Friday, September 11, 2009

ലാവലിന്‍ രേഖകളെപ്പറ്റി അല്പം കൂടി

രാജ്‌ഭവന്‍ പിണറായിക്ക് രേഖകള്‍ നല്‍കി

ലാവ്ലിന്‍ കേസ് രേഖകള്‍ വിവരാവകാശ നിയമപ്രകാരം ഗവര്‍ണറുടെ ഓഫീസും നല്‍കി. കേസുമായി ബന്ധപ്പെട്ട മന്ത്രിസഭാരേഖകള്‍ ചോര്‍ത്തിയെന്നും വിവരാവകാശപ്രകാരം രേഖകള്‍ കിട്ടില്ലെന്നുമുള്ള പ്രതിപക്ഷ പ്രചാരണം നുണയെന്ന് ഗവര്‍ണറുടെ സെക്രട്ടറി ഒപ്പുവച്ച രേഖ തെളിയിക്കുന്നു. മോഷ്ടിച്ച രേഖകളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതെന്നുവരെ പറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിപക്ഷം ഉത്തരം പറയേണ്ടിവരും. മന്ത്രിസഭാരേഖകള്‍ ഉള്‍പ്പെടെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും രാജ്ഭവനില്‍നിന്ന് അനുവദിച്ചിരുന്നു. കോടതിയില്‍ സിബിഐ സമര്‍പ്പിച്ച രേഖകളുടെ കോപ്പിയും അനുവദിക്കാമെന്ന് രാജ്ഭവന്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരില്‍നിന്ന് മന്ത്രിസഭാരേഖ ചോര്‍ത്തിയെന്ന ആരോപണം പൊളിഞ്ഞപ്പോഴാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വരം മാറ്റിയത്. രേഖ വിവരാവകാശനിയമപ്രകാരം അനുവദിച്ചതാണെന്ന് തെളിഞ്ഞതോടെ നിയമം ലംഘിച്ചാണ് അനുവദിച്ചതെന്ന വിചിത്രവാദം. രാജ്ഭവനിലെ കംപ്യൂട്ടറില്‍നിന്ന് ചില രേഖകള്‍ ചോര്‍ത്തിയെന്ന ഭീമാബദ്ധവും ഒരു പ്രതിപക്ഷ എംഎല്‍എ വിളിച്ചുപറഞ്ഞു. ഇതും മാധ്യമങ്ങള്‍ മടിയില്ലാതെ ഏറ്റുപിടിച്ചു.

ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി കെ ജോണ്‍ മാത്യുവില്‍നിന്ന് ഗവര്‍ണര്‍ സംഘടിപ്പിച്ച നിയമോപദേശത്തിന്റെ പകര്‍പ്പാണ് അഡ്വ. എം കെ ദാമോദരന്‍ ആന്‍ഡ് അസോസിയേറ്റ്സിന്റെ അപേക്ഷപ്രകാരം ആദ്യം രാജ്ഭവനില്‍നിന്ന് അനുവദിക്കുന്നത്. തുടര്‍ന്ന് ജൂലൈ എട്ടിന് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശനിയമപ്രകാരം ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കി. പ്രോസിക്യൂഷന്‍ അനുമതി തേടി സിബിഐ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ നല്‍കിയ അപേക്ഷ, നിയമോപദേശം തേടി റിട്ടയേഡ് ഹൈക്കോടതി ജഡ്ജിക്ക് ഗവര്‍ണര്‍ അയച്ച കത്ത്, പ്രോസിക്യൂഷന്‍ അനുമതിയെക്കുറിച്ച് അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ നിയമോപദേശവും മന്ത്രിസഭാ തീരുമാനവും സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് ഗവര്‍ണര്‍ സിബിഐക്കു നല്‍കിയ കത്ത്, എജിയുടെ നിയമോപദേശവും മന്ത്രിസഭാ തീരുമാനവും സംബന്ധിച്ച് സിബിഐ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത്, നിയമോപദേശം തേടി റിട്ടയേഡ് ജസ്റ്റിസ് ജോണ്‍ മാത്യുവിന് ഗവര്‍ണര്‍ നല്‍കിയ കുറിപ്പ്, സിബിഐ ഗവര്‍ണറുടെ മുമ്പാകെ ഹാജരാക്കിയ രേഖകള്‍, സിബിഐ എസ്പിയുടെ റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളാണ് ആവശ്യപ്പെട്ടത്. പതിനാറ് വാള്യത്തിലായി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച 6937 പേജുള്ള രേഖകള്‍ ജൂലൈ 28ന് അനുവദിച്ച രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനുള്ള ചെലവിലേക്ക് ഒരു പേജിന് രണ്ടു രൂപ വീതം അടച്ചാല്‍ 6937 പേജുളള രേഖകളും വിവരാവകാശനിയമപ്രകാരം അനുവദിക്കാന്‍ തടസ്സമില്ലെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. ഈ യാഥാര്‍ഥ്യങ്ങള്‍ മറച്ചുപിടിച്ചാണ് പ്രതിപക്ഷവും മാധ്യമങ്ങളും ലാവ്ലിന്‍ കേസിനു പിന്നിലെ ഉപജാപകവൃന്ദവും രേഖചോര്‍ച്ചാമുറവിളി ഉയര്‍ത്തിയത്.

ദേശാഭിമാനി 11 സെപ്തംബര്‍ 2009

1 comment:

  1. ലാവ്ലിന്‍ കേസ് രേഖകള്‍ വിവരാവകാശ നിയമപ്രകാരം ഗവര്‍ണറുടെ ഓഫീസും നല്‍കി. കേസുമായി ബന്ധപ്പെട്ട മന്ത്രിസഭാരേഖകള്‍ ചോര്‍ത്തിയെന്നും വിവരാവകാശപ്രകാരം രേഖകള്‍ കിട്ടില്ലെന്നുമുള്ള പ്രതിപക്ഷ പ്രചാരണം നുണയെന്ന് ഗവര്‍ണറുടെ സെക്രട്ടറി ഒപ്പുവച്ച രേഖ തെളിയിക്കുന്നു. മോഷ്ടിച്ച രേഖകളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതെന്നുവരെ പറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിപക്ഷം ഉത്തരം പറയേണ്ടിവരും. മന്ത്രിസഭാരേഖകള്‍ ഉള്‍പ്പെടെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും രാജ്ഭവനില്‍നിന്ന് അനുവദിച്ചിരുന്നു. കോടതിയില്‍ സിബിഐ സമര്‍പ്പിച്ച രേഖകളുടെ കോപ്പിയും അനുവദിക്കാമെന്ന് രാജ്ഭവന്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരില്‍നിന്ന് മന്ത്രിസഭാരേഖ ചോര്‍ത്തിയെന്ന ആരോപണം പൊളിഞ്ഞപ്പോഴാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വരം മാറ്റിയത്. രേഖ വിവരാവകാശനിയമപ്രകാരം അനുവദിച്ചതാണെന്ന് തെളിഞ്ഞതോടെ നിയമം ലംഘിച്ചാണ് അനുവദിച്ചതെന്ന വിചിത്രവാദം. രാജ്ഭവനിലെ കംപ്യൂട്ടറില്‍നിന്ന് ചില രേഖകള്‍ ചോര്‍ത്തിയെന്ന ഭീമാബദ്ധവും ഒരു പ്രതിപക്ഷ എംഎല്‍എ വിളിച്ചുപറഞ്ഞു. ഇതും മാധ്യമങ്ങള്‍ മടിയില്ലാതെ ഏറ്റുപിടിച്ചു.

    ReplyDelete