Saturday, March 13, 2010

ചുവപ്പ് ഇന്ദ്രപ്രസ്ഥം കീഴടക്കിയ നാള്‍

എംപിമാരില്‍ പലരും വെള്ളിയാഴ്ച ഏറെ വൈകിയാണ് പാര്‍ലമെന്റില്‍ എത്തിയത്. കോണ്‍ഗ്രസ് എംപിമാരില്‍ ചിലര്‍ രാജ്യസഭയിലെ സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയോട് പറഞ്ഞു- 'എന്നും ഞങ്ങള്‍ പത്ത് മിനിറ്റുകൊണ്ട് എത്തുന്നതാണ്. ഇന്ന് നിങ്ങളുടെ സമരം കാരണം ഒരു മണിക്കൂറിലേറെയെടുത്തു.' യെച്ചൂരിയുടെ മറുപടി ഇങ്ങനെ- 'ഇന്ന് നിങ്ങള്‍ ഒരു മണിക്കൂര്‍കൊണ്ടെത്തിയല്ലോ. സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ഇനി നിങ്ങള്‍ ഇവിടെ എത്തുകയേയില്ല.' പാര്‍ലമെന്റ് സ്ട്രീറ്റില്‍ തിങ്ങിനിറഞ്ഞ പുരുഷാരത്തോട് യെച്ചൂരിതന്നെയാണ് ഈ സംഭാഷണം വെളിപ്പെടുത്തിയത്. രാജ്യതലസ്ഥാനം കണ്ട അഭൂതപൂര്‍വമായ പ്രതിഷേധത്തിന്റെ പരിച്ഛേദമായി ഈ വാക്കുകള്‍ ഉയര്‍ത്തിവിട്ട ആരവം. പല സംസ്ഥാനങ്ങളില്‍നിന്നെത്തിയ പല ഭാഷക്കാര്‍ ഒരേ സ്വരത്തില്‍ ഉറക്കെ വിളിച്ചു- 'രോക് ലഗാവോ, രോക് ലഗാവോ, ബട്തി മഹംഗായി പര്‍ രോക് ലഗാവോ'.

വെള്ളിയാഴ്ച പകല്‍ ഡല്‍ഹിയുടെ മണ്ണും മനസ്സും ചുവപ്പായിരുന്നു. എവിടെയും ചുവപ്പിന്റെ സമരസൌന്ദര്യം. ചെങ്കൊടിയേന്തിയ ലോറികള്‍. വിവിധ ബാനറുകള്‍ക്കുകീഴില്‍ ഒരേലക്ഷ്യത്തിലേക്കു നീങ്ങുന്ന പ്രവര്‍ത്തകര്‍. രാജ്യത്തെ ഇടതുപക്ഷ മുന്നേറ്റ ചരിത്രത്തില്‍ പുത്തന്‍ അധ്യായം രചിച്ച ഡല്‍ഹി റാലി വരാനിരിക്കുന്ന പോരാട്ടങ്ങള്‍ കൂടുതല്‍ തീവ്രമാകുമെന്ന പ്രഖ്യാപനംകൂടിയായി. തലസ്ഥാന നഗരിയുടെ മുക്കിലും മൂലയിലും കേന്ദ്രസര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ബുധനാഴ്ച വൈകിട്ടുമുതല്‍ പുരാതന ഡല്‍ഹിയിലെ രാംലീല മൈതാനത്തുനിന്ന് ഉയര്‍ന്നുകേട്ട ശബ്ദം വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ തെരുവീഥികളില്‍ പ്രതിഷേധപ്രവാഹമായി പെയ്തിറങ്ങി. പാര്‍ലമെന്റിനുള്ളില്‍ ഇടതുപക്ഷ എംപിമാര്‍ അത് ഏറ്റുവിളിച്ചു. രാംലീല മൈതാനിയില്‍നിന്ന് രാവിലെ പത്തിനാണ് മാര്‍ച്ച് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, എട്ടിനുതന്നെ ക്യാമ്പുകളില്‍നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി നിരത്തിലിറങ്ങി. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലാതെ പ്രതിഷേധ പ്രവാഹം ഒഴുകിത്തുടങ്ങി. നിമിഷങ്ങള്‍ക്കകം അത് കരുത്താര്‍ജിച്ചു. റാലിയുടെ പിന്‍നിര രാംലീല മൈതാനം വിടാന്‍ രണ്ടു മണിക്കൂറെടുത്തു. ട്രെയിനുകളില്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റേഷനില്‍ വന്നിറങ്ങിയവര്‍ പിന്നെയും പ്രകടനമായി റാലിയിലേക്ക് വന്നുകൊണ്ടിരുന്നു. റാലി നിശ്ചയിച്ച പധാന പാത നിറഞ്ഞു കവിഞ്ഞതിനാല്‍ മറ്റ് വഴികളും ഇടറോഡുകളും തിങ്ങിനിറഞ്ഞു. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റേഷന്‍മുതല്‍ ജന്തര്‍മന്ദര്‍വരെ അക്ഷരാര്‍ഥത്തില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥ. മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും റാലിക്ക് മുന്നിലെത്താനാകാതെ കുഴങ്ങി. ബാരകമ്പ റോഡ്, കസ്തൂര്‍ബാ ഗാന്ധി മാര്‍ഗ്, ജന്‍പഥ്, അശോക റോഡ്, റാഫി മാര്‍ഗ് തുടങ്ങിയ പ്രധാനവീഥികളിലും ഇടവഴികളിലും ചെങ്കൊടികളും ബാനറുകളുമേന്തി ജാഥകള്‍ പ്രവഹിച്ചു. റാലി സമാപിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പാര്‍ലമെന്റ് സ്ട്രീറ്റില്‍ മുദ്രാവാക്യങ്ങള്‍ നിലച്ചിരുന്നില്ല.

ജനവികാരം ഉള്‍ക്കൊണ്ടില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വീഴും: യെച്ചൂരി

ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കേണ്ടിവരുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റില്‍നിന്ന് ഇടതുപക്ഷ എംപിമാരുടെ ജാഥ നയിച്ചെത്തിയ അദ്ദേഹം ഇടതുപക്ഷ പാര്‍ടികളുടെ റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു. വിലക്കയറ്റം തടയാന്‍ ചെറുവിരലനക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. ശേഖരത്തില്‍ അധികമുള്ള 2.75 ലക്ഷം ട ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്താല്‍തന്നെ വിലക്കയറ്റത്തിന് ആശ്വാസമുണ്ടാകും. അവധിവ്യാപാരം നിരോധിക്കാന്‍ സര്‍ക്കാര്‍ വൈമുഖ്യം കാട്ടുന്നു. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനുമെതിരെ ഒന്നുംചെയ്യുന്നില്ല. ഭക്ഷ്യധാന്യങ്ങളുടെ രൂക്ഷമായ വിലക്കയറ്റം സര്‍ക്കാരിന്റെ നില പരുങ്ങലിലാക്കി. സാധാരണ, ഭരണത്തിന്റെ അവസാനവര്‍ഷം ഉണ്ടാകുന്ന പ്രതിസന്ധി ആദ്യവര്‍ഷം തന്നെ സര്‍ക്കാര്‍ നേരിടുകയാണ്. ജനവികാരം ഉള്‍ക്കൊള്ളാന്‍ ഇനിയും തയ്യാറായില്ലെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ വീഴും. അഥവാ വീഴ്ത്തേണ്ടിവരും-യെച്ചൂരി വ്യക്തമാക്കി.

ഇടതുപക്ഷ പാര്‍ടികള്‍ നയിക്കുന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്നും മറ്റു മതനിരപേക്ഷ പാര്‍ടികളും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേരുമെന്നും യെച്ചൂരി പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കി അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാര്‍ വാഗ്ദാനലംഘനം നടത്തിയെന്ന് റാലിയെ അഭിവാദ്യംചെയ്ത ഇടതുപക്ഷ പാര്‍ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി. മൊബൈല്‍ഫോണിനും ആഡംബര വസ്തുക്കള്‍ക്കും വിലകുറച്ച് അരിക്കും ഗോതമ്പിനും വിലവര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ വര്‍ഗസ്വഭാവം വ്യക്തമാക്കുന്നതാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ ചൂണ്ടിക്കാട്ടി. കോര്‍പറേറ്റുകള്‍ക്ക് 80,000 കോടി രൂപയുടെ ആനൂകൂല്യം നല്‍കിയ സര്‍ക്കാര്‍ പരോക്ഷനികുതി വര്‍ധനയിലൂടെ 60,000 കോടി രൂപയുടെ ഭാരം സാധാരണക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചെന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. കൂടുതല്‍ കരുത്തുള്ള സമരമാണ് രാജ്യത്ത് ഉയര്‍ന്നുവരുന്നതെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞു.

'നിങ്ങളുടെ ഭരണം ഞങ്ങള്‍ക്ക് ദുരിതമാണ് '

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബീജാപുരില്‍നിന്ന് ഏറെ ക്ളേശം സഹിച്ചാണ് എപത്താറുകാരനായ പ്രഭുദാസ് ബിന്‍ രാജ്യതലസ്ഥാനത്തെത്തിയത്. കൈയില്‍ മുറുകെപ്പിടിച്ച ചെങ്കൊടി, തലയില്‍ ചുവന്ന തൊപ്പി. എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഇവിടെ എത്തിയതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- 'വിലക്കയറ്റം ഞങ്ങളെയെല്ലാം കഷ്ടത്തിലാക്കി. ഇവരുടെ ഭരണം ഞങ്ങള്‍ക്ക് ദുരിതമാണ്. സമരമല്ലാതെ മറ്റു വഴിയില്ല'. വിലക്കയറ്റത്തില്‍ ചുട്ടുപൊള്ളുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ വികാരമാണ് ആ വാക്കുകളില്‍ മുഴങ്ങിയത്. ചെങ്കൊടി ഏഴാം വയസ്സില്‍ പ്രഭുദാസ് കൈയിലെടുത്തതാണ്. ഇപ്പോഴും പാര്‍ടിക്കുവേണ്ടി സൈക്കിളില്‍ ഗ്രാമം ചുറ്റുന്നു. തന്റെ നാട്ടുകാരുടെ ദുരിതങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ തീരുമെന്നും എഴുന്നേറ്റു നടക്കാനാകുന്ന നാള്‍വരെ ചെങ്കൊടിയേന്തുമെന്നും അദ്ദേഹം പറഞ്ഞു. ബൂര്‍ഷ്വാ പാര്‍ടി ഗുണ്ടകളുടെ അതിക്രമങ്ങളും ഭരണകൂടത്തിന്റെ നീതികേടും നേരിടുന്ന ബീജാപുരിലെ ഗ്രാമീണര്‍ക്ക് കമ്യൂണിസ്റ് പാര്‍ടിയാണ് ഏക ആശ്രയം. ബീജാപുരില്‍നിന്നുമാത്രം 1700 പ്രവര്‍ത്തകരാണ് റാലിക്കെത്തിയതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാം ആഗ്രസ് പറഞ്ഞു. കോസി നദിയുടെ വഴിമാറ്റത്തില്‍ ജീവിതം വഴിമുട്ടിയ ഹുസേസര്‍ സദയും പിര്‍വത് സദയും ബിഹാറിലെ മധുബനിയില്‍നിന്ന് ഇരുനൂറോളം ഗ്രാമീണര്‍ക്കൊപ്പമാണ് ഡല്‍ഹിയിലെത്തിയത്. വെള്ളപ്പൊക്കത്തില്‍ ഇവരുടെ ഗ്രാമത്തിലെ 100 വീട് ഒലിച്ചുപോയി. ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. 'കുടുംബത്തില്‍ ഏഴുപേരുണ്ട്. നൂറുരൂപ കൂലികിട്ടും. ഒരുദിവസം ആട്ടയ്ക്കു മാത്രം 25 രൂപ കൊടുക്കണം. കിടപ്പിലായ അച്ഛനുമമ്മയ്ക്കും മരുന്നുവാങ്ങണോ, അതോ വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങണോ? - ഹുസേര്‍ ചോദിക്കുന്നു.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 130310

1 comment:

  1. എംപിമാരില്‍ പലരും വെള്ളിയാഴ്ച ഏറെ വൈകിയാണ് പാര്‍ലമെന്റില്‍ എത്തിയത്. കോണ്‍ഗ്രസ് എംപിമാരില്‍ ചിലര്‍ രാജ്യസഭയിലെ സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയോട് പറഞ്ഞു- 'എന്നും ഞങ്ങള്‍ പത്ത് മിനിറ്റുകൊണ്ട് എത്തുന്നതാണ്. ഇന്ന് നിങ്ങളുടെ സമരം കാരണം ഒരു മണിക്കൂറിലേറെയെടുത്തു.' യെച്ചൂരിയുടെ മറുപടി ഇങ്ങനെ- 'ഇന്ന് നിങ്ങള്‍ ഒരു മണിക്കൂര്‍കൊണ്ടെത്തിയല്ലോ. സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ഇനി നിങ്ങള്‍ ഇവിടെ എത്തുകയേയില്ല.' പാര്‍ലമെന്റ് സ്ട്രീറ്റില്‍ തിങ്ങിനിറഞ്ഞ പുരുഷാരത്തോട് യെച്ചൂരിതന്നെയാണ് ഈ സംഭാഷണം വെളിപ്പെടുത്തിയത്. രാജ്യതലസ്ഥാനം കണ്ട അഭൂതപൂര്‍വമായ പ്രതിഷേധത്തിന്റെ പരിച്ഛേദമായി ഈ വാക്കുകള്‍ ഉയര്‍ത്തിവിട്ട ആരവം. പല സംസ്ഥാനങ്ങളില്‍നിന്നെത്തിയ പല ഭാഷക്കാര്‍ ഒരേ സ്വരത്തില്‍ ഉറക്കെ വിളിച്ചു- 'രോക് ലഗാവോ, രോക് ലഗാവോ, ബട്തി മഹംഗായി പര്‍ രോക് ലഗാവോ'.

    ReplyDelete