Thursday, April 15, 2010

കടമില്ലാതൊരു നല്ലവീട്-ഇ എം എസ് ഭവനപദ്ധതി

ഇ എം എസ് ഭവനപദ്ധതി നാടിന് നല്‍കുന്നത് വീടുനിര്‍മാണത്തിന്റെ പുതിയൊരു സംസ്കാരം. വീട് പൊങ്ങച്ചത്തിന്റെ അടയാളമായി കണ്ട് കടക്കെണിയിലാകുന്ന മലയാളിക്ക് ചെലവ് കുറഞ്ഞ വീട്ടിലേക്കുള്ള ഈ വിപ്ളവകരമായ മാറ്റം നല്ലപാഠം. ചെലവു കുറഞ്ഞ വീടിന്റെ 18 മാതൃകയാണ് ഭവനപദ്ധതിയില്‍ അവതരിപ്പിക്കുന്നത്. ഏറെ സുരക്ഷിതത്വവും കുറഞ്ഞ നിര്‍മാണച്ചെലവുമുള്ള ഈ മാതൃകകളാണ് സംസ്ഥാനമെങ്ങും സ്വീകരിക്കുന്നത്. ചെലവ് കുത്തനെ കുറയ്ക്കുന്ന പ്ളാനുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഗുണഭോക്താക്കളുടെ യോഗം വിളിച്ച് പരിചയപ്പെടുത്തുന്നതാണ് ആദ്യപടി. 269 മുതല്‍ 430 വരെ ചതുരശ്ര അടി വിസ്തൃതിയുള്ള പ്ളാനുകളാണ് പരിചയപ്പെടുത്തുന്നത്. സിഡി പ്രദര്‍ശിച്ച് ഇവയെക്കുറിച്ച് വിശദീകരിക്കും. ഗുണഭോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും കേള്‍ക്കും. പദ്ധതിപ്രകാരം കിട്ടുന്ന തുകയ്ക്കു പുറമെ, കൈയിലുള്ള പണംകൂടി ചേര്‍ത്ത് പണിയാവുന്ന മികച്ച മാതൃക തെരഞ്ഞെടുക്കാന്‍ ഗുണഭോക്താവിനെ ഇത് സഹായിക്കുന്നു. സ്ഥലത്തിനു ചേരുന്നതാണോ ഗുണഭോക്താവ് തെരഞ്ഞെടുക്കുന്ന പ്ളാനെന്നും പരിശോധിക്കും. പരിസ്ഥിതിക്ക് ഇണങ്ങുന്നതാണെന്നും ഉറപ്പാക്കും. മരങ്ങളുണ്ടെങ്കില്‍ അവ നിലനിര്‍ത്തിയാവും നിര്‍മാണം. സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കുള്ളതാണ് ഇ എം എസ് ഭവന പദ്ധതി. വീടിന്റെ പ്ളാനുകളെപ്പറ്റിയോ കെട്ടിട നിര്‍മാണ രീതികളെക്കുറിച്ചോ ഇവര്‍ക്ക് വേണ്ടത്ര അറിവുണ്ടാകില്ല. പദ്ധതി നടത്തിപ്പില്‍ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിലും ധാരണയുണ്ടാകണമെന്നില്ല. ഇതിനെല്ലാം പരിഹാരമായാണ് ഗുണഭോക്തൃ സംഗമം സംഘടിപ്പിക്കുന്നത്. വീട് നിര്‍മാണത്തെപ്പറ്റിയും നിര്‍മാണ സാമഗ്രികളെപ്പറ്റിയും ഈ സംഗമത്തില്‍ വിശദചര്‍ച്ച നടക്കുന്നു. വീടു നിര്‍മാണത്തെപ്പറ്റിയും ഈ പ്രവര്‍ത്തനങ്ങളുടെ സംഘാടനത്തെക്കുറിച്ചും അറിയുന്ന സാങ്കേതിക വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും സംഗമങ്ങളില്‍ പങ്കെടുക്കും. പാവപ്പെട്ടവന് വീടില്ലാത്തത് ഒരു സാമൂഹ്യപ്രശ്നമാണെന്നും അതിന് പരിഹാരം കാണന്നതില്‍ സമൂഹത്തിനാകെ പങ്കുണ്ടെന്നുമുള്ള സന്ദേശവും ഇ എം എസ് ഭവനപദ്ധതിക്കൊപ്പം പ്രചരിക്കുന്നു.

നാലരലക്ഷം വീട്; നാടിന് 4000 കോടി രൂപയുടെ വികസനം

തലചായ്ക്കാന്‍ സ്വന്തം കൂരയെന്ന നാലരലക്ഷം കുടുംബങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്ന ഇ എം എസ് ഭവനപദ്ധതി നാടിന് പുത്തന്‍ ഉണര്‍വാകുന്നു. ഈ പദ്ധതിയില്‍ ചെലവഴിക്കുന്ന നാലായിരം കോടി രൂപ സംസ്ഥാനത്തിന്റെ വികസനത്തില്‍ മറ്റൊരു മാതൃകയാകും. കേരളം നടപ്പാക്കിയ ഏറ്റവും വലിയ ക്ഷേമപദ്ധതിയായി ഇതു മാറുകയാണ്. ഒരു വീടിന് ശരാശരി 150 തൊഴില്‍ദിനം വേണ്ടിവരും. മൊത്തം അഞ്ചുകോടിയിലേറെ തൊഴില്‍ദിനമാണ് ഇതിലൂടെ സംസ്ഥാനത്ത് സൃഷ്ടിക്കുക. 1800 കോടി രൂപ കൂലിയിനത്തില്‍മാത്രം സമൂഹത്തില്‍ വ്യാപരിക്കും. സാമ്പത്തികമാന്ദ്യം മറികടക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഇത് കരുത്തുപകരും. തൊഴിലില്ലായ്മ വലിയ തോതില്‍ പരിഹരിക്കപ്പെടും. ഒപ്പം നിര്‍മാണമേഖലയ്ക്ക് ഊര്‍ജം ലഭിക്കും. നിര്‍മാണമേഖലയിലെ പ്രതിസന്ധി ഇതോടെ പരിഹരിക്കപ്പെടും.ഇഷ്ടികവ്യവസായം പുഷ്ടിപ്പെടും. ഹോളോബ്രിക്സ്, ഓട് വ്യവസായങ്ങളുടെയും കഷ്ടകാലം നീങ്ങും. മണലിന്റെ ആവശ്യം വര്‍ധിക്കും. ഇത് മുന്നില്‍ കണ്ട്, ഡാമുകളില്‍നിന്ന് വാരുന്ന മണല്‍ വിതരണത്തില്‍ പ്രഥമപരിഗണന ഇ എം എസ് പദ്ധതിക്കായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തുകടവുകളിലെ മണലും ഇ എം എസ് പദ്ധതിക്കായിരിക്കും പ്രധാനമായി ഉപയോഗിക്കുക. സിമന്റ്, കമ്പി എന്നിവയുടെയും വില്‍പ്പന അടുത്ത മാസങ്ങളില്‍ പൊടിപൊടിക്കും. വന്‍കിട സിമന്റ് കമ്പനികളോട് വിലപേശി പരമാവധി വിലക്കുറവ് ഉറപ്പാക്കുകയാണ് പഞ്ചായത്തുകള്‍.

നാലായിരം കോടി രൂപ സഹകരണബാങ്കുകളില്‍നിന്ന് പഞ്ചായത്തുകള്‍ക്ക് വായ്പയായി നല്‍കും. പത്തുവര്‍ഷമാണ് വായ്പക്കാലാവധി. അക്കാലയളവില്‍ പഞ്ചായത്തുകളുടെ പദ്ധതിവിഹിതത്തില്‍നിന്ന് തുക ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പിടിച്ചുനല്‍കും. പത്തുശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും. ജനങ്ങളുടെ വന്‍തോതിലുള്ള സഹായവും പദ്ധതിയിലേക്ക് പ്രവഹിക്കും. സംസ്ഥാനത്തെ 90 ശതമാനം പഞ്ചായത്തുകളുടെയും വായ്പ ഇതിനകം ബാങ്കുകള്‍ അംഗീകരിച്ചിട്ടുണ്ട്. ഒരുലക്ഷം ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡുവും നല്‍കി കഴിഞ്ഞു. മുഴുവന്‍ പഞ്ചായത്തിലും പദ്ധതിനടപ്പാക്കല്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. സ്വന്തമായി ഭൂമിയില്ലാത്ത 1.3 ലക്ഷം കുടുംബങ്ങള്‍ കേരളത്തിലുണ്ട്. അവര്‍ക്ക് ആദ്യം സ്ഥലം നല്‍കും. ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന ഗുണഭോക്താവിന് 45,000 രൂപയും പട്ടികജാതിക്കാര്‍ക്ക് 90,000 രൂപയും പട്ടികവര്‍ഗക്കാര്‍ക്ക് ഒരുലക്ഷം രൂപയുമാണ് സ്ഥലം വാങ്ങാന്‍ നല്‍കുക. പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ ആദ്യ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമായി കേരളം മാറും. ജനറല്‍ വിഭാഗക്കാര്‍ക്ക് 75,000 രൂപയും പട്ടികജാതിക്കാര്‍ക്ക് ഒരുലക്ഷവും പട്ടികവര്‍ഗക്കാര്‍ക്കും ആശ്രയ പദ്ധതിയില്‍പ്പെടുന്നവര്‍ക്കും 1.25 ലക്ഷം രൂപയുമാണ് ധനസഹായം ലഭിക്കുക. ഇതിനുപുറമെ, അനെര്‍ട്ട് പുകയില്ലാത്ത അടുപ്പും ശുചിത്വമിഷന്‍ കക്കൂസും പഞ്ചായത്തുകള്‍ കുടിവെള്ളവും വീടുകളില്‍ ഉറപ്പാക്കും. ശക്തമായ പിന്തുണാസംവിധാനമാണ് ഇ എം എസ് ഭവനപദ്ധതിയുടെ പ്രത്യേകത. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി ലക്ഷക്കണക്കിനാളുകള്‍ക്ക് ഇതിനകം പരിശീലനം നല്‍കി. ജനങ്ങളെയാകെ കോര്‍ത്തിണക്കുന്ന വന്‍ പ്രവര്‍ത്തനമായി ഈ പദ്ധതി മാറുകയാണ്.
(ആര്‍ സാംബന്‍)

ആദിവാസികള്‍ക്ക് സൌജന്യ തടി വിതരണം തുടങ്ങി

പാലക്കാട്: ആദിവാസികള്‍ക്ക് വീട്നിര്‍മിക്കാന്‍ തടി സൌജന്യമായി നല്‍കുന്ന സംസ്ഥാനസര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമായി. അഗളിയില്‍ പട്ടികജാതിക്ഷേമ മന്ത്രി എ കെ ബാലന് പാസ് നല്‍കി വനംമന്ത്രി ബിനോയ്വിശ്വം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കുള്ള തടിയുടെ പാസുകള്‍ മന്ത്രി എ കെ ബാലനില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്താ മണി, പ്രകാശ് തോമസ്, സുമതി സുബ്രഹ്മണ്യം എന്നിവര്‍ ഏറ്റുവാങ്ങി. സൌജന്യമായി തടി നല്‍കുന്നതിലൂടെ കാടിന്റെ മക്കളോടുള്ള എല്‍ഡിഎഫ്സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് പ്രകടമാകുന്നതെന്നും ആദിവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കുന്നത് കേരളമാണെന്നും മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. ആദിവാസികള്‍ക്ക് സൌജന്യതടിവിതരണം രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇ എം എസ് ഭവനപദ്ധതി, എം എന്‍ ലക്ഷംവീട് എന്നിവയിലുള്‍പ്പെട്ട പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പ്ളാവ്, ആഞ്ഞിലി, ഇരുവൂള്‍, മരുത്, ചടച്ചി എന്നീ ഇനങ്ങളില്‍പ്പെട്ട മരമാണ് സര്‍ക്കാരിന്റെ തടിഡിപ്പോകളിലൂടെ ലഭ്യമാക്കുക. ഇത് ആദിവാസികള്‍ക്കുതന്നെ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി അധ്യക്ഷനായി. എന്‍ രാജന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, അഡ്വ. കെ കെ മനോജ്, അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവീന്ദ്രദാസ് എന്നിവര്‍ സംസാരിച്ചു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ കെ ശശിധരന്‍ സ്വാഗതം പറഞ്ഞു.

Deshabhimani

2 comments:

  1. ഇ എം എസ് ഭവനപദ്ധതി നാടിന് നല്‍കുന്നത് വീടുനിര്‍മാണത്തിന്റെ പുതിയൊരു സംസ്കാരം. വീട് പൊങ്ങച്ചത്തിന്റെ അടയാളമായി കണ്ട് കടക്കെണിയിലാകുന്ന മലയാളിക്ക് ചെലവ് കുറഞ്ഞ വീട്ടിലേക്കുള്ള ഈ വിപ്ളവകരമായ മാറ്റം നല്ലപാഠം. ചെലവു കുറഞ്ഞ വീടിന്റെ 18 മാതൃകയാണ് ഭവനപദ്ധതിയില്‍ അവതരിപ്പിക്കുന്നത്. ഏറെ സുരക്ഷിതത്വവും കുറഞ്ഞ നിര്‍മാണച്ചെലവുമുള്ള ഈ മാതൃകകളാണ് സംസ്ഥാനമെങ്ങും സ്വീകരിക്കുന്നത്. ചെലവ് കുത്തനെ കുറയ്ക്കുന്ന പ്ളാനുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഗുണഭോക്താക്കളുടെ യോഗം വിളിച്ച് പരിചയപ്പെടുത്തുന്നതാണ് ആദ്യപടി. 269 മുതല്‍ 430 വരെ ചതുരശ്ര അടി വിസ്തൃതിയുള്ള പ്ളാനുകളാണ് പരിചയപ്പെടുത്തുന്നത്. സിഡി പ്രദര്‍ശിച്ച് ഇവയെക്കുറിച്ച് വിശദീകരിക്കും. ഗുണഭോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും കേള്‍ക്കും. പദ്ധതിപ്രകാരം കിട്ടുന്ന തുകയ്ക്കു പുറമെ, കൈയിലുള്ള പണംകൂടി ചേര്‍ത്ത് പണിയാവുന്ന മികച്ച മാതൃക തെരഞ്ഞെടുക്കാന്‍ ഗുണഭോക്താവിനെ ഇത് സഹായിക്കുന്നു.

    ReplyDelete
  2. വിജയിക്കട്ടെ, വിജയാശംസകൾ

    ReplyDelete