Tuesday, October 20, 2009

കുരുതികൊടുത്തത് 2 പൊലീസുകാരെ

"ധനസഹായവും സഹകരണവും കിട്ടി; മറ്റൊന്നും ചോദിച്ചിട്ടുമില്ല. പക്ഷെ എല്ലാത്തിലും വലുതായ ഒന്നാണ് ഞങ്ങള്‍ക്ക് അന്നു നഷ്ടമായത്. അതിന് പകരമാവില്ലല്ലോ ഒന്നും''- പറവൂര്‍ ഏഴിക്കര കല്ലേകാട്ട് വീട്ടില്‍ മേരിയുടെ വാക്കുകളില്‍ നനവ് പടരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഫോര്‍ട്ട് കൊച്ചിയില്‍ ഗുണ്ടകളുടെ കുത്തേറ്റ് കൊല്ലപ്പെട്ട കൊച്ചി നഗരത്തിലെ ആദ്യ പൊലീസ് രക്തസാക്ഷി ലോനപ്പന്റെ ഭാര്യയാണ് മേരി. അത്തരം ദുരന്തങ്ങള്‍ ഇന്നില്ലാത്തതില്‍ തികഞ്ഞ ആശ്വാസത്തിലാണിവര്‍. "കഴിഞ്ഞ ആറുവര്‍ഷവും പറക്കമുറ്റാത്ത മകളെ പഠിപ്പിക്കാനുള്ള തിരക്കിലായിരുന്നു. അവളെ തനിച്ചാക്കി പോകാനാകാത്തതിനാല്‍ ആശ്രിത നിയമനത്തിനും അപേക്ഷിച്ചില്ല.''-മേരി പറഞ്ഞു. 2003 സെപ്തംബര്‍ ഒമ്പതിന് ലോനപ്പന്‍ കൊല്ലപ്പെടുമ്പോള്‍ അഞ്ചാം ക്ളാസിലായിരുന്ന മകള്‍ ഗിഫ്റ്റി ഇന്ന് ശ്രീശങ്കര കോളേജില്‍ അപ്ളൈഡ് ഇലട്രോണിക്സില്‍ എന്‍ജിനിയറിങ്ങിനു പഠിക്കുന്നു. പഠനംകഴിഞ്ഞെത്തുന്ന ഗിഫ്റ്റിക്ക് പഠനത്തിനനുസരിച്ച ജോലി ആശ്രിതനിയമനംവഴി ലഭിക്കണമെന്ന ആഗ്രഹം മാത്രമേ മേരിക്ക് ബാക്കിയുള്ളൂ.

ലോനപ്പന്‍ കൊല്ലപ്പെട്ട് മൂന്നുമാസം കഴിയുംമുമ്പേ നഗരത്തില്‍ത്തന്നെ മറ്റൊരു പൊലീസുകാരന്‍കൂടി കൊല്ലപ്പെട്ടു. ആര്‍പിഎഫ് കോസ്റ്റബിളായ ചൌരി. "സംസ്ഥാനസര്‍ക്കാര്‍ അന്ന് ഒരുപൈസപോലും തന്നില്ല; ഡ്യൂട്ടിയിലിരിക്കെ മരിച്ചതിനാല്‍ മുഴുവന്‍ ശമ്പളം പെന്‍ഷനായി നല്‍കാമെന്ന് റെയില്‍വേ പറഞ്ഞിട്ട് കിട്ടുന്നതാകട്ടെ മാസം 4200 രൂപയും''- ചൌരിയുടെ സഹോദരന്‍ ജെയ്സന്റെ രോഷം ഇന്നും പുകയുന്നു.

ഗുണ്ടകളുടെ തേര്‍വാഴ്ചയ്ക്ക് കൊച്ചിയില്‍ രണ്ട് പൊലീസുകാരെ ബലി നല്‍കിയ യുഡിഎഫാണ് ഇന്ന് പൊലീസ്സ്റ്റേഷനുകളിലെ കൊച്ചുകൊച്ചു ബഹളങ്ങളുടെ പേരില്‍ പൊലീസ്സ്റ്റേഷന്‍ആക്രമണമെന്ന് മുറവിളികൂട്ടുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടകളും മോഷ്ടാക്കളുമായ ചക്കക്കുരു ഷഹീര്‍, കാട്ടാളന്‍ ബൈജു എന്നിവരെ പിടിക്കാനുള്ള ശ്രമത്തിനിടെ 2003 സെപ്തംബര്‍ ഒമ്പതിനാണ് ലോനപ്പന്‍ കൊല്ലപ്പെട്ടത്. അന്ന് ഷഹീറിന്റെ പേരില്‍ മാത്രം വിവിധ പൊലീസ്സ്റ്റേഷനുകളില്‍ 123 കേസുണ്ട്. കൊടും ക്രിമിനലിനെ പട്ടാപ്പകല്‍ സ്വൈരവിഹാരത്തിനു വിട്ടതിന്റെ പരിണിതഫലമായിരുന്നു ദുരന്തം. ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ പൊലീസിലെ ഒരുവിഭാഗം ഗുണ്ടകളുമായി സന്ധിചെയ്തതിന്റെ ഇരകൂടിയായിരുന്നു ലോനപ്പന്‍. കൊച്ചിയെ വിറപ്പിച്ച മലയാറ്റൂര്‍ സന്തോഷ് എന്ന ഗുണ്ടയെ പിടിക്കാനുള്ള ശ്രമത്തിനിടെ 2003 ഡിസംബര്‍ അഞ്ചിനാണ് ചൌരി കൊല്ലപ്പെട്ടത്. മലയാറ്റൂര്‍ സന്തോഷിന്റെ പേരിലും അന്ന് നിരവധികേസുണ്ടായിരുന്നു. സന്തോഷിനെ പിടിക്കാനോ ജയിലിലടയ്ക്കാനോ പൊലീസ് തയ്യാറായില്ല. റെയില്‍വേസ്റ്റേഷനില്‍നിന്ന് ഫിലിം പെട്ടികള്‍ മോഷ്ടിച്ച കേസില്‍ പ്രതിയായ സന്തോഷ് ഒരു കെട്ടിടത്തിനു മുകളില്‍ സ്ത്രീയോടൊപ്പം കയറിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് അവിടെയെത്തിയതായിരുന്നു ചൌരി. പറക്കമുറ്റാത്ത രണ്ടു കുട്ടികളുമായി ജീവിക്കാനുള്ള പോരാട്ടത്തിലായിരുന്നു ചൌരിയുടെ ഭാര്യ ഷൈനി (എലിസബത്ത്). മൂത്ത മകന്‍ അഖില്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്. ആല്‍ഡ്രിന്‍ അഞ്ചാം ക്ളാസിലും. ആശ്രിതനിയമനം എളുപ്പം കിട്ടുമെന്ന പ്രതീക്ഷയിലാണ് അഖില്‍. അതിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷയത്രയും. എന്നാല്‍ ലോനപ്പനെയും ചൌരിയെയും നഗരവും നഗരസഭയും മറന്നില്ല. ഫോര്‍ട്ട് കൊച്ചിയിലെ അമരാവതിയിലെ റോഡിന് ലോനപ്പന്റെ പേരു നല്‍കി ആദരിച്ചപ്പോള്‍ ചൌരിയുടെ കുടുംബത്തിന് നഗരസഭയുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്നു കിട്ടിയ സഹായം ഏറെ ആശ്വാസമായി.

ദേശാഭിമാനി 20-10-09

2 comments:

  1. ഗുണ്ടകളുടെ തേര്‍വാഴ്ചയ്ക്ക് കൊച്ചിയില്‍ രണ്ട് പൊലീസുകാരെ ബലി നല്‍കിയ യുഡിഎഫാണ് ഇന്ന് പൊലീസ്സ്റ്റേഷനുകളിലെ കൊച്ചുകൊച്ചു ബഹളങ്ങളുടെ പേരില്‍ പൊലീസ്സ്റ്റേഷന്‍ആക്രമണമെന്ന് മുറവിളികൂട്ടുന്നത്.

    ReplyDelete
  2. പാവം കൊച്ചുകൊച്ച് ആക്രമണങ്ങൾ!
    ദുഷ്ടന്മാർ യുഡിഎഫുകാർ!

    ReplyDelete