Thursday, September 3, 2009

മണിപ്പൂര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍

വര്‍ഷങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന സഹനസമരത്തിനുശേഷവും മണിപ്പൂരിനു പറയാനുള്ളത് അപമാനത്തിന്റെ കഥകള്‍... മാനം രക്ഷിക്കേണ്ട പട്ടാളക്കാര്‍ സ്ത്രീകളെ പിച്ചിച്ചീന്തുമ്പോള്‍ പ്രതീക്ഷയുടെ സൂര്യന്‍ അസ്തമിക്കുന്നു. ആരോടാണ് പരാതി പറയേണ്ടത്, ആരെയാണ് വിശ്വസിക്കേണ്ടത് എന്ന ഗതികേടില്‍ ഒരു നാട്ടിലെ സ്ത്രീകള്‍ വലയുമ്പോള്‍ ഭരണകൂടം വെറും നോക്കുകുത്തിയാവുന്നു. നന്മയുടെ അവസാന കണികയും തച്ചുടച്ച് തീവ്രവാദത്തിന്റെ പേരില്‍ പുരുഷന്മാരെ തടവറയിലിടുന്നു; അവശേഷിച്ചവര്‍ ഒളിവിലും. ഇവിടെ സ്ത്രീകള്‍ മാത്രം ബാക്കിയാവുന്നു.

നിയമത്തിന്റെ മറവില്‍ തോക്കുചൂണ്ടി കുട്ടികള്‍ക്കു മുന്നില്‍ വീട്ടമ്മമാരും അമ്മമാര്‍ക്കുമുന്നില്‍ പെണ്‍കുട്ടികളും അപമാനിക്കപ്പെടുമ്പോള്‍ ഏത് സമൂഹത്തിനാണ് തീവ്രവാദിയാകാതിരിക്കാന്‍ കഴിയുക? ചെയ്യാത്ത കുറ്റത്തിന് പ്രിയപ്പെട്ടവര്‍ ജയിലില്‍ പാര്‍ക്കുന്നതിന്റെ വേദന...വളര്‍ന്നുവരുന്ന പെണ്‍കുട്ടികളെ പാട്ടാളക്കാരുടെ മുന്നില്‍പ്പെടാതെ സൂക്ഷിക്കേണ്ട ബാധ്യത...ഇതിനിടയില്‍ സ്വന്തം ശരീരം പിച്ചിച്ചീന്തപ്പെട്ട വേദന...ഇതൊന്നും ഭരണകൂടം അറിയാത്തതെന്തേ?

സ്ത്രീകളുടെ സാക്ഷരതയില്‍ വളരെ പിറകിലുള്ള മണിപ്പൂരിന് ഈ പട്ടാളഭരണം സമ്മാനിക്കുന്നത് നിരക്ഷരരായ സ്ത്രീസമൂഹത്തെയാവും. പട്ടാളക്കാരെ ഭയന്ന് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ സ്കൂളിലും കോളേജിലും പോകുന്നില്ല എന്നതാണ് വാര്‍ത്താമാധ്യമങ്ങള്‍ നമുക്കു നല്‍കുന്ന സൂചന. മണിപ്പൂരില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ വളരെ കുറവാണ്. സ്വത്ത് പുരുഷന്മാര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. ഒരു മനുഷ്യജീവി ആണായും പെണ്ണായും പിറക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല. അതുകൊണ്ടുതന്നെ ഇത്തരം വിവേചനങ്ങളെ എങ്ങനെ ന്യായീകരിക്കാനാവും. ഏകദേശം 55,000 പട്ടാളക്കാര്‍ പണിപ്പൂരിലുണ്ടെന്നാണ് കണക്ക്. ദിവസം നാലു മണിക്കൂര്‍ മാത്രമേ വൈദ്യുതി വിതരണമുള്ളൂ. കുടിവെള്ള പ്രശ്നം അതിരൂക്ഷം. അതിനിടയില്‍ ഇടിത്തീപോലെ പ്രശ്നബാധിത/കലാപബാധിത പ്രദേശമായി പ്രഖ്യാപനവും. 2009 മാര്‍ച്ച് ഏഴിന് ശര്‍മിള ഇറോം ജയില്‍മോചിതയാക്കപ്പെടുമ്പോള്‍, അവരെ സ്വീകരിക്കാന്‍ കാത്തുനിന്നത് ആയിരക്കണക്കിന് അമ്മമാരാണ്.

"ഞങ്ങള്‍ അമ്മമാരാണ്. പട്ടാളക്കാര്‍ ബലാത്സംഗം ചെയ്തവര്‍. ഞങ്ങള്‍ക്ക് മാനം കാക്കാന്‍ സമരം ചെയ്തേ പറ്റൂ. സ്പെഷ്യല്‍ ആക്ട് പിന്‍വലിക്കാതെ ഞങ്ങള്‍ പിന്തിരിയില്ല'' അവര്‍ പറയുന്നു.

പട്ടാളക്കാരെ പേടിച്ച് പെണ്‍കുട്ടികള്‍ പുറത്തിറങ്ങാതിരിക്കുന്നു, കോളേജില്‍ പോകുന്ന മകനോ ജോലിക്കു പോകുന്ന ഭര്‍ത്താവോ ഒരു ദിവസം പെട്ടെന്ന് തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നു, പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിടയില്‍ കൊല്ലപ്പെടുന്നു....ഇതൊക്കെ ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കുന്നതാണെന്ന് അറിയുമ്പോള്‍ നാമറിയാതെ ഉള്ളില്‍ ഒരു ഞെട്ടലുണ്ടാകുന്നു.

സ്ത്രീകളുടെ മാനം രക്ഷിക്കുക എന്നത് ഗവണ്‍മെന്റിന്റെകൂടെ ബാധ്യതയാണ്. മണിപ്പൂരിലെ സ്ത്രീകളെ പിച്ചിച്ചീന്തുന്ന പട്ടാളവും ഇറാഖില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ നടത്തുന്ന അമേരിക്കന്‍ സേനയും തമ്മിലെന്താണ് വ്യത്യാസം? ജമ്മുകശ്മീരിലെ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ അധികം പുറത്തുവരുന്നില്ലെന്നേയുള്ളൂ. വാര്‍ത്താമാധ്യമങ്ങള്‍ ഗവണ്‍മെന്റിന്റെ കര്‍ശന നിയന്ത്രണത്തിലാവുമ്പോള്‍ ആരാണ് ഇത്തരം അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുക. ജമ്മുകശ്മീരിലെ സ്ത്രീകളെ വിവാഹം കഴിക്കാന്‍ പുരുഷന്മാര്‍ വിസമ്മതിക്കുന്നു എന്നതാണ് പുതിയ വര്‍ത്തമാനം.

ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും അവസാനിക്കുമ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍പോലും അമ്മമാര്‍ അശക്തരാണ്. തങ്ങളുടെ മുന്നില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളെ എവിടെ ഒളിപ്പിക്കണം എന്ന ആധിയിലാണവര്‍. സ്ത്രീകള്‍ ഒറ്റക്കും കൂട്ടായും നടത്തുന്ന നിരാഹാരസമരവും (എട്ടുവര്‍ഷമായി തുടരുന്ന നിരാഹാരസമരം) മറ്റു സഹനസമരവും ആരാണ് മനുഷ്യമനസ്സാക്ഷിക്കുമുന്നിലേക്ക് കൊണ്ടുവരിക? വരുന്ന തലമുറയെങ്കിലും അപമാനിക്കപ്പെടാതിരിക്കാന്‍ അവര്‍ സഹനസമരം തുടരുന്നു. അതിനിടയില്‍ കര്‍ഫ്യൂവും നിരോധനാജ്ഞയും ഇടയ്ക്കിടെ പ്രഖ്യാപിക്കപ്പെടുമ്പോള്‍ജനജീവിതം അതിലും ദുസ്സഹമാവുന്നു.

ശര്‍മിള ഇറോമും മറ്റുള്ളവരും ചേര്‍ന്ന് നടത്തുന്ന സഹനസമരം സ്ത്രീകളുടെ പ്രശ്നം മാത്രമായിമാറ്റപ്പെടുമ്പോള്‍, നശിപ്പിക്കപ്പെടുന്നത് മനുഷ്യനന്മയിലുള്ള വിശ്വാസമാണ്. മണിപ്പൂരില്‍ കന്യകാത്വം നഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ എത്രയുണ്ടെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഇടനെഞ്ചുപൊട്ടി മാനം രക്ഷിക്കാനായി അവര്‍ സഹായത്തിനായി കേഴുമ്പോള്‍, നമുക്കെങ്ങനെയാണ് ഉറങ്ങാനാവുക? അപമാനത്തിന്റെ കഥകള്‍ പുറത്തുപറയാന്‍ കൊള്ളാത്ത ആഭാസമാവുമ്പോള്‍ എങ്ങനെയാണവര്‍ മനസ്സു തുറക്കുക? പട്ടാളക്കാരുടെ ബൂട്സിനടിയില്‍ ഉടുചേല അഴിക്കപ്പെടുമ്പോള്‍ അപമാനിക്കപ്പെടുന്നത് ഇന്ത്യന്‍ പട്ടാളസമൂഹംകൂടിയാണ് എന്നറിയുക. ഒരുപറ്റം പട്ടാളക്കാരുടെ കിരാതപ്രവൃത്തികള്‍, മൊത്തം പട്ടാളക്കാരുടെ ഇമേജില്‍ രക്തക്കറ തീര്‍ക്കുമ്പോള്‍ അത് മായ്ക്കേണ്ട ചുമതല ഇന്ത്യന്‍ പട്ടാളത്തിന്റെയും ഒപ്പം സംസ്ഥാന, ദേശീയ ഭരണകൂടത്തിന്റെയും ചുമതലയാണ്.

ഭരണകൂടത്തിന്റെ ക്രൂരകൃത്യങ്ങളെ സമൂഹം ശക്തമായി എതിര്‍ക്കുമ്പോള്‍, അത് തീവ്രവാദത്തിന്റെ പേരില്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിന് നിഷ്പ്രയാസം സാധിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മണിപ്പൂരും കശ്മീരും. പട്ടാളത്തിലെ ചെറിയൊരു വിഭാഗം മാത്രമാണ് ഇത്തരം നിന്ദ്യവും ഹീനവുമായ പ്രവൃത്തികള്‍ ചെയ്യുന്നത്. പക്ഷേ അറിയുക, അത് മുഴുവന്‍ പട്ടാളക്കാര്‍ക്കും അപമാനകരമാണ്.

ഈ അവസ്ഥ ഏത് സംസ്ഥാനത്തിലും വന്നുകൂടെന്നില്ല. തെറ്റ് മനുഷ്യസഹജമായിരിക്കാം. തെറ്റ് തിരുത്തുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനായി മാറുന്നത്. മായ്ക്കപ്പെടാതെ പോകുന്ന ഓരോ കളങ്കവും ചരിത്രത്തിന്റെ താളുകളില്‍ എഴുതിച്ചേര്‍ക്കപ്പെടുമെന്ന കാര്യം ഭരണകൂടം വിസ്മരിക്കരുത്.

ഹരിപ്രിയ കടപ്പാട്: ദേശാഭിമാനി

2 comments:

  1. വര്‍ഷങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന സഹനസമരത്തിനുശേഷവും മണിപ്പൂരിനു പറയാനുള്ളത് അപമാനത്തിന്റെ കഥകള്‍... മാനം രക്ഷിക്കേണ്ട പട്ടാളക്കാര്‍ സ്ത്രീകളെ പിച്ചിച്ചീന്തുമ്പോള്‍ പ്രതീക്ഷയുടെ സൂര്യന്‍ അസ്തമിക്കുന്നു. ആരോടാണ് പരാതി പറയേണ്ടത്, ആരെയാണ് വിശ്വസിക്കേണ്ടത് എന്ന ഗതികേടില്‍ ഒരു നാട്ടിലെ സ്ത്രീകള്‍ വലയുമ്പോള്‍ ഭരണകൂടം വെറും നോക്കുകുത്തിയാവുന്നു. നന്മയുടെ അവസാന കണികയും തച്ചുടച്ച് തീവ്രവാദത്തിന്റെ പേരില്‍ പുരുഷന്മാരെ തടവറയിലിടുന്നു; അവശേഷിച്ചവര്‍ ഒളിവിലും. ഇവിടെ സ്ത്രീകള്‍ മാത്രം ബാക്കിയാവുന്നു.

    നിയമത്തിന്റെ മറവില്‍ തോക്കുചൂണ്ടി കുട്ടികള്‍ക്കു മുന്നില്‍ വീട്ടമ്മമാരും അമ്മമാര്‍ക്കുമുന്നില്‍ പെണ്‍കുട്ടികളും അപമാനിക്കപ്പെടുമ്പോള്‍ ഏത് സമൂഹത്തിനാണ് തീവ്രവാദിയാകാതിരിക്കാന്‍ കഴിയുക? ചെയ്യാത്ത കുറ്റത്തിന് പ്രിയപ്പെട്ടവര്‍ ജയിലില്‍ പാര്‍ക്കുന്നതിന്റെ വേദന...വളര്‍ന്നുവരുന്ന പെണ്‍കുട്ടികളെ പാട്ടാളക്കാരുടെ മുന്നില്‍പ്പെടാതെ സൂക്ഷിക്കേണ്ട ബാധ്യത...ഇതിനിടയില്‍ സ്വന്തം ശരീരം പിച്ചിച്ചീന്തപ്പെട്ട വേദന...ഇതൊന്നും ഭരണകൂടം അറിയാത്തതെന്തേ?

    ReplyDelete