Wednesday, April 29, 2009

പൊന്നാനിയിലെ 'ചെക്ക'നും പത്തനംതിട്ടയില്‍ മൈക്ക് നിഷേധിക്കപ്പെട്ട അജ്ഞാത സുഹൃത്തും

"ആ ചെക്കനെ നിങ്ങള്‍ തയ്യാറാക്കിക്കൊണ്ടുവന്നതല്ലേ, ഇമ്മാതിരി ചോദ്യം ചോദിക്കാന്‍?'' ഹാലിളകിയമട്ടില്‍ ഒരു മുസ്ളിംലീഗ് പ്രവര്‍ത്തകന്‍ മുന്നില്‍. എന്റെ നിഷേധവും എതിര്‍വാദവും ഒന്നും ഒട്ടും വിലപ്പോവുന്നില്ല. അക്ഷരാര്‍ഥത്തിലുള്ള മേക്കിട്ടുകയറ്റം. വീറും വാശിയും വൈരാഗ്യവുമൊക്കെ വരിഞ്ഞുമുറുകി ഇപ്പോപ്പൊട്ടും എന്ന മട്ടില്‍ നില്‍ക്കുന്ന പൊന്നാനിയില്‍ നടന്ന 'പടക്കളം' ആണ് വേദി. മീശ മുളയ്ക്കാത്ത, അതിനുള്ള ലക്ഷണംപോലും ഇല്ലാത്ത ഒരു 'ചെക്കനാ'ണ് കേന്ദ്ര കഥാപാത്രം. ജീവിതത്തില്‍ ഞാനാദ്യമായി കാണുകയാണവനെ. പൊന്നാനിയിലെ സ്ഥാനാര്‍ഥികളായ ഇ ടി മുഹമ്മദ് ബഷീറും ഹുസൈന്‍ രണ്ടത്താണിയും ജനചന്ദ്രന്‍മാസ്റ്ററും നിരന്നുനില്‍ക്കുന്ന വേദി. എല്‍ ഡി എഫിന്റെ പി ഡി പി ബന്ധമാണ് കേന്ദ്ര വിഷയം. ചോദ്യം ചോദിക്കാന്‍ തിരക്കുകൂട്ടുന്നവര്‍ക്കിടയില്‍ മൈക്കിന് വേണ്ടി നീണ്ട കൈകളില്‍ ഒന്ന് അവന്റേതായിരുന്നു. ഭാവിയിലെ ഒരു വോട്ടറുടെ ചേദ്യം എന്ന ആമുഖത്തോടെയാണ് ഞാനവന് മൈക്ക് കൊടുത്തത്. ഇ ടി മുഹമ്മദ് ബഷീറിനോടായിരുന്നു ചേദ്യം.

വര്‍ഗീയകക്ഷികളോടുള്ള ലീഗിന്റെ നിലപാട് എന്ത്? പൊന്നാനിയില്‍ ലീഗിനെ തുണയ്ക്കുന്ന ജമാഅത്തെ ഇസ്ളാമി വര്‍ഗീയകക്ഷിയാണോ എന്നതായിരുന്നു അവന്റെ ചേദ്യം. ഇ ടി മുഹമ്മദ് ബഷീര്‍ ചോദ്യത്തിന്റെ രണ്ടാംഭാഗം ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ആദ്യചോദ്യത്തിന് ഉത്തരം നല്‍കി അവസാനിപ്പിച്ചു. ജമാഅത്തെ ഇസ്ളാമി വര്‍ഗീയകക്ഷിയാണോ എന്ന ചോദ്യം ഞാന്‍ ഓര്‍മിപ്പിച്ചപ്പോള്‍ ഇ ടിയ്ക്ക് ചെറുതായി ദേഷ്യം പിടിച്ചു. ആ ചോദ്യം നിങ്ങളുടെ വകയല്ലേ എന്നായി ഇ ടി. എന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട നിമിഷം. ഞാന്‍ വിശദീകരണത്തിനൊന്നും നില്‍ക്കാതെ മൈക്ക് വീണ്ടും 'ചെക്കന്' കൊടുത്തു. അവനേതോ മൂത്ത എസഎഫഐക്കാരന്‍ ആയിരുന്നിരിക്കണം. 'ചെക്കന്‍' കത്തിക്കയറി. ചോദ്യം ആവര്‍ത്തിക്കുക മാത്രമല്ല കെ പി സി സി പ്രസിഡന്റ് ജമാഅത്ത് നേതാക്കളുമായി ചര്‍ച്ചനടത്തിയ കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. "അപ്പോ ങ്ങക്ക് ഓലെപ്പറ്റും ല്ലേ?'' എന്ന ചോദ്യത്തോടെയായിരുന്നു ഒടുക്കം. ചുവപ്പന്മാരുടെ കൈയടി കൂടിയായപ്പോള്‍ ലീഗുകാര്‍ക്ക് കലികയറി. പിന്നെ തീര്‍ത്താത്തീരാത്ത ഒച്ചേം വിളീം. ഇതിന്റെ ഭാഗമായാണ് ലീഗ് പ്രവര്‍ത്തകന്‍ എന്റെ മേക്കിട്ടുകയറിയത്. അലമ്പിപ്പോയ സദസ്സ് ഒന്നു നേരെയാക്കിയെടുക്കാന്‍ പെടാപ്പാടു പെടേണ്ടിവന്നു.

വിവിധ ആംഗിളുകളില്‍ നാലു ക്യാമറവച്ചാണ് 'പടക്കള'ത്തിന്റെ ഷൂട്ടിങ്. ബഹളവും കൈയാങ്കളിയും ഒക്കെ അതുകൊണ്ട് സമഗ്രമായി ചിത്രീകരിക്കപ്പെടും; സംപ്രേക്ഷണം ചെയ്യപ്പെടും. കാസര്‍കോട്മുതല്‍ തിരുവനന്തപുരംവരെ 'പടക്കളം'നടത്തി തിരിച്ചുവന്നപ്പോള്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ദോഷൈകദൃക്കുകള്‍ക്ക് അറിയേണ്ട ഏകകാര്യം എത്ര സ്ഥലത്തുനിന്ന് അടികിട്ടി എന്നതായിരുന്നു.

കൈരളി-പീപ്പിള്‍ ടി വി ഇത്തവണ രണ്ട് തെരഞ്ഞെടുപ്പ് സംവാദ പരിപാടികളാണ് നടത്തിയത്. 'ബൈ ദ പീപ്പി'ളും 'പടക്കള'വും. പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ നടത്തിയ 'ബൈ ദ പീപ്പിള്‍' കൃത്യമായ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ 'പടക്കളം' വന്നപ്പോഴേക്കും സ്ഥിതിയാകെ മാറി. തെരഞ്ഞെടുപ്പ് ചൂട് അതിന്റെ ഉച്ചസ്ഥായിയില്‍. സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും മാത്രമല്ല സാധാരണ വോട്ടര്‍ പോലും നല്ല ചൂടില്‍. കൊണ്ടും കൊടുത്തും നീളുന്ന സംവാദം പലപ്പോഴും തര്‍ക്കത്തിലേക്കും ബഹളത്തിലേക്കും കൈയാങ്കളിയിലേക്കും നീണ്ടു. അതുകൊണ്ടുമാത്രം ഇത്തരം പരിപാടികള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചക്ക് കാരണമാവുകയും ചെയ്തു.

ജനാധിപത്യ ലോകത്ത് ഭൂമിമലയാളത്തില്‍ മാത്രമുള്ള ഒരേര്‍പ്പാടാണ് 'പടക്കള'ങ്ങള്‍. പടക്കളം, പടയോട്ടം, പോര്‍ക്കളം, കുരുക്ഷേത്രം, കൊടിപ്പട തുടങ്ങി നാനാജാതി പേരുകളില്‍ വിവിധ ചാനലുകളില്‍ അരങ്ങേറുന്ന രാഷ്ട്രീയ സംവാദങ്ങള്‍. തെരഞ്ഞെടുപ്പ്കാലത്ത് നേതാക്കന്മാരും സ്ഥാനാര്‍ഥികളും ജനങ്ങള്‍ക്ക് ഇടയില്‍ നിന്നുകൊണ്ട് തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്ന രീതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടെലിവിഷന്‍ വലിയ പങ്ക് വഹിക്കുന്ന അമേരിക്കയില്‍പ്പോലും ഇത്ര വിശാലമായ സ്ഥിതിയില്‍ ഈ ഏര്‍പ്പാടില്ല. അവിടെ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ പതിവാണെങ്കിലും ഇത്തരത്തില്‍ ജനകീയ വിചാരണക്ക് വിധേയരാവാന്‍ നേതാക്കളും സ്ഥാനാര്‍ഥികളും തയ്യാറാവാറില്ല. സത്യത്തില്‍ ഇതൊരു ജനകീയ വിചാരണ തന്നെയാണ്. ആര്‍ക്കും കടന്നെത്താവുന്ന തുറന്ന വേദിയില്‍, എന്ത് ചോദ്യവും ചോദിക്കാന്‍ അവകാശമുള്ള ജനങ്ങള്‍ക്ക് മുമ്പില്‍, എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനായി നില്‍ക്കേണ്ടിവരിക. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ഏത് ചോദ്യത്തിനും ഒരു റഫറന്‍സിന്റെയും അകമ്പടി ഇല്ലാതെ മറുപടി പറയേണ്ടിവരിക. തോല്‍പ്പിക്കാനും അപമാനിക്കാനും ലക്ഷ്യമിടുന്ന ചോദ്യങ്ങളെവരെ സംയമനത്തോടെ നേരിടുക. പല കാരണങ്ങള്‍കൊണ്ടും നേരിട്ട് ഉത്തരം പറയാനാവാത്ത ചോദ്യങ്ങളില്‍നിന്ന് വിദഗ്ധമായി ഒഴിഞ്ഞുമാറുക. പ്രകോപനങ്ങള്‍ക്ക് വശംവദനാവാതിരിക്കുക. അശ്രദ്ധകൊണ്ട് ഒരു വാക്ക് വായില്‍നിന്ന് വീണാല്‍ അത് പ്രചാരണ രംഗത്ത് എടുത്തുവീശാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് മുന്നില്‍ അങ്ങനെയൊന്നും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചോദ്യവും ഉത്തരവും ഒന്നും എഡിറ്റ് ചെയ്യപ്പെടാതെ പലപ്പോഴും ലൈവായിതന്നെ സംപ്രേക്ഷണം ചെയ്യപ്പെടുന്ന സ്ഥിതിയിലാണിതൊക്കെ എന്നുകൂടി ഓര്‍ക്കുക. വീറും വാശിയും കത്തിനില്‍ക്കുന്ന തെരഞ്ഞെടുപ്പുകാലത്ത് ഇത്തരം സാഹസത്തിന് മുതിരുന്ന പൊതുപ്രവര്‍ത്തകരെ നമിക്കുകതന്നെ വേണം.

ഇനി മുന്നിലിരിക്കുന്ന ജനക്കൂട്ടമോ? അത് കൃത്യമായും നമ്മുടെ സമൂഹത്തിന്റെ ക്രോസ് സെക്ഷനാണ്. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും അധ്യാപകരും വിദ്യാര്‍ഥികളും മുതല്‍ പൊതു പ്രവര്‍ത്തകരും കച്ചവടക്കാരുംവരെ. മദ്യപരും ബ്ളേഡ്കാരും മുതല്‍ കൂലിത്തല്ലുകാരും കൂട്ടിക്കൊടുപ്പുകാരും വരെ. ആര്‍ക്കും ആരെയും നിയന്ത്രിക്കാനാവില്ല. ഉള്ളത് സ്വയം നിയന്ത്രണം മാത്രം. അത് കൈവിട്ടുപോകുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.

ഇടുക്കിയില്‍വച്ച് ഒരമ്മാവന്‍ പലതവണ മൈക്കിനുവേണ്ടി ശ്രമിച്ചു. അല്പം ഉള്ളിലുണ്ടോ എന്ന സംശയംകൊണ്ട് കൊടുത്തില്ല. അമ്മാവനു പിന്നില്‍ ആളുകള്‍ അണിനിരക്കുകകൂടി ചെയ്തതോടെ വഴങ്ങേണ്ടിവന്നു. നേരത്തെ തോന്നിയ സംശയം ശരിയായിരുന്നു. അമ്മാവന്‍ ചോദ്യം ചോദിക്കാതെ കാടും പടപ്പും തല്ലി കൃത്യമായിത്തന്നെ കാടുകയറാന്‍ തുടങ്ങി. ചുറ്റും പരിഹാസച്ചിരികള്‍ മുഴങ്ങിയതോടെ ക്ഷുഭിത വാര്‍ധക്യം ഉണര്‍ന്നു. എന്നെ നിനക്കൊന്നും അറിയില്ലെടാ എന്ന് ആമുഖത്തോടെ തുടങ്ങി; ഒടുവില്‍ കോഴിക്കോടന്‍ ശൈലിയില്‍ പറഞ്ഞാല്‍ സംഖ്യ ചാമ്പി. സംഖ്യയല്ല സംഖ്യകള്‍. ലൈവ് അല്ലാതിരുന്നത് ഭാഗ്യം. അമ്മാവന്റെ ക്ഷോഭത്തിന് കാരണമുണ്ടായിരുന്നു. ആള്‍ പഴയ പൊതുപ്രവര്‍ത്തകനായിരുന്നു; ഒപ്പം പഴയ പത്രാധിപരും. ഇന്ദിരാഗാന്ധിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ അവര്‍ക്ക് എതിരെ ചിക്കമംഗലൂരില്‍ പോയി മത്സരിച്ചിട്ടുവരെയുണ്ട്. മൈക്ക് തിരികെ വാങ്ങിക്കഴിഞ്ഞിട്ടും പ്രക്ഷോഭകാരിയായ അമ്മാവന്‍ ഏറെ നേരം പെയ്തു.

വിവിധ ചാനലുകളിലെ ചര്‍ച്ചകളുടെയെല്ലാം ഒന്നാം നിരയില്‍ പലപ്പോഴും ഒരേ മുഖങ്ങള്‍ കാണാം. ഇതിനുവേണ്ടി കച്ചമുറുക്കി വരുന്നവര്‍. ചോദ്യങ്ങള്‍ ചോദിച്ച് എതിരാളികളെ കുടുക്കാനാണ് ചിലരുടെ വരവെങ്കില്‍ പരമപ്രധാനമായി തങ്ങള്‍ കാണുന്ന വിഷയം എല്ലാ ചാനലുകളിലും ഉന്നയിക്കുകയാവും മറ്റുചിലരുടെ ലക്ഷ്യം. പടക്കളത്തില്‍ നീലേശ്വരം തൈക്കടപ്പുറത്തെ പ്രശ്നം ഉന്നയിച്ച ആളോട് പി കരുണാകരന്‍ തിരിച്ചുചോദിച്ചു, "ഞാനിതിന് എത്ര തവണയായി നിങ്ങളോട് മറുപടി പറയുന്നു?'' കണ്ണൂരില്‍ കണ്ട സ്ഥിരം ചോദ്യക്കാരന്‍ തിരുവേപ്പതി മില്ലിലെ മുന്‍ ജീവനക്കാരനാണ്. മില്ലിന്റെ പ്രശ്നം വികാര വിവശനായാണ് അദ്ദേഹം ഉന്നയിക്കുന്നത്. ചോദ്യം പ്രസ്താവനയായി വല്ലാതെ നീളുന്നത് കണ്ടപ്പോള്‍ ഇടപെടേണ്ടിവന്നു. അയാള്‍ പെട്ടെന്ന് ക്ഷുഭിതനായി. നിങ്ങള്‍ പക്ഷപാതപരമായാണ് ഇത് നടത്തുന്നത് എന്ന് അയാള്‍ ആക്രോശിച്ചു. ഇവിടെ കൂടിയിരിക്കുന്നവരില്‍ കുറച്ചുപേരെങ്കിലും അങ്ങനെ പറഞ്ഞാല്‍ ഈ പരിപാടി ഇപ്പോള്‍ അവസാനിപ്പിക്കുമെന്ന് ഞാന്‍ പറഞ്ഞു. ആരും അയാളെ പിന്താങ്ങിയില്ല. ആദ്യമായായിരുന്നു അത്തരം ഒരു ആരോപണം. സമാനമായ മറ്റു പരിപാടികളില്‍നിന്ന് വ്യത്യസ്തമായി 'പടക്കള'ത്തില്‍ മോഡറേറ്റര്‍ ചോദ്യം ചോദിക്കുന്ന രീതി ഉണ്ടായിരുന്നില്ല. ചോദ്യങ്ങള്‍ തീര്‍ത്തും ജനങ്ങളുടെ വകയായിരുന്നു. മറ്റുള്ള പരിപാടികളില്‍ പലതിലും അടിയും ബഹളവും സ്ഥിരമായപ്പോഴും 'പടക്കളം' താരതമ്യേന ശാന്തമായി നടന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നു. തീര്‍ച്ചയായും ഇത്തരം സംവാദങ്ങളില്‍ ചോദ്യകര്‍ത്താവും ഉത്തരം നല്‍കുന്ന ആളും തമ്മിലുള്ള നീയോ ഞാനോ മത്സരമാണ് നടക്കുക. മോഡറേറ്റര്‍ ചോദ്യം ചോദിക്കുമ്പോള്‍ അയാളും ഈ മത്സരത്തിന്റെ ഭാഗമായി മാറും. സ്വയം ജയിക്കാനുള്ള ശ്രമം സ്വാഭാവികമായും ഉണ്ടാവും. അതോടെ എതിര്‍പക്ഷം ശത്രുക്കളാവും. പിന്നെ ബഹളം തുടങ്ങാന്‍ അധിക നേരമൊന്നും വേണ്ട.

ടെലിവിഷന്‍ മീഡിയത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കുക; മുന്നിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കുക. ടെലിവിഷന്‍ 'ടോക്ഷോ'കളില്‍ വിജയിക്കുന്നവര്‍ കൃത്യമായും ഇത് ചെയ്യുന്നവരാണ്. പ്രസംഗനൈപുണികൊണ്ട് ഇവിടെ ഒരു കാര്യവും ഇല്ല. പ്രസംഗം ഒരുതരം അധിനിവേശമാണ്. ഒരു എതിര്‍പ്പും നേരിടാതെയുള്ള അധിനിവേശം. എന്നാല്‍ ടെലിവിഷന്‍ സംവാദങ്ങളില്‍ പ്രധാനം യുക്തിഭദ്രമായി കാര്യങ്ങള്‍ അവതരിപ്പിക്കലാണ്. ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയുന്നതിലാണ്. നീട്ടിപ്പറയുകയല്ല പരമാവധി കുറുക്കിപ്പറയുക. ഒപ്പം നിങ്ങളുടെ ശരീരഭാഷയും പരമപ്രധാനമാണ്. ടെലിവിഷന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ആരും പ്രേക്ഷകരുടെ മനസ്സില്‍ ഇടംതേടുക അവരുടെ ശരീരഭാഷയിലൂടെയാണ്. പ്രസംഗിക്കുമ്പോഴും പത്രസമ്മേളനങ്ങളിലോ സംവാദങ്ങളിലോ ഒക്കെ പങ്കെടുക്കുമ്പോഴും ഉള്ള ചേഷ്ടകളും ഭാവങ്ങളും എല്ലാം വളരെ പ്രധാനമാണ്. ഒരു നേതാവ് പറയുന്ന കാര്യം ശരിയോ എന്ന് പ്രേക്ഷകര്‍ മനസ്സിലാക്കുക അയാളുടെ ശരീരഭാഷയിലൂടെയാണ്.

പണ്ടത്തെപ്പോലെ രാഷ്ട്രീയം പുരുഷകുത്തകയല്ല ഇപ്പോള്‍. അടുക്കളകള്‍ക്കുള്ളില്‍വരെ ടെലിവിഷന്‍ വഴി രാഷ്ട്രീയക്കാരെത്തുമ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഇഷ്ടാനിഷ്ടങ്ങളും പരമപ്രധാനമാവുന്നു. ഒരു നേതാവിനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതിലും വെറുക്കുന്നതിലും എല്ലാം ഈ ഘടകങ്ങളും ഉണ്ട്. ഇ കെ നായനാരുടെ മരണത്തില്‍ കേരളം ഒന്നടങ്കം വിങ്ങിപ്പൊട്ടിയതിനുപിന്നില്‍ ടെലിവിഷന്‍ വലിയ ഘടകമായിരുന്നു. ടെലിവിഷനിലൂടെ നായനാര്‍ ഓരോ കേരളീയ ഗൃഹത്തിലെയും കാരണവരായി മാറിയിരുന്നു.

തെരഞ്ഞെടുപ്പുവരുമ്പോള്‍ സ്ഥാനാര്‍ഥികളെയും നേതാക്കളെയും അടുത്തറിയാന്‍ ജനങ്ങള്‍ക്ക് കഴിയുക 'പടക്കളം' പോലുള്ള ടോക്ഷോകളിലൂടെയാണ്. പ്രകോപനപരമായ ചോദ്യങ്ങളോടുപോലും സംയമനത്തോടും മാന്യതയോടും വ്യക്തതയോടും ഉത്തരം പറയുന്ന സ്ഥാനാര്‍ഥി ജനത്തിന്റെ ഇഷ്ടക്കാരനാവും. പടക്കളത്തില്‍ പങ്കെടുത്ത സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രസന്നവദനന്‍ ആരായിരുന്നു എന്ന് ചോദിച്ചാല്‍ കാസര്‍കോട്ടെ ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെയും ആലത്തൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ബിജുവിനെയും ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ പി ധനപാലനെയും എല്ലാം മറികടന്നുകൊണ്ട് മനസ്സില്‍ വരുന്നത് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. അനന്തഗോപനാണ്. സിപിഐ എം ജില്ലാ സെക്രട്ടറിയാണ് അനന്തഗോപന്‍. തുറന്നു ചിരിക്കാത്ത ഗൌരവ പ്രകൃതരായ സിപിഐഎം നേതാക്കളുടെ ലിസ്റ്റിലായിരുന്നത്രേ ഇത്രകാലവും അനന്തഗോപന്റെ പേരും. എന്നാല്‍ സ്ഥാനാര്‍ഥിയായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയതോടെ അണികളും പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഉള്ള ഗൌരവം മുഴുവന്‍ ചോര്‍ത്തിക്കളഞ്ഞത്രേ. ഏത് പ്രകോപനമുള്ള ചോദ്യത്തെയും അനന്തഗോപന്‍ മന്ദഹാസംകൊണ്ട് നേരിട്ടു. യുഡിഎഫ് ശക്തികേന്ദ്രമായി കണക്കാക്കുന്ന പത്തനംതിട്ടയില്‍ ഇക്കുറി എല്‍ഡിഎഫ് വിജയിച്ചാല്‍ ആ ജയത്തിനു കൊടിപിടിക്കുക അനന്തഗോപന്റെ ഈ ഗുണവിശേഷമാവും.

തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറഞ്ഞു. ഇപ്പോള്‍ പൊതുപ്രവര്‍ത്തകരോട് ബഹുമാനം കൂടി എന്ന്. മലയാളം ചാനലുകളുടെ 'ടോക്ഷോ'കളില്‍നിന്ന് രണ്ടുവട്ടം ക്ഷോഭിച്ച് ഇറങ്ങിപ്പോയ ആളാണ് തരൂര്‍. ഉന്നതങ്ങളില്‍ നിന്നിറങ്ങിവന്ന് കണ്ട അണ്ടനോടും അടകോടനോടും വോട്ടുചോദിച്ച് അവരുടെ ചീത്തയും ചോദ്യംചെയ്യലുമെല്ലാം കേട്ട് വെയിലുകൊണ്ട് നടന്നപ്പോഴാണ് തരൂരിന് "ബ്ളഡി പൊളിറ്റീഷ്യന്‍സ്'' എത്ര ഉയര്‍ന്നവരാണ് എന്ന് മനസ്സിലായത്. തരൂരിനെപ്പോലുള്ളവര്‍ക്ക് വൈകിമാത്രം മനസ്സിലായതാണെങ്കിലും ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും പ്രചാരണത്തിന്റെയും എല്ലാം പ്രാധാന്യം ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് വ്യക്തമായി അറിയാം. തെരുവുകളില്‍ നടത്തുന്ന ടെലിവിഷന്‍ 'ടോക്ഷോ'കളിലെ ജനപങ്കാളിത്തംതന്നെ അതിനുള്ള തെളിവ്.

'പടക്കളം' ഇത്തവണ ലൈവ് ആയിരുന്നില്ല. അതു മിക്ക മണ്ഡലങ്ങളിലും ഷൂട്ട്ചെയ്തത് കാലത്ത് ഏഴുമണിക്കായിരുന്നു! സ്ഥാനാര്‍ഥികളുടെ സൌകര്യം കണക്കിലെടുത്തായിരുന്നു ഇത്. കിഴക്ക് വെള്ളകീറുന്നതിനൊപ്പം ജനങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് പങ്കെടുക്കാന്‍ ഒഴുകിയെത്തുന്നു. ഭൂമി മലയാളത്തിലേ ഇതും സംഭവിക്കൂ. ഈ വരവ് ടെലിവിഷനില്‍ മുഖം കാണിക്കാനാണെന്നൊക്കെപ്പറയുന്നത് ശുദ്ധ തോന്നിവാസമാണ്. സ്വന്തം പക്ഷത്തിന്റെ ഉയര്‍ച്ചയും വിജയവും മാത്രമാണവരുടെ ലക്ഷ്യം. നമ്മുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഏറ്റവും സക്രിയമായ ഒരംശമാണിത്. ചിലര്‍ കൂട്ടംചേര്‍ന്നു വരും; പരിപാടി മൊത്തം ഹൈജാക്ക്ചെയ്യാന്‍. തുടക്കത്തിലേ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ പിന്നെ മോഡറേറ്റര്‍ അടക്കം പുറത്തായിപ്പോവും. ആവേശവും വാശിയും മൂത്ത് ബഹളം ഉണ്ടാക്കുന്നവരെ നിയന്ത്രിക്കുക ശ്രമകരമായ ജോലിയാണ്. വാശിക്കാരും വികൃതികളും നിറഞ്ഞ ക്ളാസ് നിയന്ത്രിക്കുന്ന അധ്യാപകന്റെ റോളാണ് ഇവിടെ മോഡറേറ്റര്‍ക്ക്. പ്രോത്സാഹിപ്പിക്കലും അംഗീകരിപ്പിക്കലും ആശ്വസിപ്പിക്കലും അപൂര്‍വമായെങ്കിലും ശാസിക്കലും ഒക്കെ വേണ്ടിവരും. ഈ സമയത്തൊക്കെ നടത്തിപ്പുകാരനില്‍ നിന്നുണ്ടാവുന്ന തെറ്റായ ഒരു വാക്ക് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയാവില്ല. സ്ഥാനാര്‍ഥി മാത്രമല്ല മോഡറേറ്ററും വാക്കിനെച്ചൊല്ലി ബദ്ധശ്രദ്ധനാവണം എന്നര്‍ഥം.

സ്ഥാനാര്‍ഥികളും മോഡറേറ്ററും മാത്രമല്ല ചോദ്യകര്‍ത്താക്കളില്‍ ആരെങ്കിലും തന്നെ തെറ്റായ പരാമര്‍ശം നടത്തിയാലും മതി സംഗതി കുഴമറിയാന്‍. ഒരു ചെറിയ വീഴ്ചപോലും രാഷ്ട്രീയമായി മുതലെടുക്കാനുള്ള തീവ്രശ്രമം തന്നെ അരങ്ങേറും. ഇത്തവണ പാലക്കാട്ടുവച്ച് അത്തരം ഒരു സംഭവം ഉണ്ടായി. അത് യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയുടെ ഇറങ്ങിപ്പോക്കില്‍ കലാശിച്ചു. മുംബൈ ആക്രമണം ഉണ്ടായപ്പോള്‍ രാഹുല്‍ഗാന്ധി ഏതോ ഹോട്ടലില്‍ അടിച്ചു പൂക്കുറ്റിയായിക്കിടക്കുകയായിരുന്നില്ലേ എന്നതായിരുന്നു ഒരു ചെറുപ്പക്കാരന്റെ ചോദ്യം. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ക്ഷുഭിതരായി. വലിയ ബഹളം. ഒരുവേള കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്നുപോലും ഭയന്നു. നാമനിര്‍ദേശപത്രിക നല്‍കാന്‍ തിരക്കുകൂട്ടി നിന്ന യുഡിഎഫ് സ്ഥാനാര്‍ഥിയും കൂട്ടരും പ്രതിഷേധം പ്രകടിപ്പിച്ച് ഇറങ്ങിപ്പോയി. രംഗം ശാന്തമായപ്പോള്‍ ഞാനാ ചെറുപ്പക്കാരനെ ശാസിച്ചു. നേതാക്കന്മാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സംസ്കാരം വളര്‍ന്നാല്‍ പിന്നെ ഇത്തരം ഒരു ചര്‍ച്ചയും ഒരിടത്തും നടത്താനാവില്ല. വ്യക്തികളെ മാത്രമല്ല പ്രസ്ഥാനങ്ങളെയും അവമതിക്കരുത്. ക്യാമറ ഓണ്‍ ചെയ്യുന്നതിനുമുമ്പുള്ള ആമുഖ പ്രഭാഷണത്തില്‍ ചില സാരോപദേശകരെപ്പോലെ ഞാനിക്കാര്യം പേര്‍ത്തും പേര്‍ത്തും പറയാറുണ്ട്. പലയിടത്തും പക്ഷേ അതൊന്നും ഏശാറില്ല.

മറ്റു ചാനലുകളിലെ സമാനമായ 'ടോക്ഷോ'കളേക്കാള്‍ ബഹളം കുറവ് 'പടക്കള'ത്തിലായിരുന്നു (ഒരു അവകാശവാദമായി മാത്രം കണ്ടാല്‍ മതി). സ്ഥിരമായി അടി ഉണ്ടാവുന്ന ഷോകള്‍ പല ചാനലുകളും നടത്തി. തുടക്കത്തില്‍ സംഘാടകര്‍തന്നെ ഇതിനെ അല്‍പ്പം പ്രോത്സാഹിപ്പിച്ചു എന്നതാണ് സത്യം. ഒരു അടിയും ബഹളവും ഒന്നും ഇല്ലെങ്കില്‍ ആരുശ്രദ്ധിക്കാന്‍ എന്ന മട്ട്. പിന്നെപ്പിന്നെ കാര്യങ്ങള്‍ കൈവിട്ടുപോയി. തല്ലും വഴക്കും സ്ഥിരമായപ്പോള്‍ ചിലര്‍ കോടതിയെ സമീപിച്ചു. ടെലിവിഷന്‍ ചാനലുകളുടെ 'ടോക്ഷോ'കള്‍ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കോടതി ഡി ജി പിക്ക് നിര്‍ദേശം നല്‍കി. പിന്നെ കാക്കി സാന്നിധ്യത്തിലായി ചര്‍ച്ച. ചര്‍ച്ച മൂക്കുമ്പോള്‍ പൊലീസുകാര്‍ മുന്നിലേക്ക് തള്ളിക്കയറിവരും. സ്ഥാനാര്‍ഥികളുടെ നില്‍പ്പും ക്യാമറകളുടെ സ്ഥാനവും ഒന്നും അവരുടെ വിഷയമല്ല. മോഡറേറ്റര്‍ക്കൊപ്പം പൊലീസുകാരും ചര്‍ച്ച നിയന്ത്രിക്കും. ചര്‍ച്ചാവേദിയിലെ ഈ കാക്കി സാന്നിധ്യമാണ് നമ്മുടെ ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും ജുഗുപ്സാവഹമായ കാഴ്ച. നമ്മുടെ രാഷ്ട്രീയ ബോധത്തോടുള്ള വെല്ലുവിളിയാണത്.

ഈ പ്രശ്നത്തിന് പരിഹാരവുമായി ചിലര്‍ രംഗത്ത്വന്നു.ക്ഷണിക്കപ്പെട്ടവര്‍ മാത്രം പങ്കെടുക്കുന്ന അടച്ചിട്ട മുറികളിലെ ചര്‍ച്ചയായിരുന്നു അവരുടെ നിര്‍ദേശം. ഓരോ മേഖലയിലെയും പ്രഗല്ഭ വ്യക്തികളെ മാത്രം ക്ഷണിക്കുക. ചോദ്യങ്ങള്‍ മുമ്പേ എഴുതിക്കൊടുക്കുക. അങ്ങനെ പോയി നിര്‍ദേശങ്ങള്‍. കണ്ട ചെമ്മാനേയും ചെരുപ്പുകുത്തിയേയും അടക്കം പങ്കെടുപ്പിച്ചുകൊണ്ട് ചന്തപ്പറമ്പുകളില്‍ ഇപ്പോള്‍ നടത്തുന്ന സര്‍വാണി സംവാദത്തിനു പകരം ഇസ്തിരിക്കുട്ടപ്പന്മാര്‍ മാത്രം പങ്കെടുക്കുന്ന ഡീസന്റായ ചര്‍ച്ച. ഒക്കെ ശരി. ജനാധിപത്യം തീര്‍ച്ചയായും ഇത്തരം ഡീസന്റ് രാമന്മാര്‍ക്ക് മാത്രം ഉള്ളതല്ലല്ലോ. അതിവിടുത്തെ സര്‍വമാന ജനങ്ങള്‍ക്കും ഉള്ളതാണ്. അതുകൊണ്ടുതന്നെ ആരെയെങ്കിലും ഒഴിവാക്കിക്കൊണ്ടുള്ള ഒരു നിര്‍ദേശവും നമുക്ക് സ്വീകരിക്കാനാവില്ല. ഇക്കാര്യം ഏറ്റവും വ്യക്തമായി അറിയാവുന്നത് നമ്മുടെ ജനനേതാക്കന്മാര്‍ക്കാണ്. അതുകൊണ്ടാണ് അവര്‍ പാതയോരത്തോ ചന്തപ്പുരയിലോ എവിടെയായാലും വന്ന് ആരുടെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ തയ്യാറാവുന്നത്.

പക്ഷേ ഇതിങ്ങനെ തന്നെ തുടര്‍ന്നാല്‍ മതിയോ? തീര്‍ച്ചയായും പോര. നമ്മള്‍ മലയാളികളുടെ ഉയര്‍ന്ന രാഷ്ട്രീയ ബോധത്തില്‍നിന്ന് ജന്മം കൊണ്ടതാണ് ഇത്തരം പരിപാടികള്‍. ജനനേതാക്കളെ വിചാരണചെയ്യാനുള്ള അവസരം, അപ്രിയസത്യങ്ങള്‍ അവരോട് നേരിട്ട് ചോദിക്കാനുള്ള അവസരം വേറെ ആര്‍ക്ക് ലഭിക്കുന്നുണ്ട്. ഉത്തരേന്ത്യയിലൊക്കെ മത്സരിക്കുന്ന എത്ര സ്ഥാനാര്‍ഥികള്‍ ഇത്തരം ഒരു വിചാരണക്ക് നിന്നുകൊടുക്കും എന്നുകൂടി ആലോചിക്കുക. അതുകൊണ്ട് ഇത്തരം പടക്കളങ്ങള്‍ നമ്മുടെ രാഷ്ട്രീയബോധത്തിന്റെ പ്രതിഫലനപ്പലകകളാക്കുകയാണ് ചെയ്യേണ്ടത്. ജനങ്ങളുടെ മുമ്പില്‍ എപ്പോഴും ഉത്തരം നല്‍കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് തങ്ങള്‍ക്കുമേല്‍ ഉള്ളത് എന്ന് ഓരോ ജനപ്രതിനിധിയെയും നിരന്തരം ഓര്‍മിപ്പിക്കുന്ന ഒന്നായി മാറണം അത്. ഏതു വിഷയവും ഒരു പ്രകോപനവും കൂടാതെ മാന്യമായി ഉന്നയിക്കാനാവുന്ന ഒരു സമൂഹത്തെയാണ് നമ്മള്‍ പരിഷ്കൃത സമൂഹം എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്.

ഒരു ക്ഷമാപണം: പത്തനംതിട്ടയിലെ അജ്ഞാതനായ ആ സുഹൃത്തിനോടുള്ള ക്ഷമാപണത്തോടുകൂടി മാത്രമേ ഈ കുറിപ്പ് അവസാനിപ്പിക്കാനാവൂ. ഒരു ചോദ്യം ചോദിക്കാനുള്ള അവസരത്തിനുവേണ്ടി ആ പാവം മനുഷ്യന്‍ അക്ഷരാര്‍ഥത്തില്‍ എന്നോടു കെഞ്ചി. ഞാന്‍ അദ്ദേഹത്തിനടുത്തുകൂടി നടന്നപ്പോഴൊക്കെ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു. എനിക്ക് പക്ഷേ അപ്പോഴൊക്കെ ഓര്‍മവന്നത് പഴയൊരു അനുഭവമായിരുന്നു. അതുകൊണ്ട് ഞാന്‍ മൈക്ക് കൈമാറിയില്ല. ഇദ്ദേഹം എന്നെ ഓര്‍മിപ്പിച്ചത് തിരുവമ്പാടിയിലെ ആ ചെറുപ്പക്കാരനെയാണ്. സിപിഐ എമ്മിന്റെ യുവ നേതാവായിരുന്ന മത്തായിചാക്കോ മരണമടഞ്ഞതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പ്കാലം. തിരുവമ്പാടി ഇരുപക്ഷത്തിന്റെയും അഭിമാനപ്രശ്നമായ നാളുകള്‍. മത്തായി ചാക്കോയുടെ സ്മാരകം നിര്‍മിക്കാന്‍ പാര്‍ടി നഗര ഹൃദയത്തില്‍ തയ്യാറാക്കിയ സ്ഥലത്താണ് അദ്ദേഹത്തെ സംസ്കരിച്ചത്. പള്ളിസെമിത്തേരിയില്‍ സംസ്കരിക്കാത്തത് ഒരു വിഷയമായി യുഡിഎഫ് ഉയര്‍ത്തുന്ന കാലം- വളരെ പ്രധാനപ്പെട്ട വിഷയമാണ് എന്നുപറയുകയും നിരന്തരം അഭ്യര്‍ഥിക്കുകയും ചെയ്തതുകൊണ്ട് അന്നത്തെ 'പടക്കള'ത്തില്‍ ഞാന്‍ അയാള്‍ക്ക് മൈക്ക് കൈമാറി. അന്ന് 'പടക്കളം'ലൈവാണ്. ഇല അനങ്ങിയാല്‍ നാട്ടുകാര്‍ കാണും. ചതുരവടിവില്‍ അയാള്‍ ചോദ്യം ചോദിച്ചു. "ഞങ്ങളുടെ പ്രിയപ്പെട്ട എംഎല്‍എ മത്തായിചാക്കോയെ നിങ്ങള്‍ തെമ്മാടിക്കുഴിയില്‍ അടക്കിയില്ലേ'' എന്നതായിരുന്നു ചോദ്യം. ചോദ്യം തീര്‍ന്നതും ചോദ്യകര്‍ത്താവിന്റെ ചെവിടു കാഞ്ഞു. 'ഠേ!' എന്ന ശബ്ദം ലൈവില്‍ മുഴങ്ങി. പിന്നെ 'പടക്കളം' അക്ഷരാര്‍ഥത്തില്‍ പടക്കളമായി. കസേരയേറും അടിയും. മൂന്നാം നിലയില്‍ ഒരു ഓഡിറ്റോറിയത്തിനുള്ളില്‍ ആയതുകൊണ്ട് ജനങ്ങള്‍ക്ക് പെട്ടെന്ന് ഒഴിഞ്ഞുപോകാനുമായില്ല. പരിപാടിയില്‍ പങ്കെടുത്ത ജനനേതാക്കളെ ഞങ്ങള്‍ സംരക്ഷിച്ചു. തല്ലാനും തല്ലുകൊള്ളാനും പൂതി ഉള്ളവര്‍ക്ക് അന്ന് കുശാലായിരുന്നു.

ആര്‍ സുഭാഷ് ദേശാഭിമാനി വാരിക

4 comments:

  1. "ആ ചെക്കനെ നിങ്ങള്‍ തയ്യാറാക്കിക്കൊണ്ടുവന്നതല്ലേ, ഇമ്മാതിരി ചോദ്യം ചോദിക്കാന്‍?'' ഹാലിളകിയമട്ടില്‍ ഒരു മുസ്ളിംലീഗ് പ്രവര്‍ത്തകന്‍ മുന്നില്‍. എന്റെ നിഷേധവും എതിര്‍വാദവും ഒന്നും ഒട്ടും വിലപ്പോവുന്നില്ല. അക്ഷരാര്‍ഥത്തിലുള്ള മേക്കിട്ടുകയറ്റം. വീറും വാശിയും വൈരാഗ്യവുമൊക്കെ വരിഞ്ഞുമുറുകി ഇപ്പോപ്പൊട്ടും എന്ന മട്ടില്‍ നില്‍ക്കുന്ന പൊന്നാനിയില്‍ നടന്ന 'പടക്കളം' ആണ് വേദി. മീശ മുളയ്ക്കാത്ത, അതിനുള്ള ലക്ഷണംപോലും ഇല്ലാത്ത ഒരു 'ചെക്കനാ'ണ് കേന്ദ്ര കഥാപാത്രം. ജീവിതത്തില്‍ ഞാനാദ്യമായി കാണുകയാണവനെ. പൊന്നാനിയിലെ സ്ഥാനാര്‍ഥികളായ ഇ ടി മുഹമ്മദ് ബഷീറും ഹുസൈന്‍ രണ്ടത്താണിയും ജനചന്ദ്രന്‍മാസ്റ്ററും നിരന്നുനില്‍ക്കുന്ന വേദി. എല്‍ ഡി എഫിന്റെ പി ഡി പി ബന്ധമാണ് കേന്ദ്ര വിഷയം. ചോദ്യം ചോദിക്കാന്‍ തിരക്കുകൂട്ടുന്നവര്‍ക്കിടയില്‍ മൈക്കിന് വേണ്ടി നീണ്ട കൈകളില്‍ ഒന്ന് അവന്റേതായിരുന്നു. ഭാവിയിലെ ഒരു വോട്ടറുടെ ചേദ്യം എന്ന ആമുഖത്തോടെയാണ് ഞാനവന് മൈക്ക് കൊടുത്തത്. ഇ ടി മുഹമ്മദ് ബഷീറിനോടായിരുന്നു ചേദ്യം.

    ReplyDelete
  2. "മറ്റു ചാനലുകളിലെ സമാനമായ 'ടോക്ഷോ'കളേക്കാള്‍ ബഹളം കുറവ് 'പടക്കള'ത്തിലായിരുന്നു (ഒരു അവകാശവാദമായി മാത്രം കണ്ടാല്‍ മതി). "

    ഇതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു? ഞാന്‍ പണ്ട് കോളജില്‍ പഠിക്കുന്ന സമയത്ത്, നമ്മുടെ പാര്‍‌ട്ടിയുടെകയ്യിലായിരുന്നു കോളജ് യൂണിയന്‍ എങ്കില്‍ സംശയം വേണ്ട കോളജ് ഡേ കൂവലില്ലാതെ നടത്തിയിരിക്കും. കെ എസ് യുക്കാരാണ്‌ കോളജ് ഡെ നടത്തുന്നതെങ്കില്‍ അതിനെ നിര്‍‌ദ്ദാക്ഷിണ്യം കലക്കിയിരിക്കും. കേരളത്തിലെ ജനങ്ങളെ എങ്ങനെയാണു രാഷ്ട്രീയപ്രബുദ്ധത പഠിപ്പിക്കേണ്ടതെന്നു എനിക്കു മനസ്സിലായത് അക്കാലത്താണ്‌.

    ReplyDelete
  3. വിഷയത്തിലെ ഏറ്റവും അപ്രസക്തമായ പോയിന്റ് ഏറ്റവും പ്രധാനമായി കരുതി തിയറി ചമയ്ക്കുമ്പോള്‍ അറബിക്കഥകള്‍ക്ക് നായകന്മാര്‍ പിറക്കുന്നു. അവര്‍ കൊണ്ടാടപ്പെടുന്നു.

    ReplyDelete
  4. സമഗ്രം എന്ന് പറയാനാകില്ല എങ്കിലും നല്ല പോസ്റ്റ്‌ ...
    സത്യത്തില്‍ അടി കിട്ടിയോ..?എവിടുന്നെങ്കിലും..:)

    ReplyDelete