Friday, August 14, 2009

ലോകത്തിന് പനിക്കുമ്പോള്‍ റംസ്ഫെഡ് ചിരിക്കും

ആഗോളവത്കരണമെന്നാല്‍ മനുഷ്യരാശിയും സമ്പത്തും തമ്മിലുള്ള യുദ്ധമാണ്. ജനകീയ ഗവണ്‍മെന്റുകള്‍ക്കുപകരം കോര്‍പറേറ്റ് നിയന്ത്രിത ഗവണ്‍മെന്റുകള്‍ ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളെല്ലാം യഥാര്‍ഥ വിവരങ്ങള്‍ പറയാതെ കോര്‍പറേറ്റ് ബിസിനസുകളില്‍ പങ്കാളികളായിരിക്കുന്നു. അപ്പോള്‍ എങ്ങനെ നാം നേരറിയും? പനിയുടെ രാഷ്ട്രീയം ഇങ്ങനെ നമ്മളില്‍നിന്ന് ഒളിച്ചുവെച്ചിരിക്കയാണ്. 2003 ല്‍ സാര്‍സ്, 2006 ല്‍ ഏവിയന്‍ ഫ്ളൂ, 2009 ല്‍ സ്വൈന്‍ ഫ്ളൂ. ഇനി 2012 ല്‍ ? ഒഴിഞ്ഞുപോയതും മണ്ണടിഞ്ഞതുമായ രോഗാണുക്കളൊക്കെ ഇപ്പോള്‍ സടകുടഞ്ഞ് എഴുന്നേറ്റ് നൃത്തമാടാന്‍ എന്താണ് കാരണം?

റീഗനിസവും താച്ചറിസവും സംഭാവന ചെയ്ത ആഗോളവത്കരണമെന്ന പ്രതിഭാസം നാളിതുവരെ ഉണ്ടായിരുന്ന മൂല്യങ്ങളെയെല്ലാം പതുക്കെപ്പതുക്കെ ഇല്ലാതാക്കി. ഇതുവരെ മനുഷ്യരാശി നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാനായിരുന്നു ഗവേഷണങ്ങള്‍. ഇന്നത് സമ്പത്തിന്റെ ശാക്തീകരണത്തിന് ഉതകുന്ന തരത്തിലായി. ആഗോളവത്കരണം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിക്കൊണ്ടിരിക്കുമ്പോള്‍ ആ സംസ്കാരം ലോകത്തിന് നല്‍കിയ സംഭാവനയാണ് 'പനി'. ഇനി അല്‍പം ചരിത്രത്തിലേക്ക് പോകാം. 1977 ജനുവരി പത്തിന് സാന്‍ഫ്രാന്‍സിസ്കോ ക്രോണിക്കിള്‍ പുറത്തിറങ്ങിയത് 1971 ല്‍ ക്യുബയിലുണ്ടായ ഒരു സമസ്യയുടെ ചുരുളഴിച്ചുകൊണ്ടായിരുന്നു. 1971 ല്‍ ക്യൂബയില്‍ ആഫ്രിക്കന്‍ സ്വൈന്‍ വൈറസുകള്‍ അവിടുത്തെ പന്നികളെ വ്യാപകമായി കൊന്നൊടുക്കി. ആ വൈറസിന്റെ ഉത്ഭവം അന്നൊരു സമസ്യയായിരുന്നു. ക്രോണിക്കിളില്‍ വന്ന വാര്‍ത്ത അതിന്റെ ഉത്ഭവം പുറത്തുവിട്ടു. കാസ്ട്രോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഐഎ ക്യൂബയില്‍ എത്തിച്ചതായിരുന്നു ഈ വൈറസിനെ. 1976 ല്‍ ഇതേ വൈറസുകള്‍ അമേരിക്കന്‍ ജനതക്കിടയിലുമെത്തി. അന്ന് അമേരിക്കയില്‍ ഇതിനെതിരെ വ്യാപകമായ നിര്‍ബന്ധിത കുത്തിവെപ്പ് നടത്തി. പക്ഷേ, പെട്ടെന്നുതന്നെ ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. കാരണം, പനിയേക്കാള്‍ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഈ പ്രതിരോധ മരുന്നുണ്ടാക്കി. ഗുലൈന്‍ബറേ സിന്‍ഡ്രോം (ജിബിഎസ്) എന്ന രോഗമാണ് അന്നുണ്ടാക്കിയത്. ഇതൊരു ആട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡര്‍ ആണ്. കൈകാലുകള്‍, അപൂര്‍വമായി ശരീരം മുഴുവനും തളരുന്ന ഒരു രോഗമാണ്. ഇതില്‍ ഏറെ പേര്‍ സുഖപ്പെട്ടെങ്കിലും മറ്റുള്ളവര്‍ക്ക് അതിജീവിക്കാനായില്ല. (റിച്ചാര്‍ഡ് ഹാള്‍വോര്‍സെന്‍, ടൈംസ്, 22 ജൂലൈ, 2009).

ഇപ്പോള്‍ അമേരിക്കയില്‍ അണുക്കളുടെ നല്ല കാലമാണ്. പണ്ട് അവരെ തുരത്താനായിരുന്നു ഗവേഷണങ്ങളെങ്കില്‍ ഇപ്പോഴവയെ വളര്‍ത്തി വലുതാക്കി ശേഖരിക്കുന്നതിലാണ് തിരക്ക്. 2001 സെപ്തംബര്‍ 11 ന് ശേഷം എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മര്യാദകളെയും ലംഘിച്ച്, പെട്ടെന്ന് പകരുന്നതും അതീവ മാരകങ്ങളുമായ ജൈവാണുക്കളെ ഉല്‍പാദിപ്പിക്കുന്ന തിരക്കിലാണ് അമേരിക്ക. കാലിഫോര്‍ണിയ മുതല്‍ ന്യൂജെഴ്സി വരെയും ബോസ്റ്റണ്‍ മുതല്‍ സാന്‍ ആന്റോണിയോ വരെയുമുള്ള ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 113 സ്ഥാപനങ്ങളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത് (ഗ്ളോബല്‍ റിസര്‍ച്ച്, ജനുവരി 7, 2007). 2001 ല്‍ മാത്രം ഇരുപത് ബില്യണ്‍ ഡോളറാണ് ഈ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. ഈ പരീക്ഷണശാലകളില്‍ സ്പാനിഷ് ഫ്ളൂ, പ്ളേഗ്, ആന്ത്രാക്സ്, ടുലറീമിയ, ഗിഫ്റ്റ്വാലി ഫ്ളൂ തുടങ്ങി അതീവ അപകടകാരികളായ രോഗാണുക്കളെ ഉല്‍പാദിപ്പിക്കുകയും ജനിതകമാറ്റം വരുത്തുകയും ശേഖരിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ബയോസേഫ്റ്റിയുടെ (ഐബിഎസ്) നിയമങ്ങളില്‍നിന്നും നിയന്ത്രണങ്ങളില്‍നിന്നും ഈ സ്ഥാപനങ്ങളെ ഒഴിവാക്കാന്‍ ബുഷ് ഭരണകൂടം അനുമതി നല്‍കി. സണ്‍ഷൈന്‍ വാരികയുടെ ലേഖകന്‍ എഡ്വേര്‍ഡ് ഹമ്മോണ്ടിന്റെ റിപ്പോര്‍ടില്‍ ഇങ്ങനെ പറയുന്നു. "വളരെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഈ പരീക്ഷണശാലകള്‍ ഉണ്ടാക്കുന്നു. അപകടം പിടിച്ച ഇത്തരം പരീക്ഷണങ്ങള്‍ ഐബിഎസിന്റെ നിയമങ്ങള്‍ക്കും പരിശോധനങ്ങള്‍ക്കും വിധേയമല്ലാതെയാണ് നടക്കുന്നത്.'' ഇത് അമേരിക്കയില്‍ പുത്തരിയല്ല. 1949 നും 1969 നും മധ്യേ സ്വന്തം ജനങ്ങള്‍ക്കിടയില്‍ അമേരിക്ക നടത്തിയ രഹസ്യ ജൈവാണു പരീക്ഷണങ്ങളെപ്പറ്റി വില്യം ബ്ളം തന്റെ പുസ്തകമായ 'റോഗ് സ്റ്റേറ്റി'ല്‍ വിവരിക്കുന്നുണ്ട്. എന്തിനേറെ, ജൈവായുധ യുദ്ധത്തില്‍ സൈനികര്‍ക്കിടയില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റി പഠിക്കാന്‍ തങ്ങളുടെ യുദ്ധക്കപ്പലുകളില്‍ രോഗാണുക്കളെ സ്പ്രേ ചെയ്ത് പരീക്ഷിച്ചതും ഈ പുസ്തകത്തില്‍ പറയുന്നു. ആന്ത്രാക്സ് പോലുള്ള ജൈവാണുക്കളുടെ പ്രഹരശേഷിയെപ്പറ്റി ജെര്‍മി റിഫ്കിന്‍ 'ദി ബയോടെക് സെന്‍ചുറി' എന്ന പുസ്തകത്തില്‍ വിവരിക്കുന്നത് ഇരുന്നൂറ് പൌണ്ട് ആന്ത്രാക്സ് പൌഡര്‍ വിമാനത്തില്‍നിന്ന് വാഷിങ്ടണിന് മുകളില്‍ വിതറിയാല്‍ മൂന്ന് മില്യണ്‍ ജനങ്ങള്‍ ചത്തൊടുങ്ങുമെന്നാണ്. അപ്പോള്‍ കൊല്ലാനാണോ വളര്‍ത്താനോ ഈ പരീക്ഷണങ്ങള്‍? 1975 ലെ ജനീവ കണ്‍വന്‍ഷന്‍ അനുസരിച്ച് ഇത്തരം പരീക്ഷണങ്ങള്‍ ലോകത്ത് നിരോധിച്ചിട്ടുണ്ട്. പക്ഷേ, ഈ കാലത്ത് ലോകപൊലീസിനെ ആര് ചോദ്യം ചെയ്യും?

ഇനി പനി കുറച്ചുപേരെ പിടിച്ചുകളയാമെന്ന മട്ടില്‍ സ്വയം ഇറങ്ങിത്തിരിച്ചതാണോ? മാധ്യമങ്ങളുടെ റിപ്പോര്‍ടിങ് രീതി കണ്ടാല്‍ അങ്ങനെയാണ് തോന്നുക. എന്നാല്‍ ജയിന്‍ ബര്‍ജര്‍ മെയ്സ്റ്റര്‍ എന്ന പത്രപ്രവര്‍ത്തക പനിയുടെ ആഗോള ഗൂഢാലോചനയുടെ രഹസ്യവുമായി ഈയിടെ പുറത്തുകൊണ്ടുവന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്. അവര്‍ ഈ ഗൂഢാലോചനക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കയാണ്. പ്രതിപ്പട്ടിക ആഗോളവത്കരണമെന്ന ഗൂഢാലോചനയുടെ സങ്കീര്‍ണത അനാവരണം ചെയ്യുന്നതാണ്. സ്വൈന്‍ ഫ്ളൂവിന്റെ ഇന്നത്തെ രൂപം സ്വൈന്‍ ഫ്ളൂ വൈറസും മനുഷ്യരെ ബാധിക്കുന്ന വൈറസും കൂട്ടിച്ചേര്‍ത്ത വികസിത രൂപമാണ്. ഇത് സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ ആധുനിക ബയോ ലാബുകളില്‍ മാത്രം ചെയ്തെടുക്കാവുന്ന ഒന്നാണ്. അപ്പോള്‍ ഈ പനി സ്വയം ഇറങ്ങിത്തിരിച്ചതല്ല. ഇറക്കി വിട്ടതാണ്. ആര്? എന്തിന്? അവര്‍ നല്‍കിയ പ്രതിപ്പട്ടിക നോക്കിയാല്‍ മതി.

പ്രതികള്‍ ഇവരൊക്കെ: ബരാക് ഒബാമ (യുഎസ് പ്രസിഡന്റ്), ഡേവിഡ് നെബാറോ (യുഎന്‍ ഇന്‍ഫ്ളുവന്‍സ കോര്‍ഡിനേറ്റര്‍), മാര്‍ഗരറ്റ് ചാന്‍ (ഡയറക്ടര്‍ ജനറല്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍), കാത്ലിന്‍ സിബേലിയസ് (യുഎസ് സെക്രട്ടറി ഓഫ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ്), ജാനറ്റ് നപോളിറ്റാനോ (സെക്രട്ടറി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി), ഡേവിഡ് ഡി റോട്സ്ചില്‍ഡ് (ബാങ്കര്‍), ഡേവിഡ് റോക്ഫെല്ലര്‍ (ബാങ്കര്‍), ജോര്‍ജ് സെറോസ് (ബാങ്കര്‍), വെര്‍മര്‍ ഫേമാന്‍ (ആസ്ട്രിയന്‍ ചാന്‍സ്ലര്‍), അലോയ്സ് സ്റ്റോജര്‍ (ആസ്ട്രിയന്‍ ആരോഗ്യമന്ത്രി).

കേസ് കൊടുത്തിരിക്കുന്നത് ഗൂഢാലോചനക്കെതിരെ. ഗൂഢാലോചന- മേല്‍പറഞ്ഞ കക്ഷികളും അന്താരാഷ്ട്ര മരുന്ന് കുത്തകകളായ ബാക്സ്റ്റര്‍ എ ജി, നോവര്‍ടീസ് എന്നിവരുമായി ചേര്‍ന്ന് മാരകങ്ങളായ രോഗാണുക്കളെ ഉല്‍പാദിപ്പിക്കുകയും ആയുധമാക്കി യുഎസിലും മറ്റ് രാജ്യങ്ങളിലും പ്രയോഗിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടന ലോകത്തുനിന്ന് രോഗങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ലോകസംഘടനയാണെന്നാണ് വെപ്പ്. എന്നാല്‍ തെളിവുസഹിതം, ബാക്സ്റ്റര്‍ എ ജിയുടെ ആസ്ട്രിയന്‍ സ്ഥാപനമായ ബാക്സ്റ്റര്‍ ഇന്റര്‍നാഷണലില്‍നിന്ന് 72 കിലോ ബേഡ്ഫ്ളൂ വൈറസ് ലോകാരോഗ്യ സംഘടന വഴി നാല് രാജ്യങ്ങളുടെ പതിനാറ് ലാബുകളില്‍ എത്തിച്ചിരിക്കുന്നുവെന്നാണ് സ്ഥാപിച്ചിരിക്കുന്നത്. നില്‍ക്കക്കള്ളി ഇല്ലാതെ ബാക്സ്റ്റര്‍ ഇന്റര്‍നാഷണല്‍ അബദ്ധത്തില്‍ വൈറസുകള്‍ പുറത്തുപോയിട്ടുണ്ടെന്ന് സമ്മതിക്കുന്നു. അങ്ങനെ 2006 ലെ പക്ഷിപ്പനി വെറുതെ ഉണ്ടായതല്ല എന്ന് വെളിവായി. സ്വൈന്‍ഫ്ളൂവിന്റെ കഥയും ഇങ്ങനെയൊക്കെത്തന്നെ. ഇനി എന്തിനുവേണ്ടി?

റോച്ചേ ആന്‍ഡ് ഗിലേഡ് സയന്‍സ് എന്ന മരുന്നുകമ്പനിയുടെ പ്രധാന ഉടമസ്ഥന്‍ ഒരു നല്ല മനുഷ്യനാണ്. ജോലി ഉണ്ടായിരുന്നു. ജോലി ബുഷ് ഭരണകൂടത്തിലെ പ്രതിരോധ സെക്രട്ടറി. പേര് റൊണാള്‍ഡ് റംസ്ഫെഡ്. ഏവിയന്‍ ഫ്ളൂവിന്റെ (എച്ച്5എന്‍1) പ്രതിരോധ മരുന്നായി ലോകത്ത് മുഴുവന്‍ വിറ്റത് മേല്‍പറഞ്ഞ കമ്പനി ഇറക്കിയ ടാമിഫ്ളൂ എന്ന മരുന്നായിരുന്നു. കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് ഇതിലൂടെ അവര്‍ നേടിയത്. മുഖ്യധാരാ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച അത്ര ജനമൊന്നും ഈ വൈറസ് ബാധയിലൂടെ മരിച്ചിട്ടില്ല. സീസണല്‍ ഫ്ളൂ ലോകത്തെമ്പാടുമുള്ള ഒരു പ്രതിഭാസമാണ്. രണ്ടര ലക്ഷം പേര്‍ മുതല്‍ അഞ്ചുലക്ഷം പേര്‍ വരെ പ്രതിവര്‍ഷം ലോകത്ത് പനിമൂലം മരിക്കുന്നുണ്ട്. (തോമസ് വാള്‍കോം, ദി ടോറന്റോ സ്റ്റാര്‍, മെയ് 1, 2009). അപ്പോള്‍ മരുന്നുകമ്പനികളും അതിന്റെ ലാഭം പറ്റുന്നവരും, ലോകാരോഗ്യ സംഘടന, മുഖ്യധാരാ മാധ്യമങ്ങള്‍ എന്നിവയിലൂടെ ഉണ്ടാക്കുന്ന പനിപ്പേടി സോപ്പുകച്ചവടത്തിനുവേണ്ടി നടിയുടെ മേനിയഴക് കാണിക്കുന്നതുപോലുള്ള കച്ചവടക്കാരന്റെ ലൊഡുക്കുവിദ്യയാണ്.

2009 ല്‍ അവതരിച്ചിരിക്കുന്നു സ്വൈന്‍ ഫ്ളൂ. ഇപ്പോള്‍ത്തന്നെ ബ്രിട്ടീഷ് മരുന്നുകമ്പനിയായ ഗ്ളാക്സോ സ്മിത്ക്ളൈന്‍ പതിനാറ് രാജ്യങ്ങളിലേക്ക് സ്വൈന്‍ഫ്ളൂ പ്രതിരോധമരുന്ന് വില്‍ക്കാനുള്ള ഓര്‍ഡര്‍ സ്വന്തമാക്കിക്കഴിഞ്ഞു. കൂടാതെ അമ്പതോളം രാജ്യങ്ങളുമായി ഇതിനുള്ള സംഭാഷണം നടത്തുകയും ചെയ്തു. 195 മില്യണ്‍ ഡോസ് വാക്സിന്റെ ഓര്‍ഡറാണ് ഈ രാജ്യാന്തര മരുന്നുഭീമന്‍ ഇതുവരെ കൈപ്പറ്റിയത്. ഈ പ്രതിരോധ മരുന്നിന്റെ ചില ഘടകങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അമേരിക്ക 250 മില്യണ്‍ ഡോളര്‍ ഇവര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇത്രയും ഭീകരമായ കച്ചവടം നടന്നിട്ടും ലോകാരോഗ്യസംഘടനയുടെ പെരുപ്പിച്ച കണക്കില്‍ 740 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. സ്വൈന്‍ഫ്ളൂ (എച്ച്1എന്‍1) വൈറസ് ബാധയെ സംബന്ധിച്ച റിപ്പോര്‍ട്ടുകളും വാര്‍ത്തകളും അന്താരാഷ്ട്ര ഗൂഢാലോചനയുടെ ബാക്കിപത്രങ്ങളാണെന്ന് വ്യക്തം. 2009 ഏപ്രില്‍ 29 ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. മാര്‍ഗരറ്റ് ചാന്‍ പുറത്തുവിട്ട പ്രസ്താവന പ്രകാരം 176 പേരാണ് വൈറസിന്റെ ഉത്ഭവസ്ഥലമായ മെക്സിക്കോയില്‍ മരിച്ചത്. എന്നാല്‍ വിശദമായ പരീക്ഷണങ്ങള്‍ക്കുശേഷം മെക്സിക്കന്‍ ഗവണ്‍മെന്റ് പുറത്തുവിട്ട ഫലം വെളിവാക്കുന്നത് പനി വന്ന് മരിച്ച 159 പേരില്‍ ഏഴ് പേര്‍ മാത്രമാണ് സ്വൈന്‍ ഫ്ളൂ ബാധിച്ച് മരിച്ചതെന്നാണ്. (ഗ്ളോബല്‍ റിസര്‍ച്ച്). ആഗോളവത്കരണ ഘട്ടത്തിലെ മരുന്നുകച്ചവട രീതികള്‍ ഇങ്ങനെ പുരോഗമിക്കുന്നു.

നോവര്‍ട്ടീസ്, സനോഫി, അവന്റിസ്, ബാക്സ്റ്റര്‍ എന്നീ മരുന്നുകമ്പനികളും ജനസേവനത്തിനായി ഗ്ളാക്സോക്കൊപ്പം ലോകവിപണിയിലുണ്ട്. ഗ്ളാക്സോ സി ഇ ഒ ആന്‍ഡ്രൂ വെറ്റി പറയുന്നത് മൂക്കിലൂടെ സ്പ്രേ ചെയ്യുന്ന റെലന്‍സ എന്ന ആന്റി വൈറല്‍ മരുന്നിന്റെ ഉല്‍പാദനം മൂന്നിരട്ടിയാക്കി എന്നാണ്. ഈ മരുന്നുകമ്പനികള്‍ 4.9 ബില്യണ്‍ ഡോസ് മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നതിലൂടെ 400 മില്യണ്‍ ഡോളര്‍ വര്‍ഷം സ്വരൂപിക്കുന്നു (ബിസിനസ് വീക്ക്, ജൂലൈ 2009). സമ്പത്തിന്റെ പ്രത്യയശാസ്ത്രം മനുഷ്യരാശിയോട് ഏറ്റുമുട്ടുമ്പോള്‍ പ്രതികരിക്കാനാവാതെ നില്‍ക്കേണ്ടിവരുന്ന ജനതകളെ ആരാണ് നയിക്കുക?

ഇനി ഈ മരുന്നുകമ്പനിയില്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മരുന്നുകള്‍ നിരുപദ്രവമാണെന്നോ പനിയെ പ്രതിരോധിക്കുമെന്നോ കരുതിയാല്‍ തെറ്റി. എംഎഫ്-59 എന്ന ഓയില്‍ അഡ്ജുവെന്റില്‍ ട്വീന്‍-80, സ്പാന്‍-85 എന്നീ സ്ക്വാലനുകളുടെ മിശ്രണമാണ് മരുന്ന്. ഗാരി മാറ്റ്സുമോട്ടോ എന്ന ലേഖിക നടത്തിയ അന്വേഷണം ഓയില്‍ അഡ്ജുവെന്റുകള്‍ സന്ധിവാതം, മള്‍ട്ടിപ്പിള്‍ സെലോറോസിസ്, സിസ്റ്റമാറ്റിക് ലൂപ്പസ് എരിത്രിമാറ്റോസസ് എന്നിവ ജീവിതാവസാനം വരെ സമ്മാനിക്കുമെന്നാണ്.

അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലെ പത്ത് വ്യത്യസ്ത ലബോറട്ടറി പരിശോധനകളില്‍ അഡ്ജുവെന്റുകളും സ്ക്വാലനുകളും മൃഗങ്ങളില്‍ ആട്ടോ ഇമ്യൂണ്‍ രോഗമുണ്ടാക്കുന്നുതായി കണ്ടെത്തിയിട്ടുണ്ട്. സ്വീഡനിലെ കുറോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ സ്ക്വാലനുകള്‍ മാത്രം മൃഗങ്ങളില്‍ റുമാറ്റോയ്ഡ് ആര്‍ത്രയ്റ്റിസ് ഉണ്ടാക്കുന്നു എന്ന് കണ്ടെത്തി. പോളിഷ് അക്കാഡമി ഓഫ് സയന്‍സ് സ്ക്വാലനുകള്‍ തലച്ചോറിനും നാഡീവ്യവസ്ഥക്കും മാരക ആഘാതമുണ്ടാക്കുന്നതായി കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡ മെഡിക്കല്‍ സ്കൂള്‍ മൃഗങ്ങളില്‍ സ്ക്വാലനുകള്‍ ആട്ടോ ഇമ്യൂണ്‍ രോഗമുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മൈക്രോപാലിയോളജിസ്റ്റ് ഡോ. വിയേര ഷെല്‍ബ്നര്‍ അഡ്ജുവെന്റുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി ഇങ്ങനെ പറയുന്നു: "പ്രത്യാഘാതങ്ങളുടെ കുത്തൊഴുക്ക് സമ്മാനിച്ച 'ഗള്‍ഫ് വാര്‍ സിന്‍ഡ്രോം' സ്ക്വാലനുകളാണ് ഉണ്ടാക്കിയത്. സന്ധിവാതം, ഫൈഡ്രോമലാള്‍ഗിയ, ലിംഫാഡിനോപതി, ചര്‍മം വിണ്ടുകീറല്‍, സൂര്യതാപമേല്‍ക്കുമ്പോള്‍ തൊലിപ്പുറത്ത് ഉണ്ടാകുന്ന കീറലുകള്‍, കടുത്ത ക്ഷീണം, കടുത്ത തലവേദന, മുടികൊഴിച്ചില്‍, ഭേദമാക്കാന്‍ പറ്റാത്ത ചര്‍മരോഗങ്ങള്‍, അള്‍സറുകള്‍, ഉറക്കംതൂങ്ങല്‍, ഓര്‍മക്കുറവ്, ചലനസ്തംഭനം, മനോനില മാറലുകള്‍, മാനസിക സമനില തെറ്റലുകള്‍, തൈറോയ്ഡ് രോഗം, വിളര്‍ച്ച, ഉയര്‍ന്ന ഇ എസ് ആര്‍, സിസ്റ്റമാറ്റിക് ലൂപസ് എര്‍തിമാറ്റോസസ്, മള്‍ട്ടിപ്പിള്‍ സെലറോസിസ്, റെനോഡ്സ് പ്രതിഭാസം, ഷോഗ്രെയ്ന്‍ സിന്‍ഡ്രോം, വയറിളക്കം, രാത്രികാലങ്ങളില്‍ വിയര്‍ക്കലും ചെറിയ പനിയും എന്നിവയ്ക്ക് കാരണമാകാം. അതായത്, പനി പിടിച്ചവരെ നിത്യരോഗികളാക്കി മാറ്റിയെടുക്കാമെന്ന് സാരം. മേല്‍രോഗങ്ങള്‍ വന്ന വഴി അറിയാതെ ആശുപത്രികളില്‍ കയറിയിറങ്ങേണ്ടുന്ന സ്ഥിതി. ഒരു ബിസിനസ്സായാല്‍ ഇങ്ങനെ വേണം. പനിക്കുള്ള ഒറ്റ ഡോസ് മരുന്നുകൊണ്ട് പല രോഗങ്ങള്‍ക്കുള്ള സ്ഥിരം കസ്റ്റമറെ കിട്ടുന്ന വിദ്യ.

ആഗോളവത്കരണവും അതിന്റെ പ്രായോജകരും ഇവിടെ വികസനവും അളവറ്റ ധനവും അതുവഴി സമാധാനവും എത്തിക്കുമെന്നാണ് വെപ്പ്. എന്നാല്‍ സ്ഥിതി തികച്ചും വിപരീതമാണ്. ആഗോളവത്കരണ ചരിത്രം കാട്ടിത്തരുന്നത് അതാണ്. ജനനന്മയെ ഉദ്ദേശിച്ച് തുടങ്ങിയ എല്ലാ ആഗോള പ്രസ്ഥാനങ്ങളും ഇന്നവരെ തിരിച്ചുകൊത്തുന്നു. മരുന്നുകമ്പനി സ്ഥിരം കസ്റ്റമറെ ഒരുക്കിയെടുക്കാനുള്ള ദ്രവക്കൂട്ടുകള്‍ തയ്യാറാക്കുകയാണ്.

കെ രാധാകൃഷ്ണന്‍ ദേശാഭിമാനി വാരിക

1 comment:

  1. ആഗോളവത്കരണമെന്നാല്‍ മനുഷ്യരാശിയും സമ്പത്തും തമ്മിലുള്ള യുദ്ധമാണ്. ജനകീയ ഗവണ്‍മെന്റുകള്‍ക്കുപകരം കോര്‍പറേറ്റ് നിയന്ത്രിത ഗവണ്‍മെന്റുകള്‍ ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളെല്ലാം യഥാര്‍ഥ വിവരങ്ങള്‍ പറയാതെ കോര്‍പറേറ്റ് ബിസിനസുകളില്‍ പങ്കാളികളായിരിക്കുന്നു. അപ്പോള്‍ എങ്ങനെ നാം നേരറിയും? പനിയുടെ രാഷ്ട്രീയം ഇങ്ങനെ നമ്മളില്‍നിന്ന് ഒളിച്ചുവെച്ചിരിക്കയാണ്. 2003 ല്‍ സാര്‍സ്, 2006 ല്‍ ഏവിയന്‍ ഫ്ളൂ, 2009 ല്‍ സ്വൈന്‍ ഫ്ളൂ. ഇനി 2012 ല്‍ ? ഒഴിഞ്ഞുപോയതും മണ്ണടിഞ്ഞതുമായ രോഗാണുക്കളൊക്കെ ഇപ്പോള്‍ സടകുടഞ്ഞ് എഴുന്നേറ്റ് നൃത്തമാടാന്‍ എന്താണ് കാരണം?

    റീഗനിസവും താച്ചറിസവും സംഭാവന ചെയ്ത ആഗോളവത്കരണമെന്ന പ്രതിഭാസം നാളിതുവരെ ഉണ്ടായിരുന്ന മൂല്യങ്ങളെയെല്ലാം പതുക്കെപ്പതുക്കെ ഇല്ലാതാക്കി. ഇതുവരെ മനുഷ്യരാശി നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാനായിരുന്നു ഗവേഷണങ്ങള്‍. ഇന്നത് സമ്പത്തിന്റെ ശാക്തീകരണത്തിന് ഉതകുന്ന തരത്തിലായി. ആഗോളവത്കരണം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിക്കൊണ്ടിരിക്കുമ്പോള്‍ ആ സംസ്കാരം ലോകത്തിന് നല്‍കിയ സംഭാവനയാണ് 'പനി'. ഇനി അല്‍പം ചരിത്രത്തിലേക്ക് പോകാം. 1977 ജനുവരി പത്തിന് സാന്‍ഫ്രാന്‍സിസ്കോ ക്രോണിക്കിള്‍ പുറത്തിറങ്ങിയത് 1971 ല്‍ ക്യുബയിലുണ്ടായ ഒരു സമസ്യയുടെ ചുരുളഴിച്ചുകൊണ്ടായിരുന്നു. 1971 ല്‍ ക്യൂബയില്‍ ആഫ്രിക്കന്‍ സ്വൈന്‍ വൈറസുകള്‍ അവിടുത്തെ പന്നികളെ വ്യാപകമായി കൊന്നൊടുക്കി. ആ വൈറസിന്റെ ഉത്ഭവം അന്നൊരു സമസ്യയായിരുന്നു. ക്രോണിക്കിളില്‍ വന്ന വാര്‍ത്ത അതിന്റെ ഉത്ഭവം പുറത്തുവിട്ടു. കാസ്ട്രോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഐഎ ക്യൂബയില്‍ എത്തിച്ചതായിരുന്നു ഈ വൈറസിനെ. 1976 ല്‍ ഇതേ വൈറസുകള്‍ അമേരിക്കന്‍ ജനതക്കിടയിലുമെത്തി. അന്ന് അമേരിക്കയില്‍ ഇതിനെതിരെ വ്യാപകമായ നിര്‍ബന്ധിത കുത്തിവെപ്പ് നടത്തി. പക്ഷേ, പെട്ടെന്നുതന്നെ ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. കാരണം, പനിയേക്കാള്‍ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഈ പ്രതിരോധ മരുന്നുണ്ടാക്കി. ഗുലൈന്‍ബറേ സിന്‍ഡ്രോം (ജിബിഎസ്) എന്ന രോഗമാണ് അന്നുണ്ടാക്കിയത്. ഇതൊരു ആട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡര്‍ ആണ്. കൈകാലുകള്‍, അപൂര്‍വമായി ശരീരം മുഴുവനും തളരുന്ന ഒരു രോഗമാണ്. ഇതില്‍ ഏറെ പേര്‍ സുഖപ്പെട്ടെങ്കിലും മറ്റുള്ളവര്‍ക്ക് അതിജീവിക്കാനായില്ല. (റിച്ചാര്‍ഡ് ഹാള്‍വോര്‍സെന്‍, ടൈംസ്, 22 ജൂലൈ, 2009).

    ReplyDelete