Sunday, April 12, 2009

സമഗ്രവികസനത്തിനായി വന്‍ നിക്ഷേപങ്ങള്‍

അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍വഴിയുള്ള 5000 കോടി രൂപ

സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുന്ന പ്രധാനപ്പെട്ട നിര്‍മാണ പ്രവൃത്തികളെകള്‍ക്ക് പുറമെ ഇ.എം.എസ്. പാര്‍പ്പിട പദ്ധതി, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായം- ഐ.ടി.- ടൂറിസം പ്രോത്സാഹന ഏജന്‍സികള്‍, കെ.എഫ്.സി, റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, ഭവനനിര്‍മ്മാണ ബോര്‍ഡ് പോലുള്ള അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേരിട്ടുള്ള മുതല്‍മുടക്കും ചേര്‍ത്ത് മറ്റൊരു 5000 കോടി രൂപയുടെ നിക്ഷപവുമുണ്ടാകും.

1. ഇ.എം.എസ്. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍പ്പിട നിര്‍മാണ പ്രോജക്ടാണ്. 2000 കോടി രൂപയാണ് ഇതിന്റെ അടങ്കല്‍. സഹകരണ ബാങ്കുകളില്‍നിന്നാണ് ഇതിനാവശ്യമായ പണം വായ്പയെടുക്കുന്നത്. പത്തുവര്‍ഷംകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വാര്‍ഷിക ഗ്രാന്റില്‍നിന്ന് ഈ പണം തിരിച്ചടക്കണം. ഈ തിരിച്ചടവ് വാര്‍ഷിക ഗ്രാന്റിന്റെ 10 ശതമാനത്തില്‍ അധികരിക്കുവാന്‍ പാടില്ല. വായ്പയുടെ പലിശ സംസ്ഥാന ബജറ്റില്‍നിന്നാണ് നല്‍കുന്നത്. ഇതിലേക്കായി 100 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. രണ്ട് അഭ്യര്‍ത്ഥനകള്‍ കേന്ദ്ര സര്‍ക്കാരിനുമുന്നില്‍ നാം വെച്ചിട്ടുണ്ട്. ആദ്യത്തേത് ഐ.എ.വൈ സ്കീംവഴി കേരളത്തില്‍ ഭാവിയില്‍ ലഭിക്കേണ്ടുന്ന പണം തിരിച്ചടവിലേക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം എന്നുള്ളതാണ്. രണ്ടാമത്തേത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച, മുഖ്യമായും ഇടത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള താഴ്ന്ന പലിശക്കുള്ള പാര്‍പ്പിട വായ്പാ പദ്ധതിയില്‍ കേരളത്തിലെ സ്കീമിനെയും ഉള്‍പ്പെടുത്തണമെന്നാണ്.

വസ്തുനിഷ്ഠ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമത്തില്‍ ഗുണഭോക്താക്കളെ തീരുമാനിക്കുന്ന രീതി ജനകീയാസൂത്രണത്തിന്റെ സൃഷ്ടിയാണ്. ദൌര്‍ഭാഗ്യവശാല്‍ വലിയതോതില്‍ ഇതില്‍ ചോര്‍ച്ച വന്നിരിക്കുന്നു. ആശ്രിതത്വ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഇല്ലാതാക്കുന്നതിനും അര്‍ഹതയുള്ളവര്‍ക്ക് വീട് ലഭിക്കുന്നു എന്നുറപ്പുവരുത്തുന്നതിനുമുള്ള കര്‍ശനമായ നിലപാട് എടുത്തിട്ടുണ്ട്.

ലക്ഷംവീട് പദ്ധതിപ്രകാരമുള്ള വീടുകള്‍ പുനരുദ്ധരിക്കുന്നതിന് എം.എന്‍.സ്മാരക പാര്‍പ്പിട പദ്ധതി നടപ്പിലാക്കും. ഭവനനിര്‍മ്മാണ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിലേക്ക് സംസ്ഥാന വിഹിതമായി 15 കോടി രൂപ വകയിരുത്തുന്നു.

2. പാര്‍പ്പിട മേഖലയിലെ സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ ഏജന്‍സി ഹൌസിങ്ങ് ബോര്‍ഡാണ്. ഹൌസിങ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സാമ്പത്തിക പ്രതിസന്ധിമൂലം ഏതാണ്ട് നിശ്ചലാവസ്ഥയിലേക്ക് നീങ്ങിയവേളയിലാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്. ഹൌസിങ്ങ് ബോര്‍ഡിന്റെ പുനരുദ്ധാരണത്തിന് സമഗ്രമായ ഒരു പരിപാടി തയ്യാറാക്കിയിട്ടുണ്ട്. മറൈന്‍ ഡ്രൈവിലെ 17.9 ഏക്കര്‍ സ്ഥലവും ആക്കുളത്തെ 14.7 ഏക്കര്‍ സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളേജ്, കലൂര്‍, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിലെ 16 ഏക്കര്‍ സ്ഥലവും 15 പ്ളോട്ടുകളിലുള്ള 12 ഏക്കര്‍ സ്ഥലവും ഉപയോഗപ്പെടുത്തി പാര്‍പ്പിട-വാണിജ്യ സമുച്ചയങ്ങള്‍ പണിയുന്നതിനുള്ള സംയുക്ത സംരംഭങ്ങള്‍ക്കാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇത് 2060 കോടി രൂപയുടെ നിക്ഷേപത്തിന് തുടക്കംകുറിക്കുന്നതാണ്.

സപ്ളിമെന്ററി ഡിമാന്റ് ഫോര്‍ ഗ്രാന്റില്‍ 255 കോടി രൂപ ഹഡ്കോയ്ക്ക് നല്‍കുന്നതിനുവേണ്ടി വകയിരുത്തിയിട്ടുണ്ട്. ഈ വായ്പ സംയുക്ത സംരംഭങ്ങളുടെ മുന്‍കൂര്‍ പണത്തില്‍നിന്ന് സര്‍ക്കാരിന് തിരിച്ചുനല്‍കേണ്ടതാണ്. ഹഡ്കോ കുടിശ്ശിക തീരുന്നതോടെ ഹൌസിങ്ങ്ബോര്‍ഡ് വീണ്ടും വായ്പയ്ക്ക് അര്‍ഹമായിത്തീരും. പാക്കേജിന്റെ ഭാഗമായി ഹൌസിങ്ങ്ബോര്‍ഡിന് സര്‍ക്കാരിലുള്ള ബാധ്യതകള്‍ പലിശരഹിത വായ്പയായോ ഓഹരിമൂലധനമായോ മാറ്റുന്നതാണ്.

3. മത്സ്യമേഖലയിലെ പ്രധാനപ്പെട്ട മറ്റൊരു ഇടപെടലാണ് തീരദേശ വികസന കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന് ഓഹരിമൂലധനമായി 15 കോടിരൂപ അനുവദിക്കുന്നു. കോര്‍പ്പറേഷന്‍ വായ്പയെടുത്ത് 10 ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മാണം ആരംഭിക്കും. ചെറുവത്തൂര്‍, ചേറ്റുവ, പരപ്പനങ്ങാടി, താനൂര്‍, വെള്ളയില്‍, മഞ്ചേശ്വരം, വര്‍ക്കല, വലിയതുറ, ചെല്ലാനം രണ്ടാംഘട്ടം, അര്‍ത്തുങ്കല്‍ രണ്ടാംഘട്ടം, എന്നിവയാണ് ഈ തുറമുഖങ്ങള്‍. അതുപോലെ 18 കോടി രൂപയുടെ പെരുമാതുറ പാലവും 28 കോടി രൂപയുടെ തിരൂര്‍പ്പുഴയിലെ നായര്‍ത്തോട് പാലവും തീരദേശ വികസന കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതാണ്. ഇവയുടെ നിര്‍മ്മാണത്തിന് 150കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നല്‍കുന്നതാണ്.

4. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്് 500 കോടി രൂപയുടെ വായ്പാപാക്കേജ് നടപ്പിലാക്കും. കെ.എഫ്.സി വഴിയായിരിക്കും ഇത് നടപ്പാക്കുക. കെ.എഫ്.സിക്ക് ഓഹരി വിഹിതമായി നല്‍കുന്നതിന് 2008-09ലെ സപ്ളിമെന്ററി ഡിമാന്റ്സ് ഗ്രാന്റില്‍ 130 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതോടെ ഈ സര്‍ക്കാര്‍ നിലവില്‍വരുമ്പോള്‍ 40 ശതമാനത്തിനു മുകളിലായിരുന്ന ഈ സ്ഥാപനത്തിന്റെ നിഷ്ക്രിയ ആസ്തികള്‍ 10 ശതമാനത്തില്‍താഴെയാകും. ഇതുമൂലം പലിശകുറഞ്ഞ കമ്പോള വായ്പയിലൂടെ പണം സമാഹരിച്ച് വായ്പ നല്‍കുന്നതിന് കെ.എഫ്.സിക്ക് കഴിയും. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സബ്സിഡികള്‍ കെ.എഫ്.സി വഴിയായിരിക്കും നല്‍കുക. ഇതോടെ കെ.എഫ്.സി സംസ്ഥാനത്തിലെ ഒരു നിര്‍ണായ വികസന ഏജന്‍സിയായി മാറും.

5. നൂതന ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് 100 കോടി രൂപയുടെ ഒരു വെഞ്ച്വര്‍ ഫണ്ട് സംസ്ഥാനത്ത് ആരംഭിക്കും. വിദേശ മലയാളികള്‍ക്കുപുറമെ കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി, തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്‍ നിക്ഷേപിക്കാം. എഞ്ചിനീയറിംഗ് കോളേജുകള്‍, സര്‍വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന നൂതന സാങ്കേതിക ആശയങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിനും ഒരു പുതിയ തലമുറ സംരംഭകരെ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും. ഫണ്ടിന്റെ ഓഹരി മൂലധനത്തിലേക്ക് 10 കോടി രൂപ വകയിരുത്തുന്നു. ഏതെങ്കിലും ഒരു പൊതുമേഖലാ ബാങ്കായിരിക്കും ഫണ്ട് മാനേജ് ചെയ്യുന്നത്.

6. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനുമായി 800 കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. ഇത് ഉത്തേജക പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 1300 കോടിരൂപയുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്തസംരംഭങ്ങള്‍, 2000 കോടി രൂപയുടെ കേന്ദ്ര പൊതുമേഖലാ നിക്ഷേപം എന്നിവ ഉത്തേജക പാക്കേജിന് പുറമെയാണ്.

രണ്ടുവര്‍ഷംകൊണ്ട് കേരളം നടപ്പാക്കുന്ന 10000 കോടി രൂപയുടെ ഉത്തേജകപാക്കേജ് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 5 ശതമാനം വരും. ഇന്ത്യാസര്‍ക്കാരിന്റെ 20000 കോടിയുടെ ഉത്തേജക പാക്കേജാകട്ടെ ദേശീയ വരുമാനത്തിന്റെ 0.5 ശതമാനത്തില്‍ താഴയേ വരികയുള്ളൂ.

പശ്ചാത്തല സൌകര്യ പാക്കേജുകളില്‍ ഒരുഭാഗം സ്വകാര്യ സംരംഭകരുമായി സംയുക്തമായിട്ടോ കൂടുതല്‍ സ്വകാര്യനിക്ഷേപം ഉറപ്പുവരുത്തുന്ന രീതിയിലോ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, ഐ.ടി.ഇന്‍ഫ്രാസ്ട്രക്ടര്‍ കമ്പനി, ഹൌസിങ്ങ് ബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട് 10000 കോടിരൂപയുടെ സ്വകാര്യ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 5000 കോടി രൂപയുടേയെങ്കിലും പദ്ധതികള്‍ ഒരുവര്‍ഷത്തിനുള്ളില്‍ ആരംഭിക്കും.

2009-10ല്‍ 20000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി നല്‍കും.

ആസ്തി സംരക്ഷണ ഫണ്ട്

സര്‍ക്കാരിന്റെ ആസ്തികളില്‍ പലതും കാലാകാലങ്ങളില്‍ മെയിന്റനന്‍സ് നടത്താത്തിനാല്‍ ജീര്‍ണാവസ്ഥയിലാണ്. ആസ്തികള്‍ കാലാകാലങ്ങളില്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് 130 കോടി രൂപയുടെ ഒരു നിധി സ്വരൂപിക്കും. ഫിനാന്‍സ് സെക്രട്ടറി അധ്യക്ഷനായുള്ള ഒരു സമിതിയായിരിക്കും ഇതിന് മേല്‍നോട്ടംവഹിക്കുക. സര്‍ക്കാര്‍ ഓഫീസുകള്‍, ഹോസ്റലുകള്‍, മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, സര്‍ക്കാര്‍ കോളേജ് കെട്ടിടങ്ങള്‍ എന്നിവയ്ക്കായിരിക്കും 2009-10ല്‍ മുന്‍ഗണന നല്‍കുക.

ഐ.ടി.

ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ കുടക്കീഴില്‍ പത്ത് ഐ.ടി. പാര്‍ക്കുകളാണ് നാം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ടെക്നോപാര്‍ക്ക് മൂന്നാംഘട്ടം (100 ഏക്കര്‍), ടെക്നോസിറ്റി (450 ഏക്കര്‍), കൊല്ലം ടെക്നോപാര്‍ക്ക് (40 ഏക്കര്‍), ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് (65 ഏക്കര്‍), അമ്പലപ്പുഴ ഇന്‍ഫോപാര്‍ക്ക് (100 ഏക്കര്‍), കൊരട്ടി ഐ.ടി.പാര്‍ക്ക് (30 ഏക്കര്‍), കോഴിക്കോട് സൈബര്‍ പാര്‍ക്ക് (70 ഏക്കര്‍), കൊച്ചി ഇന്‍ഫോ പാര്‍ക്ക് (150 ഏക്കര്‍), തളിപ്പറമ്പ് ഐ.ടി.പാര്‍ക്ക് (30 ഏക്കര്‍), കാസര്‍ഗോഡ് ഐ.ടി പാര്‍ക്ക് (100 ഏക്കര്‍) എന്നിവയാണവ. ഇവിടെ പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുന്നതിന് മൊത്തം മുതല്‍മുടക്ക് 2115 കോടി രൂപയാണ്. ഇതില്‍ 385 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ റോഡ്, കുടിവെള്ളം, വൈദ്യുതി എന്നീ പശ്ചാത്തല സൌകര്യങ്ങള്‍ക്കുവേണ്ടി മുതല്‍മുടക്കും.

ടൂറിസം

ടൂറിസം മേഖലയ്ക്കുണ്ടായിരിക്കുന്ന തിരിച്ചടി താത്കാലികം മാത്രമാണ്. രണ്ടുവര്‍ഷത്തിനു ശേഷമുണ്ടാകുന്ന വളര്‍ച്ചാ സാധ്യതകളെ മുന്‍കൂട്ടിക്കണ്ട് പശ്ചാത്തല സൌകര്യമൊരുക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മലബാറില്‍ 27 ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതാണ്. പാലക്കാട് ജില്ലയില്‍ മലമ്പുഴ, നെല്ലിയാമ്പതി, സൈലന്റ്വാലി, പറമ്പിക്കുളം മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, ബീയെം കായല്‍, പടിഞ്ഞാറേക്കര, തിരുനാവായ, കോട്ടയ്ക്കല്‍-കരിപ്പൂര്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, കാപ്പാട്, തുഷാരഗിരി വയനാട് ജില്ലയില്‍ കുറവാ ദ്വീപ്, പൂക്കോട് തടാകം, ബാണാസുരസാഗര്‍, എടയ്ക്കല്‍, തിരുനെല്ലി കണ്ണൂര്‍ ജില്ലയില്‍ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മ്മടം, മീന്‍കുന്ന്, പൈതല്‍മല കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍, ചന്ദ്രഗിരി, റാണിപുരം, വലിയപറമ്പ എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. ഈ കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ മാത്രമല്ല വൈദ്യുതി, കുടിവെള്ളം, ഖരമാലിന്യ സംസ്കരണ പ്രോജക്ടുകളും നടപ്പാക്കും. ഈ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് പുതിയൊരു ബിസിനസ് മോഡല്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലം സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് ടൂറിസം സംരംഭകര്‍ക്ക് നല്‍കുന്നതിനുപകരം പ്രാദേശികമായി ഭൂ ഉടമകളെ ഓഹരി ഉടമസ്ഥരാക്കിക്കൊണ്ടുള്ള പ്രത്യേക കമ്പനികള്‍ രൂപീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിന് തയ്യാറുള്ള കേന്ദ്രങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. നാട്ടിക ബീച്ച് വികസനത്തിനുള്ള രൂപരേഖ തയാറായിവരുന്നു. ഇവയ്ക്കുപുറമെ കുമരകം, വര്‍ക്കല, ശബരിമല തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് പശ്ചാത്തല സൌകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.

നൂതനവും ഭാവനാപൂര്‍ണവുമായ ടൂറിസം പദ്ധതിയാണ് മുസരിസ് പൈതൃക പ്രോജക്ട്. കൊടുങ്ങല്ലൂര്‍, ചേന്ദമംഗലം, ഗോതുരുത്ത്, പറവൂര്‍, പള്ളിപ്പുറം, അഴീക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ ചരിത്ര സ്മാരകങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കേരള ചരിത്രത്തിന്റെ പരിഛേദം സന്ദര്‍ശകര്‍ക്ക് പകര്‍ന്നുകൊടുക്കുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. ‘ചരിത്രത്തിലൂടെയുള്ള നടത്തം’ എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ശ്രീ.ബെന്നി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ധ ടീം തയ്യാറാക്കിയ 90 കോടി രൂപയുടെ പ്രോജക്ട് കേരളത്തിന്റെ മെഗാപ്രോജക്ടായി ധനസഹായത്തിന് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും കണ്ടെത്തുന്ന പ്രാദേശിക ടൂറിസം വികസന സാധ്യതയെ അടിസ്ഥാനപ്പെടുത്തി ഒരു മാസ്റര്‍പ്ളാന്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ ടൂറിസം പദ്ധതിയില്‍നിന്ന് ധന സമാഹരണം നടത്താന്‍ ‘സപര്യ’ എന്ന ഒരു പുതിയ പദ്ധതി ആരംഭിക്കുന്നതാണ്.

ബയോടെക്നോളജി

ബയോടെക്നോളജിയാണ് ഭാവി സാമ്പത്തികക്കുതിപ്പിന്റെ ശാസ്ത്ര അടിത്തറ. ഈ മേഖലയില്‍ കെ.എസ്.ഐ.ഡി.സി തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍പോകുന്ന ലൈഫ് സയന്‍സ് പാര്‍ക്കിന് 40 കോടി രൂപ ഓഹരിമൂലധനമായി സര്‍ക്കാര്‍ മുടക്കുന്നതാണ്. യൂണിവേഴ്സിറ്റികളിലെ ബയോടെക്നോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 10 കോടി രൂപ വകയിരുത്തുന്നു. രാജീവ്ഗാന്ധി ബയോടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട് ദേശീയതലത്തില്‍ ഉന്നത സ്ഥാനംകൈവരിക്കേണ്ടത് കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇതിനുള്ള എല്ലാ നിയമതടസ്സങ്ങളും നീക്കുന്നതാണ്.

ആയുര്‍വേദ മരുന്നുകളുടെ സ്റാന്‍ഡേഡൈസേഷനും ക്ളിനിക്കല്‍ ട്രയലുകള്‍ക്കും മോളിക്യൂളര്‍ ബയോളജിക്കുംവേണ്ടി ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഡ്രഗ്സ് റിസര്‍ച്ച് എന്ന സ്ഥാപനം രൂപീകരിക്കുന്നതാണ്. ഇതിന്റെ പ്രാഥമികച്ചെലവുകള്‍ക്കായി 1 കോടി രൂപ വകയിരുത്തുന്നു.

പൊതുമേഖല

കേരളത്തിലേക്ക് സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുന്നതിനുവേണ്ടി പശ്ചാത്തല സൌകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും ആവശ്യമെങ്കില്‍ പശ്ചാത്തല സൌകര്യ നിര്‍മാണത്തില്‍പോലും സംസ്ഥാന താല്പര്യം സംരക്ഷിച്ചുകൊണ്ട് സ്വകാര്യ പങ്കാളിത്തം അനുവദിക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാടിനെതിരെ ചില കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ബജറ്റ് എന്നാണ് അവരുടെ ആക്ഷേപം. ഇവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പുക്കുക എന്നു പറഞ്ഞാല്‍ പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുകയല്ല. പൊതുമേഖലയെ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മൂന്നുവര്‍ഷംകൊണ്ട് കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ മുഖഛായ മാറ്റുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

വന്‍കിട വ്യവസായം

പൊതുമേഖലയുടെ വിജയകരമായ പുനഃസംഘടനയാണ് ഈ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. 2005-06ല്‍ 12 പൊതുമേഖലകളാണ് ലാഭകരമായി പ്രവര്‍ത്തിച്ചതെങ്കില്‍ 2008-09ല്‍ ഇവയുടെ എണ്ണം 32 ആയി ഉയരും. 70 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്ത് 100 കോടിയില്‍പ്പരം രൂപ ലാഭമുണ്ടാകാന്‍ പോവുകയാണ്. പൊതുമേഖലയുടെ വിപുലീകരണത്തിന് ഒരു ഊര്‍ജജിത പരിപാടി നടപ്പിലാക്കുകയാണ്. 883 കോടി രൂപയുടെ വിപുലീകരണ പരിപാടിക്കാണ് രൂപംനല്‍കിയിട്ടുള്ളത്. ബാങ്കുകളില്‍നിന്ന് വായ്പ എടുത്തുകൊണ്ടാണ് പുതിയ പ്രോജക്ടുകള്‍ നടപ്പാക്കുക. ഇതിലേക്ക് 180 കോടി രൂപയാണ് രണ്ടുവര്‍ഷംകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ലഭ്യമാക്കേണ്ടത്. 50 കോടി രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. 40 കോടി രൂപ മൃദുവായ്പയായി കെ.എഫ്.സിയില്‍നിന്ന് ലഭ്യമാക്കും. കിര്‍ഫ് ബോര്‍ഡിന് തിരിച്ചടവിനുള്ള പണം ലഭ്യമല്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെ.എഫ്.സി. വഴി വായ്പ ലഭ്യമാക്കുന്നതാണ്.

വ്യവസായ വകുപ്പിന്റെ മുഖ്യ വികസന ഏജന്‍സികള്‍ കെ.എസ്.ഐ.ഡി.സിയും കിന്‍ഫ്രയും ഇന്‍കലുമാണ്. കെ.എസ്.ഐ.ഡി.സിയാണ് ചീമേനിയിലെ 8000 കോടി രൂപയുടെ സൂപ്പര്‍ തെര്‍മല്‍ സ്റേഷനു മുന്‍കൈ എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്ക്, കൊച്ചിയിലെ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്, കൊച്ചിന്‍ റിഫൈനറിക്കടുത്ത് സ്ഥാപിക്കാന്‍പോകുന്ന പെട്രോകെമിക്കല്‍ വ്യവസായ പാര്‍ക്ക് എന്നിവയുടെ മൊത്തം നിക്ഷേപം 1550 കോടി രൂപ വരും.

കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ 7650 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ 22 പാര്‍ക്കുകളുടെ നിര്‍മ്മാണം നടന്നുവരുന്നു. ഈ വര്‍ഷം മഞ്ചേശ്വരത്ത് മെഗാ വ്യവസായപാര്‍ക്കിനും രാമനാട്ടുകരയിലെ അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്കിനും പന്തീരാങ്കാവിലെ ഫുട്വെയര്‍ ഇന്റസ്ട്രിയല്‍ പാര്‍ക്കിനും നീലേശ്വരത്തെ ഇലക്ട്രോണിക്സ് പാര്‍ക്കിനും തുടക്കം കുറിക്കും. കിന്‍ഫ്ര 360 കോടി രൂപയാണ് മുതല്‍മുടക്കുക. 810 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.

ടെക്സ്ഫെഡിന്റെ പുനരുദ്ധാരണത്തിനുള്ള 120 കോടിരൂപയുടെ എന്‍.സി.ഡി.സി വായ്പ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. ടെക്സ്റൈല്‍ കോര്‍പ്പറേഷന് കീഴിലുള്ള 6 സ്പിന്നിംഗ് മില്ലുകള്‍ മാന്ദ്യം ആരംഭിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഇവയുടെ പുനരുദ്ധാരണത്തിന് ഒരു പാക്കേജ് നടപ്പാക്കുന്നതാണ്. പ്രവര്‍ത്തന മൂലധനത്തിനായി 50 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടിനില്‍ക്കും. ഇതിനുള്ള മാര്‍ജിന്‍ മണിക്കുവേണ്ടിയും അറ്റകുറ്റപ്പണികള്‍ക്കുവേണ്ടിയും 25 കോടി രൂപ മൃദുവായ്പയായി നല്‍കുന്നതാണ്.

പാപ്പിനിശേരിയിലെ കേരള ക്ളേസ് ആന്റ് സിറാമിക്സ് തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ്. ഇതിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ മൃദുവായ്പ കെ.എഫ്.സിയില്‍നിന്ന് ലഭ്യമാക്കും.

റിഫൈനറീസ്, മറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, റെയില്‍വേ, പ്രതിരോധമന്ത്രാലയം തുടങ്ങിയവ വഴി 10000 കോടി രൂപയുടെ നിക്ഷേപത്തിനാണ് വഴിതുറന്നിട്ടുള്ളത്. ഇതില്‍ 2000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ 2009-10ല്‍ ആരംഭിക്കും.

സംയുക്ത സംരംഭങ്ങള്‍

സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരിയുള്ള സംയുക്ത സംരംഭമാണ് ഇന്‍കല്‍. ഇന്‍കല്‍ രൂപീകരണത്തോട് ഗള്‍ഫ് മലയാളികള്‍ വളരെ ആവേശത്തോടെയാണ് പ്രതികരിച്ചത്. ഈ വര്‍ഷം കമ്പനി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. കോഴിക്കോട് മലബാര്‍ കണ്‍വന്‍ഷന്‍ സെന്റര്‍, അങ്കമാലി ഫിനാന്‍ഷ്യല്‍ ഹബ്, രാമനാട്ടുകര അന്തര്‍ദ്ദേശീയ വ്യവസായ പാര്‍ക്ക്, മലപ്പുറം വിദ്യാഭ്യാസ ഹബ് എന്നീ പ്രോജക്ടുകളാണ് ഇന്‍കല്‍ ഏറ്റെടുത്തിട്ടുള്ളത്. 1500 കോടി രൂപയാണ് ഇവയിലെ മൊത്തം മുതല്‍മുടക്ക്. മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2600 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

ഇതിനുപുറമെ താഴെപ്പറയുന്ന പത്ത് പ്രോജക്ടുകള്‍ക്ക് പുതുതായി മുന്‍കൈ എടുക്കും. ഇടക്കൊച്ചിയിലെ സസ്റയിനബിള്‍ ഡെവലപ്മെന്റ് സോണ്‍, കൊരട്ടിയിലെ മെഡി സിറ്റി, അരൂര്‍-ഇടപ്പള്ളി എലിവേറ്റഡ് ബൈപ്പാസ്, കോഴിക്കോട്ടെ ഇക്കോ സൊല്യൂഷന്‍ പാര്‍ക്, ഹെലികോപ്റ്റര്‍ സര്‍വീസ് നെറ്റ്വര്‍ക്, കണ്ണൂരിലെ വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡ് നെറ്റ്വര്‍ക്, കൊച്ചിയിലെ പത്മസരോവരം കോംപ്ളക്സ്, കണ്ണൂര്‍ ഹെല്‍ത്ത്കെയര്‍ വില്ലേജ്, കൈത്തറി ഗ്രാമം, കൊച്ചിയിലെ വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്‍ക് എന്നിവയാണവ. ഇവ സംയുക്ത സംരംഭങ്ങളായിരിക്കും. പങ്കാളികളെ സ്വതന്ത്ര ബിഡ് വഴിയായിരിക്കും തെരഞ്ഞെടുക്കുക. മൊത്തം 9000 കോടി രൂപയാണ് ഈ പ്രോജക്ടുകളുടെ ഏകദേശ അടങ്കല്‍.

ഭക്ഷ്യ സ്വയംപര്യാപ്തത

ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ധാന്യവില താരതമ്യേന ഉയര്‍ന്നുനില്‍ക്കുന്നു എന്നത് അത്യന്തം ആശങ്ക ഉയര്‍ത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ നയങ്ങള്‍ കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്തു. ഭക്ഷ്യ ഉല്പാദനം പരമാവധി വര്‍ധിപ്പിക്കേണ്ടത് ഈ സാഹചര്യത്തില്‍ അതിപ്രധാനമാണ്. ഭക്ഷ്യസുരക്ഷാ പരിപാടിയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ ഏറെ ആത്മവിശ്വാസം പകരുന്നതാണ്. 2008-09ല്‍ 12926 ഹെക്ടര്‍ സ്ഥലത്ത് പുതുതായി കൃഷിയിറക്കി. നെല്ലിന്റെ ഉല്പാദനക്ഷമതയിലും വര്‍ധനയുണ്ടായി.

നെല്‍കൃഷി

1. കഴിഞ്ഞവര്‍ഷത്തില്‍നിന്നും വ്യത്യസ്തമായി ഭക്ഷ്യസുരക്ഷാപരിപാടി എന്ന ബജറ്റ് ഹെഡില്‍ 64കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഊന്നല്‍ നെല്‍കൃഷിക്കുതന്നെയാണ്. വിത്തുമുതല്‍ സംഭരണംവരെ എല്ലാ ഘട്ടങ്ങളെയും പരിഗണിച്ചിട്ടുള്ള ഒരു പാക്കേജാണ് തയ്യാറാക്കിയിട്ടുള്ളത്. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് ദേശീയ തൊഴിലുറപ്പുപദ്ധതി, വിത്ത്, വളം, പമ്പിംഗ് തുടങ്ങിയവയ്ക്ക് സബ്സിഡികള്‍, വായ്പയ്ക്ക് പലിശ സബ്സിഡി, ക്രോപ് ഇന്‍ഷുറന്‍സ്, കേന്ദ്ര സര്‍ക്കാര്‍ നിരക്കിനേക്കാള്‍ 2 രൂപ അധികം നല്‍കിക്കൊണ്ടുള്ള സംഭരണം തുടങ്ങിയവ അടങ്ങുന്നതാണ് ഈ പാക്കേജ്. നെല്‍കൃഷിക്കുള്ള വകയിരുത്തല്‍ 2008-09ല്‍ 20 കോടി രൂപയായിരുന്നത് 2009-10ല്‍ 56 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനുപുറമെ രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍നിന്ന് 30 കോടി രൂപയെങ്കിലും അധികമായി ലഭിക്കും.

തൃശൂര്‍ കോള്‍, പൊന്നാനി കോള്‍, കോഴിക്കോട് മേപ്പയ്യൂര്‍, കണ്ണൂര്‍ കാട്ടാമ്പള്ളി, വയനാട് കബനി, എറണാകുളം പൊക്കാളി എന്നിവിടങ്ങളിലെ അടിസ്ഥാന സൌകര്യ വികസനത്തിന് 125 കോടി രൂപ ചെലവു വരുമെന്ന് കണക്കാക്കുന്നു. ഇവയ്ക്ക് ഭരണാനുമതി നല്‍കുന്നതിനായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇത് 20000 ഹെക്ടര്‍ ഭൂമിയില്‍ അധികമായി നെല്‍കൃഷിക്ക് വഴിയൊരുക്കും.

ഡോ. ടി എം തോമസ് ഐസക്

No comments:

Post a Comment