Saturday, January 9, 2010

ജൂലിയാന പറയുന്നു, പോരാട്ടത്തില്‍ പിന്നോട്ടില്ല

സാഗരിക സ്വരന്‍, സീത മറണ്ടി, അനാബരി... അസമിലെ ഗോഗ്രാജല്‍ ജില്ലയിലെ മോര്‍നോയി ടീ ഗാര്‍ഡന്‍ മാനേജ്മെന്റിന്റെയും ഐഎന്‍ടിയുസിയുടെയും ഗുണ്ടകള്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയ പ്രിയ സഹപ്രവര്‍ത്തകരുടെ പേരുകള്‍ പറയുമ്പോള്‍ ജൂലിയാനയുടെ കണ്ണുകളില്‍ നനവ്. എന്നാല്‍, പോരാട്ടവഴിയില്‍നിന്ന് പിന്നോട്ടില്ലെന്ന് ദൃഢനിശ്ചയം വാക്കുകളില്‍ നിറയുന്നു. അസമിലെ തേയിലത്തോട്ടങ്ങളില്‍ അവകാശങ്ങള്‍ക്കായി പോരാടുന്ന സിഐടിയു തൊഴിലാളികളുടെ പ്രതിനിധിയാണ് മോര്‍നോയി തേയിലത്തോട്ടത്തിലെ തൊഴിലാളിയായ ജൂലിയാന കങ്കാരിയ. സിഐടിയു പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ജൂലിയാന അടക്കം 12 പേര്‍ക്കെതിരെ തോട്ടം മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിച്ചു. ഇത് എതിര്‍ത്തതിന് എട്ടു തൊഴിലാളികളെയാണ് ഗുണ്ടകള്‍ മര്‍ദിച്ചുകൊന്ന് തോട്ടത്തിലെ മരത്തില്‍ കെട്ടിത്തൂക്കിയത്. ഇതില്‍ അഞ്ചുപേര്‍ സ്ത്രീകളും.
തോട്ടത്തില്‍ പണിയെടുക്കുന്നത് 900 തൊഴിലാളികള്‍. എല്ലാവരും സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത ടീ വര്‍ക്കേഴ്സ് യൂണിയന്‍ അംഗങ്ങള്‍. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ തൊഴില്‍ എടുക്കുന്നവര്‍ക്ക് നിശ്ചയിച്ച കൂലി 54 രൂപ. പലപ്പോഴും ഈ കൂലിപോലും തൊഴിലാളികള്‍ക്ക് നല്‍കില്ല. രണ്ടു മുറിയായി തിരിച്ച വീട്ടിലാണ് തൊഴിലാളി കുടുംബങ്ങളുടെ താമസം. പ്രാഥമികസൌകര്യമില്ല. കുടിവെള്ളമില്ല. രോഗം വന്നാല്‍ മരണം നിശ്ചയം. മക്കള്‍ക്ക് വിദ്യാഭ്യാസത്തിന് അവസരമില്ല. തോട്ടത്തില്‍ത്തന്നെ പണിയെടുക്കണം. ടീ വര്‍ക്കേഴ്സ് യൂണിയന്‍ ഈ കൊടിയ ചൂഷണത്തെ എതിര്‍ക്കാന്‍ തുടങ്ങി. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു. മാനേജ്മെന്റ് യൂണിയനെ തകര്‍ക്കാനുള്ള നീക്കം തുടങ്ങി. കൂട്ടിന് ഐഎന്‍ടിയുസിക്കാരും ചേര്‍ന്നു. ഫാക്ടറി യന്ത്രം അഴിച്ചുമാറ്റി കടത്തിയശേഷം കുറ്റം യൂണിയന്‍ നേതാക്കളില്‍ ആരോപിക്കാനായിരുന്നു ഗൂഢാലോചന. വിവരം പുറത്തായതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതോടെ ഗൂഢാലോചന പൊളിഞ്ഞു. തുടര്‍ന്ന് 12 പേരെ പിരിച്ചുവിട്ടു. ഇതിനെതിരെ സമരം ചെയ്തതിനാണ് എട്ടുപേര്‍ രക്തസാക്ഷികളായത്.

ജൂലിയാന അടക്കമുള്ള തൊഴിലാളികളെ തിരിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് യൂണിയന്‍. ലേബര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. 15,000 രൂപയാണ് ജൂലിയാനയ്ക്ക് അനുവദിച്ചത്. ഇതില്‍ കമ്പനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. എന്നിട്ടും തുക നല്‍കാതെ മൂന്ന് വെള്ളപേപ്പറില്‍ ഒപ്പിടീക്കാനാണ് മാനേജര്‍ ശ്രമിച്ചത്. ഇതും യൂണിയന്‍ ഇടപെട്ട് തടഞ്ഞു. അസമിലെ മറ്റ് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ സ്ഥിതി ഇതിലും ദയനീയമാണെന്ന് ജൂലിയാന പറയുന്നു. മാനേജ്മെന്റുകളുടെ തൊഴിലാളിചൂഷണത്തിന് ഉള്‍ഫപോലുള്ള തീവ്രവാദ സംഘടനകളും കൂട്ടുനില്‍ക്കുന്നതായി ജൂലിയാന പറഞ്ഞു. അഖിലേന്ത്യ വര്‍ക്കിങ് വിമെന്‍സ് കോ-ഓര്‍ഡിനേഷന്‍ അഖിലേന്ത്യ കവന്‍ഷനില്‍ പ്രതിനിധിയാണ് ജൂലിയാന.

തൊഴിലുറപ്പുണ്ട്, കൂലിയില്ലെന്നുമാത്രം

പേരിനുമാത്രം നടപ്പാക്കുന്നതിനാല്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനകരമല്ലെന്ന് സ്വന്തം അനുഭവം വിവരിച്ച് പഞ്ചാബില്‍ നിന്നെത്തിയ കുടുംബിനി ബക്ഷീര്‍ കൌര്‍ പറയുന്നു. നാമമാത്രമായ തൊഴില്‍ ദിനങ്ങള്‍, അതിനുതന്നെ മതിയായ കൂലിയുമില്ല എന്നതാണ് സ്ഥിതി. വര്‍ക്കിങ് വിമന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അഖിലേന്ത്യാ കവന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ കൌര്‍ ദേശാഭിമാനിയോടു പറഞ്ഞു. ഇപ്പോള്‍ കിട്ടുന്ന കൂലികൊണ്ട് കുടുംബങ്ങള്‍ക്ക് പ്രയോജനമില്ലെന്ന് വീട്ടിലെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി ബക്ഷീര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് കുറഞ്ഞത് 250 മുതല്‍ 300 രൂപവരെയെങ്കിലും കൂലി ലഭിക്കണം. ഹോഷിയാര്‍പുര്‍ ജില്ലയിലെ സത്രനോര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ബക്ഷീര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റര്‍ചെയ്ത തൊഴിലാളി മാത്രമല്ല, മറ്റ് തൊഴിലാളികളുടെ സംഘാടക കൂടിയാണ്. പഞ്ചാബില്‍ രൂപീകരിച്ചിട്ടുള്ള റോജ്്്ഗാര്‍ ഗാരന്റി എംപ്ളോയീസ് യൂണിയന്റെ സജീവ നേതാവാണ്. വര്‍ഷത്തില്‍ 200 ദിവസം ജോലി നല്‍കാമെന്ന് പറഞ്ഞെങ്കിലും 40 മുതല്‍ 50 വരെ ദിവസംമാത്രമാണ് ജോലി. രാവിലെ എട്ടിന് തുടങ്ങുന്ന ജോലി അവസാനിപ്പിക്കുന്നത് നടത്തിപ്പുകാരുടെ താല്‍പ്പര്യത്തിന് അനുസരിച്ചും. കൂലിയാകട്ടെ 123 രൂപയും. ഇതിനിടയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോയാല്‍ കൂലിയില്‍ വീണ്ടും കുറവ് വരും. സര്‍പഞ്ചിന് ഇഷ്ടമുള്ളവര്‍ക്കു മാത്രമാണ് ജോലി ലഭിക്കുക. അതും, കുടുംബത്തില്‍ ഒരാള്‍ക്ക്.

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ എണ്ണം കുറയുന്നു: പന്ഥെ

രാജ്യത്തെ പ്രധാന തൊഴില്‍മേഖലകളിലെല്ലാം സ്ത്രീകളുടെ എണ്ണം കുറയുകയാണെന്ന് സിഐടിയു പ്രസിഡന്റ് എം കെ പന്ഥെ പറഞ്ഞു. വര്‍ക്കിങ് വിമെന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ കവന്‍ഷന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഖനികളില്‍ സ്ത്രീത്തൊഴിലാളികളെ കൂട്ടത്തോടെയാണ് ഒഴിവാക്കിയത്. സ്വയംവിരമിക്കല്‍ പദ്ധതി നടപ്പാക്കി സ്ത്രീകള്‍ക്കുപകരം പുരുഷന്മാരെ നിയമിച്ചു. സിഐടിയു ഒഴികെയുള്ള ട്രേഡ് യൂണിയനുകളെല്ലാം ഈ വിവേചനനിലപാടിന് കൂട്ടുനിന്നു. കാല്‍നൂറ്റാണ്ടിനുള്ളില്‍ ഖനികളിലെ സ്ത്രീത്തൊഴിലാളികളുടെ എണ്ണത്തില്‍ ഒരുലക്ഷത്തിന്റെ കുറവാണുണ്ടായത്. ടെക്സ്റൈല്‍ മേഖലയില്‍ 25 ശതമാനം സ്ത്രീകളുണ്ടായിരുന്നത്, രണ്ട് ശതമാനമായി കുറഞ്ഞു. 23 ശതമാനം സ്ത്രീകളുണ്ടായിരുന്ന ചണം മേഖലയില്‍ പ്രാതിനിധ്യംപോലും ഇല്ലാതായി. തൊഴിലെടുക്കുന്ന സ്ത്രീകള്‍ കൂലിയുടെ കാര്യത്തില്‍ കടുത്തചൂഷണത്തിന് ഇരയാകുന്നു. തുല്യജോലിക്ക് തുല്യവേതനം നല്‍കണമെന്ന് നിയമമുണ്ടെങ്കിലും പാലിക്കുന്നില്ല. നിര്‍മാണമേഖലയിലും കാര്‍ഷികമേഖലയിലും തോട്ടങ്ങളിലുമെല്ലാം സ്ത്രീകള്‍ക്ക് കുറഞ്ഞ കൂലിയാണ് ലഭിക്കുന്നത്. സ്ത്രീകള്‍ സമൂഹത്തില്‍ 50 ശതമാനമുണ്ടെങ്കിലും ഭരണത്തില്‍ അവര്‍ക്ക് 33 ശതമാനം പ്രാതിനിധ്യം നല്‍കുന്നതിന് ഇനിയും തയ്യാറായിട്ടില്ല. മതാധിഷ്ഠിത രാജ്യമായ പാകിസ്ഥാന്റ പാര്‍ലമെന്റിലെ വനിതാ അംഗങ്ങളുടെ എണ്ണം നമ്മുടേതിനേക്കാള്‍ കൂടുതലാണെന്ന് പന്ഥെ പറഞ്ഞു.

സംയുക്തപ്രക്ഷോഭത്തില്‍ കൈകോര്‍ക്കുന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ഐക്യം താഴെത്തട്ടിലേക്കും വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കക്ഷി- രാഷ്ട്രീയ- കൊടി വ്യത്യാസമില്ലാതെ തൊഴിലാളിസംഘടനകളുടെ നേതൃത്വം സംയുക്തപ്രക്ഷോഭത്തില്‍ അണിനിരക്കാന്‍ തീരുമാനിച്ചത്. ഇടതുസംഘടനകള്‍, ഐഎന്‍ടിയുസി, ബിഎംഎസ്, സിപിഐ (എംഎല്‍) അടക്കമുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ പതാകയുമേന്തി പാര്‍ലമെന്റിനുമുന്നിലടക്കം സംയുക്തപ്രതിഷേധങ്ങളില്‍ അണിചേരുന്നു. ഇടതുപക്ഷസംഘടനകള്‍ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളുടെ പ്രസക്തിയാണ് ഈ കൂട്ടായ്മയ്ക്ക് കാരണം. ഈ ഐക്യം നേതൃനിരയില്‍മാത്രം പോരാ. ഫാക്ടറികളിലേക്കും ഓഫീസുകളിലേക്കും തൊഴിലിടങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും പന്ഥെ പറഞ്ഞു.

ദേശാഭിമാനി 090110

1 comment:

  1. സാഗരിക സ്വരന്‍, സീത മറണ്ടി, അനാബരി... അസമിലെ ഗോഗ്രാജല്‍ ജില്ലയിലെ മോര്‍നോയി ടീ ഗാര്‍ഡന്‍ മാനേജ്മെന്റിന്റെയും ഐഎന്‍ടിയുസിയുടെയും ഗുണ്ടകള്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയ പ്രിയ സഹപ്രവര്‍ത്തകരുടെ പേരുകള്‍ പറയുമ്പോള്‍ ജൂലിയാനയുടെ കണ്ണുകളില്‍ നനവ്. എന്നാല്‍, പോരാട്ടവഴിയില്‍നിന്ന് പിന്നോട്ടില്ലെന്ന് ദൃഢനിശ്ചയം വാക്കുകളില്‍ നിറയുന്നു. അസമിലെ തേയിലത്തോട്ടങ്ങളില്‍ അവകാശങ്ങള്‍ക്കായി പോരാടുന്ന സിഐടിയു തൊഴിലാളികളുടെ പ്രതിനിധിയാണ് മോര്‍നോയി തേയിലത്തോട്ടത്തിലെ തൊഴിലാളിയായ ജൂലിയാന കങ്കാരിയ. സിഐടിയു പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ജൂലിയാന അടക്കം 12 പേര്‍ക്കെതിരെ തോട്ടം മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിച്ചു. ഇത് എതിര്‍ത്തതിന് എട്ടു തൊഴിലാളികളെയാണ് ഗുണ്ടകള്‍ മര്‍ദിച്ചുകൊന്ന് തോട്ടത്തിലെ മരത്തില്‍ കെട്ടിത്തൂക്കിയത്. ഇതില്‍ അഞ്ചുപേര്‍ സ്ത്രീകളും.

    ReplyDelete