Tuesday, July 28, 2009

വൈദ്യനൈതികതയും ഐഎംഎയും

പെപ്സിയുടെ ഉല്‍പ്പന്നങ്ങളായ ട്രോപിക്കാന പഴച്ചാര്‍, ക്വാക്കര്‍ഓട്ട്സ് എന്നിവ പ്രചരിപ്പിക്കുന്നതിന് ഐഎംഎ പെപ്സി കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഏകദേശം ഒരുവര്‍ഷംമുമ്പ് പെപ്സിയുടെ ലഘുഭക്ഷണവിഭാഗമായ 'ഫ്രിട്ടോലെ ഇന്ത്യ'യുമായി മൂന്നുവര്‍ഷത്തെ കരാറിലാണ് ഐഎംഎ ഏര്‍പ്പെട്ടത്. ഇത് മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യയുടെ സമൂലമായി പരിഷ്കരിച്ച വൈദ്യനൈതിക സംഹിതയുടെ നിയമാവലിയും പെരുമാറ്റച്ചട്ടങ്ങളും (2002, ആറാം അധ്യായം, ഒന്നാം ഖണ്ഡിക) അനുസരിച്ച് സദാചാരവിരുദ്ധവും നിയമലംഘനവുമാണ്. ഓരോ ഡോക്ടറും തന്റെ തൊഴിലുമായി ബന്ധപ്പെട്ടും അല്ലാതെയും പാലിക്കേണ്ട പെരുമാറ്റരീതികളുമാണ് സംഹിതയില്‍ പറഞ്ഞിരിക്കുന്നത്. ഇത് ലംഘിക്കുന്നത് ശിക്ഷാര്‍ഹവുമാണ്. സദാചാരവിരുദ്ധമായ പ്രവൃത്തികള്‍ എന്തൊക്കെയെന്ന് ആറാം അധ്യായത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഡോക്ടര്‍, ഡോക്ടര്‍മാര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ രോഗിയെ നേരിട്ടോ അല്ലാതെയോ പ്രലോഭിപ്പിക്കുന്നതിനുള്ള പരസ്യപ്രചാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല. ഒരു ഡോക്ടര്‍ പ്രതിഫലത്തിനോ അല്ലാതെയോ ഏതെങ്കിലും മരുന്ന്, ഒറ്റമൂലി, ചികിത്സാ ഉപകരണങ്ങള്‍, രോഗനിര്‍ണയ ഉപാധികള്‍, വാണിജ്യ ഉല്‍പ്പന്നങ്ങള്‍... തുടങ്ങിയവയുടെ സവിശേഷത, ഗുണമേന്മ, ഉപയോഗം എന്നിവയെ സംബന്ധിച്ച് ഏതെങ്കിലുമൊരാള്‍ക്ക് പരസ്യപ്രചാരണത്തിന് ഉതകുന്നവിധത്തില്‍ തന്റെ പേരോ ഒപ്പോ ഫോട്ടോയോ പതിച്ച പ്രസ്താവനയോ പ്രശംസാപത്രമോ നല്‍കന്‍ പാടില്ല. ലളിതമായി പറഞ്ഞാല്‍ ഏതെങ്കിലും ഒരു ഉല്‍പ്പന്നം കമീഷന്‍ വാങ്ങി പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നര്‍ഥം.

പുതിയ കരാറിന്റെ ഭാഗമായി ഇനിമുതല്‍ ഡോക്ടര്‍മാരുടെ മരുന്നുകുറിപ്പില്‍ ട്രോപിക്കാന പഴച്ചാര്‍, ക്വാക്കര്‍ഓട്ട്സ് എന്നീ മരുന്നുകളുടെ പേരും കണ്ടേക്കാം. എന്നാലും അതിശയിക്കരുത്. ചോദ്യവുമരുത്. ഡോക്ടര്‍ എഴുതുന്ന മരുന്ന് വാങ്ങിക്കഴിക്കുകയാണല്ലോ രോഗിയുടെ കടമ. അടുത്തതായി കൊക്കകോളയും പേരിട്ട മറ്റൊരു ചോളപ്പൊടിയുമായി വന്നേക്കാം. അതും രോഗികള്‍ കഴിക്കേണ്ടിവരും. അതേസമയം, കരാറിനെ സംബന്ധിച്ച വിവരങ്ങള്‍ കേരളത്തില്‍ പുറത്ത് വരാതെയിരിക്കുന്നതിന് ഗൂഢാലോചന നടക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങളുടെ കുത്തൊഴുക്കിന്റെ ഇന്നത്തെക്കാലത്തുപോലും ഈ വിഷയത്തെക്കുറിച്ച് പൊതുചര്‍ച്ചയുണ്ടാകാതെ തടഞ്ഞുനിര്‍ത്തുന്നതിന് തല്‍പ്പരകക്ഷികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഐഎംഎയുടെ നൈതികവിരുദ്ധമായ ഈ നടപടിയെക്കുറിച്ച് പൊതുവില്‍ ഡോക്ടര്‍മാര്‍ക്കാര്‍ക്കും മിണ്ടാട്ടമില്ല. ഗണ്യമായ ഒരു വിഭാഗം ഡോക്ടര്‍മാരും ഇത്തരം കാര്യങ്ങളില്‍ ഒന്നും ശ്രദ്ധിക്കാതെ വ്യക്തിപരമായ മൂലധനസമാഹരണ പ്രവര്‍ത്തനത്തില്‍ മുഴുകുകയാണ്. ശരിയായ നിലപാടുള്ളവരും ഇല്ലാതില്ല. എന്നാല്‍,അവര്‍ സംഘടനാനേതൃത്വത്തെ ഭയന്ന് നിശബ്ദരായി തുടരുകയാണ്. "എന്തായാലും എനിക്കെന്ത്...''? എന്നിങ്ങനെയുള്ള സമീപനമുള്ളവരും കുറവല്ല. ചുരുക്കത്തില്‍ അധാര്‍മികമായ കച്ചവട കരാറിനെതിരെ ഒറ്റപ്പെട്ട ശബ്ദംമാത്രമാണ് പുറത്തുവരുന്നത്. ഇത്തരം സമീപനങ്ങള്‍മൂലം ന്യൂനപക്ഷം വരുന്ന സ്ഥാപിത താല്‍പ്പര്യക്കാരുടെ നിലപാടുതന്നെയാണ് ഏവരുടേതുമെന്ന് പൊതുവില്‍ വിശ്വസിച്ച് വശാകുന്ന സ്ഥിതി സംജാതമാകുന്നു.

മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യ (എംസിഐ) ഇത് സംബന്ധിച്ച് വിശദീകരണം ചോദിച്ചെങ്കിലും മതിയായ മറുപടി നല്‍കുന്നതിന് ഐഎംഎ ഇനിയും തയ്യാറായിട്ടില്ല. അതേസമയം, എംസിഐ തങ്ങളുടെ ചോദ്യത്തിന് മറുപടി കിട്ടാത്ത സാഹചര്യത്തില്‍ സ്വീകരിക്കേണ്ട അനന്തരനടപടിയിലേക്ക് പോകുന്നതിന് മടി കാണിക്കുകയും ചെയ്യുന്നു. ഐഎംഎ കേന്ദ്രനേതൃത്വനിരയിലും എംസിഐയുടെ സദാചാരകമ്മിറ്റിയിലും ഒരേപോലെ മുഖ്യപങ്ക് വഹിക്കുന്ന ചില ഡോക്ടര്‍മാര്‍ ഇതിന്റെ പിറകിലുണ്ട്. ഏറ്റവും ഒടുവില്‍ ഐഎംഎ തങ്ങളുടെ പരിധിക്കുപുറത്താണെന്നാണ് എംസിഐയുടെ വിശദീകരണം. എംസിഐയുടെ ഈ വിശദീകരണത്തില്‍ ചെറിയ കഴമ്പില്ലാതില്ല.

നൈതികവിരുദ്ധമായ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ഡോക്ടറുടെ പേര് രജിസ്ററില്‍നിന്ന് നീക്കംചെയ്യാവുന്നതാണ്. ഇത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍, ഈ സദാചാരവിരുദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സംഘടനയെ എന്ത് ചെയ്യണമെന്ന് സംഹിതയില്‍ വ്യക്തമല്ല. ഒരു പക്ഷേ ഇത്തരം സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് നിയമ പരിഷ്കര്‍ത്താക്കള്‍ ഓര്‍ത്തിട്ടുണ്ടാകില്ല. വൈദ്യവിജ്ഞാനം രോഗികളുടെ താല്‍പ്പര്യത്തിനുമാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന സദാചാര പ്രതിജ്ഞ എടുക്കുന്നവര്‍ ബഹുരാഷ്ട്ര ഉല്‍പ്പന്നങ്ങള്‍ക്ക് തങ്ങളുടെ സ്ഥാനം ഉപയോഗിച്ച് മേലൊപ്പ് നല്‍കുമെന്ന് ആരുകണ്ടു? ഇത് ഉത്തരാഗോളീകരണകാലത്തെ പുതിയ വൈദ്യനൈതിക പ്രശ്നമാണ്. പക്ഷേ, ഐഎംഎയെ സംബന്ധിച്ച് ഇത് ഒരു നൈതികപ്രശ്നമല്ലായിരിക്കാം. കാരണം, പ്രശ്നങ്ങള്‍ ഇങ്ങനെ തുടരുമ്പോഴും ഐഎംഎ അംഗീകരിച്ചതെന്ന പേരില്‍ വേറെയും നിരവധി ഉല്‍പ്പന്നങ്ങള്‍ ചാനലുകളില്‍ ദിവസവും പരസ്യം നടത്തിക്കൊണ്ടിരിക്കുന്നു. മറ്റ് പ്രൊഫഷണല്‍ സംഘടനകളും ഇതേവഴിയില്‍ ചരിക്കാനുള്ള സാധ്യതയാണ് വരാനിരിക്കുന്നത്. ഒരുപക്ഷേ, ഉത്തരാഗോളീകരണകാലത്തെ പുത്തന്‍നൈതികതയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാത്തതാകാം. സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഏത് വിധേനയും വിറ്റഴിക്കുന്നതിനുള്ള തത്രപ്പാടിലാണല്ലോ അവയുടെ നിര്‍മാതാക്കള്‍. "ഇന്നത്തെക്കാലത്ത് ഇതിലൊക്കെ എന്തിരിക്കുന്നു? ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ?...'' ഇതാണ് ഐഎംഎയുടെ ഉള്ളിലിരുപ്പ്.

അടുത്തതായി കൊക്കകോളയും പെപ്സിയും സ്പോസര്‍ചെയ്യുന്ന കോഫറന്‍സുകളും തുടര്‍ വൈദ്യവിദ്യാഭ്യാസപരിപാടികളും വരുമെന്നു പ്രതീക്ഷിക്കാം. ഡോക്ടര്‍മാരുടെ ഗതികേടോ, ഭാഗ്യമോ? പുതിയ സാഹചര്യത്തില്‍ എന്താണെന്നു പറയാന്‍ പ്രയാസം. ശരിയും തെറ്റും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്ത് ഇല്ലാതാകുന്നതാണല്ലോ ഉത്തരാഗോളീകരണകാലത്തെ അനുഭവം. ചര്‍ച്ചകളും കാഴ്ചപ്പാടുകളും പുതിയതായി രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. എംസിഐയുടെ പരിധിക്കു പുറത്താണ് ഐഎംഎ എങ്കില്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയാണ് വേണ്ടത്. നൈതികവിരുദ്ധമായി പെരുമാറുന്ന സംഘടനയുടെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൂടി സംഹിതയില്‍ ഉള്‍പ്പെടുത്തുക. എന്തായാലും ഇത്തരം പ്രവണതകളെ തുടക്കത്തില്‍തന്നെ നുള്ളിക്കളയേണ്ടതുണ്ട്. ഇതിന് വലിയ തോതിലുള്ള പ്രചാരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

ഡോ. ആര്‍ ജയപ്രകാശ് ദേശാഭിമാനി 28-07-09

3 comments:

  1. പെപ്സിയുടെ ഉല്‍പ്പന്നങ്ങളായ ട്രോപിക്കാന പഴച്ചാര്‍, ക്വാക്കര്‍ഓട്ട്സ് എന്നിവ പ്രചരിപ്പിക്കുന്നതിന് ഐഎംഎ പെപ്സി കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഏകദേശം ഒരുവര്‍ഷംമുമ്പ് പെപ്സിയുടെ ലഘുഭക്ഷണവിഭാഗമായ 'ഫ്രിട്ടോലെ ഇന്ത്യ'യുമായി മൂന്നുവര്‍ഷത്തെ കരാറിലാണ് ഐഎംഎ ഏര്‍പ്പെട്ടത്. ഇത് മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യയുടെ സമൂലമായി പരിഷ്കരിച്ച വൈദ്യനൈതിക സംഹിതയുടെ നിയമാവലിയും പെരുമാറ്റച്ചട്ടങ്ങളും (2002, ആറാം അധ്യായം, ഒന്നാം ഖണ്ഡിക) അനുസരിച്ച് സദാചാരവിരുദ്ധവും നിയമലംഘനവുമാണ്. ഓരോ ഡോക്ടറും തന്റെ തൊഴിലുമായി ബന്ധപ്പെട്ടും അല്ലാതെയും പാലിക്കേണ്ട പെരുമാറ്റരീതികളുമാണ് സംഹിതയില്‍ പറഞ്ഞിരിക്കുന്നത്. ഇത് ലംഘിക്കുന്നത് ശിക്ഷാര്‍ഹവുമാണ്. സദാചാരവിരുദ്ധമായ പ്രവൃത്തികള്‍ എന്തൊക്കെയെന്ന് ആറാം അധ്യായത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഡോക്ടര്‍, ഡോക്ടര്‍മാര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ രോഗിയെ നേരിട്ടോ അല്ലാതെയോ പ്രലോഭിപ്പിക്കുന്നതിനുള്ള പരസ്യപ്രചാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല. ഒരു ഡോക്ടര്‍ പ്രതിഫലത്തിനോ അല്ലാതെയോ ഏതെങ്കിലും മരുന്ന്, ഒറ്റമൂലി, ചികിത്സാ ഉപകരണങ്ങള്‍, രോഗനിര്‍ണയ ഉപാധികള്‍, വാണിജ്യ ഉല്‍പ്പന്നങ്ങള്‍... തുടങ്ങിയവയുടെ സവിശേഷത, ഗുണമേന്മ, ഉപയോഗം എന്നിവയെ സംബന്ധിച്ച് ഏതെങ്കിലുമൊരാള്‍ക്ക് പരസ്യപ്രചാരണത്തിന് ഉതകുന്നവിധത്തില്‍ തന്റെ പേരോ ഒപ്പോ ഫോട്ടോയോ പതിച്ച പ്രസ്താവനയോ പ്രശംസാപത്രമോ നല്‍കന്‍ പാടില്ല. ലളിതമായി പറഞ്ഞാല്‍ ഏതെങ്കിലും ഒരു ഉല്‍പ്പന്നം കമീഷന്‍ വാങ്ങി പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നര്‍ഥം.

    ReplyDelete
  2. പെപ്സിയുടെ ട്രോപികാനയും കൊക കോളയുടെ മാസയും ഫ്രൂട്ടിയും മാത്രമേ ഇവിടെ ശുദ്ധമായ പഴം ജ്യൂസ്‌ വില്ല്ക്കുന്നുള്ളൂ. അതിനെ സപ്പോര്‍ട്ട് ചെയ്യുന്നതില്‍ എന്താണ് തെറ്റ്. sprite, കൊക കോള മുതലായവ നല്ലതാണെന്ന് ഞാന്‍ പറയുന്നില്ല. ബാക്കി കമ്പനികള്‍ വില്‍ക്കുന്നതെല്ലാം കൃത്രിമമായി ചെയ്യുന്നതല്ലേ? പിന്നെ ക്ലീന്‍ ആയ അന്തരീക്ഷത്തില്‍ നിര്‍മ്മിക്കുന്നതും ഇവര്‍ ഒക്കെയേ ഉള്ളൂ. ചെറുകിടക്കാരെ സപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പേരില്‍ അവര്‍ നിര്‍മ്മിക്കുന്ന നിലവാരം ഇല്ലാത്ത സാധനങ്ങളെ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്തിനു?

    ReplyDelete
  3. വൈദ്യനൈതികതയെപ്പറ്റിയാണ് പോസ്റ്റ്.

    ReplyDelete