Tuesday, April 20, 2010

കോണ്‍ഗ്രസ് സമരവും ഗ്രൂപ്പ്തിരിഞ്ഞ്

സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ പിക്കറ്റിങ് ഗ്രൂപ്പുപോരിന് സാക്ഷ്യപത്രമായി. ഗ്രൂപ്പ് തിരിഞ്ഞ് സമരംചെയ്തവര്‍ ചിലയിടത്ത് ഏറ്റുമുട്ടുകയുംചെയ്തു. 250 ബ്ളോക്ക് കേന്ദ്രങ്ങളിലായിരുന്നു സമരം. എല്‍ഡിഎഫ് സര്‍ക്കാരിന് ഇനി ഉറക്കമില്ലാത്ത രാത്രികളാണെന്ന് നെടുമങ്ങാട് താലൂക്ക് ഓഫീസിനു മുമ്പില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അക്രമസമരം നടത്താത്തത് ജനങ്ങള്‍ക്ക് പ്രതിഷേധം ഇല്ലാത്തതുകൊണ്ടല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഉപരോധസമരം കഴിഞ്ഞു മടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കായംകുളത്തും അമ്പലപ്പുഴയിലും ഏറ്റുമുട്ടി. യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ സൌത്ത് മണ്ഡലം മുന്‍ ഭാരവാഹികളാണ്് ഗ്രൂപ്പ് തിരിഞ്ഞ് കൊമ്പുകോര്‍ത്തത്. സാമ്പത്തിക ഇടപാട് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്. ഇത് ഒടുവില്‍ കൈയാങ്കളിയിലെത്തി. അമ്പലപ്പുഴയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധത്തില്‍പങ്കെടുത്തവരും ഏറ്റുമുട്ടി. ഉപരോധസ്ഥലത്ത് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കാന്‍ ബ്ളോക്ക് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. പരിപാടി കഴിഞ്ഞ് പണം നല്‍കാമെന്ന ഉറപ്പിന്മേല്‍ പ്രസിഡന്റാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. പരിപാടി സമാപിച്ചിട്ടും പണം നല്‍കാതെ കടക്കാന്‍ ശ്രമിച്ച ബ്ളോക്ക് സെക്രട്ടറിയെ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് നടന്ന വാക്കേറ്റം അടിയില്‍ കലാശിച്ചു.

കായംകുളത്ത് മിനിസിവില്‍സ്റേഷനു മുന്നിലെ സമരത്തിന്റെ ഉദ്ഘാടകനെ ചൊല്ലിയായിരുന്നു തര്‍ക്കം. കെപിസിസി നിര്‍വാഹകസമിതി അംഗം എസ് വാസുദേവശര്‍മയെയാണ് ഉദ്ഘാടകനായി തീരുമാനിച്ചത്. അസൌകര്യം കാരണം മൂന്നാംഗ്രൂപ്പിലെ ഡിസിസി ജനറല്‍ സെക്രട്ടറി ഇ സമീറിനെ തീരുമാനിച്ചെങ്കിലും ഇയാളും എത്തിയില്ല. ഒടുവില്‍ കായംകുളം സൌത്ത് ബ്ളോക്ക് പ്രസിഡന്റ് അഡ്വ. പി എസ് ബാബുരാജ് ഉദ്ഘാടനംചെയ്തു. എ വിഭാഗം നേതാവായ ബാബുരാജിനെ ഉദ്ഘാടകനാക്കിയതില്‍ പ്രതിഷേധിച്ച് അതേ ഗ്രൂപ്പിലെ ഡിസിസി ജനറല്‍ സെക്രട്ടറിയായ എന്‍ രവിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പുകാര്‍ സമരം ബഹിഷ്കരിച്ചു. ഇതോടെ ഉന്തും തള്ളും തുടങ്ങി. ബഹളം കാരണം സമരത്തിനെത്തിയ മറ്റുള്ളവരും സ്ഥലം വിട്ടു. കൊല്ലം ജില്ലയില്‍ ഗ്രൂപ്പ്തിരിഞ്ഞ് നടത്തിയ സമരം പലയിടത്തും കൈയാങ്കളിയിലെത്തി. കൊല്ലം താലൂക്ക് ഓഫീസിനു മുന്നില്‍ ഒടുവില്‍ നേതാക്കള്‍ മാത്രമായി സമരത്തിന്.

ദേശാഭിമാനി വാര്‍ത്ത 21042010

1 comment: