Tuesday, December 22, 2009

കാര്‍ട്ടൂണെഴുത്തിലെ വക്രബുദ്ധി

തന്റെ പിന്നില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുകയാണെന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ഊറ്റംകൊള്ളല്‍ പൊളിച്ചുകളഞ്ഞ ജോണ്‍ ഹാര്‍ട്ട്ഫീല്‍ഡിന്റെ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ലോകപ്രശസ്തമാണ്. കുടവയറനായ ഒരു ഭീമാകാരന്‍ ഹിറ്റ്ലര്‍ക്കുപിന്നില്‍ നില്‍ക്കുന്നു. കോടീശ്വരനായ അയാള്‍ ഫാസിസ്റ്റ് നേതാവിന് ലക്ഷങ്ങള്‍ കോഴയായി നല്‍കുന്നതാണ് ഹാര്‍ട്ട്ഫീല്‍ഡിന്റെ കാര്‍ട്ടൂണ്‍. ജനലക്ഷങ്ങള്‍ എന്ന ഹിറ്റ്ലറുടെ അവകാശവാദത്തിന്റെ പരിഭാഷ നോട്ടുകെട്ടുകളായാണ് അതില്‍ കാണാനാവുന്നതും.

കേരളത്തിലെ സമീപകാല കാര്‍ട്ടൂണുകളും ഹാസ്യപംക്തികളും പോക്കറ്റ് സ്ട്രിപ്പുകളും ഹിറ്റ്ലറെപ്പോലെ ജനങ്ങളുടെ പക്ഷത്താണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഹാര്‍ട്ട്ഫീല്‍ഡിന്റെ പരിഹാസത്തോടാണ് കൂടുതല്‍ അടുത്തുനില്‍ക്കുന്നത്.

പൊതുഖജനാവ് ചോര്‍ത്തി ക്ളിഫ്ഹൌസില്‍ കുളംകുഴിച്ച അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍. അയാളുടെ ധിക്കാരത്തെയും ധൂര്‍ത്തിനെയും ചെറുതായൊന്ന് നോവിക്കുകകൂടി ചെയ്യാതിരുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ കമ്യൂണിസ്റ്റുപാര്‍ടി നേതാക്കളെ കടന്നുപിടിക്കുകയായിരുന്നു. പാവം കരുണാകരന്‍ നീന്തല്‍ വസ്ത്രങ്ങളണിഞ്ഞ് കുളത്തില്‍ കാലിട്ടടിക്കുന്നു. കരപ്പടിയില്‍ പ്രതിപക്ഷനേതാവ് ഇ കെ നായനാരും സിപിഐ (എം) സംസ്ഥാന സെക്രട്ടറി വി എസ് അച്യുതാനന്ദനും. പിന്നെ അവരുടേതായി കാര്‍ട്ടൂണിസ്റ്റിന്റെ കമന്റ്: കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാമല്ലോ. അവിടെ പ്രതിപക്ഷം എന്താണ് കലക്കിയത്. ഏതുതരം മീനാണ് പിടിച്ചത്. യാഥാര്‍ത്ഥ്യവുമായി വിദൂരബന്ധംപോലുമില്ലാത്ത ആരോപണം കേരളത്തിലെ ഹാസ്യത്തിന്റെ ഏറ്റവും സഹതാപാര്‍ഹമായ ഒരേടായിരുന്നു. മലയാള മനോരമ അന്ന് തുറന്നുവിട്ട ആ മാതൃക ഇവിടുത്തെ മാധ്യമങ്ങളുടെ പൊതു പ്രകൃതമാണിപ്പോള്‍.

പ്രൊഫ. ടി വി ഈച്ചരവാരിയര്‍ അന്തരിച്ചപ്പോള്‍ കരുണാകരന്റെ പ്രതികരണം ഏത് ഈച്ചരവാര്യര്‍ എന്നായിരുന്നു. അടിയന്തിരാവസ്ഥയില്‍ തന്റെ നേതൃത്വത്തിലുണ്ടായിരുന്ന കിരാതഭരണം ഉരുട്ടിക്കൊന്ന് തെളിവുകളില്ലാത്തവിധം അപ്രത്യക്ഷമാക്കിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി രാജന്റെ അഛനെ കരുണാകരന്‍ അക്ഷരാര്‍ത്ഥത്തില്‍ അവഹേളിക്കുകയായിരുന്നു. മകന്റെ മരണശേഷം വാരിയരും ഭാര്യ രാധാവാരസ്യാരും കുടിച്ചുതീര്‍ത്ത വേദനകള്‍ക്ക് കയ്യും കണക്കുമില്ല. സാധാരണ ജീവിതത്തില്‍നിന്നുപോലും അകന്ന വാരസ്യാര്‍ കുളിമുറിയില്‍ വഴുതിവീണ് ഏറെക്കാലം കിടപ്പിലുമായി. പത്രങ്ങള്‍, ഈച്ചരവാരിയര്‍ക്ക് രാജന്‍ എന്ന മകന്‍ എങ്ങനെ നഷ്ടപ്പെട്ടുവെന്നും കൂടി ഒരിക്കലും ഓര്‍ത്തുകാണുന്നില്ല.

ഇങ്ങനെ ഒരു ഭാഗത്ത് മറവിയുടെയും മറുപുറത്ത് വെള്ളപൂശലിന്റെയും ശൈലി സമര്‍ഥമായി പിന്തുടരുകയാണ് നമ്മുടെ പത്രങ്ങളും അവയിലെ കാര്‍ട്ടൂണുകളും.

പോളണ്ടില്‍ ചെങ്കൊടികളും മുദ്രാവാക്യങ്ങളും കമ്യൂണിസ്റ്റ് സാഹിത്യങ്ങളും നിരോധിച്ച സമീപകാല വാര്‍ത്തയും മലയാളത്തിലെ ചില പത്രങ്ങള്‍ ആഘോഷിച്ചു. ലെഖ്വലേസയുടെ നേതൃത്വത്തില്‍ പരീക്ഷിക്കപ്പെട്ട മുതലാളിത്ത നയങ്ങള്‍ പോളണ്ടിനെ ഉഴുതുമറിച്ചതില്‍ അവയിലൊന്നിനും പരാതിയുണ്ടായില്ല. കമ്യൂണിസമാണ് എല്ലാ പ്രതിസന്ധിക്കും കാരണമെന്ന് വാചാലനായ വലേസ പിന്നീടുണ്ടായ സങ്കീര്‍ണതയില്‍ കനത്ത ജനരോഷമേറ്റു. ജീവിതയാഥാര്‍ഥ്യങ്ങള്‍ തൊഴിലാളികളെ കനത്ത ചെറുത്തുനില്‍പ്പുകളിലേക്ക് നയിക്കുകയായിരുന്നു. പിന്നെയും ശക്തിപ്രാപിച്ച ചെങ്കൊടിയെ ഇപ്പോഴത്തെ ഭരണക്കാര്‍ ഏറെ ഭയക്കുന്നുവെന്നാണ് നിരോധനം തെളിയിക്കുന്നത്. ഇതൊന്നുമറിയാത്ത മാധ്യമശിശുക്കള്‍ ചരിത്രത്തെപ്പോലും കുത്തിമലര്‍ത്തുകയാണ്. അമേരിക്കന്‍ ഹ്രസ്വദൃഷ്ടികളായിരുന്നു കാര്‍ട്ടൂണിസ്റ്റുകള്‍. സത്യചന്ദ്രന്‍ പൊയില്‍കാവിന്റെ ഒരു കവിതയില്‍ പറയുംപോലെ, ആഭിജാത്യവാക്കുകള്‍ സന്ധ്യക്കുമുമ്പേ മര്യാദക്കാരനായി വീട്ടിലെത്തി കര്‍ക്കിടകക്കഞ്ഞികുടിച്ച് നര്‍മവും ധര്‍മവും കഴിഞ്ഞ് കൂര്‍ക്കംവലി തുടങ്ങി (ഒരു മര്യാദക്കവിത). മാതൃഭൂമി വാരാന്തപ്പതിപ്പില്‍ സി ഹരികുമാര്‍ കൈകാര്യംചെയ്യുന്ന ഫലിതപംക്തിയുടെ സമീപകാലമുഖം നര്‍മ്മവും ധര്‍മ്മവും കഴിഞ്ഞ് കൂര്‍ക്കംവലിച്ചു തുടങ്ങുന്നതാണ്. കാകദൃഷ്ടി എന്ന ഗോപികൃഷ്ണന്റെ ഒന്നാംപുറം കാര്‍ട്ടൂണും ഏകപക്ഷീയമായിത്തീര്‍ന്നിട്ടുണ്ടെന്നതാണ് അനുഭവം. കഴിഞ്ഞ രണ്ടുമാസത്തെ ഇരുവരുടെയും പ്രകടനം വസ്തുതാപരമായി പരിശോധിച്ചാല്‍ ആര്‍ക്കും ഇത് ബോധ്യമാകും. ഗൃഹപാഠമോ മുന്നൊരുക്കമോ നടത്താതെ സ്വന്തം മനസ്സിലും മുതലാളിയുടെ മനസ്സിലുമുള്ള ശത്രുവിനെ നിഗ്രഹിക്കുകയാണ് ഇവയില്‍. കാള്‍മാര്‍ക്സും മൂലധനവുമെല്ലാം തിരിച്ചുവരികയാണെന്ന മുതലാളിത്ത പണ്ഡിതരുടെ കാര്യശേഷി പോകട്ടെ, വിദേശ പത്രങ്ങളിലെ വാര്‍ത്തയോടെങ്കിലും നീതി കാണിക്കണ്ടേ? പത്രദൃഷ്ടികള്‍ എല്ലാം വക്രബുദ്ധികളാവുന്നത് വായനക്കാരോടുള്ള വെല്ലുവിളിയില്‍ കുറഞ്ഞ ഒന്നുമല്ല.

അനില്‍കുമാര്‍ എ വി ചിന്ത വാരിക 251209

2 comments:

  1. പൊതുഖജനാവ് ചോര്‍ത്തി ക്ളിഫ്ഹൌസില്‍ കുളംകുഴിച്ച അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍. അയാളുടെ ധിക്കാരത്തെയും ധൂര്‍ത്തിനെയും ചെറുതായൊന്ന് നോവിക്കുകകൂടി ചെയ്യാതിരുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ കമ്യൂണിസ്റ്റുപാര്‍ടി നേതാക്കളെ കടന്നുപിടിക്കുകയായിരുന്നു. പാവം കരുണാകരന്‍ നീന്തല്‍ വസ്ത്രങ്ങളണിഞ്ഞ് കുളത്തില്‍ കാലിട്ടടിക്കുന്നു. കരപ്പടിയില്‍ പ്രതിപക്ഷനേതാവ് ഇ കെ നായനാരും സിപിഐ (എം) സംസ്ഥാന സെക്രട്ടറി വി എസ് അച്യുതാനന്ദനും. പിന്നെ അവരുടേതായി കാര്‍ട്ടൂണിസ്റ്റിന്റെ കമന്റ്: കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാമല്ലോ. അവിടെ പ്രതിപക്ഷം എന്താണ് കലക്കിയത്. ഏതുതരം മീനാണ് പിടിച്ചത്. യാഥാര്‍ത്ഥ്യവുമായി വിദൂരബന്ധംപോലുമില്ലാത്ത ആരോപണം കേരളത്തിലെ ഹാസ്യത്തിന്റെ ഏറ്റവും സഹതാപാര്‍ഹമായ ഒരേടായിരുന്നു. മലയാള മനോരമ അന്ന് തുറന്നുവിട്ട ആ മാതൃക ഇവിടുത്തെ മാധ്യമങ്ങളുടെ പൊതു പ്രകൃതമാണിപ്പോള്‍.

    ReplyDelete
  2. പാവം കരുണാകരന്‍ നീന്തല്‍ വസ്ത്രങ്ങളണിഞ്ഞ് കുളത്തില്‍ കാലിട്ടടിക്കുന്നു. കരപ്പടിയില്‍ പ്രതിപക്ഷനേതാവ് ഇ കെ നായനാരും സിപിഐ (എം) സംസ്ഥാന സെക്രട്ടറി വി എസ് അച്യുതാനന്ദനും. പിന്നെ അവരുടേതായി കാര്‍ട്ടൂണിസ്റ്റിന്റെ കമന്റ്: കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാമല്ലോ. അവിടെ പ്രതിപക്ഷം എന്താണ് കലക്കിയത്. ഏതുതരം മീനാണ് പിടിച്ചത്. യാഥാര്‍ത്ഥ്യവുമായി വിദൂരബന്ധംപോലുമില്ലാത്ത ആരോപണം കേരളത്തിലെ ഹാസ്യത്തിന്റെ ഏറ്റവും സഹതാപാര്‍ഹമായ ഒരേടായിരുന്നു.


    അതൊരു പ്രവചന സ്വഭാവമുള്ള കര്‍ട്ടൂണല്ലായിരുന്നോ? പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയാപ്പോഴല്ലേ ഇടതു പക്ഷ എം എല്‍ എ മാര്‍ ഫിക്സഡ് ഡെപ്പോസിറ്റായതും ഡി ഐ സി(കരുണാകരന്‍) പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭായിഭായി ആയതും പിണറായി വിജയന്‍ തന്നെ ഡി ഐ സി യെ ഇടതു മുന്നണിയില്‍ കയറ്റാന്‍ ശ്രമം നടത്തിയതുമൊക്കെ?

    ReplyDelete