Friday, November 20, 2009

കാരാട്ടും ബര്‍ദനും പറയുന്നത്

ഇന്ത്യയിലെ പോരാട്ടത്തിന് കരുത്തുപകരും

കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനം 20 മുതല്‍ 22 വരെ ഡല്‍ഹിയില്‍ നടക്കുകയാണ്. എല്ലാ വര്‍ഷവും നടക്കുന്ന ഈ സമ്മേളനത്തിന് ഈ വര്‍ഷം സിപിഐ എമ്മും സിപിഐയും സംയുക്തമായാണ് ആതിഥ്യം നല്‍കുന്നത്. 'സാര്‍വദേശീയ മുതലാളിത്ത പ്രതിസന്ധി, തൊഴിലാളികളുടെയും ജനങ്ങളുടെയും സമരവും ബദലും, അതില്‍ കമ്യൂണിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക്' എന്ന വിഷയമാണ് ഈ സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്യുക.

എല്ലാ വര്‍ഷവും സമ്മേളനം ചേരുന്നതിന്റെ പ്രസക്തിയെന്താണ്?

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിക്കും ശേഷം തീര്‍ത്തും പുതിയ ഒരു സാഹചര്യം നിലവില്‍ വന്നു. സോഷ്യലിസത്തിന് അന്ത്യമായെന്നും മുതലാളിത്തം അനശ്വരമായി നിലനില്‍ക്കുമെന്നും ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ചില കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് അസ്തിത്വം പൂര്‍ണമായും നഷ്ടപ്പെടുകയും മാര്‍ക്സിസം അവര്‍ പൂര്‍ണമായിത്തന്നെ ഉപേക്ഷിക്കുകയുംചെയ്തു. അത്തരമൊരു സാഹചര്യത്തിലാണ് സിപിഐ എം മുന്‍കൈ എടുത്ത് ഒരു അന്താരാഷ്ട്ര സെമിനാര്‍ നടത്തിയത്. 'സമകാലിക ലോകസാഹചര്യവും മാര്‍ക്സിസത്തിന്റെ പ്രസക്തിയും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. മാര്‍ക്സിസത്തില്‍ ഉറച്ചു നില്‍ക്കുകയും സോഷ്യലിസത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന പാര്‍ടികളെ ഒരു വേദിയില്‍ അണിനിരത്തുക എന്നതായിരുന്നു ലക്ഷ്യം. 1993 ആഗസ്തില്‍ കൊല്‍ക്കത്തയിലായിരുന്നു സെമിനാര്‍. 21 പാര്‍ടികള്‍ സെമിനാറില്‍ നേരിട്ട് പങ്കെടുത്തു. നാല് പാര്‍ടികള്‍ സന്ദേശം അയക്കുകയുംചെയ്തു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ലോകമെമ്പാടും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കവെ തുറന്ന ചര്‍ച്ചയ്ക്കായി കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ ഒരു വേദി ആവശ്യമാണെന്ന ബോധം ഇതോടെ ശക്തമായി. ഇറാഖിനെതിരെയുള്ള അമേരിക്കന്‍ ആക്രമണം ഈ ആവശ്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. 1999ല്‍ അത്തരമൊരു സാര്‍വദേശീയ യോഗം ഗ്രീസിലെ ഏഥന്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് എല്ലാ വര്‍ഷവും ഗ്രീക്ക് കമ്യൂണിസ്റ്റ് പാര്‍ടി ഇത്തരമൊരു സമ്മേളനത്തിന് ആതിഥേയത്വം നല്‍കാന്‍തുടങ്ങി. ഇത്തരത്തിലുള്ള ഏഴ് സമ്മേളനത്തിനുശേഷം സമ്മേളനവേദി വിവിധ രാജ്യങ്ങളിലാക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി പോര്‍ച്ചുഗലിലും റഷ്യയിലും ബെലാറസിലും ബ്രസീലിലും യോഗം ചേര്‍ന്നു. ഈ വര്‍ഷം ഇന്ത്യയിലും. പ്രധാന ആഗോളവിഷയങ്ങളും സാര്‍വദേശീയ സംഭവ വികാസങ്ങളും ചര്‍ച്ചചെയ്യാന്‍ ഈ സമ്മേളനങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കും വര്‍ക്കേഴ്സ് പാര്‍ടികള്‍ക്കും അവസരം നല്‍കി. കമ്യൂണിസ്റ്റുകാരുടെ ഒരു അന്താരാഷ്ട്ര സംഘടനയായി ഇതിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും അനുഭവങ്ങളും വീക്ഷണങ്ങളും കൈമാറാനുള്ള ഫലപ്രദമായ വേദിയായി മാറി. ലോകമെങ്ങും പടര്‍ന്നുപിടിച്ച സാമ്പത്തിക പ്രതിസന്ധിയും അതിനോട് കമ്യൂണിസ്റ്റുകാരുടെ പ്രതികരണവും ചര്‍ച്ച ചെയ്യും എന്നതാണ് ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യം.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം സോഷ്യലിസത്തിനുമേല്‍ വിജയം പ്രഖ്യാപിച്ച മുതലാളിത്തം പെട്ടെന്നുതന്നെ പ്രതിസന്ധിയിലായി. 1997-98 കാലത്ത് കിഴക്കനേഷ്യയും തെക്ക്-കിഴക്കനേഷ്യയും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ഫിനാന്‍സ് മൂലധനത്തിനുമേല്‍ കെട്ടിയുയര്‍ത്തപ്പെട്ട ആഗോളവല്‍ക്കരണത്തിന് ശാശ്വതമായി നിലനില്‍ക്കാനാവില്ലെന്ന മുന്നറിയിപ്പാണ് ഇത് നല്‍കിയത്. തുടര്‍ന്നും ലോക മുതലാളിത്തത്തെ പ്രതിസന്ധി പിന്തുടര്‍ന്നു. ഏറ്റവും അവസാനമായി 2007-08 ല്‍ അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ പ്രതിസന്ധി രൂപപ്പെട്ടു. അതാണ് കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. അത് അതിവേഗം ആഗോള സാമ്പത്തിക പ്രതിസന്ധിയായി വളരുകയുംചെയ്തു. ഈ പ്രതിസന്ധിയുടെ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് വികസിത രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ്. അമേരിക്കയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 10.2 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 26 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒഇസിഡി (മുപ്പത് വികസിത രാജ്യങ്ങളുടെ സംഘടന) രാജ്യങ്ങളിലാകട്ടെ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനമാണ്. 2010 ആകുമ്പോഴേക്കും പട്ടിണിക്കാരുടെ പട്ടികയിലേക്ക് ഒമ്പത് കോടി ജനങ്ങള്‍കൂടി അണിചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും പാര്‍ടികളും ഈ പ്രതിസന്ധിയെ, ജനങ്ങള്‍ക്കുനേരെയുള്ള ആക്രമണത്തെ എങ്ങനെയാണ് നേരിടുക? അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളും ജീവിതവും സംരക്ഷിക്കേണ്ടത് എങ്ങനെയാണ്? നവ ഉദാരവല്‍ക്കരണ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെയുള്ള ബദല്‍ എന്താണ്, അവ എങ്ങനെയാണ് ഏറ്റെടുക്കേണ്ടത് തുടങ്ങിയവയായിരിക്കും ഡല്‍ഹി സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഏഷ്യയില്‍ ആദ്യമായാണ് അന്താരാഷ്ട്ര കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ സമ്മേളനം ചേരുന്നത്. അത് നടക്കുന്നതാകട്ടെ ഇന്ത്യയിലും. കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് ശക്തമായ അടിത്തറയുള്ള രാജ്യമാണ് ഇന്ത്യ. ഇരുപാര്‍ടിക്കുംകൂടി (സിപിഐ എം, സിപിഐ) പതിനേഴ് ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ലോകമെമ്പാടുമുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുമായും പാര്‍ടികളുമായും ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിക്കാന്‍ ഈ സമ്മേളനം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടികളെ സഹായിക്കും. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനും നവ ലിബറല്‍ നയങ്ങള്‍ക്കുമെതിരെ വര്‍ധിത ആവേശത്തോടെ പൊരുതിനില്‍ക്കാന്‍ സമ്മേളനം കരുത്ത് നല്‍കും.

പ്രകാശ് കാരാട്ട്

മുന്നോട്ടുതന്നെ

വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികളുടെയും തൊഴിലാളി പാര്‍ടികളുടെയും അന്താരാഷ്ട്ര-പ്രാദേശിക-ഉഭയകക്ഷി തലത്തിലുള്ള യോഗങ്ങള്‍ നടക്കുന്നത് സ്വാഭാവികമാണ്. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് ഒരു പൊതു പ്രത്യയശാസ്ത്രമുണ്ട്. മാര്‍ക്സിസം-ലെനിനിസമെന്ന ശാസ്ത്രീയ സോഷ്യലിസമാണ് ആ പ്രത്യയശാസ്ത്രം. അവരുടെ തുടര്‍ച്ചയായ ശ്രമവും ത്യാഗനിര്‍ഭരവും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രക്ഷോഭങ്ങളും ജനകീയപ്രസ്ഥാനങ്ങളും മുതലാളിത്തസമ്പ്രദായത്തിന് അന്ത്യമിട്ട് സോഷ്യലിസത്തിലേക്ക് മുന്നേറുക എന്ന ലക്ഷ്യം നേടാനായിരുന്നു. അതില്‍ തിരിച്ചടികളും വിജയങ്ങളും ഉണ്ടായിട്ടുണ്ട്. മുന്നേറ്റങ്ങളും തിരിച്ചുപോക്കും വഴിത്തിരിവുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, മുന്നോട്ടുതന്നെ എന്ന ലക്ഷ്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തിന്റെ വികസനഘട്ടം കണക്കിലെടുത്ത് മാര്‍ക്സിസം പ്രയോഗിക്കാനാണ് ഓരോ പാര്‍ടിയും ശ്രമിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടികളുടെ നേതൃത്വത്തില്‍ ചൈനയും വിയറ്റ്നാമും ക്യൂബയും അവരുടെ രാജ്യത്തിന്റെ സവിശേഷതകളോടുകൂടി സോഷ്യലിസം കെട്ടിപ്പടുത്തു വരികയാണ്. സാഹചര്യങ്ങളും ചരിത്രവികസനഘട്ടവും ഓരോ രാജ്യത്തിലും വ്യത്യസ്തമായിരിക്കും. മുന്നേറ്റത്തിന്റെ പാത തെരഞ്ഞെടുക്കുമ്പോള്‍ ഓരോ രാജ്യത്തിന്റെയും പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. പൊതുവായ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം സഹായിക്കും.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണം ഉയര്‍ത്തുന്ന ഭീഷണികള്‍, ലോകരാജ്യങ്ങളിലെ എല്ലാ സമ്പദ്വ്യവസ്ഥകളെയും ബാധിക്കുംവിധമുള്ള മുതലാളിത്ത ലോകത്തിലെ പ്രതിസന്ധി, ദാരിദ്ര്യം, തൊഴിലില്ലായ്മ, പരിസ്ഥിതി സംരക്ഷണം, ലാഭം വര്‍ധിപ്പിക്കുന്നതില്‍മാത്രം കണ്ണുനട്ടുള്ള നവലിബറല്‍ സ്വതന്ത്ര കമ്പോള വ്യവസ്ഥ എന്നിവയാണ് ഈ വിഷയങ്ങള്‍. ഇതിനെതിരെ ഓരോ രാജ്യത്തും നടക്കുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഇത്തരം സമ്മേളനങ്ങള്‍ ഉപകരിക്കും.

ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ ജനകീയപ്രസ്ഥാനമുള്ളത് മുതലാളിത്ത സമ്പ്രദായത്തിനെതിരെയാണ്. സോഷ്യലിസത്തിനും സാമൂഹ്യനീതിക്കും മെച്ചപ്പെട്ട ലോകത്തിനും വേണ്ടിയുള്ളതാണ് ഈ പോരാട്ടങ്ങള്‍. അന്താരാഷ്ട്ര മുതലാളിത്ത പ്രതിസന്ധി, തൊഴിലാളികളുടെയും ജനങ്ങളുടെയും സമരങ്ങള്‍, ബദല്‍ മാര്‍ഗവും അതില്‍ കമ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്കും എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രധാന വിഷയം. കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മിലുള്ള ബന്ധം പൂര്‍ണ തുല്യതയുടെയും പരസ്പര ബഹുമാനത്തിന്റെയും പരസ്പരം പാര്‍ടികളുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കലിന്റെയും സ്വാതന്ത്ര്യത്തിന്റെയുമാണ്. ഒരു പൊതുകേന്ദ്രത്തിലിരുന്ന് വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനോ സഹായിക്കാനോ കഴിയാത്തവിധം കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് ലോകത്ത് വളര്‍ന്നിട്ടുണ്ട്. അത്തരമൊരു ആശയംതന്നെ അയുക്തികമാണ്. അതിനുള്ള ശ്രമം ഇപ്പോള്‍ ഇല്ലതാനും.

പതിനൊന്നാമത്തെ സമ്മേളനമാണ് ഡല്‍ഹിയില്‍ 20 മുതല്‍ 22 വരെ നടക്കുന്നത്. നേരത്തെ ഗ്രീസിലെ ഏഥന്‍സിലും പോര്‍ട്ടുഗലിലെ ലിസ്ബണിലും ബെലോറഷ്യയിലെ മിന്‍സ്കിലും ബ്രസീലിലെ സാവോ പോളോയിലുമാണ് നടന്നത്. ആദ്യമായാണ് ഈ സമ്മേളനം ഏഷ്യയില്‍ നടക്കുന്നത്. നേരത്തേ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന സിപിഐ യും സിപിഐ എമ്മുമാണ് ഈ വര്‍ഷത്തെ ഡല്‍ഹി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇത്തരമൊരു സമ്മേളനം നടത്തുന്നതിന് നിരവധി തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്. വ്യോമയാന യുഗത്തില്‍ ദൂരം ഒരു പ്രശ്നമല്ലെങ്കിലും അതിനുള്ള ചെലവ് തടസ്സം സൃഷ്ടിക്കുന്നു. ചില രാജ്യങ്ങളില്‍ അടുത്തയിടെയുണ്ടായ ചില സംഭവ വികാസങ്ങളും സമ്മേളന തീയതിയും തമ്മിലുള്ള സംഘര്‍ഷവും അവരുടെ വരവിനും പങ്കാളിത്തത്തിനും തടസ്സമായിട്ടുണ്ട്. എങ്കിലും 53 കമ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു നാഴികക്കല്ലായിരിക്കും ഡല്‍ഹി സമ്മേളനമെന്നതില്‍ സംശയമില്ല.

എ ബി ബര്‍ദന്‍ (സിപിഐ ജനറല്‍ സെക്രട്ടറി)

1 comment:

  1. തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും പാര്‍ടികളും ഈ പ്രതിസന്ധിയെ, ജനങ്ങള്‍ക്കുനേരെയുള്ള ആക്രമണത്തെ എങ്ങനെയാണ് നേരിടുക? അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളും ജീവിതവും സംരക്ഷിക്കേണ്ടത് എങ്ങനെയാണ്? നവ ഉദാരവല്‍ക്കരണ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെയുള്ള ബദല്‍ എന്താണ്, അവ എങ്ങനെയാണ് ഏറ്റെടുക്കേണ്ടത് തുടങ്ങിയവയായിരിക്കും ഡല്‍ഹി സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഏഷ്യയില്‍ ആദ്യമായാണ് അന്താരാഷ്ട്ര കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ സമ്മേളനം ചേരുന്നത്. അത് നടക്കുന്നതാകട്ടെ ഇന്ത്യയിലും. കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് ശക്തമായ അടിത്തറയുള്ള രാജ്യമാണ് ഇന്ത്യ. ഇരുപാര്‍ടിക്കുംകൂടി (സിപിഐ എം, സിപിഐ) പതിനേഴ് ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ലോകമെമ്പാടുമുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുമായും പാര്‍ടികളുമായും ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിക്കാന്‍ ഈ സമ്മേളനം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടികളെ സഹായിക്കും. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനും നവ ലിബറല്‍ നയങ്ങള്‍ക്കുമെതിരെ വര്‍ധിത ആവേശത്തോടെ പൊരുതിനില്‍ക്കാന്‍ സമ്മേളനം കരുത്ത് നല്‍കും.

    ReplyDelete