Thursday, October 1, 2009

മനുഷ്യച്ചങ്ങല - പ്രതിജ്ഞ

ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിരോധപ്രതിജ്ഞയുടെ ദിവസമാക്കി മാറ്റുന്നു. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സാമ്രാജ്യത്വത്തിന്റെ ആസുരശക്തികള്‍ക്ക് അടിയറവയ്ക്കുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം നവകൊളോണിയല്‍ മേധാവിത്വ നീക്കങ്ങള്‍ക്കു പണയപ്പെടുത്തുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. നമ്മുടെ വൈവിധ്യസമൃദ്ധമായ കാര്‍ഷികമേഖലയെ, നമ്മുടെ മത്സ്യസമൃദ്ധമായ സമുദ്രമേഖലയെ, നമ്മുടെ വളര്‍ന്നുവരുന്ന വ്യവസായമേഖലയെ, നമ്മുടെ നാടിനെ, നമ്മുടെ ജനതയെ, എല്ലാവിധ സാമ്രാജ്യത്വ കൈയേറ്റങ്ങളില്‍നിന്നും അതിന് അരുനില്‍ക്കുന്ന അധികാരികളുടെ വഞ്ചനകളില്‍നിന്നും സംരക്ഷിക്കുമെന്ന് ഇന്ന് ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു.

തോക്കും പീരങ്കിയും ഉപയോഗിച്ച് ആധിപത്യം ഉറപ്പിക്കാന്‍വന്ന സാമ്രാജ്യത്വശക്തികളെ പതിനായിരങ്ങളുടെ ജീവത്യാഗത്തിലൂടെ പണ്ട് കടല്‍ കടത്തിയ നമ്മള്‍ പഴയ ശത്രു പതിന്മടങ്ങ് കരുത്തോടെ വീണ്ടും തിരിച്ചുവരികയാണ് എന്ന് തിരിച്ചറിയുന്നു. തോക്കും പീരങ്കിയുമല്ല ഇന്ന് ആയുധമെന്നും ഡബ്ള്യൂടിഒ കരാറും ആണവക്കരാറും ആയുധക്കരാറും ഏറ്റവുമൊടുവില്‍ ആസിയന്‍ കരാറുമെല്ലാമാണ് പുതിയ ആയുധങ്ങള്‍ എന്നും നാം തിരിച്ചറിയുന്നു. നാളികേരവും കുരുമുളകും റബറും തേയിലയും കശുവണ്ടിയും ഏലവും കാപ്പിയും അറബിക്കടലിലെ മത്സ്യങ്ങളും നമുക്ക് വെറും വില്‍പ്പനവസ്തുക്കള്‍ മാത്രമല്ലെന്നും ഇവയെല്ലാം നമ്മുടെ ജീവിതം കൂടിയാണെന്നും നാം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. കേരളീയന്റെ പട്ടിണിയിലും ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലുമെല്ലാം ആശ്വാസമായത് കേരളത്തിന്റെ ഈ ഉല്‍പ്പന്നങ്ങളാണ് എന്ന് നാം തിരിച്ചറിയുന്നു.

നമ്മുടെ നാളികേരവും കുരുമുളകും റബറും കാപ്പിയും തേയിലയും മത്സ്യങ്ങളുമെല്ലാം കൂട്ടത്തോടെ നമുക്ക് അന്യമാകാന്‍ പോവുന്നു. തലമുറകളായി, ആയിരത്താണ്ടുകളായി ഇവിടെ ഉല്‍പ്പാദിപ്പിക്കുകയും ഇവിടെനിന്ന് കയറ്റി അയയ്ക്കുകയുംചെയ്ത നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ആസിയന്‍ കരാറിലൂടെ ഇവിടേക്ക് ഇറക്കുമതിചെയ്യുന്നു. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതാവുന്നു. അവയ്ക്ക് കമ്പോളമില്ലാതാകുന്നു. ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രളയം സൃഷ്ടിക്കുകയും ചെയ്യുന്നു. ആസിയന്‍ രാജ്യങ്ങളിലെ തോട്ടം മുതലാളിമാര്‍ക്കും ഇന്ത്യയിലെ ശതകോടീശ്വര വ്യവസായികള്‍ക്കുംവേണ്ടി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സ്വന്തം മണ്ണിനെയും ഈ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനെയും കര്‍ഷകത്തൊഴിലാളിയെയും പണയം വയ്ക്കുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളിയും മത്സ്യത്തൊഴിലാളിയുമെല്ലാം കടത്തിനുമേല്‍ കടം കയറി കൂട്ടത്തോടെ ആത്മഹത്യചെയ്താലും അധിനിവേശ ശക്തികള്‍ക്കു മുന്നില്‍ ദയാദാക്ഷിണ്യത്തോടെ തലകുനിച്ചേ തീരൂ എന്ന് ശഠിക്കുന്നവരുടെ തനിനിറം കേരളം തിരിച്ചറിയുന്നു.

കേരളത്തിന്റെ മരണമണി മുഴക്കുന്ന ആസിയന്‍ കരാറിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളിയുടെയും മത്സ്യത്തൊഴിലാളിയുടെയും കണ്ണീര്‍ തുടയ്ക്കാന്‍, അധിനിവേശ ശക്തികളില്‍നിന്നും രാജ്യത്തെയും സംസ്ഥാനത്തെയും മോചിപ്പിക്കാന്‍, ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ജീവന്‍ ത്യജിച്ചും പോരാടുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു -

നമ്മുടെ പുഴകളെ, നമ്മുടെ കാടുകളെ, നമ്മുടെ മലകളെ, നമ്മുടെ ആകാശത്തെ പുത്തന്‍ കോളനീകരണത്തിന്റെ കഴുമരത്തിനു മുമ്പില്‍ വിലങ്ങണിയിച്ചുനിര്‍ത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. കുടിവെള്ളത്തെയും മണ്ണിനെയും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തീറെഴുതുന്ന ഭരണകൂട നയത്തിനെതിരെ ഞങ്ങള്‍ മുഷ്ടിയുയര്‍ത്തും. നമ്മുടെ സ്വാതന്ത്ര്യത്തെയും നമ്മുടെ സ്വപ്നങ്ങളെയും നമ്മുടെ പ്രതീക്ഷകളെയും സാമ്രാജ്യത്വ-ബഹുരാഷ്ട്ര കോര്‍പറേറ്റ് കുത്തകകള്‍ക്ക് പണയം വയ്ക്കുന്ന അധികാരധാര്‍ഷ്ട്യത്തെ നിസ്സംശയം ഞങ്ങള്‍ ചെറുത്തുതോല്‍പ്പിക്കും. പതിറ്റാണ്ടുകള്‍കൊണ്ട് നേടിയ സ്വാതന്ത്ര്യത്തെ ഒറ്റുകൊടുക്കലുകളുടെ ഒരു അര്‍ധരാത്രിയില്‍ അധിനിവേശ ഭീകരതയ്ക്ക് മടക്കിക്കൊടുക്കാന്‍ ഒരു സാമ്രാജ്യത്വചാരനും ഇനി ഈ രാജ്യത്ത് ഉണരാന്‍ പാടില്ല. പുതിയ കാലത്തെ സ്വാതന്ത്ര്യപ്പോരാട്ടത്തിനായി, എല്ലാ പ്രതിലോമപരതയ്ക്കും പ്രതിരോധം സൃഷ്ടിക്കുന്ന ഈ മനുഷ്യച്ചങ്ങലകൊണ്ട്, നമ്മുടെ നാടിന് സംരക്ഷണമൊരുക്കുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞചെയ്യുന്നു. ആസിയന്‍കരാറിന്റെ ദാസ്യം അറബിക്കടലിലെന്ന് ഞങ്ങള്‍ പ്രതിജ്ഞാപൂര്‍വം പ്രഖ്യാപിക്കുന്നു.

പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ.

5 comments:

  1. ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിരോധപ്രതിജ്ഞയുടെ ദിവസമാക്കി മാറ്റുന്നു. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സാമ്രാജ്യത്വത്തിന്റെ ആസുരശക്തികള്‍ക്ക് അടിയറവയ്ക്കുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം നവകൊളോണിയല്‍ മേധാവിത്വ നീക്കങ്ങള്‍ക്കു പണയപ്പെടുത്തുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. നമ്മുടെ വൈവിധ്യസമൃദ്ധമായ കാര്‍ഷികമേഖലയെ, നമ്മുടെ മത്സ്യസമൃദ്ധമായ സമുദ്രമേഖലയെ, നമ്മുടെ വളര്‍ന്നുവരുന്ന വ്യവസായമേഖലയെ, നമ്മുടെ നാടിനെ, നമ്മുടെ ജനതയെ, എല്ലാവിധ സാമ്രാജ്യത്വ കൈയേറ്റങ്ങളില്‍നിന്നും അതിന് അരുനില്‍ക്കുന്ന അധികാരികളുടെ വഞ്ചനകളില്‍നിന്നും സംരക്ഷിക്കുമെന്ന് ഇന്ന് ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു.

    ReplyDelete
  2. “ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സാമ്രാജ്യത്വത്തിന്റെ ആസുരശക്തികള്‍ക്ക് “
    ബ്രാഹ്മണ്യ ജനത പാര്‍ട്ടിക്കാര്‍ പോലും തെളിച്ചു പറയാന്‍ മടിക്കുന്ന തരത്തില്‍ ഹൈന്ദവസവര്‍ണ്ണതയില്‍ മുക്കിയെടുത്ത പദമാണല്ലോ ആസുരം എന്നത് ! ബ്രാഹ്മണ കള്ളക്കതകളില്‍ മഹാബലി അസുരനായിരുന്നു.ബ്രാഹ്മണ ദൈവമായ നരസിംഹം അതിക്രൂരമായി ചതിച്ചുകൊന്ന ഹിരണ്യകാശീപനും,രാവണനുമെല്ലാം അസുരരായിരുന്നു.

    ഇതൊന്നു മറിയാതെ സിപി എം എന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ ദിശ എങ്ങിനെയാണ് നിങ്ങള്‍ നിര്‍ണ്ണയിച്ചത് ?
    തൊഴിലാളികളുടെ പാര്‍ട്ടി തൊഴിലാളിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കെതിരെയാണോ സമരം ചെയ്യേണ്ടത് ?

    സി.പി.എം. പോലുള്ള ഒരു പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒന്നാം സ്ഥാനക്കാരായി നില്‍ക്കാനുള്ള സാഹചര്യം ഇന്നും നിലവിലുണ്ട്.
    എന്നാല്‍, അതിനുള്ള വിഷന്‍ ഉള്ള ആരും തന്നെ നേതൃത്വത്തിലില്ല.
    എന്നതാണ് സത്യം.
    ഉള്ള അണികളെ ഉറക്കഗുളിക കൊടുത്ത് കൂടെ കൊണ്ടു നടക്കാനുള്ള മുറി വൈദ്യം മാത്രമാണ് ചിത്രകാരന്റെ ദൃഷ്ടിയില്‍ മനുഷ്യ ചങ്ങലയും പ്രതിജ്ഞയും. മഹനീയമായ രക്തസാക്ഷികളുടെ പാരംബര്യമുള്ള നിങ്ങളുടെ പാര്‍ട്ടിയെ ഓര്‍ത്ത് ലജ്ജിക്കേണ്ടിയിരിക്കുന്നു.

    ഇന്ത്യന്‍ സാഹചര്യത്തില്‍ ശത്രു പുറത്തല്ല. അകത്തുതന്നെയാണ്.
    നമ്മുടെ ബലഹീനതതന്നെയാണ് വിദേശിയനായ സാമ്രാജ്യത്വ ശത്രുവിനേക്കാള്‍ അപകടകാരി. സ്ഥാപിത താല്‍പ്പര്യങ്ങളാല്‍ അതിനെ തിരിച്ചറിയാതെ,പൊറാട്ടു നാടകം കളിച്ച് എത്രകാലം കൂടി പാര്‍ട്ടിക്ക് അഡ്രസ്സ് നിലനിര്‍ത്താനാകും ?

    നിങ്ങള്‍ ജാതീയതക്കെതിരെ മനുഷ്യ പക്ഷത്ത് നിലയുറപ്പിച്ച് എന്തെങ്കിലും ചെയ്തോ ? സവര്‍ണ്ണ സാംസ്ക്കാരികതയെ തിരിച്ചറിഞ്ഞ്
    ആ ജീര്‍ണ്ണതയെ ചരിത്രത്തിലേക്ക് പറിച്ചുനടാന്‍ എന്തെങ്കിലും ചെയ്തോ? ഇതെല്ലാം വിസ്മരിച്ച് കപടമായ സാമ്രാജ്യത്വ പ്രതിരോധങ്ങളുമായി മുന്നോട്ടു പോകുംബോള്‍ നിങ്ങളെ അനുഗമിക്കുന്നതുപോലും സാമ്രാജ്യത്വത്തിന്റെ കിങ്കരന്മാരായിരിക്കുമെന്ന സത്യം എന്നാണു നിങ്ങള്‍ക്ക് ബോധ്യമാകുക.

    വെറുതെ ഒരു തൊഴിലാളിബ്രാന്‍ഡ് പാര്‍ട്ടി മതി എങ്കില്‍ ചിത്രകാരന്‍ പറഞ്ഞതെല്ലാം തിരിച്ചെടുത്തിരിക്കുന്നു :)

    ReplyDelete
  3. പ്രിയ ചിത്രകാരന്‍,

    ഈ ഒരു സമയത്തും വാക്കില്‍ പിടിച്ച് കളിക്കുന്നത് ഒരു പ്രയോജനവും ഉണ്ടാക്കില്ല. ഈ സമരത്തിനോട് യോജിപ്പുണ്ടെങ്കില്‍ കൂടെ നില്‍ക്കുക. ചങ്ങലയില്‍ പങ്കെടുക്കുക. മറ്റു തര്‍ക്കങ്ങള്‍ പിന്നെയും ആകാമല്ലോ.

    ReplyDelete
  4. “ഈ ഒരു സമയത്തും വാക്കില്‍ പിടിച്ച് കളിക്കുന്നത് ഒരു പ്രയോജനവും ഉണ്ടാക്കില്ല”. പിന്നെ എപ്പോഴാണാവോ പ്രയോജനം ഉണ്ടാകുക? ഒരു വാക്കിന്റെ പ്രശ്നമല്ല അത്. അടിസ്ഥാന സമീപനത്തിന്റെയാണ്. ചങ്ങലയിൽ പങ്കെടുക്കുന്നവർ ഇതുകൂടിവായിക്കുക.

    ReplyDelete
  5. ലിങ്കുകള്‍ക്ക് നന്ദി. ആ സമീപനം കൊണ്ടു നടക്കാനുള്ള സ്വതന്ത്രന്റെ അവകാശത്തെ അംഗീകരിക്കുന്നു. എങ്കിലും അതിലും കണ്വിന്‍സിങ്ങ് ആയ പോസ്റ്റുകള്‍ ജാഗ്രതയില്‍ തന്നെ ഉണ്ട്. വായിക്കുക.

    ReplyDelete