Friday, November 6, 2009

വില്‍ക്കാനുണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: കൊച്ചി കപ്പല്‍നിര്‍മാണശാല അടക്കം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും പത്ത് ശതമാനം ഓഹരി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ കപ്പല്‍ശാലയ്ക്കുപുറമെ, എഫ്എസിടി, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ്, പുനലൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി, തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് എന്നിവയുടെ ഓഹരി വില്‍ക്കുമെന്ന് ഇതോടെ ഉറപ്പായി. ഭാരത് ഇലക്ട്രോണിക്സ് ഉള്‍പ്പെടെ പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്ത്രപ്രധാന സ്ഥാപനങ്ങളുടെ ഓഹരിയും ഇനി കോര്‍പറേറ്റുകളുടെ കൈകളിലെത്തും. രാജ്യത്തെ പൊതുമേഖലയെ തകര്‍ക്കുന്ന തീരുമാനമാണ് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം കൈക്കൊണ്ടത്. ഇതുവരെ ഓഹരിക്കമ്പോളത്തില്‍ ഇറങ്ങാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി വില്‍ക്കും. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്വത്തില്‍ പങ്കാളിത്തം നല്‍കുന്നുവെന്ന് പറഞ്ഞാണ് കോര്‍പറേറ്റുകള്‍ക്ക് ഓഹരി വില്‍ക്കാന്‍ വഴിയൊരുക്കുന്നത്.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കില്ലെന്ന മുന്‍ യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിക്ക് വിരുദ്ധമായാണ് നവരത്ന കമ്പനികളുടെപോലും ഓഹരി വില്‍ക്കുന്നത്. വില്‍പ്പനയിലൂടെ സ്വരൂപിക്കുന്ന പണം ദേശീയ നിക്ഷേപ നിധിയിലേക്കാണ് പോവുക. നിലവില്‍ രണ്ടായിരം കോടിയിലധികം രൂപ ദേശീയ നിക്ഷേപ നിധിയിലുണ്ടെന്ന് സാമ്പത്തികകാര്യ സമിതി യോഗതീരുമാനം വിശദീകരിച്ച് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു.

രണ്ടാം യുപിഎ സര്‍ക്കാര്‍ വന്നശേഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ആന്‍ഡ്രുയൂള്‍, എന്‍ടിപിസി, സത്ലജ് വിദ്യുത് നിഗം ലിമിറ്റഡ്, ഗ്രാമീണ വൈദ്യുതി കോര്‍പറേഷന്‍ എന്നിവയുടെ ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ആകെയുള്ള 242 കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ 159ഉം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയുടെ ഓഹരി പൊതുജനങ്ങള്‍ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും അവ വാങ്ങിക്കൂട്ടുക സ്വകാര്യ കോര്‍പറേറ്റുകളായിരിക്കും. നഷ്ടത്തിലുള്ള സ്ഥാപനങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് താല്‍പ്പര്യമില്ലാത്തതിനാലാണ് അവയുടെ ഓഹരി വില്‍ക്കാത്തത്. പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിനുള്ള ആദ്യ നടപടിയാണ് ഓഹരിവില്‍പ്പന.

ഇന്ത്യന്‍ പെട്രോ കെമിക്കല്‍ കോര്‍പറേഷന്‍, മോഡേ ഫുഡ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ്, ബാല്‍കോ, മാരുതി തുടങ്ങിയ കമ്പനികള്‍ നേരത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു. പടിപടിയായുള്ള ഓഹരിവില്‍പ്പനയിലൂടെയാണ് ഇവ സ്വകാര്യവല്‍ക്കരിച്ചത്. അമ്പത്തൊന്ന് ശതമാനം ഓഹരി കൈവശംവച്ച് 49 ശതമാനമേ വില്‍ക്കൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കില്ലെന്ന് നേരത്തെ പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ അവയും വിറ്റഴിക്കുകയാണ്. 51 ശതമാനം ഓഹരി സര്‍ക്കാര്‍ നിലനിര്‍ത്തുമെന്ന വാഗ്ദാനം ലംഘിക്കാന്‍ സാധ്യതയുണ്ടെന്ന് സിഐടിയു സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു. ജനങ്ങള്‍ക്കാണ് ഓഹരി വില്‍ക്കുന്നതെന്ന സര്‍ക്കാര്‍വാദം കണ്ണില്‍പൊടിയിടലാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് തപന്‍ സെന്‍ മുന്നറിയിപ്പ് നല്‍കി.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 06-11-09

1 comment:

  1. കൊച്ചി കപ്പല്‍നിര്‍മാണശാല അടക്കം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും പത്ത് ശതമാനം ഓഹരി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ കപ്പല്‍ശാലയ്ക്കുപുറമെ, എഫ്എസിടി, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ്, പുനലൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി, തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് എന്നിവയുടെ ഓഹരി വില്‍ക്കുമെന്ന് ഇതോടെ ഉറപ്പായി. ഭാരത് ഇലക്ട്രോണിക്സ് ഉള്‍പ്പെടെ പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്ത്രപ്രധാന സ്ഥാപനങ്ങളുടെ ഓഹരിയും ഇനി കോര്‍പറേറ്റുകളുടെ കൈകളിലെത്തും. രാജ്യത്തെ പൊതുമേഖലയെ തകര്‍ക്കുന്ന തീരുമാനമാണ് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം കൈക്കൊണ്ടത്. ഇതുവരെ ഓഹരിക്കമ്പോളത്തില്‍ ഇറങ്ങാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി വില്‍ക്കും. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്വത്തില്‍ പങ്കാളിത്തം നല്‍കുന്നുവെന്ന് പറഞ്ഞാണ് കോര്‍പറേറ്റുകള്‍ക്ക് ഓഹരി വില്‍ക്കാന്‍ വഴിയൊരുക്കുന്നത്.

    ReplyDelete