Wednesday, August 26, 2009

സുദര്‍ശനും ജിന്നയെ ന്യായീകരിച്ച് രംഗത്ത്

ഇന്‍ഡോര്‍: പാകിസ്താന്‍ സ്ഥാപകനേതാവായ മുഹമ്മദലി ജിന്ന ഒരുകാലത്ത് അഖണ്ഡഭാരതം എന്ന ആശയത്തോട് പ്രതിബദ്ധത പുലര്‍ത്തിയിരുന്നെന്ന് ആര്‍.എസ്.എസ്സിന്റെ മുന്‍ മേധാവി കെ.എസ്. സുദര്‍ശന്‍ ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധി ഉറച്ച നിലപാടെടുത്തിരുന്നെങ്കില്‍ ഇന്ത്യാവിഭജനം ഒരിക്കലും സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''ജിന്നയുടെ വ്യക്തിത്വത്തിന് പല വശങ്ങളുണ്ടായിരുന്നു. ബാലഗംഗാധര തിലകനൊപ്പം ഒരുകാലത്ത് അഖണ്ഡഭാരതത്തിനായി നിലകൊണ്ടയാളാണ് അദ്ദേഹം.ചരിത്രം ശരിയായി വായിച്ചാല്‍ നിങ്ങള്‍ക്കത് മനസ്സിലാക്കാനാവും''-ജിന്ന മതേതരവാദിയായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുദര്‍ശന്‍ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ മുസ്‌ലിം പിന്തുണ ഉറപ്പാക്കാനായി ഗാന്ധി ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങിയപ്പോള്‍ ജിന്ന ചോദിച്ചത് ''തുര്‍ക്കിയിലെ ഖലീഫ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടെങ്കില്‍ ഇന്ത്യയ്‌ക്കെന്ത്'' എന്നായിരുന്നു. ആ ചോദ്യം ആരും ശ്രദ്ധിച്ചില്ല. അതില്‍ അദ്ദേഹം ദുഃഖിതനായിരുന്നു. തുടര്‍ന്ന്, കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ബ്രിട്ടണിലേക്ക് പോയ ജിന്ന 1927ലേ ഇന്ത്യയിലേക്ക് മടങ്ങിയുള്ളൂ-സുദര്‍ശന്‍ പറഞ്ഞു.

ജിന്നയെ വാഴ്ത്തിക്കൊണ്ട് പുസ്തകമെഴുതിയതിന്റെ പേരില്‍ ജസ്വന്ത് സിങ്ങിനെ ബി.ജെ.പി.യില്‍ നിന്ന് പുറത്താക്കിയതിനെപ്പറ്റി ചോദിച്ചപ്പോള്‍, അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന് സുദര്‍ശന്‍ പറഞ്ഞു.

സുദര്‍ശന്‍ ആര്‍.എസ്.എസ്. മേധാവിയായിരുന്ന കാലത്ത് അദ്വാനി ജിന്നയെ പ്രകീര്‍ത്തിച്ചതിനെതിരെ സംഘടന ശക്തമായ നിലപാടെടുത്തിരുന്നത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. അതേക്കുറിച്ച് അദ്വാനി പിന്നീട് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതില്‍ താന്‍ സംതൃപ്തനാണെന്നും സുദര്‍ശന്‍ മറുപടി നല്‍കി.

മാതൃഭൂമി വാര്‍ത്ത

ന്യൂഡല്‍ഹി: ആര്‍.എസ്‌.എസ്‌. നേതാവായിരുന്ന എച്ച്‌.വി. ശേഷാദ്രിയും ഇന്ത്യാ വിഭജനത്തിന്റെ കാര്യത്തില്‍ സര്‍ദാര്‍ വല്ലഭ്‌ഭായ്‌ പട്ടേലിനെ കുറ്റപ്പെടുത്തിയിട്ടുണ്ടെന്ന്‌ ബി.ജെ.പി. നേതാവ്‌ അരുണ്‍ ഷൂരി ചൂണ്ടിക്കാട്ടി.

ആര്‍.എസ്‌.എസ്‌. സര്‍കാര്യവാഹ്‌ ആയിരുന്ന അന്തരിച്ച ശേഷാദ്രിയുടെ 'ദി ട്രാജഡി ഓഫ്‌ പാര്‍ട്ടീഷന്‍' എന്ന പുസ്‌തകത്തിലാണ്‌ പട്ടേലിനെതിരെ പരാമര്‍ശമുള്ളതെന്നും അദ്ദേഹം പറഞ്ഞു. പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജസ്വന്ത്‌ സിങ്ങിന്റെ പുസ്‌തകം നിരോധിച്ച ഗുജറാത്ത്‌ സര്‍ക്കാര്‍ ശേഷാദ്രിയുടെ പുസ്‌തകവും വിലക്കുമോയെന്ന്‌ അദ്ദേഹം ചോദിച്ചു.

ജസ്വന്ത്‌ സിങ്ങനെ പുറത്താക്കിയ വിഷയത്തില്‍ ബി.ജെ.പി. പ്രസിഡന്റ്‌ രാജ്‌നാഥ്‌ സിങ്ങിനെ അരുണ്‍ഷൂരി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചത്‌ ഏറെ ഒച്ചപ്പാട്‌ സൃഷ്ടിച്ചിരുന്നു.

പാക്‌ സ്ഥാപകനേതാവായ മുഹമ്മദലി ജിന്നയെയും ഇന്ത്യാവിഭജനത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പങ്കിനെയും കുറിച്ച്‌ ജസ്വന്ത്‌ സിങ്ങിന്റെ വിലയിരുത്തലിനോട്‌ യോജിക്കുന്നില്ലെന്ന്‌ ഷൂരി ആവര്‍ത്തിച്ചു.

കോണ്‍ഗ്രസ്‌ നേതാക്കളുടെ ചാഞ്ചാട്ടം കാരണമാണ്‌ ഇന്ത്യ വിഭജിക്കപ്പെട്ടത്‌ എന്ന്‌ ശേഷാദ്രിയുടെ പുസ്‌തകം ഉദ്ധരിച്ച്‌ ഷൂരി പറഞ്ഞു. അല്ലാതെ ബ്രിട്ടീഷുകാരുടെയുംജിന്നയുടെയും മുസ്‌ലിംലീഗിന്റെയും നിലപാടുകള്‍ മാത്രമായിരുന്നില്ല കാരണം-ഷൂരി പറഞ്ഞു.

മനംനൊന്ത്‌ ഗാന്ധിജി നടത്തിയ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ്‌ പഞ്ചാബ്‌, ബംഗാള്‍ പ്രവിശ്യകളുടെ വിഭജനത്തിന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗീകാരം നല്‌കിയത്‌. വിഭജനം സംബന്ധിച്ച്‌ പട്ടേല്‍ ഒരു പ്രവര്‍ത്തക സമിതി അംഗത്തിന്‌ അയച്ച കത്തും ശേഷാദ്രിയുടെ പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പട്ടേലിന്റെ നിലപാട്‌ യാഥാര്‍ഥ്യബോധമില്ലാത്തതായിരുന്നെന്ന്‌ ശേഷാദ്രി പുസ്‌തകത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇടക്കാല സര്‍ക്കാറില്‍ മുസ്‌ലിംലീഗിന്റെ സമ്മര്‍ദതന്ത്രങ്ങളില്‍ പട്ടേല്‍ ഏറെ മടുത്തിരുന്നു. ലീഗുമായുള്ള ഏതു ബന്ധവും ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്‌ പട്ടേല്‍ കരുതി. ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനു പകരം വിഭജനമാണ്‌ ഭേദം എന്നായിരുന്നു പട്ടേലിന്റെ നിലപാട്‌.

വിഭജനമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നായിരുന്നു പട്ടേല്‍ കരുതിയത്‌. രാജേന്ദ്രപ്രസാദും ഇതേ നിലപാടുകാരനായിരുന്നു-ശേഷാദ്രിയുടെ പുസ്‌തകത്തെ ഉദ്ധരിച്ച്‌ ഷൂരി പറഞ്ഞു.

മാതൃഭൂമി വാര്‍ത്ത

1 comment:

  1. ഇന്‍ഡോര്‍: പാകിസ്താന്‍ സ്ഥാപകനേതാവായ മുഹമ്മദലി ജിന്ന ഒരുകാലത്ത് അഖണ്ഡഭാരതം എന്ന ആശയത്തോട് പ്രതിബദ്ധത പുലര്‍ത്തിയിരുന്നെന്ന് ആര്‍.എസ്.എസ്സിന്റെ മുന്‍ മേധാവി കെ.എസ്. സുദര്‍ശന്‍ ചൂണ്ടിക്കാട്ടി.

    മഹാത്മാഗാന്ധി ഉറച്ച നിലപാടെടുത്തിരുന്നെങ്കില്‍ ഇന്ത്യാവിഭജനം ഒരിക്കലും സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    ''ജിന്നയുടെ വ്യക്തിത്വത്തിന് പല വശങ്ങളുണ്ടായിരുന്നു. ബാലഗംഗാധര തിലകനൊപ്പം ഒരുകാലത്ത് അഖണ്ഡഭാരതത്തിനായി നിലകൊണ്ടയാളാണ് അദ്ദേഹം.ചരിത്രം ശരിയായി വായിച്ചാല്‍ നിങ്ങള്‍ക്കത് മനസ്സിലാക്കാനാവും''-ജിന്ന മതേതരവാദിയായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുദര്‍ശന്‍ പറഞ്ഞു.

    ReplyDelete