Sunday, January 31, 2010

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നവും പാര്‍ടി നിലപാടും

മൂന്നാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതിന്റെയും, തെറ്റിദ്ധാരണാജനകങ്ങളായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം, അതിന്റെ ചരിത്രം, പരിഹാ‍രനിര്‍ദ്ദേശങ്ങള്‍, സി.പി.എം നിലപാട് എന്നിവ വിശദീകരിക്കുന്ന പിണറായി വിജയന്റെ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.

ഭൂപ്രശ്നം കേരളത്തിലിന്ന് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം പ്രത്യേകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിയും നിലവിലുണ്ട്. പല രീതിയിലും വ്യാഖ്യാനിച്ച് യഥാര്‍ഥ പ്രശ്നത്തെ വക്രീകരിക്കാനുള്ള ശ്രമങ്ങളും സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇതിന്റെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പറ്റുമോ എന്ന പരിശ്രമവും നടത്തുന്നു. ഈ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ ഭൂപ്രശ്നത്തെ ശാസ്ത്രീയമായി പഠിച്ച് വിശകലനം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്.

പ്രകൃതിയെ മനുഷ്യവാസത്തിന് അനുയോജ്യമാംവിധം മാറ്റിമറിക്കുന്ന ചരിത്രവികാസ പ്രക്രിയ മറ്റെല്ലായിടങ്ങളിലും എന്നപോലെ കേരളത്തിലും നടന്നു. അതിന്റെ ഫലമായി വനമേഖലകള്‍ മനുഷ്യവാസത്തിന് അനുയോജ്യമായവിധം മാറ്റുന്നതും കൃഷിക്ക് മണ്ണൊരുക്കുന്നതുമായ പ്രക്രിയ നടന്നു. ജനവാസകേന്ദ്രങ്ങളും അവയെ ചുറ്റിപ്പറ്റി അങ്ങാടികളും ചെറിയ ടൌഷിപ്പുകളുമെല്ലാം കേരളത്തിലും രൂപപ്പെട്ടു. പൊതുവില്‍ നടന്ന ഈ മാറ്റം കുറെ വൈകിയാണ് ഇടുക്കിമേഖലയില്‍ ആരംഭിച്ചതെന്നു കാണാം. ഇവിടെ സംഘടിതമായ കുടിയേറ്റം തുടങ്ങിയത് 395 വര്‍ഷം മുമ്പ് വട്ടവട മേഖലയിലായിരുന്നു. മധുര ഭരിച്ച തിരുമലനായ്ക്കരുടെ സൈന്യത്തിലെ മുനിയറ ശില്‍പ്പികളാണ് കുടിയേറിയ ആദ്യത്തെ ജനവിഭാഗം. പിന്നീട് ടിപ്പുവിന്റെ പടയോട്ടത്തെത്തുടര്‍ന്ന് മധുരയില്‍നിന്ന് പലായനം ചെയ്തവരില്‍ ഒരു വിഭാഗം കൊട്ടാക്കൊമ്പൂര്‍, കോവിലൂര്‍, കാന്തല്ലൂര്‍, പുത്തൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായ എട്ടൂരിലും താമസം ആരംഭിച്ചു. അഞ്ചുനാട് എന്ന് പൊതുവില്‍ ഈ പ്രദേശങ്ങള്‍ അറിയപ്പെട്ടു. തുടര്‍ന്നുള്ള നാളുകളില്‍ ഈ പ്രദേശങ്ങളിലേക്ക് പരമ്പരയായി കൃഷിക്കാര്‍ കുടിയേറിപ്പാര്‍ത്തു.

ഈ കുടിയേറ്റത്തിന് അക്കാലത്ത് ഭരണാധികാരികളുടെ നല്ല പിന്തുണ ഉണ്ടായിരുന്നു. ഈ മേഖലയിലെ കൃഷിയിലൂടെയും മറ്റും ലഭിക്കുന്ന വരുമാനം രാജ്യത്തിന്റെ ഖജനാവ് ശക്തിപ്പെടുത്തുമെന്ന കാഴ്ചപ്പാടായിരുന്നു ഇതിന്റെ പിന്നില്‍. 1822 ലെ തിരുവെഴുത്ത് വിളംബരം പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. "മേല്‍ എഴുതിയ മലകളില്‍ ഏലത്തോട്ടങ്ങള്‍ വെട്ടിയുണ്ടാക്കുന്നതിന് ഏറിയ സ്ഥലങ്ങള്‍ കിടപ്പുള്ളതുപ്രകാരം കേഴ്വിപ്പെട്ടിരിക്കെ കൊണ്ട് കുടിയാരായവര്‍ നല്ലതുപോലെ പ്രയാസപ്പെട്ട പണ്ടാരവകയ്ക്ക് കൂടുതല്‍ വരുവാന്‍ തക്കവണ്ണം കാടുകള്‍ വെട്ടി തോട്ടങ്ങള്‍ അധികമായി ഉണ്ടാക്കിയാല്‍ അതിന് തക്കവണ്ണമുള്ള അനുഭവങ്ങള്‍ അവര്‍ക്ക ചെയ്യുന്നതും അല്ലാതെ 'കുടിയാരായവര്‍മാര്‍' പണ്ടാരവകയ്ക്ക് ഗുണമായിട്ട് നില്‍ക്കുന്നതിന് തക്കം പോലെ അവരെ കാര്യമായിട്ട് രക്ഷിക്കുകയും ചെയ്യും.''

ഇതോടൊപ്പംതന്നെ കുടിയേറ്റത്തെ സഹായിക്കുന്ന ചില വനനിയമങ്ങളും പാസാക്കപ്പെട്ടു. 1893 ല്‍ റഗുലേഷന്‍ രണ്ട് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ വനനിയമം നിലവില്‍വന്നു. 1896 ല്‍ കാര്‍ഡമം ഹില്‍ റിസര്‍വ് വിളംബരം ഉണ്ടായി. ഇങ്ങനെ 2,64,855 ഏക്കര്‍ വിസ്തൃതിയുള്ള കാര്‍ഡമം ഹില്‍ റിസര്‍വ് എന്ന് സര്‍ക്കാര്‍ രേഖകളില്‍ പറയുന്ന പ്രദേശം രൂപപ്പെട്ടു. 1898 ആഗസ്റ് 12ന്റെ ഉത്തരവുപ്രകാരം ഏലംകൃഷിക്ക് ഉപയുക്തമല്ലാത്ത പ്രദേശം മറ്റു കൃഷിക്കായി പതിച്ചുകൊടുക്കുന്ന സ്ഥിതിയും സംജാതമായി. ഏലംകൃഷിക്ക് ഭൂമി പതിച്ചുകൊടുത്തതുപോലെ തേയിലക്കൃഷിക്കും രാജഭരണകാലത്തുതന്നെ ഭൂമി വിട്ടുകൊടുത്തതായി കാണാം. 1877 പൂഞ്ഞാര്‍ ചീഫ് കണ്ണന്‍ദേവന്‍ അഞ്ചുനാട്മല ജെ ഡി മറോയ്ക്ക് 5,000 രൂപ പ്രതിഫലത്തിനും 3,000 രൂപ ആണ്ടില്‍ പാട്ടം നിശ്ചയിച്ചുമാണ് കൊടുത്തത്. ഈ ഉടമ്പടി തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അംഗീകാരത്തിന് വന്നപ്പോള്‍ മറ്റൊരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് റോഡ്, തോട് ഇവ നിര്‍മിക്കുന്നതിനും മറ്റ് പൊതുമരാമത്ത് പണികള്‍ക്കും പാട്ടഭൂമിയുടെ ഏത് ഭാഗവും ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. ഇവയ്ക്ക് നഷ്ടപരിഹാരം കമ്പനിക്ക് നല്‍കിയാല്‍ മതി എന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടു.

1870-1920 കാലഘട്ടത്തില്‍ തോട്ടം വ്യവസായവുമായി ബന്ധപ്പെട്ട് വന്‍തോതില്‍ കുടിയേറ്റം ഈ മേഖലയില്‍ നടക്കുകയുണ്ടായി. 1933-44 ല്‍ പള്ളിവാസല്‍-ചെങ്കുളം പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയവര്‍ ഇവിടെ സ്ഥിരതാമസമാക്കി. 1946-47 കാലത്ത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയ അധിക ഭക്ഷ്യോല്‍പ്പാദന പദ്ധതി പ്രകാരവും 1950 ല്‍ വിമുക്തഭടന്മാര്‍ക്ക് ഭൂമി പതിച്ചുനല്‍കല്‍ സ്കീം അനുസരിച്ചും സര്‍ക്കാര്‍ ഭൂമി നല്‍കി. ഇതോടൊപ്പം സഹകരണ സംഘങ്ങള്‍ക്കും മത സംഘടനകള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന്റെ അണിയറനീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ ഈ മേഖല തമിഴ്നാടിനോട് കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നു.

ഈ ഘട്ടത്തില്‍ പാമ്പാടുംപാറ, നെടുങ്കണ്ടം, കരുണാപുരം, പീരുമേട്ടിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒരു കുടുംബത്തിന് അഞ്ച് ഏക്കര്‍ വീതമുള്ള പ്ളോട്ടുകള്‍ നല്‍കി കൃഷിക്കാരെ കുടിയേറ്റിപ്പാര്‍പ്പിക്കുന്ന ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഈ കാലത്തുതന്നെ പലരും ഭൂമി വന്‍തോതില്‍ കൈവശപ്പെടുത്തുന്ന നിലയുമുണ്ടായി. സര്‍ക്കാരാണെങ്കില്‍ ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 1955 ല്‍ കോളനൈസേഷന്‍ സ്കീമനുസരിച്ചും 1958 ലെ ലാന്‍ഡ് അസൈന്‍മെന്റ് സ്കീം അനുസരിച്ചും സര്‍ക്കാര്‍തന്നെ കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലയുണ്ടായി. സര്‍ക്കാര്‍ വ്യക്തികളില്‍നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ഭൂമി പതിച്ചുകൊടുക്കുന്ന രീതി നിലവില്‍വന്നു. ഈ കാലത്ത് നിരവധിപേര്‍ ഇവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. എന്നാല്‍, രേഖയുടെ പിന്‍ബലം ഇവയ്ക്കുണ്ടായിരുന്നുമില്ല.

1967 ല്‍ ഇടുക്കിപദ്ധതിയുടെ ഭാഗമായും കൂടാതെ വെള്ളത്തൂവല്‍ പവര്‍ ഹൌസ് നിര്‍മാണവുമായി ബന്ധപ്പെട്ടും എത്തിച്ചേര്‍ന്നവര്‍ ഭൂരിഭാഗവും ഇവിടെത്തന്നെ താമസിക്കുന്ന നിലയാണുണ്ടായത്. ഇടുക്കിയിലെ കുടിയേറ്റചരിത്രം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വളരെ വ്യക്തമാകുന്നു- ഈ മേഖലയില്‍ ജനങ്ങള്‍ കുടിയേറിപ്പാര്‍ത്തത് സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുടെ പശ്ചാത്തലത്തിലായിരുന്നു എന്നത്. മാത്രമല്ല, അത് സര്‍ക്കാരിന്റെ ആവശ്യവുമായിരുന്നു. അങ്ങനെ നടന്ന കുടിയേറ്റത്തില്‍ കുറെപ്പേര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ ലഭിച്ചിരുന്നുവെങ്കിലും ഒരു വലിയ ശതമാനത്തിന് അത്തരം രേഖകള്‍ സ്വായത്തമാക്കാനായില്ല. ഈ അവസരത്തില്‍ അധികാരത്തില്‍ വന്ന കോഗ്രസ് ഗവമെന്റുകള്‍ പദ്ധതി ആവശ്യത്തിന്റെയും മറ്റും പേരില്‍ കുടിയിറക്കുകള്‍ വ്യാപകമായി നടത്തുന്ന സ്ഥിതി ഉണ്ടായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം കര്‍ഷകരില്‍നിന്ന് ഉയര്‍ന്നുവന്നു.

ഈ പശ്ചാത്തലത്തിലാണ് ഹൈറേഞ്ചിലെ കൃഷിക്കാരെ കുടിയിറക്കുന്നതിനെതിരെ എ കെ ജിയുടെ നേതൃത്വത്തില്‍ 1961 ലും 1963 ലും അമരാവതി, ചുരുളി, കീരിത്തോട് എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവന്നത്. ഇതിനെത്തുടര്‍ന്ന് കൃഷിക്കാര്‍ക്ക് സ്വന്തം ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കാനും കൃഷിചെയ്യാനും അനുവാദം ലഭിച്ചു. ചില കൃഷിക്കാര്‍ക്ക് കൃഷി ആവശ്യങ്ങള്‍ക്കായി പകരം ഭൂമി ലഭിക്കുകയുംചെയ്തു. 1963 ല്‍ കുടിയൊഴിപ്പിക്കപ്പെട്ട 4,000 കുടുംബങ്ങള്‍ക്ക് 1967 ലെ ഇ എം എസ് സര്‍ക്കാരാണ് ഭൂമി നല്‍കിയത്. 1969-70 കാലഘട്ടത്തില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമിസമരത്തിന്റെ ഭാഗമായി ദേവികുളം താലൂക്കിലെ കൂമ്പന്‍പാറയിലും ഉടുമ്പന്‍ചോല താലൂക്കിലെ കൊമ്പൊടിഞ്ഞാലിയിലും ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും കൃഷിക്കാര്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് താമസിച്ചുവരുന്നുമുണ്ട്. 1977 ല്‍ ആനച്ചാലില്‍ കുടിയൊഴിപ്പിക്കലിനെതിരെ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് ഇ കെ നായനാരും വി എസും ഇടപെട്ടതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുകയുംചെയ്തു.

ഈ കാര്യങ്ങളെല്ലാം കാണിക്കുന്നത് വ്യക്തമല്ലാത്ത ചട്ടങ്ങളുടെയും വിജ്ഞാപനങ്ങളുടെയും അഭാവം ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട് എന്നാണ്. റവന്യൂ-ഫോറസ്റ് ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കൂടിയായപ്പോള്‍ പ്രശ്നം നീതിപൂര്‍വം തീര്‍പ്പാക്കാന്‍ കഴിയാതെ വരികയുംചെയ്തു. അതിന്റെ ഫലമായി യഥാര്‍ഥ കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും അവകാശപ്പെട്ട രേഖ ലഭിക്കാത്ത നിലയുണ്ടായി. ഇതിന്റെ ഫലമായി തലമുറകളായി മണ്ണിനോട് മല്ലടിക്കുന്ന ചെറുകിട-ഇടത്തരം-ദരിദ്ര കര്‍ഷകരും നാലോ അഞ്ചോ സെന്റ് സ്ഥലമുള്ളവരും അരനൂറ്റാണ്ടിനു മേലെയായി താമസസ്ഥലം കെട്ടിയുണ്ടാക്കി കഴിയുന്ന ഗിരിവര്‍ഗക്കാര്‍പോലും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന സ്ഥിതി രൂപപ്പെട്ടു. ഏറെ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. മൂന്നാര്‍ പഞ്ചായത്തിലെ വിവിധ കോളനികളിലായി അയ്യായിരത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. ടൌ ഉള്‍പ്പെടെയുള്ള മേഖലയില്‍ ആയിരത്തോളം പേര്‍ക്ക് ഇതേ നിലയാണുള്ളത്. ബഹുഭൂരിപക്ഷവും നാലും അഞ്ചും സെന്റുകളില്‍ താമസിക്കുന്നവരാണ്. കാന്തല്ലൂര്‍, മറയൂര്‍, വട്ടവട പഞ്ചായത്തിലെ കര്‍ഷകര്‍ക്കും പട്ടയം ഇല്ല എന്ന സ്ഥിതിയുണ്ട്. ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിലായി 48 പഞ്ചായത്തിലും 60 വില്ലേജിലും പട്ടയ പ്രശ്നവും ഭൂപ്രശ്നവും ഉണ്ട്. മാത്രമല്ല, 3672 പൊതു സ്ഥാപനവും ഇതിനകത്ത് ഉള്‍പ്പെട്ടുകിടക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ ആകെ ജനസംഖ്യ 11,35,000 ആണ്. പട്ടയം ലഭിക്കാനുള്ളത് 82,000 കുടുംബങ്ങള്‍ക്കാണ്. ഇതില്‍ പതിനായിരത്തോളം ആദിവാസി കുടുംബവും ഉള്‍പ്പെടും. ഇത്തരത്തില്‍ 6,20,000 ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി ഇടുക്കിയിലെ ഭൂപ്രശ്നം മാറിക്കഴിഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ ഈ സാമൂഹ്യപ്രശ്നത്തെ എങ്ങനെ കൈകാര്യംചെയ്യാനാവും എന്നത് ഉത്തരവാദപ്പെട്ട സര്‍ക്കാരിന് പരിശോധിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ ഈ പ്രശ്നത്തിന്റെ വിവിധ വശങ്ങളെ ഗൌരവമായി പരിഗണിക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് വന്‍കിട കൈയേറ്റക്കാരെ പാവപ്പെട്ടവന്റെ പ്രശ്നവുമായി കൂട്ടിയോജിപ്പിക്കാതിരിക്കുക എന്നത്.

വന്‍കിട കൈയേറ്റക്കാരെ പുറത്താക്കണം

താമസിക്കാന്‍ ഒരിടം ലഭിക്കുന്നതിനും ഉപജീവനത്തിനുമായി ഇടുക്കിയിലേക്ക് കുടിയേറിയ പാവപ്പെട്ടവര്‍ നിരവധിയുണ്ട്. എന്നാല്‍, ഈ വിഭാഗത്തില്‍ പെടാത്തതും വന്‍ പ്രമാണിമാര്‍ കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയും ഇവിടെ ധാരാളമുണ്ട് എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കൈയേറ്റങ്ങള്‍ പ്രധാനമായും നടന്നിട്ടുള്ളത് യുഡിഎഫ് ഭരണകാലത്താണെന്നു കാണാം. അവ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മൂന്ന് ആറിന്റെ സംഗമഭൂമിയായ മൂന്നാറില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പലഭാഗവും ടാറ്റാ ടീ കമ്പനി വില്‍പ്പന നടത്തിയിട്ടുണ്ട്. ടൌണിലുള്ള കെട്ടിടങ്ങളില്‍നിന്ന് ഇപ്പോഴും ടാറ്റ വാടക പിരിക്കുന്നുണ്ട്. ഇതിനെതിരായി ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന ഡബ്ള്യുഎ നമ്പര്‍ 227/01 എന്ന കേസില്‍ മൂന്നാര്‍ ടൌഷിപ്പ് ഉള്‍പ്പെടെ ഒരു ഭാഗവും ഇനിമേല്‍ അന്യാധീനപ്പെടുത്തുന്നതല്ലെന്ന് ടാറ്റ ഉറപ്പ് നല്‍കിയിരുന്നു. അന്യാധീനമായി ഭൂമി കൈവശം വച്ചതിനും കെട്ടിടവാടക പിരിച്ചതിനും കോടതിയോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. മൂന്നാര്‍ ടൌഷിപ്പ് ഉള്‍പ്പെടുന്ന 93.07 ഏക്കര്‍ ഉള്‍പ്പെടെ 500 ഏക്കര്‍ പൂര്‍ണമായും സര്‍ക്കാര്‍ ടാറ്റാ കമ്പനിയില്‍നിന്ന് ഏറ്റെടുത്ത ഭൂമിയാണ്. ഈ ഭൂമി ഏറ്റെടുത്തത് 1956 ലും 1963 ലുമാണ്. എന്നാല്‍, ടൌഷിപ്പിന്റെ നിയന്ത്രണം ഇപ്പോഴും ടാറ്റയ്ക്കാണ് എന്ന പ്രശ്നം ഏറെ ഗൌരവതരമാണ്. ഇത്തരത്തിലുള്ള വന്‍കിട കൈയേറ്റങ്ങളെയും കടന്നുകയറ്റങ്ങളെയും ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉയര്‍ന്നുവരേണ്ടതുണ്ട്.

ഇടുക്കി മേഖലയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിന് ചില ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് 1968ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 'മലയോര കര്‍ഷകരുടെ മാഗ്നകാര്‍ട്ട' എന്നറിയപ്പെടുന്ന മണിയങ്ങാടന്‍ റിപ്പോര്‍ട്ട്. കുടിയേറ്റത്തിന്റെ ചരിത്ര പശ്ചാത്തലവും അന്നത്തെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുടിയേറ്റം നടന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സ്ഥിതിയും ആ പ്രദേശങ്ങളിലെ വികസനവും പരിഗണിച്ച്് കമീഷന്‍ നിര്‍ദേശിച്ചത് ഒഴിച്ചുകൂടാന്‍ പറ്റാത്ത കേസുകളില്‍മാത്രമേ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂ എന്നാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയിരിക്കണമെന്ന് ഈ റിപ്പോര്‍ട്ട് എടുത്തു പറഞ്ഞു. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തില്‍ കുത്തകപ്പാട്ടമെന്നോ കൈയേറ്റമെന്നോ വ്യത്യാസമില്ലാതെ 1968 ജനുവരി ഒന്നിനു മുമ്പുള്ള മുഴുവന്‍ കൈവശഭൂമിയും നിയമവിധേയമാക്കി. സിഎച്ച്ആറി (കാര്‍ഡമം ഹില്‍സ് റിസര്‍വ്)ലും വനഭൂമിയിലും കുടിയേറിപ്പാര്‍ത്തുവരുന്ന കൃഷിക്കാരുടെ പ്രശ്നങ്ങളാണ് ഈ റിപ്പോര്‍ട്ടിനകത്ത് പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്.

ഇതോടൊപ്പം പരിഗണിക്കപ്പെടേണ്ട ഒരു പ്രശ്നമാണ് ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന എം ഐ രവീന്ദ്രന്റെ കാലഘട്ടത്തില്‍ കേരള ഭൂപതിവ് ചട്ടപ്രകാരം കൊടുത്ത പട്ടയങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍. ഇതില്‍ അഞ്ഞൂറിലധികം പട്ടയങ്ങള്‍ ഇടുക്കി ജില്ലാ പട്ടയമേളയില്‍ നല്‍കിയതാണ്. ബാക്കിവരുന്ന പട്ടയങ്ങളുടെ കൈവശക്കാര്‍, ഓരോരുത്തരുടെയും കൈവശമുള്ള ഭൂമിയുടെ അളവ്, ഇവര്‍ക്ക് മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോ- ഇവയെല്ലാം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടതുണ്ട്. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകള്‍ ഇക്കോളജി സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം അശാസ്ത്രീയവും അപ്രായോഗികവും വിവേചനപരവുമാണ്. ഇടുക്കി ജില്ലയിലെ 80 ശതമാനം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ശരിയായ നടപടിയല്ല.

അതുപോലെ വ്യാജ പട്ടയങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി എല്ലാ വസ്തു കൈമാറ്റവും ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. അങ്ങനെ നിര്‍ത്തിവച്ച നടപടി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തുടരുകയാണ്. ഇത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല, കൃഷി ആവശ്യത്തിന് ബാങ്കില്‍നിന്ന് വായ്പ എടുക്കാന്‍പോലും ഇതിന്റെ ഫലമായി കഴിയുന്നില്ല. കൈവശരേഖ കൊടുക്കാത്തതിനെത്തുടര്‍ന്ന് ഇ എം എസ് ഭവനനിര്‍മാണ പദ്ധതിപോലും നടപ്പാക്കാന്‍ പറ്റാത്ത നിലയാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. ഏലം കൃഷിക്കാര്‍ക്ക് സ്പൈസസ് ബോര്‍ഡ് വഴി കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും കഴിഞ്ഞ രണ്ടുവര്‍ഷമായി വാങ്ങാന്‍ കഴിയുന്നില്ല. വ്യാജപട്ടയം കണ്ടെത്തുന്നതിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ പട്ടയ ഉടമസ്ഥര്‍ക്ക് നോട്ടീസ് അയച്ച് വ്യക്തമായ മറുപടി നല്‍കിക്കഴിഞ്ഞാലും തുടര്‍ച്ചയായി നോട്ടീസ് അയക്കുന്ന രീതിയും തുടരുകയാണ്. യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയാലും വീണ്ടും പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം രീതി അനുവദിക്കാനാവില്ല.

ചിന്നക്കനാലിനെ സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിലവിലുള്ള സാഹചര്യങ്ങളെ ആഴത്തില്‍ പഠിച്ചിട്ടുള്ളവയല്ല. ഇവിടെ ഇപ്പോള്‍ നിലവിലുള്ള ഭൂവിനിയോഗ ചട്ടങ്ങള്‍ ഏറെ കാലപ്പഴക്കം ഉള്ളവയാണ്. അവ കാലോചിതമായി പരിഷ്കരിച്ച് നിയമവിധേയമാക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പട്ടയം നല്‍കുമ്പോള്‍ ഉണ്ടായ തെറ്റിന്റെ അടിസ്ഥാനത്തില്‍ കൃഷിക്കാര്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ട സ്ഥിതിയും അവിടെ ഉണ്ട്. വീടിന് നമ്പര്‍ ലഭിക്കുന്നതിനും വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനും കഴിയാത്ത സ്ഥിതി ഇതിന്റെ ഭാഗമായി ഉണ്ടാവുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ മാനുഷിക പരിഗണന നല്‍കി പരിഹരിക്കുക എന്നത് പ്രധാനമാണ്. കുത്തകപ്പാട്ടത്തിന്റെ കാലാവധി പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കണം. സള്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാനും തൊഴിലാളികളുടെയും കൃഷിക്കാരുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഈ നടപടി സഹായകമാകും.

ഇടുക്കിയിലെ പ്രധാനപ്പെട്ട വിളയാണ് ഏലം. കുരുമുളകും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന ഈ വിളകളുടെ പ്രോത്സാഹനം രാജ്യതാല്‍പ്പര്യത്തിന് അത്യാവശ്യമാണുതാനും. എന്നാല്‍, പട്ടയമില്ല എന്ന കാരണത്താല്‍ സര്‍ക്കാര്‍ വഴിയും കൃഷിഭവന്‍ വഴിയും ഈ മേഖലയിലെ കൃഷിക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. കൃഷിക്കാര്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പ് അനുവദിക്കാത്ത പ്രശ്നവും നിലനില്‍ക്കുകയാണ്. മാവ്, പ്ളാവ്, ഗ്രാന്റീസ് തുടങ്ങി 22 തരത്തിലുള്ള മരങ്ങള്‍ കൃഷിക്കാര്‍ സ്വന്തമായി വച്ചുപിടിപ്പിച്ചത് മുറിച്ചെടുക്കുന്നതിനുള്ള അവകാശം നല്‍കുന്നതിനുള്ള നിയമം കേരള അസംബ്ളി പാസാക്കിയതാണ്. അനധികൃതമായി സര്‍ക്കാര്‍ഭൂമിയിലെ മരങ്ങള്‍ ആരെങ്കിലും മുറിച്ചുകടത്തുന്നുണ്ടെങ്കില്‍ അത്തരക്കാരെ നിയമപരമായി പിടികൂടുകയാണ് വേണ്ടത്. അല്ലാതെ കൃഷിക്കാരെ ദ്രോഹിക്കുന്ന നടപടി ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ല.

പാരിസ്ഥിതികപ്രശ്നം ഗുരുതരഭവിഷ്യത്തായി ഉയരുന്ന സാഹചര്യമാണ് ലോകത്താകമാനമുള്ളത്. പാരിസ്ഥിതികമായ ആഘാതങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള ജാഗ്രതയും ശക്തമായി പുലര്‍ത്തേണ്ടതുണ്ട്. പശ്ചിമഘട്ട മലനിരകളും വനങ്ങളും ഇനിയും നശിപ്പിക്കാനോ കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനോ പാടില്ല എന്നത് കര്‍ശനമായി നടപ്പാക്കണം. പുതിയ കൈയേറ്റങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടുള്ളതല്ല. വനംവകുപ്പിന്റെ കൈവശമുള്ള നേര്യമംഗലം-വാളാര്‍,നേര്യമംഗലം -പനംകുട്ടി, മൂലമറ്റം-പൈനാവ് പ്രദേശങ്ങള്‍ സംരക്ഷിക്കുക നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. തേക്കടി വനം, മാങ്കുളം- ചിന്നാര്‍, മന്നവന്‍ചോല , ടോപ്പ് സ്റേഷന്‍ പ്രദേശങ്ങളാകെ സംരക്ഷിച്ചുനിര്‍ത്തുന്നതിനും സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കേണ്ടതുണ്ട്.

ഇടുക്കിയിലെ ഭൂപ്രശ്നത്തിന്റെ സങ്കീര്‍ണതകളെ ആകമാനം കണക്കിലെടുത്തുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. അത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട് എന്നത് കണക്കിലെടുക്കപ്പെടണം. അതോടൊപ്പം ആരുടെയും പണക്കൊതിക്ക് അരുനില്‍ക്കുവാന്‍ പാടില്ലാത്തവിധമുള്ള നടപടികളും ഉണ്ടാവേണ്ടതുണ്ട്. ഈ നിലപാടില്‍ നിന്നുവേണം ഇവിടത്തെ ഭൂപ്രശ്നത്തിന് പരിഹാരം കാണേണ്ടത്. അതിനായുള്ള മൂര്‍ത്തമായ നിര്‍ദേശങ്ങളാണ് സിപിഐ എമ്മിന് മുന്നോട്ടുവയ്ക്കാനുള്ളത്. ഇടുക്കി ജില്ലയില്‍ ഇപ്പോള്‍ ഉള്ള വനഭൂമിയും ഏലക്കാടുകളും മറ്റു തോട്ടങ്ങളും അതുപോലെതന്നെ നിലനിര്‍ത്തി ഫലപ്രദമായി സംരക്ഷിക്കുന്നത് സുപ്രധാനമാണ്. ജില്ലയിലെ മലയോര കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന കോടതിവിധികള്‍ കര്‍ഷകര്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവണം. ഹൈറേഞ്ചില്‍ കുത്തകപ്പാട്ടമായി നല്‍കിയ ഭൂമിയില്‍ ഏലം കൃഷിചെയ്യുന്നവര്‍ക്ക് കുത്തകപ്പാട്ടത്തിന്റെ കാലാവധി പുതുക്കി നിശ്ചയിക്കണം. ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയയില്‍ ഡാം നിര്‍മാണകാലം മുതല്‍ താമസിച്ചുവരുന്നവരുടെ പ്രശ്നം ഡാമിന്റെ സുരക്ഷിതത്വംകൂടി കണക്കിലെടുത്ത് പരിഹരിക്കണം. വ്യാജ പട്ടയങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി കാലപ്പഴക്കവും ഭൂമിയുടെ വിസ്തീര്‍ണവും പരിശോധിച്ച് അര്‍ഹരായവരെ സംരക്ഷിക്കുകയാണ് വേണ്ടത്. 1993 ലെ ചട്ടങ്ങള്‍ പരാമര്‍ശിക്കുന്ന സംയുക്ത പരിശോധന ഉടന്‍ നടത്തി അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കണം. സമയബന്ധിതമായി റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാനും ജാഗ്രതയുണ്ടാവണം.

വനംവകുപ്പുകാര്‍ റവന്യൂവകുപ്പിന് വിട്ടുകൊടുത്ത ഭൂമി വനംവകുപ്പ് ഏരിയയില്‍നിന്ന് കുറവ് ചെയ്യുക എന്നതും പ്രധാനമാണ്. നിലവില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത തോട്ടങ്ങള്‍ പ്ളാന്റേഷനായിത്തന്നെ നിലനിര്‍ത്തി പുതിയ മാനേജ്മെന്റുകള്‍ക്ക് കൈമാറുന്നതിനുള്ള തടസ്സങ്ങള്‍ നീക്കേണ്ടതുണ്ട്. ഈ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഇതിലൂടെ അടിയന്തരമായി പരിഹരിക്കാനാവും. വന്‍കിട കൈയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി ഉടന്‍ ഉണ്ടാവണം. അതിനായി കണ്ണന്‍ദേവന്‍ മലകളിലെ തോട്ടമാക്കാത്ത സ്ഥലങ്ങള്‍ തിരിച്ചെടുത്ത് വിതരണം ചെയ്യുന്നത് സംബന്ധിച്ച് 2007 മാര്‍ച്ച് 23ന് ലാന്‍ഡ് ബോര്‍ഡില്‍നിന്ന് ഉണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. ആദ്യഘട്ടത്തില്‍ ദൌത്യസംഘത്തിന്റെ ഭാഗമായി പിടിച്ചെടുത്ത വന്‍കിടക്കാരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇതോടൊപ്പം ടാറ്റയുടെ കൈവശമുള്ള അധികഭൂമിയും പിടിച്ചെടുത്ത് ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണംചെയ്യണം. സര്‍ക്കാരിന് നിരുപാധികം വിട്ടുകൊടുത്ത 500 ഏക്കര്‍ ഭൂമിയില്‍ മൂന്നാര്‍ ടൌഷിപ്പ് ഉള്‍പ്പെടെ പ്രദേശത്ത് ടാറ്റാ കമ്പനിയുടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം. പട്ടയം ലഭിക്കാന്‍ അര്‍ഹരായ മൂന്നാറിലെ ചെറുകിട കച്ചവടക്കാര്‍ക്കും വീട് വച്ചു താമസിക്കുന്ന ഭൂരഹിതര്‍ക്കും കോളനിവാസികള്‍ക്കും പട്ടയം കൊടുക്കാനുള്ള നടപടികളും ഒപ്പം സ്വീകരിക്കേണ്ടതുണ്ട്.

സിപിഐ എം ഏതു പ്രശ്നത്തിലും അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ ഇടുക്കിയിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ കണ്ടുകൊണ്ടുള്ള പരിഹാരമാണ് പാര്‍ടി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിന് എല്ലാ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

പിണറായി വിജയന്‍

കടപ്പാട്: ശ്രീ.ആര്‍. രാംകുമാറിന്റെ ബ്ലോഗ്

3 comments:

  1. മൂന്നാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതിന്റെയും, തെറ്റിദ്ധാരണാജനകങ്ങളായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം, അതിന്റെ ചരിത്രം, പരിഹാ‍രനിര്‍ദ്ദേശങ്ങള്‍, സി.പി.എം നിലപാട് എന്നിവ വിശദീകരിക്കുന്ന പിണറായി വിജയന്റെ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.

    ReplyDelete
  2. എത്ര പ്രസിദ്ധികരിച്ചാലും ചിലര്‍ക്ക് മനസ്സിലാവില്ല

    ReplyDelete
  3. താമസിക്കാന്‍ ഒരിടം ലഭിക്കുന്നതിനും ഉപജീവനത്തിനുമായി ഇടുക്കി,മലബാറിന്റെ കിഴക്കന്‍ മലയോര മേഖല എന്നിവടങ്ങളിലേക്ക് കുടിയേറിയ സാധാരണക്കാര്‍ നിരവധിയുണ്ട്. എന്നാല്‍, ഈ വിഭാഗത്തില്‍ പെടാത്തതും വന്‍ പ്രമാണിമാര്‍ കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയും ഇവിടെ ധാരാളമുണ്ട് .മലയോര മേഖലയിലെ ഓരോരുത്തരുടെയും കൈവശമുള്ള ഭൂമിയുടെ അളവ്, ഇവര്‍ക്ക് മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോ- ഇവയെല്ലാം പരിശോധിച്ച് തുടര്‍നടപടി എടുക്കേണ്ടതാണ് . ഗാഡ് ഗില്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായും നടപ്പിലാക്കി പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു പ്രത്യേക ഉദ്യോഗസ്ഥരെ അതാതു സംസ്ഥാനങ്ങളില്‍ നിയമിച്ചു നിയമങ്ങള്‍ തെറ്റിക്കുന്നവരെ പിടികൂടാനായിപോലീസ്,വനം വകുപ്പ്,വന ജാഗ്രത സമിതികള്‍ എന്നിവയെ സജ്ജമാക്കി മാതൃകപരമായി ശിക്ഷിക്കുകയാണ് ചെയ്യേണ്ടത് . പശ്‌ചിമഘട്ട പ്രദേശത്തു ഒരു കുടുംബത്തിനു കൈവശം വെക്കാന്‍ പരമാവധി ഒരു ഹെക്റ്റര്‍ സ്ഥലം (2.5 ഏക്കര് ) ആക്കി നിലനിര്‍ത്തി ബാക്കി സ്ഥലം കണ്ടു കെട്ടി ഭൂ രഹിതര്‍ ,വികസനത്തിനായി കുടിയൊഴിക്കപെട്ടവര്‍, ആദിവാസികള്‍ക്ക്‌ എന്നിവര്‍ക്ക് കൃഷി ചെയ്യാന്‍ / സര്‍ക്കാരിലേക്ക് വന ഭൂമിയാക്കി മാറ്റുക.

    ReplyDelete