Sunday, February 28, 2010

വെളിച്ചിക്ക് കണ്ണുനിറഞ്ഞു; ജാനുവിനും പട്ടയമായി

മകള്‍ക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി ലഭിക്കുന്നതിന്റെ കടലാസുകള്‍ കൈയില്‍ വച്ച് സ്വപ്നത്തിലെന്നപോലെ വെളിച്ചി കുറച്ചുനേരം വേദിയില്‍ നിന്നു. പിന്നെ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനുവിന്റെ അമ്മയാണ് വെളിച്ചി. മാനന്തവാടിയില്‍ നടന്ന ആദിവാസി ഭൂവിതരണ പട്ടയമേളയിലാണ് സി കെ ജാനുവിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്.

'മരണക്കളി കളിച്ച് കാത്തിരുന്നാ പട്ടയം കിട്ടിയത്. വെലിയ സന്തോഷമുണ്ട്'- സി കെ ജാനുവിനുള്ള പട്ടയം മന്ത്രിമാരായ എ കെ ബാലന്‍, കെ പി രാജേന്ദ്രന്‍ എന്നിവരില്‍നിന്ന് ഏറ്റുവാങ്ങിയ ശേഷം വെളിച്ചി പറഞ്ഞു.

1.4 ഏക്കര്‍ സ്ഥലമാണ് ജാനുവിന് ലഭിച്ചത്. ശനിയാഴ്ച മാനന്തവാടി കമ്യൂണിറ്റി ഹാളിലായിരുന്നു പട്ടയ വിതരണമേള.

ജാനു നേതൃത്വം കൊടുത്ത മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ജോഗിയെന്ന ആദിവാസിയെ യുഡിഎഫ് ഭരണത്തില്‍ പൊലീസ് വെടിവച്ച് കൊന്നിരുന്നു. ജോഗിയുടെ കുടുംബത്തിന് സഹായം നല്‍കിയതും മകള്‍ സീതയ്ക്ക് ജോലി നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമാണ്. ഇപ്പോള്‍ ജാനുവിനും പനവല്ലി കോളനിയിലെ 32 ആദിവാസികള്‍ക്കും പട്ടയം നല്‍കുകയും ചെയ്തു.

ആദിവാസികള്‍ക്ക് ഒരുതുണ്ട് ഭൂമിപോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ലെന്ന് പറഞ്ഞുനടക്കുന്നതിനിടയിലാണ് ജാനുവിന് പട്ടയം ലഭിച്ചതെന്നതാണ് ഏറെ ശ്രദ്ധേയം. ജാനു പക്ഷേ പട്ടയം വാങ്ങാന്‍ എത്തിയില്ല. അതുകൊണ്ടാണ് അമ്മ വെളിച്ചിയെ പട്ടയം ഏല്‍പ്പിച്ചത്.

വയനാട്ടിലും കോളയാട്ടുമായി 2751 ആദിവാസികള്‍ക്ക് പട്ടയം നല്‍കി

വയനാട്ടില്‍ ഭൂരഹിതരായ 1930 ആദിവാസി കുടുംബങ്ങള്‍ക്കും കോളയാട്ട് 821 പേര്‍ക്കും കൂടി വനാവകാശ നിയമപ്രകാരം പട്ടയം നല്‍കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിക്ക് തെളിവായി നടന്ന പട്ടയമേളകള്‍ പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ മന്ത്രി എ കെ ബാലന്‍ ഉല്‍ഘാടനം ചെയ്തു. ആയിരക്കണക്കിന് ആദിവാസികള്‍ ചരിത്രനിമിഷത്തിന് സാക്ഷിയാവാനെത്തി. വനാവകാശ നിയമപ്രകാരം മാത്രം കേരളത്തില്‍ 9538 പേര്‍ക്ക് ഇതിനകം എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി നല്‍കി. നാല് വര്‍ഷംകൊണ്ട് 50 പട്ടയമേളകളിലൂടെയും ഭൂവിതരണ മേളകളിലൂടെയും 1,14,000 പേര്‍ ഭൂമിയുടെ ഉടമകളായി. മാനന്തവാടിയില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു പട്ടയമേള. ആദിവാസി ഭൂവിതരണം രണ്ടാംഘട്ടത്തിന്റെ ഭാഗമായായിരുന്നു ഇത്. 40 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയവും ഭൂപതിവ് പ്രകാരമുള്ള 40 പട്ടയവും നല്‍കി. 40 പേര്‍ക്ക് കുടുംബക്ഷേമ പദ്ധതിയുടെ തുകയും വിതരണം ചെയ്തു. 2009 ഡിസംബര്‍ 19ന് നടന്ന ഒന്നാംഘട്ട പട്ടയമേളയില്‍ 1288 പേര്‍ക്ക് കൈവശരേഖയും പട്ടയവും നല്‍കിയിരുന്നു.

മന്ത്രി കെ പി രാജേന്ദ്രന്‍ പട്ടയം നല്‍കി. കെ സി കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. എം ഐ ഷാനവാസ് എം പി, കലക്ടര്‍ ടി ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിച്ചു. കോളയാട്ടെ ചടങ്ങില്‍ മന്ത്രിമാരായ കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പട്ടയം വിതരണം ചെയ്തു. പി ജയരാജന്‍ എംഎല്‍എ അധ്യക്ഷനായി. കെ സുധാകരന്‍ എംപി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ടി ജോസഫ്, വി രാജന്‍, വി സൌമിനി, കെ പി സുരേഷ്കുമാര്‍, എം ജെ പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ വി കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

കേരള ചരിത്രത്തില്‍ ഇത്രയധികം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കിയ സര്‍ക്കാര്‍ മുമ്പുണ്ടായിട്ടില്ലെന്ന് പട്ടയമേളകള്‍ ഉല്‍ഘാടനം ചെയ്ത് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കൈവശഭൂമി ഇല്ലെങ്കില്‍ വിലയ്ക്ക് വാങ്ങി പാവങ്ങള്‍ക്ക് നല്‍കും. ആദിവാസി ഗോത്ര മഹാസഭ നേതാവ് സി കെ ജാനുവിന് ലഭിച്ച രണ്ടേക്കര്‍ ഭൂമിയുടെ പട്ടയം അവരുടെ അമ്മയാണ് വാങ്ങിയത്. ഇതേ സി കെ ജാനുവാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരള സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നില്ലെന്ന് ആക്ഷേപിച്ചത്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിക്കുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ദേശാഭിമാനി 28/02/10

2 comments:

  1. ജാനു നേതൃത്വം കൊടുത്ത മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ജോഗിയെന്ന ആദിവാസിയെ യുഡിഎഫ് ഭരണത്തില്‍ പൊലീസ് വെടിവച്ച് കൊന്നിരുന്നു. ജോഗിയുടെ കുടുംബത്തിന് സഹായം നല്‍കിയതും മകള്‍ സീതയ്ക്ക് ജോലി നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമാണ്. ഇപ്പോള്‍ ജാനുവിനും പനവല്ലി കോളനിയിലെ 32 ആദിവാസികള്‍ക്കും പട്ടയം നല്‍കുകയും ചെയ്തു.

    ReplyDelete
  2. ശല്യങ്ങള്‍ക്ക് സി.പി.എം.പിച്ചനല്‍കുന്നു !!!!
    അര്‍ഹരായ ആദിവാസിക്കാളെ ഇത്ര കഷ്ടപ്പെടുത്താതെ ഭൂമിനല്‍കി
    സഹായിച്ചുകൂടായിരുന്നോ സര്‍ക്കാരുകളേ ? ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര കാലമായി ? സി പി എം കേരളം ഭരിക്കാന്‍ തുടങ്ങിയത് 2010 മുതലായിരിക്കുമോ ഈ യെ മ്മസ് ദൈവങ്ങളെ !!

    രാഷ്ട്രീയ പ്രചരണത്തിന്റെ വായ്നാറ്റം ദുര്‍ഗന്ധപൂരിതമാക്കുന്ന പോസ്റ്റ്.

    ReplyDelete