Saturday, April 10, 2010

വര്‍ഗീസ് മരിച്ചത് ഏറ്റുമുട്ടലിലെന്ന് മുന്‍ എസ്പി

നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ഒന്നാംഘട്ട സാക്ഷി വിസ്താരം സിബിഐ പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായി. മുന്‍ എസ്പി സി കെ മുഹമ്മദിനെയാണ് വെള്ളിയാഴ്ച സിബിഐ പ്രത്യേക ജഡ്ജി എസ് വിജയകുമാര്‍ മുമ്പാകെ വിസ്തരിച്ചത്. വര്‍ഗീസിനെ സിആര്‍പിക്കാര്‍ പിടിച്ചുകൊണ്ടുപോയി കൊന്നതല്ലെന്നും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും 1970ല്‍ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ സബ്ഇന്‍സ്പെക്ടറായിരുന്ന മുഹമ്മദ് മൊഴിനല്‍കി. വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രഥമവിവര റിപ്പോര്‍ട്ടും മറ്റു രേഖകളും മുഹമ്മദ് കോടതിയില്‍ തിരിച്ചറിഞ്ഞു. അന്ന് ഡിവൈഎസ്പിയും ഇപ്പോള്‍കേസിലെ പ്രതിയുമായ കെ ലക്ഷ്മണയായിരുന്നു പരാതിക്കാരന്‍. തിരുനെല്ലി കാട്ടിനുള്ളില്‍ സിആര്‍പിക്കാര്‍ പിടികൂടാനായി വളഞ്ഞപ്പോള്‍ വര്‍ഗീസ് അവര്‍ക്കുനേരെ വെടിവെച്ചു. സിആര്‍പിക്കാര്‍ തിരികെ വെടിവച്ചപ്പോള്‍ വര്‍ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചു. കവര്‍ന്നെടുത്ത തോക്കുപയോഗിച്ചാണ് വര്‍ഗീസ് വെടി ഉതിര്‍ത്തതെന്നും മൊഴിയില്‍ പറയുന്നു.

1967ല്‍ തലശ്ശേരി, പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണങ്ങള്‍ക്കുശേഷം നക്സലുകള്‍ മാനന്തവാടി, തിരുനെല്ലി കാടുകളില്‍ തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സിആര്‍പിക്കാര്‍ തിരുനെല്ലി അമ്പലത്തിനു സമീപം ക്യാമ്പ് തുടങ്ങിയത്. വര്‍ഗീസ് കൊല്ലപ്പെട്ട ദിവസം രാത്രി ഡിവൈഎസ്പിയായിരുന്ന പി വിജയന്‍ ഫോണില്‍ വിളിച്ച് വര്‍ഗീസിനെ പിടികൂടിയിരുന്നോ എന്ന് അന്വേഷിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം താമസസൌകര്യം ഒരുക്കുകയും കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതായും മുഹമ്മദ് മൊഴി നല്‍കി. വര്‍ഗീസ് കൊല്ലപ്പെട്ട ദിവസം ഡിഐജിയും ഡിവൈഎസ്പിയും സംഭവസ്ഥലത്ത് പോയിട്ടില്ലെന്നും കണ്ണൂര്‍ എസ്പി സ്ഥലം സന്ദര്‍ശിച്ചതായും മുഹമ്മദ് പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ ബോധിപ്പിച്ചു. കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരെ അറിയില്ലെന്നും വര്‍ഗീസിനെ കൊന്നതിന് സിആര്‍പിക്കാര്‍ രാമചന്ദ്രന്‍നായരെ അഭിനന്ദിച്ചിരുന്നതായി അറിയാമെന്നും മുഹമ്മദ് ബോധിപ്പിച്ചു. രണ്ടാംഘട്ട സാക്ഷിവിസ്താരം മെയ് മൂന്നിന് തുടങ്ങും.

ദേശാഭിമാനി 100410

3 comments:

  1. നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ഒന്നാംഘട്ട സാക്ഷി വിസ്താരം സിബിഐ പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായി. മുന്‍ എസ്പി സി കെ മുഹമ്മദിനെയാണ് വെള്ളിയാഴ്ച സിബിഐ പ്രത്യേക ജഡ്ജി എസ് വിജയകുമാര്‍ മുമ്പാകെ വിസ്തരിച്ചത്. വര്‍ഗീസിനെ സിആര്‍പിക്കാര്‍ പിടിച്ചുകൊണ്ടുപോയി കൊന്നതല്ലെന്നും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും 1970ല്‍ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ സബ്ഇന്‍സ്പെക്ടറായിരുന്ന മുഹമ്മദ് മൊഴിനല്‍കി.

    ReplyDelete
  2. ഗംഭീരം. അന്നു തുടങ്ങിയ തള്ളിപ്പറയലുകൾ.
    ഇനിയും തീർന്നില്ലേ... കഷ്ടം..!!
    ഇങ്ങനെ കരുണാകരൻ പോലീസിനെ ന്യായീകരിക്കുന്നതെന്തിന്?

    ReplyDelete
  3. ചിത്രഭാനു ഇങ്ങിനെയാണോ കാര്യങ്ങളെ മനസ്സിലാക്കുന്നത്? കരിമ്പന്റെയും ഗ്രോ വാസുവിന്റെയും മൊഴികളെ സംബന്ധിച്ച പോസ്റ്റുകളും നോക്കുക.

    ReplyDelete