Thursday, March 18, 2010

സിഐടിയു ദേശീയ സമ്മേളനത്തിന് ഉജ്വല തുടക്കം

ജ്യോതിബസുനഗര്‍ (ചണ്ഡീഗഢ്): രണ്ടാം യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ- ജനദ്രോഹ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ കൂട്ടായ്മ ശക്തിപ്പെടുത്തുകയെന്ന ആഹ്വാനത്തോടെ സിഐടിയു 13-ാം ദേശീയസമ്മേളനത്തിന് തുടക്കമായി. വരുംനാളുകളില്‍ മറ്റ് സംഘടനകളുടെ സഹകരണത്തോടെ ഉജ്വലപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന പ്രഖ്യാപനത്തോടെ സിഐടിയു പ്രസിഡന്റ് ഡോ. എം കെ പന്ഥെ സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂന്നുവര്‍ഷം സംഘടന നടത്തിയ പ്രവര്‍ത്തനം വിലയിരുത്തിയുള്ള റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി മുഹമ്മദ് അമിന്‍ അവതരിപ്പിച്ചു. ജ്യോതിബസുനഗറില്‍ രാവിലെ പത്തിന് പന്ഥെ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനനടപടികള്‍ക്ക് തുടക്കമായത്. സ്വാഗതസംഘം പ്രസിഡന്റും പട്യാലയിലെ പഞ്ചാബി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ജോഗീന്ദര്‍സിങ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ഗുരുദാസ്ദാസ് ഗുപ്ത (എഐടിയുസി), സര്‍ബേഷ് ദ്വിവേദി (ബിഎംഎസ്), സുഭാഷ്ശര്‍മ (ഐഎന്‍ടിയുസി), എ ഡി നാഗ്പാല്‍ (എച്ച്എംഎസ്), അബനിറോയ് (യുടിയുസി), എസ് പി തിവാരി (ടിയുസിസി) എന്നിവര്‍ പ്രതിനിധികളെ അഭിവാദ്യംചെയ്തു.

മുതലാളിത്ത ചൂഷണത്തിനെതിരെ ട്രേഡ് യൂണിയന്‍ ഐക്യം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (ഡബ്ള്യുഎഫ്ടിയു) സെക്രട്ടറി ജനറല്‍ ജോര്‍ജ് മാവ്രിക്കോസും രാജ്യാന്തര തൊഴില്‍സംഘടനയുടെ (ഐഎല്‍ഒ) തെക്കനേഷ്യന്‍ ചാപ്റ്റര്‍ ഡയറക്ടര്‍ അന്ദ്രെ ബൊഗുയും ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചു. ഗ്രീസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശക്തമായ പോരാട്ടം മാവ്രിക്കോസ് വിവരിച്ചു. സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ കോര്‍പറേറ്റുകളെ കൈയയച്ച് സഹായിച്ച പാശ്ചാത്യരാജ്യങ്ങള്‍ പക്ഷേ, തൊഴിലാളികള്‍ക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ട്രേഡ് യൂണിയന്‍ ഐക്യം ശക്തമാക്കേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന പ്രമേയം മുഹമ്മദ് അമിന്‍ അവതരിപ്പിച്ചു. എ കെ പത്മനാഭന്‍ പിന്താങ്ങി. പതിനഞ്ച് രാജ്യത്തുനിന്ന് എത്തിയ 35 പ്രതിനിധികളെ സിഐടിയു സെക്രട്ടറി ദേവ്റോയ് സമ്മേളനപ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ആരംഭിച്ചു. കേരളത്തില്‍ നിന്ന് കെ ചന്ദ്രന്‍പ്പിള്ള സംസാരിച്ചു. ചര്‍ച്ച രണ്ടുദിവസം തുടരും. 2500 പ്രതിനിധികളാണ് അഞ്ചുദിവസം നീളുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 643 പേര്‍ പ്രതിനിധികളാണ്. ഞായറാഴ്ച തൊഴിലാളികളുടെ മഹാറാലിയോടെ സമ്മേളനം സമാപിക്കും.
(എം പ്രശാന്ത്)

കേന്ദ്രത്തിന്റെ സാമ്രാജ്യത്വ വിധേയത്വം അപകടകരം: പന്ഥെ

ജ്യോതിബസുനഗര്‍ (ചണ്ഡീഗഢ്): സാമ്രാജ്യത്വത്തിന് വഴങ്ങുന്ന നയസമീപനമാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും സിഐടിയു ദേശീയ പ്രസിഡന്റ് എം കെ പന്ഥെ പറഞ്ഞു. സാമ്രാജ്യത്വവിരുദ്ധ തരംഗം ലോകമാകെ ആഞ്ഞടിക്കുമ്പോഴാണ് ഇന്ത്യ ദൌര്‍ഭാഗ്യകരമായ ഈ നിലപാട് സ്വീകരിക്കുന്നതെന്ന് സിഐടിയു 13-ാം ദേശീയസമ്മേളനം ഉദ്ഘാടനംചെയ്ത് പന്ഥെ പറഞ്ഞു. പാശ്ചാത്യലോകത്തെ ഗ്രസിച്ച സാമ്പത്തികമാന്ദ്യം ബദല്‍നയങ്ങളുടെ അനിവാര്യതയാണ് ഉയര്‍ത്തിക്കാട്ടുന്നത്. കുത്തക ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും പൊടുന്നനെ തകര്‍ന്നുവീണപ്പോള്‍ ഇന്ത്യയിലെ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ഉറച്ചുതന്നെ നിന്നു. പൊതുമേഖലയുടെ കരുത്താണ് ഇന്ത്യയില്‍ പ്രകടമായത്. സ്വകാര്യവല്‍ക്കരണം തീവ്രമായി മുന്നോട്ടു കൊണ്ടുപോകാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചിരുന്നെങ്കിലും ഇടതുപക്ഷത്തിന് ആ നീക്കങ്ങളെ ഫലപ്രദമായി തടുത്തുനിര്‍ത്താനായി.

തെറ്റായ നയങ്ങളുമായി മുന്നോട്ടുപോകാനാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏഴുശതമാനം വളര്‍ച്ച വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കിലും ജനജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്. കോര്‍പറേറ്റുകള്‍ക്ക് കരകയറാനായി അഞ്ചുലക്ഷം കോടി രൂപയുടെ ഇളവുകള്‍ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ അതേസമയം തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്.
സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ഒരു കോടിയോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായതായാണ് നാസ്കോമിന്റെ കണക്ക്. പുതിയ കേന്ദ്രബജറ്റ് ദുരിതങ്ങള്‍ വര്‍ധിപ്പിക്കും. വിലക്കയറ്റവും നാണ്യപ്പെരുപ്പവും രൂക്ഷമാകും. തൊഴിലാളിവിരുദ്ധ നയങ്ങളാണ് സര്‍ക്കാര്‍ തുടരുന്നത്. കുറഞ്ഞ കൂലി ഉറപ്പുവരുത്തുന്നില്ല. ട്രേഡ്യൂണിയന്‍ അവകാശങ്ങള്‍ ഹനിക്കുന്നു. ചില മേഖലകളില്‍ കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ട്രേഡ്യൂണിയനുകളെ രജിസ്റര്‍ ചെയ്യാന്‍പോലും അനുവദിക്കുന്നില്ല. ട്രേഡ്യൂണിയന്‍ ഐക്യം ശക്തിപ്പെടുത്തി കൂടുതല്‍ രൂക്ഷമായ സമരപോരാട്ടങ്ങള്‍ വരുംദിവസങ്ങളില്‍ സിഐടിയു സംഘടിപ്പിക്കും- പന്ഥെ പറഞ്ഞു.

ബംഗലൂരുവില്‍ വെച്ച് നടന്ന 12-ാം ദേശീയ സമ്മേളനം ലിങ്ക്

1 comment:

  1. ജ്യോതിബസുനഗര്‍ (ചണ്ഡീഗഢ്): രണ്ടാം യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ- ജനദ്രോഹ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ കൂട്ടായ്മ ശക്തിപ്പെടുത്തുകയെന്ന ആഹ്വാനത്തോടെ സിഐടിയു 13-ാം ദേശീയസമ്മേളനത്തിന് തുടക്കമായി. വരുംനാളുകളില്‍ മറ്റ് സംഘടനകളുടെ സഹകരണത്തോടെ ഉജ്വലപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന പ്രഖ്യാപനത്തോടെ സിഐടിയു പ്രസിഡന്റ് ഡോ. എം കെ പന്ഥെ സമ്മേളനം ഉദ്ഘാടനം ചെയ്തു.

    ReplyDelete