Saturday, October 31, 2009

സംഘപരിവാറിന്റെ തനിനിറം

ഭീകരവാദം സമം മുസ്ളീം എന്ന കൃത്രിമവും ദുരുദ്ദേശപരവുമായ സമവാക്യം ഉയര്‍ത്തിക്കൊണ്ട്, എല്ലാ ഭീകര പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം ഏതെങ്കിലും മുസ്ളീം സംഘടനകളുടെ തലയില്‍ കെട്ടിവെക്കുന്ന വഞ്ചനാപരമായ നിലപാടാണ്, സംഘപരിവാറും അവരുടെ വൈതാളികരും ഈ അടുത്തകാലം വരെ കൈക്കൊണ്ടിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഈറ്റില്ലം സംഘപരിവാറിന്റെ നികുംഭിലയിലാണെന്ന് അനുഭവിച്ചറിയുമായിരുന്ന കേരളീയരെ സംബന്ധിച്ചിടത്തോളം, ആ കള്ള പ്രചരണത്തിലെ വഞ്ചന പണ്ടേ വ്യക്തമായിരുന്നുവെങ്കിലും മറ്റു പലര്‍ക്കും അതു ബോധ്യമാവാന്‍ 2008 സെപ്തംബറിലെ മാലേഗാവ് സ്ഫോടനവും കാന്‍പൂരിലും നന്ദേദിലും ഉണ്ടായ ബോംബ് സ്ഫോടനങ്ങളും വരെ കാത്തിരിക്കേണ്ടിവന്നു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ആയുധപ്പുരയില്‍നിന്ന് ഉയര്‍ന്ന സൈനികോദ്യോഗസ്ഥനായ കേണല്‍ പുരോഹിത് മോഷ്ടിച്ച സ്ഫോടക വസ്തുക്കള്‍ ആര്‍എസ്എസ്സിന്റെ ആസ്ഥാനത്ത് കൊണ്ടുവന്നതും അവിടെവെച്ച് സ്ഫോടനം നടത്തുന്നതിന് അഭിനവ് ഭാരത് എന്ന പരിവാര്‍ സംഘത്തിലെയും ബജ്രംഗദളിലെയും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയതും മുസ്ളീം പള്ളികള്‍ക്കുസമീപം അത്തരം ബോംബുകള്‍ കൊണ്ടുവന്നു വെച്ച് പൊട്ടിച്ച് അതിന്റെ ഉത്തരവാദിത്വം മുസ്ളീം സംഘടനകളുടെ തലയില്‍ സംഘപരിവാര്‍ കെട്ടിവെച്ചതും എല്ലാം പിന്നീട് പരസ്യമായപ്പോള്‍ അവരുടെ തനിനിറം എല്ലാവര്‍ക്കും വ്യക്തമായി. ബിജെപിയുടെയും ബജ്രംഗദളിന്റെയും പ്രവര്‍ത്തകയായിരുന്ന പ്രജ്ഞാസിങ് ഠാക്കൂര്‍ എന്ന കപട സന്യാസിനിക്ക് ഇക്കാര്യത്തിലുള്ള പങ്കാളിത്തവും നേതൃത്വവും ഇതോടൊപ്പം വെളിവാക്കപ്പെട്ടു. മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ സേനയായ എടിഎസ് ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ സംഘപരിവാറിന്റെ അന്തഃപുരത്തിലെ അജ്ഞാത രഹസ്യങ്ങളില്‍ ചിലത് പരസ്യമായി. തമിഴ്നാട്ടില്‍ ആര്‍എസ്എസ് ആസ്ഥാനത്തു നടന്ന ബോംബ് സ്ഫോടനം ബോംബ് കൈകാര്യം ചെയ്യുന്നതിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച കയ്യബദ്ധമായിരുന്നു. ആന്ധ്രപ്രദേശില്‍ ഹൈദരാബാദിലും മറ്റും ചില പള്ളികളുടെ പരിസരങ്ങളില്‍ ബോംബ് സ്ഫോടനം നടത്തി, അതിന്റെ ഉത്തരവാദിത്വം മുസ്ളീം സംഘടനകളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ അവര്‍ ശ്രമം നടത്തുകയുണ്ടായി.

സംഘപരിവാറിന്റെ ഹൈന്ദവ കാപട്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗോവയിലെ മഡ്ഗാവില്‍ ദീപാവലിക്കു തൊട്ടു തലേന്ന് നടന്ന ബോംബ് സ്ഫോടനം. ഗോവയിലും മഹാരാഷ്ട്രയിലും മറ്റു ചില സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സനാതന്‍ സംസ്ഥാന്‍ എന്ന തീവ്ര ഹൈന്ദവ വലതുപക്ഷ സംഘടനയുടെ രണ്ട് പ്രവര്‍ത്തകരാണ് (ഈ സംഘടനയ്ക്ക് അമേരിക്ക, ഇംഗ്ളണ്ട്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും യൂണിറ്റുകളുണ്ടത്രെ) ഗ്രേസ് ചര്‍ച്ചിനടുത്ത് ബോംബ് വെയ്ക്കാന്‍ പോയി സ്വയം അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്. മഹാരാഷ്ട്രയില്‍ ഈ അടുത്ത കാലത്ത് സാംഗ്ളിയിലും മിറാജിലും വര്‍ഗീയ കലാപങ്ങള്‍ കുത്തിപ്പൊക്കിയത് സനാതന്‍ സംസ്ഥാന്‍ തന്നെയാണ്. മഹാരാഷ്ട്രയിലെ വാസി, താനെ, പനവേല്‍ എന്നീ പട്ടണങ്ങളില്‍ തിയേറ്ററിനടുത്ത് നടന്ന ബോംബ് സ്ഫോടനങ്ങളിലും ഇവര്‍ക്കുള്ള പങ്ക് പോലീസും ഭീകരവിരുദ്ധ സ്ക്വാഡും കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ നിരവധി പ്രദേശങ്ങളില്‍നിന്ന് കണ്ടെടുക്കപ്പെട്ട വന്‍ സ്ഫോടക വസ്തു ശേഖരത്തിനുപിന്നിലും ഇവരുടെ കൈകളാണെന്ന് എടിഎസ് പ്രസ്താവിക്കുന്നു.

പുറമേക്ക് ആശ്രമവും ധ്യാനവും യോഗവിദ്യയും പ്രാര്‍ത്ഥനയും "ധര്‍മയുദ്ധ'' പ്രഖ്യാപനവും "ധര്‍മശക്തി സേന''യും "സനാതന്‍ പ്രഭാത്'' എന്ന പത്രവുമൊക്കെയായി ആധ്യാത്മിക പരിവേഷം അണിയുന്ന സനാതന്‍ സംസ്ഥാന്‍, കടുത്ത ഹൈന്ദവ വര്‍ഗീയ ഭീകര സംഘടന തന്നെയാണ് എന്ന് ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന ഈ സംഘടനയെ നിരോധിക്കണമെന്ന് അവര്‍ മഹാരാഷ്ട്ര ഗവണ്‍മെന്റിനോട് ഒരു വര്‍ഷം മുമ്പു തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അതിന് കോണ്‍ഗ്രസ് - എന്‍സിപി ഗവണ്‍മെന്റ് തയ്യാറായില്ല. അതായത് ഹൈന്ദവ ഭീകര സംഘടനയെ വളര്‍ത്തുന്നത് കോണ്‍ഗ്രസ് തന്നെയാണെന്നര്‍ഥം. ഗോവയിലെ മുഖ്യ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ടിയുടെ നേതാവും കൃഷിമന്ത്രിയുമായ സുധീര്‍ ധവാലിക്കറുടെ ഭാര്യ ജ്യോതി ധവാലിക്കര്‍ക്ക് സനാതന്‍ സംസ്ഥാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ വന്ന വിവരം. അപ്പോള്‍ മന്ത്രിക്കും അതുമായി ബന്ധമുണ്ടാവാം. ഈ സംഘടനക്ക് ദുരൂഹമായ പല വിദേശബന്ധങ്ങളും ഉണ്ടത്രേ.

സനാതന ധര്‍മ മന്ത്രവുമായി രാഷ്ട്രീയ രംഗത്തിറങ്ങിയിട്ടുള്ള സംഘപരിവാറിന്റെ തനിനിറമാണ്, മാലേഗാവ് തൊട്ട് മഡ്ഗാവ് വരെയുള്ള സംഭവങ്ങള്‍ തുറന്നു കാണിക്കുന്നത്.

ചിന്ത വാരിക മുഖപ്രസംഗം

6 comments:

  1. ഭീകരവാദം സമം മുസ്ളീം എന്ന കൃത്രിമവും ദുരുദ്ദേശപരവുമായ സമവാക്യം ഉയര്‍ത്തിക്കൊണ്ട്, എല്ലാ ഭീകര പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം ഏതെങ്കിലും മുസ്ളീം സംഘടനകളുടെ തലയില്‍ കെട്ടിവെക്കുന്ന വഞ്ചനാപരമായ നിലപാടാണ്, സംഘപരിവാറും അവരുടെ വൈതാളികരും ഈ അടുത്തകാലം വരെ കൈക്കൊണ്ടിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഈറ്റില്ലം സംഘപരിവാറിന്റെ നികുംഭിലയിലാണെന്ന് അനുഭവിച്ചറിയുമായിരുന്ന കേരളീയരെ സംബന്ധിച്ചിടത്തോളം, ആ കള്ള പ്രചരണത്തിലെ വഞ്ചന പണ്ടേ വ്യക്തമായിരുന്നുവെങ്കിലും മറ്റു പലര്‍ക്കും അതു ബോധ്യമാവാന്‍ 2008 സെപ്തംബറിലെ മാലേഗാവ് സ്ഫോടനവും കാന്‍പൂരിലും നന്ദേദിലും ഉണ്ടായ ബോംബ് സ്ഫോടനങ്ങളും വരെ കാത്തിരിക്കേണ്ടിവന്നു.

    ReplyDelete
  2. നിറം പിടിപ്പിച്ചു കഥകള്‍ മെനഞ്ഞാല്‍ സംഘപരിവാറിനെ കരി പുരട്ടാം എന്ന് ചിന്തിക്കുന്നുവോ? ഇതൊന്നു വായിച്ചു നോക്കൂ..

    ReplyDelete
  3. ~~~~~~~~~~~~~ഇന്ത്യാ ഗവണ്‍മെന്റിന്റെ ആയുധപ്പുരയില്‍നിന്ന് ഉയര്‍ന്ന സൈനികോദ്യോഗസ്ഥനായ കേണല്‍ പുരോഹിത് മോഷ്ടിച്ച സ്ഫോടക വസ്തുക്കള്‍ ആര്‍എസ്എസ്സിന്റെ ആസ്ഥാനത്ത് കൊണ്ടുവന്നതും അവിടെവെച്ച് സ്ഫോടനം നടത്തുന്നതിന് അഭിനവ് ഭാരത് എന്ന പരിവാര്‍ സംഘത്തിലെയും ബജ്രംഗദളിലെയും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയതും മുസ്ളീം പള്ളികള്‍ക്കുസമീപം അത്തരം ബോംബുകള്‍ കൊണ്ടുവന്നു വെച്ച് പൊട്ടിച്ച് അതിന്റെ ഉത്തരവാദിത്വം മുസ്ളീം സംഘടനകളുടെ തലയില്‍ സംഘപരിവാര്‍ കെട്ടിവെച്ചതും~~~~~~~~~~~~~~~~~

    ഹൂ.. സിനിമയില്‍ നല്ലൊരു തിരക്കഥ ഉണ്ടാക്കാമായിരുന്നല്ലോ... ജനങ്ങള്‍ സഖാക്കളെ പോലെ വിഡ്ഢികള്‍ ആണെന്ന് ധരിക്കരുതേ..

    ReplyDelete
  4. മഹാരാഷ്ട്രയില്‍ ഈ അടുത്ത കാലത്ത് സാംഗ്ളിയിലും മിറാജിലും വര്‍ഗീയ കലാപങ്ങള്‍ കുത്തിപ്പൊക്കിയത് സനാതന്‍ സംസ്ഥാന്‍ തന്നെയാണ്“.
    യുട്യൂബില്‍ വീഡിയോ കിട്ടും.പണ്ടത്തെ കാലമല്ല സഖാവെ.ഇപ്പോ ടെക്നൊളൊജി ഒക്കെ അങ്ങു മുന്നേറി.നുണത്തരവഴി അങ്ങു ചുമ്മാ എഴുതിവിട്ടാല്‍ പഴേ പോലെ ഫലം ചെയ്യില്ലാ..
    അഭിനവ് ഭാരത് പരിവാര്‍ സംഘടനയോ?
    സനാതന്‍ സംസ്ധാന്‍ പരിവാര്‍ സംഘടനയൊ?
    സൂര്യന്‍ ഉദിക്കുന്നതു പടിഞ്ഞാറ് ആണെന്നു എഴുതാത്തതെന്തു?

    ReplyDelete
  5. പ്രഗ്യാ സിംഗ് 'നമ്മുടെ'ആളല്ല.ആര്‍മിയില്‍ നിന്ന് ബോംബ്‌ മറ്റിരിയല് മോഷ്ടിച്ചു നാട്ടില്‍ ബോംബ്‌ വച്ച് ആളെ കൊന്ന കേണല്‍ പുരോതിതും ഏയ്‌,നമ്മക്കറിയില്ല. ഇനി രാജുഭയ്യയും സുദര്‍ശന്‍ജീയും നമ്മുടെ ആളല്ലാതാവും.ഇപ്പൊ തന്നെ അട്വാഞ്ഞി നമ്മുടെ ആളല്ലാതായി വരുന്നു.ജസ്വന്ത് സിംഹന്‍ മൊത്തമായി നമ്മുടെ ആളല്ലാതായി.എല്ലാവിവരവും പാഞ്ഞജന്യത്തില്‍ കിട്ടും.

    ReplyDelete
  6. ഫ്രീവോയ്സ് പറഞ്ഞതു തന്നെ കാര്യം.

    ReplyDelete