം നേടിയിരിക്കുന്നു. എന്നാല്‍,ആ നിലപാട് ഇന്ത്യന്‍ ജനതയുടേതല്ല. പലസ്തീന്‍ ജനതയുമായുള്ള ഇന്ത്യയുടെ സൌഹൃദബന്ധങ്ങള്‍ക്കു നിരക്കാത്തതാണത്. ന്യൂനപക്ഷവേട്ടയ്ക്ക് തക്കം പാര്‍ത്തിരിക്കുന്ന ഭൂരിപക്ഷവര്‍ഗീയശക്തികള്‍ക്ക് ഉശിരുപകരുന്നതാണ് ആ വാദം. താങ്കളുടെ രാഷ്ട്രീയപ്രവേശത്തിന് പാതയൊരുക്കിയ കോണ്‍ഗ്രസ് പാര്‍ടിപോലും ഈ നിലപാടിനെ പരസ്യമായി പിന്തുണയ്ക്കില്ലെന്ന് എനിക്കു തോന്നുന്നു.

കോണ്‍ഗ്രസും താങ്കളും തമ്മിലുള്ള ബന്ധം സത്യത്തില്‍ല്‍ ഒരു പ്രഹേളികയണോ, ശ്രീ. തരൂര്‍?

'ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ല്‍ അരനൂറ്റാണ്ട്' എന്ന താങ്കളുടെ പുസ്തകം ഇതാ എന്റെ എഴുത്തുമേശമേല്‍ ഇരിക്കുന്നു. 'സ്വാതന്ത്ര്യത്തിനുശേഷമുള്ള നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ല്‍എന്റെ കുട്ടികള്‍ക്ക് ലഭിക്കാന്‍ പോകുന്നന്ന ഇന്ത്യയെക്കുറിച്ചുള്ള ആത്മനിഷ്ഠവും രോഷാകുലവുമായ ഒരു രൂപരേഖയാണ് ഇത്' എന്ന ആമുഖത്തിലെ വാചകത്തില്‍ എന്റെ കണ്ണ് തങ്ങിനിന്നു. ആര്‍ക്കെല്ലാം യോജിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അരനൂറ്റാണ്ട് പിന്തള്ളിയ ഇന്ത്യയെ സ്വന്തം കണ്ണുകളിലൂടെ താങ്കള്‍ കണ്ടെത്തുകയായിരുന്നു. ഇത് ഏതൊരു പാര്‍ടിയുടെ വക്താവായാണോ താങ്കള്‍ വേഷമിടുന്നത് ആ കോണ്‍ഗ്രസ് പാര്‍ടിയുടെ വലിയ നേതാക്കന്മാരെയാണ് 'സോഷ്യലിസ്റ്റ് വാചകമടിയുടെ മറവില്‍ സ്വകാര്യസ്വത്ത് സമ്പാദിച്ചുകൂട്ടുന്ന ഖദറില്‍ പൊതിഞ്ഞ മാംസപിണ്ഡങ്ങളെന്ന്' താങ്കള്‍ വിശേഷിപ്പിച്ചത്. രാജീവ്ഗാന്ധിയും സോണിയഗാന്ധിയും ഒന്നും താങ്കളുടെ കൂര്‍ത്തുമൂര്‍ത്ത വിമര്‍ശശരങ്ങളില്‍നിന്ന് രക്ഷപ്പെടുന്നില്ല. സമ്മര്‍ദത്തിനു വഴങ്ങി പിന്തിരിയുന്ന 'പുത്തന്‍ കൂറ്റുകാരനായ' രാജീവ്ഗാന്ധിയെക്കുറിച്ച് നെറ്റിചുളിച്ചുകൊണ്ടാണ് താങ്കള്‍ എഴുതിയത്. കലാശാലാ ബിരുദമില്ലാത്ത, ടൊറിനോയിലെ കരാറുകാരന്റെ മകള്‍ ഒരു വിവാഹസര്‍ട്ടിഫിക്കറ്റിന്റെ മാത്രം യോഗ്യതയില്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തിയതിനെക്കുറിച്ച് ഇന്ത്യയിലെ വരേണ്യബുദ്ധിജീവിവര്‍ഗം ഹൃദയത്തില്‍ കൊണ്ടുനടന്നന്ന രോഷം താങ്കളുടെ പുസ്തകത്തില്‍ അണപൊട്ടിയൊഴുകുന്നുണ്ടോ? ചെറിയ കാലയളവിനുള്ളില്‍ താങ്കള്‍ക്കുണ്ടായ ഭാവപ്പകര്‍ച്ച ശാന്തമായി ചിന്തിച്ചാല്‍ താങ്കളെത്തന്നെ അത്ഭുതപ്പെടുത്തും.

താങ്കളുടെ പുസ്തകത്തില്‍ 63-ാമത്തെ പേജിലെ ആ ചെറിയ ഖണ്ഡിക ഇവിടെ ഉദ്ധരിക്കാമെന്ന് എനിക്ക് തോന്നുന്നു.

'തനിക്ക് പാകമാകാത്ത ഒരു കുപ്പായത്തില്‍ല്‍കയറിക്കൂടാന്‍ പരമ്പരാഗത ഇന്ത്യന്‍ രാഷ്ട്രീയനേതാവിന്റെ ഭാഗം അഭിനയിക്കാന്‍ രാജീവ് ശ്രമിക്കുകയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചക്രം തിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് അദ്ദേഹം മറന്നു'.

'പാകമാകാത്ത കുപ്പായത്തില്‍ കയറി' കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇന്ന് താങ്കള്‍ അവതരിക്കുമ്പോള്‍ ഏതാനും മാസത്തിനുള്ളില്‍ മാറിയത് കോണ്‍ഗ്രസാണോ അതോ താങ്കളാണോ എന്ന ചോദ്യം സ്വാഭാവികമായും ഉന്നയിക്കപ്പെടുന്നു. ശരിയാണ്, കോണ്‍ഗ്രസിന് മാറ്റമുണ്ടായിട്ടുണ്ട്. വലത്തേക്കുള്ള മാറ്റം; അമേരിക്കന്‍ പക്ഷത്തേക്കുള്ള മാറ്റം. ആ മാറ്റം സാമ്പത്തിക വിദേശ നയങ്ങളില്‍ ഏറെ പ്രകടമായിരിക്കുന്നു.

ആ നയംമാറ്റമാണ് ഏതാനും ഇന്ത്യക്കാര്‍ക്ക് ശതകോടീശ്വരപട്ടികയില്‍ല്‍ സ്ഥാനം നേടിക്കൊടുത്തപ്പോള്‍ 73 കോടി ഇന്ത്യക്കാരെ പ്രതിദിനം 20 രൂപപോലും വരുമാനമില്ലാത്ത പട്ടിണിപൌരന്മാരാക്കി മാറ്റിയത് (അര്‍ജുന്‍സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് താങ്കളും ശ്രദ്ധിച്ചുകാണുമല്ലോ). ആ മാറ്റമാണ് ഇന്ത്യന്‍ ഭരണാധികാരികളെ ആണവകരാറിന്റെ സ്തുതിപാഠകന്മാരാക്കിത്തീര്‍ത്തത്. ആ മാറ്റമാണ് അമേരിക്കയുമായി സംയുക്ത സൈനിക അഭ്യാസത്തിലേക്കും ഇസ്രയേലുമായി ആയുധ ഇടപാടിലേക്കും ഇന്ത്യയെ നയിച്ചത്. ആ മാറ്റംതന്നെയാണ് പലസ്തീനും ഇറാഖുമടക്കമുള്ള സഹോദരജനതകളില്‍നിന്ന് ഇന്ത്യയെ അകറ്റിയത്. രാജ്യത്തിന്റെ മാനാഭിമാനങ്ങളെ സാമ്രാജ്യത്വത്തിന് അടിയറ വയ്ക്കുന്നന്ന ഈ ദാസ്യത്തിന്റെ ദുഃശാഠ്യമാണ് യുപിഎ ഇടതുപക്ഷ സഖ്യത്തെ ഇല്ലായ്മചെയ്തത്. ഇതെല്ലാം ഒത്തുചേരുമ്പോഴാണ് ഇന്ത്യന്‍മണ്ണില്‍ മതതീവ്രവാദത്തിന് ശക്തിപ്പെടാന്‍ കളമൊരുങ്ങുന്നത്. ആഗോളതീവ്രവാദത്തിന്റെ 'ഹിറ്റ് ലിസ്റ്റില്‍' ഇന്ത്യ ഇടം പിടിച്ചത് ഈ മാറ്റങ്ങള്‍ മൂലമാണ്.

'ടൊറിനോയിലെ കരാറുകാരന്റെ കലാശാലാ ബിരുദമില്ലാത്ത മകളുടെ' കാല് പിടിച്ചായാലും അധികാരരാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടാന്‍ പ്രാവീണ്യം കാണിച്ച താങ്കള്‍ എത്ര വലിയ മാറ്റത്തിനാണ് വിധേയമായത്!

പ്രിയപ്പെട്ട തരൂര്‍,

പ്രായപൂര്‍ത്തിയായതിനുശേഷം ഏതാണ്ട് മുഴുവന്‍ സമയവും ഇന്ത്യക്കു പുറത്ത് കഴിച്ചുകൂട്ടിയ ഒരാള്‍ എന്ന് താങ്കളെക്കുറിച്ച് താങ്കള്‍തന്നെ സമ്മതിക്കുന്നുണ്ടല്ലോ. പ്രബുദ്ധ കേരളത്തിന്റെ ഉള്‍തുടിപ്പുകളെല്ലാം ഏറ്റുവാങ്ങിയ തിരുവനന്തപുരത്തിന്റെ പ്രതിനിധിയാകാന്‍ ഈ 'മുഴുവന്‍ സമയം പുറംജീവിതം' എങ്ങനെ യോഗ്യതയാകും? വ്യക്തിപരമായി സ്നേഹമുള്ള ഒട്ടേറെപ്പേര്‍ ചിന്തിക്കുന്നുണ്ടാകും, 'പാകമാകാത്ത കുപ്പായം' അണിഞ്ഞുകൊണ്ട് താങ്കള്‍ ഈ രാഷ്ട്രീയവേഷം കെട്ടിക്കൂടായിരുന്നെന്ന്. താങ്കള്‍ക്ക് മാത്രമറിയാവുന്ന ഏതോ കാരണത്താല്‍ ഡല്‍ഹിയില്‍ താങ്കള്‍ നടത്തിയ ചരടുവലികളെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ അങ്ങാടികളില്‍ പറയുന്നുണ്ട്. അവര്‍തന്നെയാണ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളുടെ പേര് പ്രഖ്യാപിച്ചമാത്രയില്‍ താങ്കളുടെ കോലം അഗ്നിക്കിരയാക്കിയത്. ഹൈക്കമാന്‍ഡിന് സ്വീകാര്യനാകുമ്പോഴും കീഴ്കമാന്‍ഡിനാല്‍ താങ്കള്‍ വേട്ടയാടപ്പെടുന്നത് യാദൃച്ഛികമാണെന്ന് കരുതുകവയ്യ. രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും നയതന്ത്രജ്ഞന്റെ കണ്ണുകളിലൂടെമാത്രം കണ്ട താങ്കളുടെ അമേരിക്കന്‍വാസവും പിന്നീട് ദുബായ് കേന്ദ്രീകരിച്ചുകൊണ്ടുള്ള ബിസിനസ് പരിശ്രമങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറിവിലുള്ളതാണല്ലോ. അത്തരമൊരാളല്ല തിരുവനന്തപുരത്തിന്റെ എംപി ആകേണ്ടതെന്ന് അവര്‍ ചിന്തിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്തിക്കൂടാ.

ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വപ്രഖ്യാപനം ഉണ്ടായത് ഡല്‍ഹിയിലും തിരുവനന്തപുരത്തുമല്ല, അമേരിക്കയിലായിരുന്നെന്ന് താങ്കളുടെ ചില സുഹൃത്തുക്കള്‍ ഊറ്റംകൊള്ളുന്നുണ്ടെന്നു കേട്ടു. അത് കൊക്കകോളകമ്പനിയുടെ ഒരു അകത്തളയോഗത്തിലാണെന്നും അത്തരക്കാര്‍ അഭിമാനിക്കുന്നു. അഭിമാനം കൊള്ളാന്‍ ഇത്തരം അപൂര്‍വംപേരുണ്ടാകാമെങ്കിലും കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങളുടെ മുമ്പില്‍ല്‍ അതൊരു അഭിമാനകരമായ കാര്യമാകുമെന്നു കരുതാനാകില്ല.

പ്ളാച്ചിമടയിലെ പാവങ്ങളെപ്പറ്റി താങ്കള്‍ തീര്‍ച്ചയായും കേട്ടിരിക്കുമല്ലോ. കൊക്കകോള കമ്പനി അവിടെ മണ്ണിനോടും മനുഷ്യനോടും ഭൂഗര്‍ഭജലത്തിനോടും കാണിക്കുന്നന്നകൊടും കൊള്ളകള്‍ താങ്കള്‍ ശ്രദ്ധിച്ചുകാണുമോയെന്നറിയില്ല. മണ്ണിന്റെയും മനുഷ്യന്റെയും പ്രശ്നങ്ങള്‍ അറിയുന്നവരാകണം തങ്ങളുടെ പ്രതിനിധികളെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു.

മുന്നണിബന്ധങ്ങള്‍ക്കതീതമായ സത്യമാണ് ഇത്. പ്രായപൂര്‍ത്തിയായതിനുശേഷം ഒരിക്കലും നാട്ടില്‍ താമസിച്ചിട്ടില്ലെന്നതും ഇസ്രയേല്‍നയങ്ങളുടെ പിന്തുണക്കാരനാകുന്നതും കൊക്കകോള കമ്പനിയുടെ ചങ്ങാതിയാകുന്നതും ഒരു ഇന്ത്യന്‍ പാര്‍ലമെന്റ് അംഗത്തിന്റെ മികവിന് കാരണമാകുമെന്ന് അവര്‍ ചിന്തിക്കുന്നില്ല.

പ്രിയപ്പെട്ട ശശി തരൂര്‍,

താങ്കളുമായുള്ള സ്നേഹബന്ധത്തെ ഞാന്‍ വിലമതിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഞാന്‍ പറഞ്ഞുപോകുന്നത്, ഈ പാകമാകാത്ത കുപ്പായവുമായി 'ഖദറില്‍ല്‍പൊതിഞ്ഞ മാംസപിണ്ഡ'ങ്ങളോടൊപ്പം ഒരു സ്ഥാനാര്‍ഥിയായി താങ്കള്‍ അവതരിക്കേണ്ടായിരുന്നു. ഈ സ്ഥാനാര്‍ഥിത്വം തീര്‍ച്ചയായും താങ്കളെ വലുതാക്കുന്നില്ല. നാടിന്റെ ജനാധിപത്യ ബോധത്തിനുമുമ്പി‍ല്‍ താങ്കള്‍ ചെറുതാകുകയാണ്.

സ്നേഹാദരങ്ങളോടെ,
ബിനോയ് വിശ്വം.

ശശി തരൂരിന് ബിനോയ് വിശ്വത്തിന്റെ തുറന്ന കത്ത്

3 comments:

  1. കോണ്‍ഗ്രസിന് മാറ്റമുണ്ടായിട്ടുണ്ട്. വലത്തേക്കുള്ള മാറ്റം; അമേരിക്കന്‍ പക്ഷത്തേക്കുള്ള മാറ്റം. ആ മാറ്റം സാമ്പത്തിക വിദേശ നയങ്ങളില്‍ ഏറെ പ്രകടമായിരിക്കുന്നു.

    ആ നയംമാറ്റമാണ് ഏതാനും ഇന്ത്യക്കാര്‍ക്ക് ശതകോടീശ്വരപട്ടികയില്‍ല്‍ സ്ഥാനം നേടിക്കൊടുത്തപ്പോള്‍ 73 കോടി ഇന്ത്യക്കാരെ പ്രതിദിനം 20 രൂപപോലും വരുമാനമില്ലാത്ത പട്ടിണിപൌരന്മാരാക്കി മാറ്റിയത് (അര്‍ജുന്‍സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് താങ്കളും ശ്രദ്ധിച്ചുകാണുമല്ലോ). ആ മാറ്റമാണ് ഇന്ത്യന്‍ ഭരണാധികാരികളെ ആണവകരാറിന്റെ സ്തുതിപാഠകന്മാരാക്കിത്തീര്‍ത്തത്. ആ മാറ്റമാണ് അമേരിക്കയുമായി സംയുക്ത സൈനിക അഭ്യാസത്തിലേക്കും ഇസ്രയേലുമായി ആയുധ ഇടപാടിലേക്കും ഇന്ത്യയെ നയിച്ചത്. ആ മാറ്റംതന്നെയാണ് പലസ്തീനും ഇറാഖുമടക്കമുള്ള സഹോദരജനതകളില്‍നിന്ന് ഇന്ത്യയെ അകറ്റിയത്. രാജ്യത്തിന്റെ മാനാഭിമാനങ്ങളെ സാമ്രാജ്യത്വത്തിന് അടിയറ വയ്ക്കുന്നന്ന ഈ ദാസ്യത്തിന്റെ ദുഃശാഠ്യമാണ് യുപിഎ ഇടതുപക്ഷ സഖ്യത്തെ ഇല്ലായ്മചെയ്തത്. ഇതെല്ലാം ഒത്തുചേരുമ്പോഴാണ് ഇന്ത്യന്‍മണ്ണില്‍ മതതീവ്രവാദത്തിന് ശക്തിപ്പെടാന്‍ കളമൊരുങ്ങുന്നത്. ആഗോളതീവ്രവാദത്തിന്റെ 'ഹിറ്റ് ലിസ്റ്റില്‍' ഇന്ത്യ ഇടം പിടിച്ചത് ഈ മാറ്റങ്ങള്‍ മൂലമാണ്.

    ശശി തരൂരിനു ബിനോയ് വിശ്വത്തിന്റെ തുറന്ന കത്ത്.

    ReplyDelete
  2. ivideyum sadhyatha Israyel thanne...

    Israyel illarunnenkil C P M enthu parayumaayirunno aavo?

    ReplyDelete
  3. ഇല്ലായിരുന്നെങ്കില്‍, ഉണ്ടായിരുന്നെങ്കില്‍ എന്നതൊക്കെ വിട്ട് ഇപ്പോഴത്തെ കാര്യം വല്ലതും പറയാനുണ്ടെങ്കില്‍ പറയുക പാഞ്ഞിരം‌പാടം...

    ReplyDelete