Saturday, December 12, 2009

ഇന്ത്യക്കാരുടെ പൂര്‍വികര്‍ ആഫ്രിക്കയില്‍നിന്ന്

ഇന്ത്യയടക്കം ഏഷ്യന്‍മേഖലയിലേക്ക് ആദിമ മനുഷ്യരെത്തിയത് ആഫ്രിക്കയില്‍നിന്നാണെന്ന് പഠനം. ഇന്ത്യയിലേക്ക് മനുഷ്യരുടെ ഏക പ്രാഥമിക പ്രവാഹം ആഫ്രിക്കയില്‍നിന്നാണെന്ന് 10 ഏഷ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ ജനിതക വൈവിധ്യപഠനത്തില്‍ കണ്ടെത്തി. ഏതാണ്ട് ഒരു ലക്ഷം വര്‍ഷംമുമ്പാണ് ഈ മനുഷ്യ പ്രവാഹമുണ്ടായത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് യാത്ര തുടങ്ങിയ പൂര്‍വികര്‍ കടല്‍തീരത്തോടു ചേര്‍ന്ന് നീങ്ങി വടക്കന്‍ ആഫ്രിക്കയിലൂടെ ഏഷ്യയില്‍ കടക്കുകയായിരുന്നു. ഇവിടെനിന്ന് വടക്കോട്ടു നീങ്ങി യൂറോപ്പിലേക്ക് ഒരു ധാര നീങ്ങിയതായും കരുതുന്നു. ഇത് ഉറപ്പാക്കണമെങ്കില്‍ പഠനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെകൂടി സഹകരണം വേണം. ഏഷ്യയിലെത്തി കിഴക്കോട്ട് നീങ്ങിയ പൂര്‍വികര്‍ ഇപ്പോഴത്തെ അറേബ്യന്‍ ഭൂപ്രദേശം പിന്നിട്ട് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കു കടന്നതായാണ് നിഗമനം. ആദ്യം തെക്കേ ഇന്ത്യയിലും ബംഗാള്‍ ഉള്‍ക്കടല്‍തീരം ചേര്‍ന്ന് വടക്കോട്ടു നീങ്ങി മ്യാന്‍മറിലുമെത്തുകയും അവിടെനിന്ന് തായ്ലന്‍ഡിലൂടെ മറ്റ് തെക്കുകിഴക്കന്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. കൊറിയ, ജപ്പാന്‍, ചൈന തുടങ്ങി കിഴക്കന്‍ രാജ്യങ്ങളിലും തെക്കോട്ടു മാറി ഓസ്ട്രേലിയയിലും മനുഷ്യരെത്തുന്നതും ഈ പ്രവാഹത്തിന്റെ തുടര്‍ച്ചയായാണ്. പഠനത്തിലെ കണ്ടെത്തലുകള്‍ ശാസ്ത്രവാരികയായ സയന്‍സിന്റെ പുതിയ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹ്യൂമന്‍ ജീനോം ഓര്‍ഗനൈസേഷന്‍ (ഹ്യൂഗോ) എന്ന ശാസ്ത്ര കണ്‍സോര്‍ഷ്യമാണ് 10 രാജ്യത്തെ ശാസ്ത്രജ്ഞരെ യോജിപ്പിച്ച് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യക്കു പുറമെ ചൈന, ജപ്പാന്‍, തയ്വാന്‍, തെക്കന്‍ കൊറിയ, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, മലേഷ്യ, സിംഗപ്പുര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ഇതില്‍ പങ്കാളികളായി. 10 രാജ്യത്തെ 73 വംശങ്ങളില്‍നിന്നായി 1928 വ്യക്തികളിലാണ് പഠനം നടത്തിയത്. 90 ശാസ്ത്രജ്ഞര്‍ പങ്കാളികളായി. സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ സമീര്‍ ബ്രഹ്മചാരി, മലയാളി ഗവേഷകന്‍ ഡോ. വിനോദ് സ്കറിയ, സിഎസ്ഐആര്‍ ശാസ്ത്രജ്ഞ മിതാലി മുഖര്‍ജി എന്നിവരാണ് ഇന്ത്യയില്‍നിന്നുള്ളത്. ഇന്ത്യയില്‍നിന്നാണ് തെക്കു-കിഴക്കന്‍, കിഴക്കന്‍- ഏഷ്യന്‍ രാജ്യങ്ങളില്‍ മനുഷ്യരെത്തിയതെന്നും ഈ രാജ്യങ്ങളിലുള്ളവരുടെ ജനിതകഘടനയില്‍ ഏറെ സാമ്യമുണ്ടെന്നും സമീര്‍ ബ്രഹ്മചാരി പറഞ്ഞു. രോഗകാരണം, മരുന്നുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ ആഴത്തില്‍ മനസ്സിലാക്കാന്‍ പഠനം സഹായിക്കും. ഇന്ത്യയിലേക്ക് ഒരൊറ്റ വഴിയിലൂടെയാണ് മനുഷ്യരെത്തിയതെന്ന് തെളിയിക്കുന്നതാണ് പഠനമെന്ന് ശാസ്ത്ര-സാങ്കേതിക സഹമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. വടക്കുനിന്നും തെക്കുനിന്നും മനുഷ്യരെത്തിയെന്ന് നേരത്തെ കരുതിയിരുന്നു. ആര്യന്‍മാര്‍ വടക്കുനിന്ന് വന്നവരാണെന്ന വാദം തെറ്റാണോ എന്ന ചോദ്യത്തിന് അരലക്ഷത്തിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കാര്യമാണ് പറയുന്നതെന്നും ഹാരപ്പന്‍ കാലഘട്ടത്തിലെയും മറ്റുമല്ലെന്നും ചവാന്‍ പറഞ്ഞു.
(എം പ്രശാന്ത്)

Deshabhimani 121209

2 comments:

  1. ഇന്ത്യയടക്കം ഏഷ്യന്‍മേഖലയിലേക്ക് ആദിമ മനുഷ്യരെത്തിയത് ആഫ്രിക്കയില്‍നിന്നാണെന്ന് പഠനം. ഇന്ത്യയിലേക്ക് മനുഷ്യരുടെ ഏക പ്രാഥമിക പ്രവാഹം ആഫ്രിക്കയില്‍നിന്നാണെന്ന് 10 ഏഷ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ ജനിതക വൈവിധ്യപഠനത്തില്‍ കണ്ടെത്തി. ഏതാണ്ട് ഒരു ലക്ഷം വര്‍ഷംമുമ്പാണ് ഈ മനുഷ്യ പ്രവാഹമുണ്ടായത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് യാത്ര തുടങ്ങിയ പൂര്‍വികര്‍ കടല്‍തീരത്തോടു ചേര്‍ന്ന് നീങ്ങി വടക്കന്‍ ആഫ്രിക്കയിലൂടെ ഏഷ്യയില്‍ കടക്കുകയായിരുന്നു. ഇവിടെനിന്ന് വടക്കോട്ടു നീങ്ങി യൂറോപ്പിലേക്ക് ഒരു ധാര നീങ്ങിയതായും കരുതുന്നു. ഇത് ഉറപ്പാക്കണമെങ്കില്‍ പഠനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെകൂടി സഹകരണം വേണം.

    ReplyDelete
  2. "ആര്യന്‍മാര്‍ വടക്കുനിന്ന് വന്നവരാണെന്ന വാദം തെറ്റാണോ എന്ന ചോദ്യത്തിന് അരലക്ഷത്തിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കാര്യമാണ് പറയുന്നതെന്നും ഹാരപ്പന്‍ കാലഘട്ടത്തിലെയും മറ്റുമല്ലെന്നും ചവാന്‍ പറഞ്ഞു."

    ഹാരപ്പന്‍ കാലമേത് ആര്യന്‍ വരവിന്റെ കാലമേത് മനുഷ്യവാസം തുടങ്ങിയ കാലമേത് എന്നൊന്നുന്നമറിയാതെ ഇതിനകത്ത് രണ്ട് രാഷ്ട്രീയ ഉഡായിപ്പ് എങ്ങനെ കേറ്റാം എന്ന് ചിന്തിച്ച് ഈ വക ലൊട്ട ചോദ്യങ്ങള്‍ ചോദിക്കാന്‍ സ്വന്തം സ്റ്റാഫിലെ മന്ദബുദ്ധികളെ വേഷം കെട്ടിച്ചു വിടുന്ന വിടുന്ന പത്രസ്ഥാപനങ്ങളെ വേണം പറയാന്‍ !


    ഓഫ്: ഇന്ത്യയീന്ന് പോയവരാണ് ഏഷ്യയിലെ മൊത്തം കുടിയേറ്റക്കാര്‍ എന്ന ആംഗിളു പൊക്കിക്കാണിച്ചാണ് ("ഞമ്മളാണ് സകലോന്റെ പൂര്‍വ്വികന്‍!") മിക്ക പത്രങ്ങളും ഈ ഹ്യൂഗോ പ്രോജക്റ്റ് വാര്‍ത്ത കൈകാര്യം ചെയ്തത്. അതിലും പൂര്‍‌വിക പാരമ്പര്യത്തഴമ്പ് തടവിക്കാണിച്ചില്ലെങ്കില്‍ ഇവനൊന്നും ഉറക്കം വരില്ലല്ലോ ! ആ പൂര്‍‌വികന്റെയും പിന്നിലെ ആഫ്രിക്കന്‍ പൂര്‍‌വികനെ ഉയര്‍ത്തുന്നത് കുറച്ചിലല്ലേ ;))

    ഈ വാര്‍ത്ത കൃത്യമായ റീസേര്‍ച് ഫോക്കസിലാണ്. അഭിനന്ദനങ്ങള്‍ !

    ReplyDelete