Sunday, October 4, 2009

ഞെട്ടല്‍ മാറാതെ എതിരാളികള്‍


ചങ്ങല ഉയര്‍ത്തിയ പ്രകമ്പനത്തില്‍....

ആസിയന്‍ കരാറിനെതിരായ രോഷം മനുഷ്യമഹാശൃംഖലയായി മാറിയപ്പോള്‍ ഇടതുപക്ഷവിരുദ്ധ കേന്ദ്രങ്ങളില്‍ അങ്കലാപ്പ്. ആസിയന്‍ കരാറിനു അനുകൂലമായി പ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിന് ചങ്ങലയിലെ ജനപങ്കാളിത്തം വലിയ തിരിച്ചടിയായി. മനുഷ്യച്ചങ്ങലയുടെ അഭൂതപൂര്‍വമായ വിജയത്തിലൂടെ രാഷ്ട്രീയ എതിരാളികളുടെ നിരവധി ചോദ്യങ്ങള്‍ക്കാണ് കേരളജനത മറുപടി നല്‍കിയത്. ആസിയന്‍ കരാറിനെതിരെ ശക്തമായ പ്രചാരണവുമായി സിപിഐഎമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും രംഗത്ത് വന്നപ്പോള്‍ എതിര്‍ പ്രചാരണം വഴി നേരിടാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. കരാറിനെ വാഴ്ത്താന്‍ ലക്ഷങ്ങളുടെ പത്രപ്പരസ്യം നല്‍കി. പരസ്യഇനത്തില്‍ വന്‍ തുക നേടിയ മാധ്യമങ്ങളും മനുഷ്യച്ചങ്ങലയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തി. എന്നാല്‍, കരാറിനെ അനുകൂലിച്ച് നടത്തിയ പ്രചാരണം ജനം നിരാകരിച്ചതായി മനുഷ്യച്ചങ്ങല തെളിയിച്ചു.
കരാറിനെതിരെ ആദ്യം നേരിയ ശബ്ദം ഉയര്‍ത്തിയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികള്‍ പിന്നീട് ചുവടുമാറ്റി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരേ മനസ്സോടെ ജനങ്ങളെ അണിനിരത്തുക എന്നത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് ചിന്തിക്കാനാകില്ല. ചങ്ങല പൊട്ടുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്. പക്ഷേ ചങ്ങല മനുഷ്യമതിലായി രൂപം പൂണ്ടപ്പോള്‍ പ്രതീക്ഷ അടിതെറ്റി. വാഹനഗതാഗതം തടസ്സപ്പെടാതെ ലക്ഷങ്ങള്‍ അണിനിരന്നപ്പോള്‍ സിപിഐ എമ്മിന്റെ സംഘാടക മികവിനും കരുത്തിനും തെളിവായി. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല മറ്റു പാര്‍ടികളിലുള്ളവരും ഒരു പാര്‍ടിയിലും ഇല്ലാത്തവരും ചങ്ങലയില്‍ കണ്ണികളായി. പാര്‍ടിക്കെതിരെ ഏതാനും നാളായി നടന്ന ദുഷ്പ്രചാരണങ്ങള്‍ക്കുള്ള ജനങ്ങളുടെ മൂര്‍ച്ചയേറിയ മറുപടികൂടിയായിരുന്നു മനുഷ്യച്ചങ്ങല.
ഏറ്റവുമൊടുവില്‍ മുത്തൂറ്റ് പോള്‍ വധക്കേസിലും പാര്‍ടിക്കെതിരെയാണ് പ്രചാരണം അഴിച്ചുവിട്ടത്. മനുഷ്യച്ചങ്ങലയുടെ പ്രചാരണം ആരംഭിച്ചശേഷമാണ് പോള്‍ വധക്കേസില്‍ പാര്‍ടിയെയും നേതാക്കളെയും ലക്ഷ്യമിട്ട് പ്രചാരണം തുടങ്ങിയത്. കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുന്നതിന് യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും മത്സരിച്ചു. യുഡിഎഫ് മുഖപത്രമായി മാറിയ'മാതൃഭൂമി' പൊലീസിനെതിരെ പരമ്പര തന്നെ എഴുതി. ഗുണ്ടകളെ സിപിഐഎമ്മും സര്‍ക്കാരും സംരക്ഷിക്കുന്നെന്നായിരുന്നു ആദ്യ പ്രചാരണം. ഗുണ്ടകള്‍ അറസ്റ്റിലായപ്പോള്‍ അവര്‍ പണ്ട് സിപിഐ എം പ്രവര്‍ത്തകരാണെന്നായി. അപസര്‍പ്പക കഥകളെ പോലും വെല്ലുന്ന തരത്തില്‍ മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ അണിനിരന്നു. എന്നാല്‍, അത്തരം ദുഷ്പ്രചാരണങ്ങള്‍ക്ക് തങ്ങള്‍ വിലകല്‍പ്പിക്കുന്നില്ലെന്ന് കാസര്‍കോട് മുതല്‍ രാജ്ഭവന്‍ വരെ ദേശീയപാതയില്‍ അണിചേര്‍ന്ന ജനങ്ങള്‍ പ്രഖ്യാപിച്ചു. അപവാദം പ്രചരിപ്പിച്ച് പാര്‍ടിയില്‍നിന്ന് ജനങ്ങളെ അകറ്റാന്‍ മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ നിലകൊള്ളുമ്പോള്‍ കേരളത്തില്‍ ജനമനസ്സ് ഏത് ദിശയിലാണ് നീങ്ങുന്നതെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. മാധ്യമങ്ങള്‍ ഇതില്‍നിന്ന് പാഠം പഠിക്കുമെന്നോ നിലപാട് തിരുത്തുമെന്നോ ആരും കരുതുന്നില്ല.

കെ ശ്രീകണ്ഠന്‍ ദേശാഭിമാനി ദിനപ്പത്രം

1 comment:

  1. ആസിയന്‍ കരാറിനെതിരായ രോഷം മനുഷ്യമഹാശൃംഖലയായി മാറിയപ്പോള്‍ ഇടതുപക്ഷവിരുദ്ധ കേന്ദ്രങ്ങളില്‍ അങ്കലാപ്പ്. ആസിയന്‍ കരാറിനു അനുകൂലമായി പ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിന് ചങ്ങലയിലെ ജനപങ്കാളിത്തം വലിയ തിരിച്ചടിയായി. മനുഷ്യച്ചങ്ങലയുടെ അഭൂതപൂര്‍വമായ വിജയത്തിലൂടെ രാഷ്ട്രീയ എതിരാളികളുടെ നിരവധി ചോദ്യങ്ങള്‍ക്കാണ് കേരളജനത മറുപടി നല്‍കിയത്. ആസിയന്‍ കരാറിനെതിരെ ശക്തമായ പ്രചാരണവുമായി സിപിഐഎമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും രംഗത്ത് വന്നപ്പോള്‍ എതിര്‍ പ്രചാരണം വഴി നേരിടാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. കരാറിനെ വാഴ്ത്താന്‍ ലക്ഷങ്ങളുടെ പത്രപ്പരസ്യം നല്‍കി. പരസ്യഇനത്തില്‍ വന്‍ തുക നേടിയ മാധ്യമങ്ങളും മനുഷ്യച്ചങ്ങലയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തി. എന്നാല്‍, കരാറിനെ അനുകൂലിച്ച് നടത്തിയ പ്രചാരണം ജനം നിരാകരിച്ചതായി മനുഷ്യച്ചങ്ങല തെളിയിച്ചു.

    ReplyDelete