Thursday, March 11, 2010

രണ്ട് ബജറ്റ്, രണ്ട് സമീപനം

സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഉരകല്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എപ്പോഴും പരാമര്‍ശിക്കുന്നതാണ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍. സമൂഹത്തിലെ ഏറ്റവും താഴെ കിടക്കുന്ന പാവപ്പെട്ടവന്റെ ജീവിതത്തില്‍ എന്ത് മാറ്റമുണ്ടാക്കുന്നുവെന്നതാണ് എപ്പോഴും പരിശോധിക്കേണ്ടതെന്ന് ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അവതരിപ്പിച്ച ഇത്തവണത്തെ ബജറ്റുകളെ ഈ വിശകലനരീതിയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് എന്തുകൊണ്ടും നന്നായിരിക്കും. അങ്ങേയറ്റം വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകളാണ് രണ്ടു ബജറ്റിലും പ്രതിഫലിക്കുന്നത്. കേന്ദ്രബജറ്റ് ഉദാരവല്‍ക്കരണ പ്രക്രിയയുടെ പുതിയ ഘട്ടത്തിനുള്ള അടിത്തറയിടാനാണ് ശ്രമിക്കുന്നത്. സംസ്ഥാനബജറ്റ് കേന്ദ്രനയം സൃഷ്ടിക്കുന്ന പരിമിതികള്‍ക്കകത്തുനിന്നും പുതിയ സാധ്യതകള്‍ തേടുകയും ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം നല്‍കാനുമാണ് ശ്രമിക്കുന്നത്.

ബജറ്റ് വരവു ചെലവു കണക്കുകള്‍ക്കൊപ്പം പ്രയോഗത്തിന്റെ ദര്‍ശനരേഖകൂടിയാണ്. പ്രണബ് കുമാര്‍ മുഖര്‍ജി ഈ വാക്കുകള്‍ക്ക് ശേഷം തന്റെ നയം വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. സര്‍ക്കാര്‍ എല്ലാം ജനങ്ങള്‍ക്ക് ഒരുക്കിക്കൊടുക്കുന്ന സംവിധാനമല്ല, അത് കാര്യങ്ങള്‍ സാധ്യമാക്കാന്‍ ശ്രമിക്കുന്ന ഒന്നാണ്. കുറച്ചു ഭരിക്കുന്നതാണ് ഏറ്റവും നല്ല സര്‍ക്കാരെന്ന ആഗോളവല്‍ക്കരണത്തിന്റെ കാഴ്ചപ്പാടാണ് പുതിയ രൂപത്തില്‍ പ്രണബ് അവതരിപ്പിക്കുന്നത്. ഒന്നിന്റെയും വില സര്‍ക്കാര്‍ നിര്‍ണയിക്കേണ്ടതില്ലെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വിലകള്‍ കമ്പോളം നിശ്ചയിക്കട്ടെയെന്നാണ് ബജറ്റ് പ്രസംഗത്തില്‍ പറയുന്നത്. അര്‍ഹരായവര്‍ക്ക് സഹായം നേരിട്ട് നല്‍കിയാല്‍ മതിയെന്നും പറയുന്നു. പൊതുവിതരണസമ്പ്രദായം പരിമിതപ്പെടുത്തുകയും തുടര്‍ന്ന് ഇല്ലാതാക്കുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ബിപിഎല്‍കാര്‍ക്ക് മാത്രമായി സബ്സിഡികള്‍ ചുരുക്കണമെന്നു പറയുന്നു. ബിപിഎല്ലുകാരുടെ എണ്ണം തുടര്‍ച്ചയായി കണക്കുകളില്‍ കുറയ്ക്കുന്നു. റേഷന്‍ കാര്‍ഡും റേഷന്‍ കടകളും ആവശ്യമില്ലെന്നും കൂപ്പണ്‍ സമ്പ്രദായം മതിയെന്നുമാണ് കേന്ദ്രം പറയുന്നത്.

എന്നാല്‍, ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് കേരളത്തിന്റെ സമീപനം. പൊതുവിതരണസമ്പ്രദായം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ കണക്കില്‍ കേരളത്തില്‍ പത്തുലക്ഷം കുടുംബങ്ങള്‍മാത്രം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളപ്പോഴാണ് 25 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപ നിരക്കില്‍ ഒരു കിലോ അരി നല്‍കിയിരുന്നത്. ഇത് 35 ലക്ഷം കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന പദ്ധതിയാണ് സംസ്ഥാനത്തിന്റെ ബജറ്റിലുള്ളത്. എല്ലാ മേഖലകളിലെയും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. ബജറ്റിനെ തീര്‍ത്തും തെറ്റായി അവതരിപ്പിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കുന്ന മാതൃഭൂമി ഇതെല്ലാം കേന്ദ്രത്തിന്റെ ചെലവിലാക്കാന്‍ നടത്തുന്ന ശ്രമം പരിഹാസ്യമാണ്. അതിദരിദ്രര്‍ക്കു മാത്രമാണ് ഇപ്പോള്‍ രണ്ടു രൂപയ്ക്ക് ഗോതമ്പും മൂന്നുരൂപയ്ക്ക് അരിയും നല്‍കുന്ന പദ്ധതി രാജ്യത്തുള്ളത്. ഇത് കണ്ടില്ലെന്നു നടിച്ചാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കെല്ലാം കേന്ദ്രം രണ്ടു രൂപയ്ക്ക് അരി നല്‍കുന്നെന്ന് എഴുതിവിടുന്നത്. പുതിയ ഭക്ഷ്യ സുരക്ഷാനിയമം വന്നാല്‍പ്പോലും കിലോയ്ക്ക് മൂന്നു രൂപ നല്‍കണം!

തൊഴിലുറപ്പ് പദ്ധതിയാണ് പ്രധാനനേട്ടമായി കേന്ദ്രം എടുത്തുപറയുന്നത്. ഈ പദ്ധതി രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇടതുപക്ഷം പിന്തുണച്ച ഒന്നാം യുപിഎ സര്‍ക്കാരി ന്റെ സംഭാവനയാണത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലായിടത്തേക്കും ഈ പദ്ധതി വ്യാപിപ്പിക്കണമെന്ന ആവശ്യം തള്ളിക്കളയുകയാണ് കേന്ദ്രം ചെയ്തത്. അതുപോലെ കൂടുതല്‍ മേഖലകളെക്കൂടി ഇതിന്റെ പരിധിയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും കേരളംപോലുള്ള സംസ്ഥാനങ്ങളുടെ സവിശേഷതകള്‍ കണക്കിലെടുത്ത് കൂലി വര്‍ധിപ്പിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഈ സമീപനത്തില്‍നിന്ന് വ്യത്യസ്തമാണ് കേരളം സ്വീകരിച്ചത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പട്ടണങ്ങളിലേക്കു കൂടി ഈ പദ്ധതി വ്യാപിപ്പിച്ചു. കൂലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പുതുതായി ഫണ്ട് വിലയിരുത്തി.

കാര്‍ഷികമേഖലയെ പൊതുവെ അവഗണിക്കുന്നതാണ് കേന്ദ്രത്തിന്റെ സമീപനം. 1991ല്‍ വ്യവസായരംഗത്ത് മന്‍മോഹന്‍സിങ് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ കാര്‍ഷികമേഖലയില്‍ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് കേന്ദ്രധനമന്ത്രി നടത്തിയത്. കാര്‍ഷികരംഗത്തെ കോര്‍പറേറ്റ്വല്‍ക്കരണം പൂര്‍ണമാക്കുമെന്ന് ചുരുക്കം. രണ്ടു ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതമായ രാജ്യമാണ് നമ്മുടേത്. ഇന്ത്യയില്‍ പാക്കേജുകള്‍ നടപ്പാക്കിയതിനുശേഷവും സ്ഥിതിയില്‍ മാറ്റമില്ല. കഴിഞ്ഞ വര്‍ഷംമാത്രം പന്ത്രണ്ടായിരത്തിലധികം പേര്‍ ആത്മഹത്യ ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. ഈയവസ്ഥയില്‍ മാറ്റം വന്ന ഏക സംസ്ഥാനം കേരളമാണ്. വിദര്‍ഭയും വയനാടും ഒരുപോലെ മാധ്യമങ്ങളില്‍ ഇടം നേടിയ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, വിദര്‍ഭയില്‍ കര്‍ഷകര്‍ ഇപ്പോഴും ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ വയനാട് വ്യത്യസ്തമായി നില്‍ക്കുന്നു. കേരളത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി നെല്ലുല്‍പ്പാദനം വര്‍ധിച്ചെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. കാര്‍ഷികരംഗത്ത് സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ പൊതുവകയിരുത്തല്‍ നടത്തിയതാണ് ഇതിലേക്ക് നയിച്ചത്. ഈ പ്രക്രിയ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനമാണ് സംസ്ഥാനബജറ്റിലുള്ളത്.

കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 25,000 കോടി രൂപയാണ് വിറ്റഴിക്കല്‍ പ്രക്രിയയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടതെങ്കില്‍ ഇത്തവണ അത് 40,000 കോടി രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. പൊതുമേഖലാസ്ഥാപനങ്ങളെ മഹാക്ഷേത്രങ്ങളായി കണ്ട ജവാഹര്‍ലാല്‍ നെഹ്റുവിന്റെ നയങ്ങള്‍ എന്നേ കോണ്‍ഗ്രസ് കൈയൊഴിഞ്ഞു. എന്നാല്‍, കേരളം ഇവിടെയും വ്യത്യസ്ത നയം ഉയര്‍ത്തിപ്പിടിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ ചിത്രം മാറിയിരുന്നു. വില്‍ക്കാന്‍ വച്ചിരുന്ന സ്ഥാപനങ്ങളും പൂട്ടിക്കിടന്ന സ്ഥാപനങ്ങളും പുതിയ ഉണര്‍വിലായി. ഇതുവരെ നിലവിലുള്ളതിനെ സംരക്ഷിക്കലിനും ശക്തിപ്പെടുത്തലിനുമായിരുന്നു പ്രാധാന്യമെങ്കില്‍ ഈ ബജറ്റില്‍ അതിനോടൊപ്പം എട്ടു പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചിരിക്കുന്നു.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും കാലത്ത് പരിസ്ഥിതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതില്‍ ഇന്ത്യക്ക് മാതൃകയാകാവുന്ന ബജറ്റാണ് കേരളം അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക പരിമിതികള്‍ക്കകത്തുനിന്ന് ഒരു സംസ്ഥാനം ആയിരം കോടി രൂപ ഹരിതഫണ്ടിനത്തില്‍ മാറ്റിവയ്ക്കുന്നത് പുതിയ ചരിത്രമാണ്.

സ്ത്രീപക്ഷ ചിന്തയിലും ഈ ബജറ്റ് മാതൃകയാകുന്നു. ജെന്‍ഡര്‍ ബജറ്റിങ് എന്ന പദത്തിന് കുറെക്കാലമായി സംവേദനങ്ങളില്‍ ഇടം കിട്ടിയെങ്കിലും അനുഭവത്തില്‍ രാജ്യത്ത് വലിയ മാറ്റമുണ്ടായില്ല. കേന്ദ്രബജറ്റില്‍ ഇങ്ങനെയൊരു സമീപനം കാണാന്‍ കഴിയില്ല. കഴുത്തറുപ്പന്‍ ലാഭചിന്തയാല്‍ നയിക്കപ്പെടുന്ന ഒരു ബജറ്റില്‍ പരിസ്ഥിതിക്കും വനിതാവികസനത്തിനും ഇടം കിട്ടുകയില്ലെന്ന് പ്രണബ് മുഖര്‍ജി ഒരിക്കല്‍ക്കൂടി തെളിയിച്ചു.

പ്രധാനവ്യത്യാസം പ്രകടമാകുന്ന മറ്റൊരു മേഖല നികുതി വരുമാനത്തിലാണ്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരിക്കുമ്പോഴാണ് കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും നികുതി ബജറ്റില്‍ വര്‍ധിപ്പിച്ചത്. നികുതിവരുമാനം വര്‍ധിപ്പിക്കുന്നതിനായി ഏതറ്റംവരെയും പോകുന്നതിന് സര്‍ക്കാരിനു മടിയില്ലെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്താതെ കഴിയില്ലെന്ന് സോണിയ ഗാന്ധിയും പ്രധാനമന്ത്രിയും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ആദായനികുതി ഘടനയില്‍ വരുത്തിയ മാറ്റം വഴി 26000 കോടി രൂപ വന്‍കിടക്കാര്‍ക്ക് ഇളവ് ചെയ്തുകൊടുത്തെന്ന് ധനമന്ത്രി പ്രസംഗത്തില്‍ തുറന്നുപറഞ്ഞ കാര്യം ഇവരൊന്നും കണ്ടതായി നടിക്കുന്നില്ല. വ്യവസായികള്‍ക്ക് സര്‍ചാര്‍ജില്‍ കുറവ് വരുത്തിയതുള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും നിരവധി. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കണമെന്ന ന്യായമായ ആവശ്യം കേന്ദ്രവും ധനകമീഷനും തള്ളിക്കളയുകയുംചെയ്തു. ഈ പരിമിതികള്‍ക്കകത്തുനിന്ന് ഒരു രൂപപോലും നികുതി വര്‍ധിപ്പിച്ചില്ലെന്നത് കേരളത്തിന്റെ ബജറ്റിനു നൂറുമാറ്റ് തിളക്കം നല്‍കുന്നു. കേന്ദ്രം വാറ്റ് നികുതി വര്‍ധിപ്പിക്കാന്‍ നല്‍കിയ നിര്‍ദേശത്തിനനുസരിച്ച് പരമാവധി വര്‍ധിപ്പിക്കുകയാണ് പല സംസ്ഥാനങ്ങളും ചെയ്തത്. കേരളം ഇവിടെയും വേറിട്ടുനിന്നു.

രാജ്യത്ത് മറ്റൊരിടത്തുമില്ലാത്തവിധം ക്ഷേമപെന്‍ഷനുകള്‍ 300 രൂപയാക്കി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ക്ക് പണം ആവശ്യമുള്ളപ്പോഴാണ് ജനങ്ങളുടെമേല്‍ ഒരു ഭാരവും ഏല്‍പ്പിക്കരുതെന്ന് തീരുമാനിച്ചത്. ഏതു മാനദണ്ഡമെടുത്താലും കേന്ദ്രനയങ്ങള്‍ക്ക് ബദലായ ബജറ്റാണ് കേരളത്തിന്റേതെന്ന് കാണാന്‍ കഴിയും. നല്ല സാമ്പത്തികശാസ്ത്രം നല്ല രാഷ്ട്രീയംകൂടിയാണെന്ന് മനസിലാക്കിയാണ് യുഡിഎഫിലെ ചിലര്‍ ഹാലിളക്കം നടത്തുന്നത്. നമ്മുടെ ചില മാധ്യമങ്ങളും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കഴിയുമോയെന്ന് ശ്രമിക്കുന്നുണ്ട്. കണക്കിലെ കളിയാണെന്നും നടക്കാത്ത കാര്യങ്ങളാണെന്നുമൊക്കെ പറഞ്ഞ് ധനമന്ത്രിയെ ആക്ഷേപിക്കാനും നോക്കുന്നുണ്ട്. നട്ടാല്‍ മുളയ്ക്കാത്ത ഇത്തരം നുണകളൊന്നും അധികം ചെലവാകില്ല. രണ്ടു ബജറ്റും ജനങ്ങളുടെ മുമ്പിലുണ്ടല്ലോ. എന്തായാലും കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒരു ദിവസംപോലും ട്രഷറി അടച്ചിടാന്‍ അനുവദിക്കാത്തവിധം ധനമാനേജ്മെന്റ് നടത്തിയ മന്ത്രി തോമസ് ഐസക്കിന്റെയും സര്‍ക്കാരിന്റെയും പ്രതിബദ്ധത ജനം തിരിച്ചറിയുക തന്നെചെയ്യും.

പി രാജീവ് ദേശാഭിമാനി

1 comment:

  1. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഉരകല്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എപ്പോഴും പരാമര്‍ശിക്കുന്നതാണ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍. സമൂഹത്തിലെ ഏറ്റവും താഴെ കിടക്കുന്ന പാവപ്പെട്ടവന്റെ ജീവിതത്തില്‍ എന്ത് മാറ്റമുണ്ടാക്കുന്നുവെന്നതാണ് എപ്പോഴും പരിശോധിക്കേണ്ടതെന്ന് ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അവതരിപ്പിച്ച ഇത്തവണത്തെ ബജറ്റുകളെ ഈ വിശകലനരീതിയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് എന്തുകൊണ്ടും നന്നായിരിക്കും. അങ്ങേയറ്റം വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകളാണ് രണ്ടു ബജറ്റിലും പ്രതിഫലിക്കുന്നത്. കേന്ദ്രബജറ്റ് ഉദാരവല്‍ക്കരണ പ്രക്രിയയുടെ പുതിയ ഘട്ടത്തിനുള്ള അടിത്തറയിടാനാണ് ശ്രമിക്കുന്നത്. സംസ്ഥാനബജറ്റ് കേന്ദ്രനയം സൃഷ്ടിക്കുന്ന പരിമിതികള്‍ക്കകത്തുനിന്നും പുതിയ സാധ്യതകള്‍ തേടുകയും ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം നല്‍കാനുമാണ് ശ്രമിക്കുന്നത്.

    ReplyDelete