Wednesday, September 23, 2009

സെബാസ്റ്റ്യന്‍ പോളിനു ഖേദപൂര്‍വം....

ഇതോ മാധ്യമ ധര്‍മം

ഒരാളെക്കൊണ്ട് മറ്റൊരാള്‍ പ്രേരണയും സമ്മര്‍ദവും ചെലുത്തി പറഞ്ഞുപറയിക്കുന്നതാണ് എന്ന് ബോധ്യമായാല്‍, അക്കാര്യങ്ങള്‍ ആദ്യത്തെയാളുടെ സ്വമേധയായുള്ള അഭിപ്രായം എന്ന മട്ടില്‍ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതു ശരിയാണോ? പത്രധര്‍മമാണോ? ഇതിന്റെ ക്ളാസിക് ഉദാഹരണം പകല്‍വെളിച്ചംപോലെ മുമ്പില്‍ വന്നുനില്‍ക്കുകയാണ്. ഓംപ്രകാശിന്റെ അച്ഛനെക്കൊണ്ട് ഒരു ഖദര്‍ധാരി പലതും പറഞ്ഞുപറയിക്കുന്നതിന്റെ വീഡിയോകാസറ്റ് ഒരു ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ദൃശ്യമാധ്യമങ്ങളുടെ ഓഫീസിലെത്തുന്നത്. ഒരുചാനല്‍, അത് അപ്പാടെതന്നെ കൊടുത്തു. മറ്റുള്ളവ കാസറ്റിന്റെ ക്വാളിറ്റി മോശമാകയാലും ചിത്രീകരണം പ്രൊഫഷണലല്ലാത്തതിനാലും സ്വന്തം ടീമിനെ അയച്ച് ചിത്രീകരിച്ച് പ്രസിദ്ധപ്പെടുത്തി. ഇതുചെയ്യുമ്പോള്‍ കൃത്യമായും ഈ മാധ്യമങ്ങള്‍ക്കറിയാം, ഇതെല്ലാം കാലത്ത് ഒരാള്‍ പറഞ്ഞുപഠിപ്പിച്ച കാര്യങ്ങളാണെന്ന്. അതറിഞ്ഞുകൊണ്ടുതന്നെ, അക്കാര്യം പ്രേക്ഷകരില്‍നിന്നു മറച്ചുവച്ചുകൊണ്ട് ആ ചാനലുകള്‍ അത് സംപ്രേഷണംചെയ്തു.‘'ഓംപ്രകാശ് ഗുണ്ടയല്ല എന്നു പറയണം', 'കെ സുധാകരനെ അറിയില്ലെന്നു പറയണം' എന്നൊക്കെ ഒരാള്‍ പറഞ്ഞുകൊടുക്കുന്നതു കാസറ്റിലൂടെ നേരത്തെ കണ്ടതാണിവര്‍. ഓംപ്രകാശ് ഗുണ്ടയല്ല എന്നു പറയണമെന്നാവശ്യപ്പെടുന്നത് ഓംപ്രകാശ് ഗുണ്ടയായതുകൊണ്ടാണ്. കെ സുധാകരനെ അറിയില്ലെന്നു പറയണം എന്നാവശ്യപ്പെടുന്നത് കെ സുധാകരനെ അറിയാവുന്നതുകൊണ്ടും രക്ഷപ്പെടുത്തണമെന്നുമുള്ളതുകൊണ്ടുമാണ്. അതെല്ലാം മറച്ചുപിടിച്ച് പ്രതിയുടെ അച്ഛനെക്കൊണ്ട് സിപിഐ എമ്മിനെതിരെ പറയിച്ച് സംപ്രേഷണംചെയ്തു ഈ മാധ്യമങ്ങള്‍. ഇത് അധാര്‍മികമാണെന്നു പറയാന്‍ ഡോ. സെബാസ്റ്റ്യന്‍ പോളിനു വാക്കുകള്‍ കിട്ടുന്നില്ല.

തങ്ങള്‍ നേരിട്ടു ചിത്രീകരിച്ചതാണ് സംപ്രേഷണംചെയ്തത് എന്നുവേണമെങ്കില്‍ ചില ചാനലുകള്‍ക്ക് അവകാശപ്പെടാം. എന്നാല്‍, നേരത്തെതന്നെ ഒരു തല്‍പ്പരകക്ഷി പറഞ്ഞുപഠിപ്പിച്ചിരുന്നതാണ് തത്തപറയുംപോലെ ഓംപ്രകാശിന്റെ അച്ഛന്‍ പറഞ്ഞത് എന്ന സത്യം അറിഞ്ഞുകൊണ്ടുതന്നെ പ്രേക്ഷകരില്‍നിന്ന് മറച്ചുവച്ചതിന് അവര്‍ എന്തുന്യായം പറയും? ഇത്തരമൊരു സാഹചര്യത്തിലാണ്, മാധ്യമങ്ങള്‍ കൊലയാളികളെ സംരക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നത്. അതുതീര്‍ത്തും പ്രസക്തമാണെന്നു തെളിയിക്കുന്നതായി പ്രതിയായ കാരി സതീശനുവേണ്ടിയുള്ള അയാളുടെ അമ്മയുടെ വാദവും ഓംപ്രകാശിനുവേണ്ടിയുള്ള അയാളുടെ അച്ഛന്റെ വാദവും മാധ്യമങ്ങള്‍ ഏറ്റെടുത്ത നടപടി.

പ്രതികള്‍ ദുബായിലെത്തിയെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ടുചെയ്തതിനെ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പൊലീസ് നല്‍കിയ വിവരമാകാം അത് എന്നു പറഞ്ഞ് ന്യായീകരിക്കുന്നുണ്ട് സെബാസ്റ്റ്യന്‍പോള്‍. "ഇതാ ഈ ഹോട്ടലിലുണ്ട്'' എന്നു ഹോട്ടലിനുമുമ്പില്‍ ചെന്നുനിന്ന് ലേഖകന്‍ പറഞ്ഞത് പ്രേക്ഷകരാകെ കണ്ടതാണ്. കാരി സതീശന്‍മുതല്‍ ഓംപ്രകാശുവരെയുള്ളവരുടെ പ്രതിരോധത്തിനുള്ള വാദങ്ങള്‍ മാധ്യമങ്ങളില്‍തന്നെ പ്രതിഫലിക്കുന്നു. പോള്‍ എം ജോര്‍ജിന്റെ വധവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വ്യവസായലോബി, മയക്കുമരുന്നുസംഘം, അധോലോകബന്ധം വിസ്മരിക്കപ്പെടുന്നു. ഓംപ്രകാശിന്റെ അച്ഛന്റെ അഭിമുഖനാടകം ഒരുക്കിയെടുത്ത ഖദര്‍ധാരി ആരെന്നത് അന്വേഷണവിഷയമാകുന്നതേയില്ല. ഇതെല്ലാം എന്തുകൊണ്ട് എന്ന് ചിന്തിക്കാന്‍ സെബാസ്റ്റ്യന്‍പോള്‍ തയ്യാറാകുന്നതുമില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഗുണ്ടകളെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് ലിജുവിനൊപ്പം മുഖ്യസഹായിയുടെ റോളിലുണ്ടായിരുന്ന നേതാവ് ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ക്രിമിനലാണെന്നത് ദൃശ്യങ്ങള്‍ സഹിതം ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി തെളിയിച്ചിട്ടും ഈ മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയാകുന്നില്ല. സിപിഐ എമ്മിനെതിരെ പത്രസമ്മേളനം നടത്തി ആരെങ്കിലും ആരോപണമുന്നയിച്ചാല്‍ അതും പ്രസിദ്ധീകരിക്കുക എന്ന സാമാന്യമര്യാദ ദേശാഭിമാനി കാണിക്കാറുണ്ട്. ഇ പി ജയരാജന്റെ ശരീരത്ത് വെടിയുണ്ടയില്ലെന്ന് കെ സുധാകരന്‍ പറഞ്ഞ വാര്‍ത്ത ദേശാഭിമാനി കൊടുത്തത് ഉദാഹരിക്കാം. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ തെളിവു സഹിതം പത്രസമ്മേളനത്തിലുന്നയിച്ച വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങളുടെ ലോക്കല്‍പേജില്‍പോലും വാര്‍ത്തയായില്ല. വിദേശമദ്യശേഖരവുമായി വിമാനത്താവളത്തില്‍ ഡിസിസി അംഗം പിടിക്കപ്പെട്ടതുമുതല്‍ കോടാലി ശ്രീധരന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണംപറ്റി എന്ന് മൊഴിയില്‍ പറഞ്ഞതുവരെയുള്ള വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ വായനക്കാര്‍ അറിഞ്ഞിട്ടില്ല. ഇവിടെ വായനക്കാരന്റെ അറിയാനുള്ള അവകാശത്തിന്റെ രക്ഷകനായി സെബാസ്റ്റ്യന്‍പോളിനെ കാണുന്നുമില്ല.

ഇ അഹമ്മദിന്റെ ഹജ്ജ് അഴിമതി പ്രശ്നംമുതല്‍ എ കെ ആന്റണിയുടെ വകുപ്പില്‍ നടന്ന ഇസ്രയേല്‍ ആയുധമിടപാടുകോഴവരെ ദേശീയ പത്രങ്ങളിലൊക്കെ വലിയ പ്രാധാന്യത്തോടെ വന്നിട്ടും അവയൊന്നും കേരളത്തിന്റെ മുഖ്യധാരാ മാധ്യമങ്ങളുടെ അന്വേഷണപരിധിയില്‍ വരുന്നില്ല. ഇത് എന്തുകൊണ്ട് എന്ന് അന്വേഷിക്കാനുള്ള കൌതുകം സെബാസ്റ്റ്യന്‍പോളില്‍ കാണുന്നില്ല. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെതിരെയുള്ള ഏറ്റവും വലിയ തെളിവ് എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച വരദാചാരിയെക്കുറിച്ചുള്ള പരാമര്‍ശം, വൈദ്യുതിവകുപ്പുമായി ബന്ധപ്പെട്ട ഫയലിലേ അല്ല എന്നതു വെളിവായിട്ടും അക്കാര്യം ഈ മാധ്യമങ്ങള്‍ വായനക്കാരെ അറിയിച്ചില്ല. എന്തുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ പൂഴ്ത്തിവയ്ക്കുന്നു എന്ന് സെബാസ്റ്റ്യന്‍ പോള്‍ ചോദിക്കുന്നുമില്ല.

കുറെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതില്‍ എന്തെങ്കിലുമൊന്നു തെറ്റിപ്പോവുക എന്ന യാദൃച്ഛികതയല്ല ഇവിടെ സംഭവിക്കുന്നത്. എല്ലാ വാര്‍ത്തകളും കമ്യൂണിസ്റ്റുവിരുദ്ധ വിഷം കലര്‍ത്തി അവതരിപ്പിക്കുകയും അവയെല്ലാംതന്നെ അസത്യങ്ങളാണെന്നു പിന്നീടു തെളിയുകയുമാണ്. അങ്ങനെ തെളിഞ്ഞുകഴിയുമ്പോള്‍ അക്കാര്യവും തമസ്കരിക്കുകയാണ്.

കിളിരൂര്‍ കേസില്‍ ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമുണ്ടായത്. ആ പെവാണിഭം നടന്നത് യുഡിഎഫ് ഭരണകാലത്ത്. ശാരിക്ക് വിദഗ്ധചികിത്സ നല്‍കണമെന്ന് വനിതാകമീഷന്‍തന്നെ ആവശ്യപ്പെട്ടിട്ടും 36 ഡിപ്പാര്‍ട്ട്മെന്റുള്ള മെഡിക്കല്‍കോളേജ് ആശുപത്രിയില്‍നിന്ന് മൂന്ന് ഡിപ്പാര്‍ട്ട്മെന്റുപോലുമില്ലാത്ത സ്വകാര്യ നേഴ്സിങ്ഹോമിലേക്ക് ആ കുട്ടിയെ മാറ്റിയതും അവിടെവച്ച് രക്തത്തില്‍ ചെമ്പിന്റെ അംശം കലര്‍ന്നതും പൊലീസ് ഡയറിയിലെ മൂന്നുപേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കീറിമാറ്റിയതു കോടതി കണ്ടെത്തിയതും കോടതി ഇടപെട്ടപ്പോള്‍ സിഐയെ സസ്പെന്‍ഡ് ചെയ്തതും എല്ലാം യുഡിഎഫ് കാലത്ത്. എന്നിട്ടും ഈ കേസ് അപ്പാടെ എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാനായിരുന്നു മാധ്യമശ്രമം. അനഘ എന്ന പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാ സംഭവം ഇതേപോലെ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടാന്‍ ശ്രമം നടന്നു. അന്നും ഇന്നത്തെപ്പോലെ മന്ത്രിപുത്രന്മാരെ വലിച്ചിഴച്ചു. ഒടുവില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിക്കു സമര്‍പ്പിച്ചപ്പോള്‍ ഇതെല്ലാം അസത്യമെന്നു തെളിഞ്ഞു. ആ റിപ്പോര്‍ട്ട് അപ്പാടെ ഈ മാധ്യമങ്ങള്‍ തമസ്കരിച്ചു. എസ്എടി ആശുപത്രിയില്‍ ശിശുമരണനിരക്ക് കൂടിയെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചയാണ് അതിനു പിന്നിലെന്നും വാര്‍ത്തകൊടുത്തു. എന്നാല്‍, ഇതേക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് ഈ ആരോപണങ്ങള്‍ അസത്യമെന്നു തെളിയിച്ചു. അപ്പോള്‍ ആ റിപ്പോര്‍ട്ടും മാധ്യമങ്ങള്‍ തമസ്കരിച്ചു. കേരളത്തില്‍ ക്രമസമാധാനമില്ലെന്ന് ഹൈക്കോടതിയിലെ ഒരു ജഡ്ജി പറഞ്ഞപ്പോള്‍ അത് ഈ മാധ്യമങ്ങള്‍ മുഖ്യവാര്‍ത്തയാക്കി. എന്നാല്‍, സുപ്രീംകോടതി ആ പരാമര്‍ശംതന്നെ നീക്കംചെയ്തപ്പോള്‍ സിംഗിള്‍ കോളത്തില്‍പ്പോലും ആ വാര്‍ത്ത പല മാധ്യമങ്ങളും നല്‍കിയില്ല. ഭീകരപ്രവര്‍ത്തനത്തെ തള്ളിപ്പറഞ്ഞ മഅ്ദനി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണച്ചപ്പോള്‍ അത് മുന്‍നിര്‍ത്തി കോലാഹലമുണ്ടാക്കിയ മാധ്യമങ്ങള്‍ ഭീകരപ്രവര്‍ത്തനത്തെ തള്ളിപ്പറയാന്‍ കൂട്ടാക്കാത്ത എന്‍ഡിഎഫ്, യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ അതില്‍ തെറ്റുകണ്ടില്ല. കുറ്റവിമുക്തനാകുംമുമ്പ് ജയിലില്‍ കിടന്ന മദനി യുഡിഎഫിനെ പിന്തുണച്ചപ്പോഴും മാധ്യമങ്ങളുടെ ധാര്‍മികരോഷം ഉയര്‍ന്നുകണ്ടില്ല. നന്ദിഗ്രാമിനെക്കുറിച്ച് കോളങ്ങള്‍ എഴുതിയ മാധ്യമങ്ങള്‍ ആന്ധ്രയിലെ മുടിഗൊണ്ടയില്‍ ഭൂസമരത്തില്‍ പങ്കെടുത്ത സിപിഐ എം പ്രവര്‍ത്തകരെ ഒന്നൊന്നായി വെടിവച്ചുകൊന്നതിനെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല.

ഇങ്ങനെ ഏതുവാര്‍ത്തയിലും കമ്യൂണിസ്റ്റുവിരുദ്ധവിഷം കലര്‍ത്തുന്ന ഒരു പ്രക്രിയ ഇവിടെ ശക്തിപ്പെട്ടു. സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് സ്ഥാപിത താല്‍പ്പര്യക്കാരും മാധ്യമപ്രവര്‍ത്തകരുമടങ്ങിയ ഒരു സിന്‍ഡിക്കറ്റ് അഹോരാത്രം പ്രവര്‍ത്തിച്ചു. ആ ഘട്ടത്തിലാണ് മാധ്യമസിന്‍ഡിക്കറ്റ് എന്നൊന്നില്ല എന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ സര്‍ട്ടിഫൈ ചെയ്തത്.

ദേശാഭിമാനി 24 സെപ്തംബര്‍ 2009

2 comments:

  1. കുറെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതില്‍ എന്തെങ്കിലുമൊന്നു തെറ്റിപ്പോവുക എന്ന യാദൃച്ഛികതയല്ല ഇവിടെ സംഭവിക്കുന്നത്. എല്ലാ വാര്‍ത്തകളും കമ്യൂണിസ്റ്റുവിരുദ്ധ വിഷം കലര്‍ത്തി അവതരിപ്പിക്കുകയും അവയെല്ലാംതന്നെ അസത്യങ്ങളാണെന്നു പിന്നീടു തെളിയുകയുമാണ്. അങ്ങനെ തെളിഞ്ഞുകഴിയുമ്പോള്‍ അക്കാര്യവും തമസ്കരിക്കുകയാണ്.

    ReplyDelete
  2. ഇതാണോ പ്രഭാവര്‍മ്മ ദേശാ‍ഭിമാനിയില്‍ എഴുതിയ ലേഖനം?

    ReplyDelete