Friday, August 7, 2009

ബാങ്ക് ജീവനക്കാരുടെ സമ്പൂര്‍ണ സമരം

പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ രണ്ടുദിവസം രാജ്യവ്യാപകമായി നടത്തിയ പണിമുടക്ക് കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കുള്ള ഉശിരന്‍ താക്കീതാണ്. ഒരു കാലത്ത് ഏറ്റവും ആകര്‍ഷകമായ തൊഴിലായിരുന്നു ബാങ്കുകളിലേത്. ആറാം ശമ്പളകമീഷന്‍ ശുപാര്‍ശയ്ക്കുമുമ്പ് കേന്ദ്രസര്‍ക്കാരിലെ ഗ്രൂപ്പ് ഒന്ന് ജീവനക്കാര്‍ക്ക് ഒപ്പമായിരുന്നു ബാങ്ക് ഓഫീസര്‍മാരുടെ ശമ്പളം. ഇപ്പോഴതില്‍ 40-50 ശതമാനം കുറവുവന്നു. ഗ്രൂപ്പ് മൂന്ന് ജീവനക്കാരുടെ ശമ്പളത്തിന് അടുത്തുപോലുമില്ല.

നവലിബറല്‍ നയങ്ങളില്‍ രണ്ടുകാലും കുത്തിനില്‍ക്കുന്ന കേന്ദ്രഗവമെന്റിന്റെ പൊതുമേഖലയോടുള്ള അവഗണന, പുതുതലമുറ സ്വകാര്യ ബാങ്കുകളോടുള്ള അമിത പ്രതിപത്തി എന്നിവമൂലമാണ് പൊതുമേഖലാ ബാങ്കുകളും ജീവനക്കാരും ഓരത്തേക്ക് തള്ളിനീക്കപ്പെടുന്നത്. ഈ അവഗണന അവസാനിപ്പിച്ചേ തീരൂ എന്ന പത്തുലക്ഷം ബാങ്ക് ജീവനക്കാരുടെ ഒറ്റക്കെട്ടായ ആവശ്യമാണ് രണ്ടുദിവസത്തെ സമ്പൂര്‍ണ സമരത്തിലൂടെ രാജ്യത്ത് മുഴങ്ങിയത്. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും ആശ്രിത നിയമനത്തിലെ തടസ്സം ഒഴിവാക്കണമെന്നും പെന്‍ഷന്‍ ഓപ്ഷന്‍ അനുവദിക്കണമെന്നുമുള്ള സുപ്രധാനമായ ആവശ്യങ്ങളാണ് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒമ്പത് സംഘടനയുടെ ഐക്യവേദി സമരത്തിനാധാരമായി ഉയര്‍ത്തിയത്. 60,000 ബാങ്ക് ശാഖയുടെ പ്രവര്‍ത്തനമാണ് പണിമുടക്കുമൂലം നിലച്ചത്.

ഈ ബാങ്കുകളില്‍ രണ്ടരലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പതിനഞ്ചുവര്‍ഷമായി നിയമനങ്ങളില്ല. ചില ബാങ്കുകള്‍ നിയമനത്തിന് നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും ഒഴിവുകളുടെ എണ്ണത്തിന്റെ അടുത്തൊന്നുമെത്തില്ല അത്. രാജ്യത്ത് 26 പൊതുമേഖലാ ബാങ്കും 14 സ്വകാര്യബാങ്കുമാണുള്ളത്. പ്രവര്‍ത്തനത്തിലെ വൈവിധ്യവല്‍ക്കരണംമൂലം ജീവനക്കാരുടെ ജോലിഭാരം അടിക്കടി വര്‍ധിക്കുകയും സ്വയംവിരമിക്കല്‍, പ്രായപരിധി പൂര്‍ത്തിയായുള്ള റിട്ടയര്‍മെന്റ് എന്നിവയിലൂടെ എണ്ണം കുറഞ്ഞുവരികയും എന്ന പ്രക്രിയയാണ് കഴിഞ്ഞ കുറെ വര്‍ഷമായി നടന്നത്.
ശമ്പളപരിഷ്കരണ കാലാവധി 2007ല്‍ കഴിഞ്ഞതാണ്. പതിനേഴര ശതമാനം വര്‍ധനയ്ക്ക് തയ്യാറാണെന്നാണ് മാനേജ്മെന്റുകളെ പ്രതിനിധാനംചെയ്യുന്ന ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) ആദ്യം പറഞ്ഞത്. 15 ശതമാനത്തില്‍ താഴെ കൊടുത്താല്‍ മതിയെന്നാണ് കേന്ദ്രനിലപാടെന്നായി പിന്നീട്. വാഗ്ദാനംചെയ്ത ശമ്പളവര്‍ധനയില്‍നിന്ന് ഐബിഎ പിന്മാറിയ ആദ്യത്തെ അനുഭവമാണിത്. പെന്‍ഷന്‍പദ്ധതിയില്‍ ഉള്‍പ്പെടാത്ത 2.61 ലക്ഷം ജീവനക്കാര്‍ക്ക് ഒരു അവസരംകൂടി നല്‍കണമെന്ന ആവശ്യവും ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ഇത്തരമൊരവസ്ഥയില്‍, ചര്‍ച്ചകളിലൂടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് പണിമുടക്ക് എന്ന അവസാന സമരരൂപത്തിലേക്ക് ബാങ്ക് ജീവനക്കാര്‍ക്ക് പോകേണ്ടിവന്നത്.

ആ പണിമുടക്ക് വന്‍ വിജയമാക്കിയ ജീവനക്കാരുടെ ഐക്യബോധം അഭിനന്ദനാര്‍ഹമാണ്. ഏതാനും ജീവനക്കാരുടെ സാമ്പത്തിക ആവശ്യങ്ങളുയര്‍ത്തിയുള്ള കേവലമായ സമരമല്ല, നാടിനെ മുച്ചൂടും മുടിക്കുന്ന തെറ്റായ നയങ്ങള്‍ തിരുത്തിക്കാനുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഈ സമരത്തെ വിലയിരുത്തേണ്ടത്. അതുകൊണ്ടുതന്നെയാണ്, ബാങ്കിടപാടുകള്‍ സ്തംഭിക്കുന്നതിന്റെ വിഷമതകള്‍ സഹിച്ചുപോലും ജനങ്ങള്‍ ഈ സമരത്തിന്റെ അനിവാര്യത അംഗീകരിക്കുന്നത്. പണിമുടക്കിന്റെ സന്ദേശം ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം; ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം. അതല്ലെങ്കില്‍, ഈ സമരം കൂടുതല്‍ ശക്തമായി ആവര്‍ത്തിക്കപ്പെടുകയാവും ഫലം

ദേശാഭിമാനി മുഖപ്രസംഗം 080809

2 comments:

  1. ഈ ബാങ്കുകളില്‍ രണ്ടരലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പതിനഞ്ചുവര്‍ഷമായി നിയമനങ്ങളില്ല. ചില ബാങ്കുകള്‍ നിയമനത്തിന് നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും ഒഴിവുകളുടെ എണ്ണത്തിന്റെ അടുത്തൊന്നുമെത്തില്ല അത്. രാജ്യത്ത് 26 പൊതുമേഖലാ ബാങ്കും 14 സ്വകാര്യബാങ്കുമാണുള്ളത്. പ്രവര്‍ത്തനത്തിലെ വൈവിധ്യവല്‍ക്കരണംമൂലം ജീവനക്കാരുടെ ജോലിഭാരം അടിക്കടി വര്‍ധിക്കുകയും സ്വയംവിരമിക്കല്‍, പ്രായപരിധി പൂര്‍ത്തിയായുള്ള റിട്ടയര്‍മെന്റ് എന്നിവയിലൂടെ എണ്ണം കുറഞ്ഞുവരികയും എന്ന പ്രക്രിയയാണ് കഴിഞ്ഞ കുറെ വര്‍ഷമായി നടന്നത്.
    ശമ്പളപരിഷ്കരണ കാലാവധി 2007ല്‍ കഴിഞ്ഞതാണ്. പതിനേഴര ശതമാനം വര്‍ധനയ്ക്ക് തയ്യാറാണെന്നാണ് മാനേജ്മെന്റുകളെ പ്രതിനിധാനംചെയ്യുന്ന ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) ആദ്യം പറഞ്ഞത്. 15 ശതമാനത്തില്‍ താഴെ കൊടുത്താല്‍ മതിയെന്നാണ് കേന്ദ്രനിലപാടെന്നായി പിന്നീട്. വാഗ്ദാനംചെയ്ത ശമ്പളവര്‍ധനയില്‍നിന്ന് ഐബിഎ പിന്മാറിയ ആദ്യത്തെ അനുഭവമാണിത്. പെന്‍ഷന്‍പദ്ധതിയില്‍ ഉള്‍പ്പെടാത്ത 2.61 ലക്ഷം ജീവനക്കാര്‍ക്ക് ഒരു അവസരംകൂടി നല്‍കണമെന്ന ആവശ്യവും ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ഇത്തരമൊരവസ്ഥയില്‍, ചര്‍ച്ചകളിലൂടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് പണിമുടക്ക് എന്ന അവസാന സമരരൂപത്തിലേക്ക് ബാങ്ക് ജീവനക്കാര്‍ക്ക് പോകേണ്ടിവന്നത്.

    ReplyDelete
  2. "ബാങ്കിടപാടുകള്‍ സ്തംഭിക്കുന്നതിന്റെ വിഷമതകള്‍ സഹിച്ചുപോലും ജനങ്ങള്‍ ഈ സമരത്തിന്റെ അനിവാര്യത അംഗീകരിക്കുന്നത്."

    അതെ അതെ,ജനങ്ങള്‍ അരുതെന്നു പറഞ്ഞിരുന്നെകില്‍ ആ സമരം വേണ്ടെന്ന് വച്ചേനെ. ഹര്‍ത്താലും ഒക്കെ വേണ്ടാന്നു വക്കാറുള്ളത് പോലെ.

    ReplyDelete