Thursday, November 19, 2009

സാര്‍വദേശീയ സമ്മേളനങ്ങള്‍ ഇതുവരെ

മാര്‍ക്സിസത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളെ ഒന്നിച്ചുകൂട്ടാനുള്ള ശ്രമങ്ങളുടെ ഫലമാണ് കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ ലോകസമ്മേളനം. 'സമകാല ലോകസാഹചര്യവും മാര്‍ക്സിസത്തിന്റെ സാധുതയും' എന്ന വിഷയത്തില്‍ 1993 മെയ് മാസം കൊല്‍ക്കത്തയില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ സിപിഐ എം മുന്‍കൈ എടുത്തു. 21 പാര്‍ടിയാണ് അന്ന് സെമിനാറില്‍ പങ്കെടുത്തത്. 1998 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഗ്രീസ് സമകാല രാജ്യാന്തരസംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും അനുഭവങ്ങളും പങ്കിടാന്‍ കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ സമ്മേളനം സംഘടിപ്പിക്കാന്‍ തുടങ്ങി. ഇങ്ങനെ ഏഴ് സമ്മേളനം ഗ്രീസില്‍ കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ചു. പിന്നീട് ഇത്തരം സമ്മേളനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ തീരുമാനിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ എട്ടാം സമ്മേളനം 2006 നവംബര്‍ 10 മുതല്‍ 12 വരെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ സംഘടിപ്പിക്കുകയും ചെയ്തു. സമ്മേളനം ചര്‍ച്ചചെയ്ത വിഷയം ഇതായിരുന്നു: സമകാല രാജ്യാന്തരസ്ഥിതിഗതിയുടെ ഭീഷണികളും സാധ്യതകളും. സാമ്രാജ്യത്വ തന്ത്രം, ഊര്‍ജപ്രശ്നം, ലാറ്റിനമേരിക്കന്‍ ജനതയുടെ പോരാട്ടവും അനുഭവങ്ങളും, സോഷ്യലിസത്തിന്റെ ഭാവി. 63 പാര്‍ടി പങ്കെടുത്തു. എട്ടാം സമ്മേളനം സോഷ്യലിസത്തിന്റെ പ്രസക്തിയും അടിയന്തരാവശ്യവും ഊന്നിപ്പറഞ്ഞു. തൊഴിലാളികളും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുതലാളിത്തത്തിനു കഴിയില്ലെന്ന് സമ്മേളനം വ്യക്തമാക്കി. മുതലാളിത്തത്തിനു ബദലായി അതിവേഗം സോഷ്യലിസം ഉയര്‍ന്നുവരികയാണെന്നും മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഇത് അനിവാര്യമാണെന്നും ലോകസ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സമ്മേളനം പ്രഖ്യാപിച്ചു. ലോകത്തെ എല്ലാ പുരോഗഗമന-സാമ്രാജ്യത്വവിരുദ്ധശക്തികളും, പ്രത്യേകിച്ച് കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് സമ്മേളനം വിരല്‍ചൂണ്ടി. സമ്മേളനം താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു. കമ്യൂണിസ്റ്, വര്‍ക്കേഴ്സ് പാര്‍ടികളും മറ്റു പുരോഗമന, വിപ്ളവശക്തികളും തമ്മിലുള്ള ഐക്യവും യോജിച്ച പ്രവര്‍ത്തനവും വികസിപ്പിക്കാന്‍ വിവിധ വിഷയങ്ങളും കര്‍മപരിപാടിയും നിര്‍ദേശിച്ചു. ലക്ഷ്യങ്ങള്‍ ഇവയാണ്:

1. സൈനികമേധാവിത്വത്തിനും യുദ്ധത്തിനും എതിരായി, പ്രത്യേകിച്ച് ഇറാഖില്‍നിന്ന് അധിനിവേശസേനയുടെ പിന്മാറ്റത്തിനായി;

2. നാറ്റോയുടെ പിരിച്ചുവിടലിനും വിദേശസൈനികതാവളങ്ങളുടെ നിരോധനത്തിനുമായി;

3. പശ്ചിമേഷ്യയിലെ സാമ്രാജ്യത്വതന്ത്രത്തിന് എതിരായും പലസ്തീന്‍ജനതയോടുള്ള അടിയന്തര ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ക്കും പലസ്തീനിലേക്കും ലബനനിലേക്കും ഐക്യദാര്‍ഢ്യ ദൌത്യസംഘങ്ങളെ അയക്കാനും വേണ്ടിയും;

4. ബൊളിവേറിയന്‍ വെനസ്വേല, ബൊളീവിയ എന്നീ രാജ്യങ്ങളോടുള്ള ഐക്യദാര്‍ഢ്യം, സോഷ്യലിസ്റ് ക്യൂബയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാരാചാരണ പരിപാടികള്‍.

5. ചരിത്രപരമായ തിരുത്തല്‍വാദം, ഫാസിസത്തെ വെള്ളപൂശല്‍, കമ്യൂണിസ്റ് വിരുദ്ധത, 1973 സെപ്തംബര്‍ 11ന് ചിലിയിലുണ്ടായതുപോലുള്ള സംഭവവികാസങ്ങള്‍ എന്നിവയ്ക്ക് എതിരായി;

6. തൊഴിലാളികളുടെ അവകാശങ്ങളും നേട്ടങ്ങളും തകര്‍ക്കുന്ന നവ-ഉദാരവല്‍ക്കരണ കടന്നാക്രമണത്തിന് എതിരെയും ബഹുജന മുന്നേറ്റങ്ങളും വര്‍ഗാധിഷ്ഠിത ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും കുടിയേറ്റത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള പ്രസ്ഥാനങ്ങളും ശക്തമാക്കാനും;

7. രാജ്യാന്തര സമ്മേളനങ്ങളിലെ പങ്കാളിത്തത്തില്‍നിന്ന് പ്രയോജനമുണ്ടാക്കാനും കമ്യൂണിസ്റുകാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും;

8. മേഖലാടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും സഹകരണം ശക്തിപ്പെടുത്താന്‍.

ഒമ്പതാം സമ്മേളനം ബെലാറസിലെ മിന്‍സ്കില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബെലാറസും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷനും ചേര്‍ന്ന് സംഘടിപ്പിച്ചു. ഒക്ടോബര്‍വിപ്ളവത്തിന്റെ 90-ാം വാര്‍ഷികമായിരുന്നു ഈ സുപ്രധാന സമ്മേളനത്തിന്റെ പൊതുവിഷയം. വിപ്ളവാദര്‍ശങ്ങളുടെ പ്രസക്തിയും സാധുതയും. സാമ്രാജ്യത്വത്തിനും സോഷ്യലിസത്തിനും എതിരായ പോരാട്ടത്തില്‍ മുഴുകിയിരിക്കുന്ന കമ്യൂണിസ്റ്റുകാര്‍. അഞ്ചു ഭൂഖണ്ഡത്തില്‍നിന്നായി 59 രാജ്യത്തെ 72 കമ്യൂണിസ്റ്-വര്‍ക്കേഴ്സ് പാര്‍ടിയെ പ്രതിനിധാനംചെയ്ത് 154 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. താഴെപ്പറയുന്ന കാര്യങ്ങളില്‍ മുന്നോട്ടുനീങ്ങാന്‍ സമ്മേളനം തീരുമാനിച്ചു:

യുവജനങ്ങള്‍ക്കിടയില്‍ മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാന്‍ 2008ല്‍ കാള്‍ മാര്‍ക്സിന്റെ 190-ാം ജന്മദിനവും 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ' 160-ാം വാര്‍ഷികവും ആചരിക്കാന്‍ സമ്മേളനം സംഘടിപ്പിക്കുക. കമ്യൂണിസ്റ്റ് വിരുദ്ധത, കമ്യൂണിസ്റ്റ്-യുവജനസംഘടനകളുടെ നിരോധനം, കമ്യൂണിസ്റ്റ് പോരാളികളുടെ തടവ് എന്നിവയ്ക്കെതിരായി പോരാട്ടം സംഘടിപ്പിക്കുക. പ്രസക്തമായ വിവരങ്ങളും കര്‍മപരിപാടിയും സമാഹരിക്കാന്‍ ഡാറ്റാ ബാങ്ക് സ്ഥാപിക്കുക. ചരിത്രം വളച്ചൊടിക്കാനും തിരുത്തിയെഴുതാനും ഫാസിസത്തെ മടക്കിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ ചെറുക്കുക. തൊഴില്‍ബന്ധങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളോടുള്ള ഐക്യദാര്‍ഢ്യപ്രസ്ഥാനം കെട്ടിപ്പടുക്കുക. വിദേശതൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ആവശ്യങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനം സൃഷ്ടിക്കുക. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും കാക്കാനുള്ള നടപടികള്‍, രാഷ്ട്രീയത്തിന്റെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും അപചയവും ക്രിമിനല്‍വല്‍ക്കരണവും തടയുക. കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളില്‍ പ്രധാന സാമൂഹ്യ-രാഷ്ട്രീയവ്യക്തിത്വങ്ങളുടെയും ശാസ്ത്രജ്ഞരുടെയും ബുദ്ധിജീവികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും പങ്കാളിത്തവും സഹകരണവും പ്രവര്‍ത്തനവും വര്‍ധിപ്പിക്കുക. ജി 8, ലോകവ്യാപാരസംഘടന, യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നിവയുടെ ഉച്ചകോടികള്‍ക്കെതിരെ പൊതുകൂട്ടായ്മകള്‍ സംഘടിപ്പിക്കുക. അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ എല്ലാ രാജ്യങ്ങളില്‍നിന്നും വിദേശസേനകളുടെ പിന്മാറ്റം സാധ്യമാക്കുക. നാറ്റോയും വിദേശത്തെ സൈനികതാവളങ്ങളും ഇല്ലാതാക്കുക.

സമ്മേളനത്തിലെ ചര്‍ച്ചയും അനുഭവങ്ങളുടെ പങ്കിടലും വഴി കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികള്‍ തമ്മിലുള്ള ഐക്യവും മുതലാളിത്തത്തിനെതിരായ പോരാട്ടവും ശക്തിപ്പെടുത്താന്‍ സാധിച്ചതായി കരുതുന്നു.

പത്താം സമ്മേളനം 2008 നവംബര്‍ 21 മുതല്‍ 23 വരെ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബ്രസീലിന്റെ ആതിഥേയത്വത്തില്‍ സാവോപോളോയില്‍ ചേര്‍ന്നു. 55 രാജ്യത്തുനിന്നുള്ള 65 പാര്‍ടികള്‍ പങ്കെടുത്തു. രാജ്യാന്തരസംഭവവികാസങ്ങളിലെ പുതിയ പ്രതിഭാസങ്ങളായിരുന്നു സമ്മേളനത്തിന്റെ പ്രമേയങ്ങള്‍. ദേശീയ, സാമൂഹ്യ, പരിസ്ഥിതി പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത്, സാമ്രാജ്യത്വശക്തികള്‍ക്കിടയിലെ വൈരുധ്യങ്ങളും വൈരങ്ങളും വളരുന്നത് എന്നിവ. സമാധാനത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടവും കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ പൊതുവേദിയും.
1930കള്‍ക്കുശേഷം മുതലാളിത്തം നേരിട്ട ഏറ്റവും കടുത്ത പ്രതിസന്ധിയുടെ നാളുകളിലാണ് സമ്മേളനം നടന്നത്. നവഉദാരവല്‍ക്കരണത്തിന്റെ സമ്പൂര്‍ണ പരാജയത്തിന്റെയും തകര്‍ച്ചയുടെയും പ്രകടനമാണ് ആഗോളപ്രതിസന്ധിയെന്നും എന്നാല്‍ ഇത് മുതലാളിത്തത്തിന്റെ അന്ത്യമല്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു. വികസിത രാജ്യങ്ങളിലെ ബൂര്‍ഷ്വാവര്‍ഗം അവരുടെ രാഷ്ട്രീയഅധികാരം ഉപയോഗിച്ച് തങ്ങളുടെ സംവിധാനത്തിനുവേണ്ടി 'രക്ഷാപദ്ധതി' നടപ്പാക്കുകയാണെന്നും മുതലാളിത്തസംവിധാനത്തിന്റെ ആന്തരികവൈരുധ്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ നയങ്ങള്‍ക്കുള്ള വില നല്‍കേണ്ടിവരിക തൊഴിലാളിവര്‍ഗമായിരിക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഈ കടുത്ത പ്രതിസന്ധി, 1989-91 കാലത്തെ പ്രതിവിപ്ളവങ്ങള്‍ മുതലാളിത്തത്തിന്റെ അന്തിമവും തിരിച്ചുപോക്കില്ലാത്തതുമായ വിജയമാണെന്ന മിത്ത് പൊളിക്കുകയും സാമൂഹ്യവ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിനുള്ള പരിമിതികളും ലോകം വിപ്ളവപാതയിലേക്ക് തിരിച്ചുപോകേണ്ടതിന്റെ ആ വശ്യകതയും എടുത്തുകാട്ടുകയും ചെയ്യുന്നതായി സമ്മേളനം വ്യക്തമാക്കി. 'സോഷ്യലിസമാണ് ബദലെന്ന്' സമ്മേളനം പ്രഖ്യാപിച്ചു. സമ്മേളനം താഴെപ്പറയുന്ന പ്രമേയം അംഗീകരിച്ചു:

"നവ ഉദാരവല്‍ക്കരണത്തിന്റെ തകര്‍ച്ച മുതലാളിത്തനയങ്ങള്‍ കൈകാര്യംചെയ്തതില്‍ സംഭവിച്ച പരാജയം മാത്രമല്ല വ്യക്തമാക്കുന്നത്, മുതലാളിത്തസംവിധാനത്തിന്റെതന്നെ പരാജയമാണ്. വന്‍മൂലധനശക്തികളോടും സാമ്രാജ്യത്വങ്ങളോടും അവരുടെ സഖ്യങ്ങളോടും പൊരുതിയും കുത്തകവിരുദ്ധ സ്വഭാവത്തെ വിമോചിപ്പിച്ചും മാത്രമേ തൊഴിലാളികളുടെയും ജനങ്ങളുടെയും ആഗ്രഹാഭിലാഷങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ എന്ന് കമ്യൂണിസ്റ്റ് ആശയങ്ങളുടെയും പദ്ധതികളുടെയും മേധാവിത്വത്തെക്കുറിച്ചുള്ള ആത്മവിശ്വാസത്തില്‍നിന്ന് പ്രഖ്യാപിക്കുന്നു. സോഷ്യലിസമാണ് ബദല്‍ എന്ന ബോധത്തില്‍നിന്ന്, ജനങ്ങളുടെ യഥാര്‍ഥവും പൂര്‍ണവുമായ സ്വാതന്ത്ര്യത്തിലേക്കുള്ള പാത തുറക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മുതലാളിത്തത്തിന്റെ വിനാശകരമായ പ്രതിസന്ധികള്‍ അവസാനിപ്പിക്കാനും വേണ്ടി കമ്യൂണിസ്റ്റുകാര്‍ക്കും വിപ്ളവകാരികള്‍ക്കും ഒപ്പം അണിചേരാന്‍ ലോകജനതയോട് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. മുതലാളിത്തനയങ്ങള്‍ക്കെതിരെ ജനങ്ങളുടെ യോജിച്ച പോരാട്ടത്തിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞുവന്നിരിക്കയാണ്. മറ്റൊരു ലോകം, ചൂഷണത്തില്‍നിന്നും മൂലധനത്തിന്റെ അടിച്ചമര്‍ത്തലുകളില്‍നിന്നും വിമുക്തമായ ലോകം, സാധ്യമാണെന്ന ഉറപ്പില്‍നിന്ന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള പോരാട്ടം തുടരാനുള്ള പ്രതിബദ്ധത ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.''

ഈ സാഹചര്യത്തിലാണ് ന്യൂഡല്‍ഹിയില്‍ ചേരുന്ന 11-ാം സമ്മേളനം ആഗോളസാമ്പത്തികപ്രതിസന്ധി, തൊഴിലാളികളുടെയും ജനങ്ങളുടെയും പോരാട്ടങ്ങള്‍, ബദല്‍ സംവിധാനം, ഇതില്‍ കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ പങ്ക് എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

എസ് രാമചന്ദ്രന്‍പിള്ള ദേശാഭിമാനി

സമ്മേളനത്തിന്റെ വെബ് സൈറ്റ്

1 comment:

  1. മാര്‍ക്സിസത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളെ ഒന്നിച്ചുകൂട്ടാനുള്ള ശ്രമങ്ങളുടെ ഫലമാണ് കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ ലോകസമ്മേളനം.ന്യൂഡല്‍ഹിയില്‍ ചേരുന്ന 11-ാം സമ്മേളനം ആഗോളസാമ്പത്തികപ്രതിസന്ധി, തൊഴിലാളികളുടെയും ജനങ്ങളുടെയും പോരാട്ടങ്ങള്‍, ബദല്‍ സംവിധാനം, ഇതില്‍ കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ പങ്ക് എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

    ReplyDelete