Friday, April 2, 2010

കേന്ദ്ര വിദ്യാഭ്യാസ നിയമം - മുള്ളും മലരും

വിദ്യാഭ്യാസം അവകാശമാകുമ്പോള്‍

സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടിലധികം പിന്നിട്ടതിനുശേഷമാണെങ്കിലും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമായത് ചരിത്രപ്രാധാന്യമേറിയ കാര്യമാണ്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ നിയമം ഇന്നലെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍വന്നു. ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ഈ നിയമത്തിലൂടെ ചെയ്യുന്നത്.

1948ലെ സാര്‍വദേശീയ മനുഷ്യാവകാശപ്രഖ്യാപനത്തില്‍ വിദ്യാഭ്യാസാവകാശം ആധികാരികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. നമ്മുടെ ഭരണഘടനാ അസംബ്ളിയുടെ ചര്‍ച്ചയിലും ഈ പ്രശ്നം ഗൌരവമായി ഉയര്‍ന്നിരുന്നു. 1993ല്‍ സുപ്രീംകോടതിയുടെ ഉണ്ണിക്കൃഷ്ണന്‍ കേസിലെ വിധിയിലാണ് സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ നടത്തിയത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം 14 വയസ്സുവരെയുള്ളവര്‍ക്ക് സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന അനുച്ഛേദം 45 മായി ചേര്‍ത്തുവയ്ക്കുന്ന വ്യാഖ്യാനമാണ് കോടതി നടത്തിയത്. ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഭാഗമാണ് വിദ്യാഭ്യാസാവകാശവുമെന്ന കോടതിവിധി പുതിയ ഭരണഘടനാഭേദഗതി കൊണ്ടുവരുന്നതിന് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി. അതിനെത്തുടര്‍ന്നാണ് 2002ല്‍ ഭരണഘടനയ്ക്ക് 86-ാം ഭേദഗതി കൊണ്ടുവന്ന് വിദ്യാഭ്യാസം മൌലികാവകാശമാക്കി മാറ്റുന്നത്. ഉണ്ണിക്കൃഷ്ണന്‍ കേസില്‍ സുപ്രീംകോടതി പതിനാലു വയസ്സുവരെയുള്ളവരുടെ കാര്യമാണ് പറഞ്ഞതെങ്കിലും ഭരണഘടനാഭേദഗതി വന്നപ്പോള്‍ അത് ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ളവരിലേക്ക് പരിമിതപ്പെട്ടു. ശിശുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ശാസ്ത്രീയമായി ലോകവ്യാപകമായി അംഗീകരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ ഭാഗം കാണാതെ പോയത്. ഇന്ത്യകൂടി കക്ഷിയായ 1990 ലെ ജ്യോമിതീയന്‍ സമ്മേളനത്തിന്റെ പ്രഖ്യാപനവും ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ഇപ്പോഴാണെങ്കില്‍ സ്കൂള്‍ സംവിധാനത്തിന്റെ പൊതുഘടനയും ആധികാരികമായി മാറിയിട്ടുണ്ട്. എല്‍കെജി മുതല്‍ പ്ളസ് ടു വരെയുള്ള കാലമാണ് സ്കൂള്‍ സംവിധാനമായി കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് പതിനെട്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന അഭിപ്രായം പാര്‍ലമെന്റില്‍ ഉയര്‍ന്നെങ്കിലും അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

അതുപോലെതന്നെയാണ് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലും ഉണ്ടായത്. യുനെസ്കോ പ്രഖ്യാപനത്തിലും ഗുണമേന്മയുള്ള വിദ്യാഭ്യാസം പൌരന്റെ അവകാശമാണെന്ന് അടിവരയിട്ടു പറയുന്നുണ്ട്. കേരളത്തില്‍ സംസ്ഥാനം അംഗീകരിച്ചിരിക്കുന്നത് ഈ മുദ്രാവാക്യമാണ്. സൌജന്യമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഉത്തരവാദിത്തമുണ്ടെന്നാണ് നിയമം പറയുന്നത്. എന്നാല്‍, അതിന് അനുസൃതമായി പണം വകയിരുത്താന്‍ ഇത്തവണത്തെ ബജറ്റിലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓട്ടിസംപോലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ നിയമം നിശബ്ദമാണെന്ന വിമര്‍ശവും അങ്ങേയറ്റം പ്രസക്തമാണ്.

കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന ഭൌതിക സാഹചര്യം പ്രധാനപ്രശ്നമാണ്. 77 ശതമാനം ജനങ്ങളും പ്രതിദിനം ഇരുപതു രൂപയില്‍ താഴെമാത്രം ഉപഭോഗമുള്ള രാജ്യമാണ് നമ്മുടേത്. മൊത്തം വിദ്യാഭ്യാസച്ചെലവിന്റെ നല്ലൊരു പങ്കും വരുന്നത് ഫീസിതര ചെലവുകള്‍ക്കാണ്. ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന മൊത്തം തുകയുടെ 47 ശതമാനത്തിലധികമാണ് കുടുംബങ്ങള്‍ മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത്. ട്യൂഷന്‍ ഫീസ് ഒഴികെയുള്ള മറ്റു ഫീസുകള്‍, പുസ്തകം, യൂണിഫോം ഇവയുടെ ചെലവ്, യാത്രക്കൂലി, സ്പോര്‍ട്സ്, പഠനയാത്രാച്ചെലവുകള്‍ എന്നിങ്ങനെ വരുന്ന വിദ്യാഭ്യാസത്തിന്റെ സ്വകാര്യചെലവുകളുടെ കാര്യത്തില്‍ നിയമം നിശബ്ദമാണ്. വീട്ടിലെ ദാരിദ്ര്യം മൂലം സ്കൂളിലേക്ക് അയക്കേണ്ട കുട്ടികളെ പലയിടങ്ങളിലും പണിക്ക് അയക്കേണ്ട ഗതികേടുള്ള രക്ഷാകര്‍ത്താക്കളുടെ കാര്യവും പ്രസക്തം. ഇത്തരം പരിമിതികള്‍ നിലവിലുണ്ടെങ്കിലും പുതിയ നിയമം മാറ്റങ്ങള്‍ക്ക് തിരികൊളുത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്
(ദേശാഭിമാനി മുഖപ്രസംഗം)

കേന്ദ്ര വിദ്യാഭ്യാസ നിയമം: കേരളം കടുത്ത ആശങ്കയില്‍

കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍വന്നപ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ആശങ്കയും ആശയക്കുഴപ്പവും. രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ അധികൃതരും ഒന്നുപോലെ വേവലാതിയിലാണ്. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയ്ക്കും വിദ്യാഭ്യാസ മേഖലയില്‍ അരക്ഷിതാവസ്ഥയ്ക്കും വഴിതെളിക്കുന്നതാണ് കേന്ദ്രനിയമം. കുട്ടികള്‍ സ്കൂളില്‍ പോകാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ മുന്നില്‍ക്കണ്ട് തയ്യാറാക്കിയ നിയമത്തിലെ ദോഷകരമായ വ്യവസ്ഥകള്‍ എങ്ങനെ മറികടക്കാനാകുമെന്ന് കേരളം ആലോചന തുടങ്ങി. കേന്ദ്രനിയമം ദോഷകരമല്ലാത്ത രീതിയില്‍ കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ജയിംസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം എ ബേബി 'ദേശാഭിമാനി'യോട് പറഞ്ഞു. അണ്‍ എയ്ഡഡ് മേഖലയില്‍ ആര്‍ക്കും സ്കൂളുകള്‍ ആരംഭിക്കാമെന്നും അണ്‍ എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന 25 ശതമാനം ദരിദ്രരായ കുട്ടികളുടെ ഫീസ് സര്‍ക്കാര്‍ വഹിക്കണമെന്നുമുള്ള കേന്ദ്രനിയമം കേരളത്തില്‍ നടപ്പാക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. പൊതു വിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ അണ്‍എയ്ഡഡ് സ്കൂളുകളിലേക്ക് പോകാന്‍ ഇത് വഴിയൊരുക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെ തകര്‍ച്ചയ്ക്ക് ഈ വ്യവസ്ഥ കാരണമാകും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളിലെ കൊഴിഞ്ഞുപോക്ക് പണിയില്ലാത്ത അധ്യാപകരെ സൃഷ്ടിക്കും. സംരക്ഷിത അധ്യാപകരുടെ പ്രശ്നം ഇപ്പോള്‍ തന്നെ രൂക്ഷമാണ്. പുതിയ സംവിധാനം നിയന്ത്രണാതീതമായ സ്ഥിതിവിശേഷം സൃഷ്ടിച്ചേക്കും.

ഒന്നാം ക്ളാസ് പ്രവേശനത്തിന് ആറ് വയസ്സ് പൂര്‍ത്തിയാക്കണമെന്നുള്ള വ്യവസ്ഥയില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. അഞ്ചാം ക്ളാസ് എല്‍പിയുടെയും എട്ടാം ക്ളാസ് യുപിയുടെയും ഭാഗമാക്കണമെന്ന വ്യവസ്ഥ കടുത്ത ആശയക്കുഴപ്പമുണ്ടാക്കുന്നു. ഈ വ്യവസ്ഥ സ്കൂള്‍ നടത്തിപ്പിനെയും അധ്യാപകരുടെ ഭാവിയെയും ബാധിക്കും. ഇതെല്ലാം മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ കേരളം തയ്യാറാക്കിയാലും കേന്ദ്രാനുമതി കിട്ടുമോയെന്ന അനിശ്ചിതത്വവുമുണ്ട്.

ആറിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണമെന്നാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിവരെ വിദ്യാഭ്യാസം സാര്‍വത്രികവും സൌജന്യവുമാക്കിയ കേരളത്തെ സംബന്ധിച്ച് ഒന്നാം തരം മുതല്‍ എലിമെന്ററിവരെയുള്ള വിദ്യാഭ്യാസം സൌജന്യമാക്കുന്നുവെന്ന കേന്ദ്രപ്രഖ്യാപനത്തില്‍ പുതുമയില്ല. ഈ നിയമം സെക്കന്‍ഡറി-ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി കാണുന്നില്ല. കേന്ദ്രനിയമത്തിന്റെ പ്രധാന ലക്ഷ്യം നേരത്തെതന്നെ കൈവരിച്ച കേരളത്തിന് അര്‍ഹമായ ഫണ്ട് കിട്ടാനും ഇടയില്ല. വിദ്യാഭ്യാസ പുരോഗതിക്ക് സംസ്ഥാനം പണ്ടുതന്നെ പണം മുടക്കിയിട്ടുണ്ട്. ആ പണം മുന്‍കാല പ്രാബല്യത്തോടെ കിട്ടണമെന്ന് മന്ത്രി ബേബി ആവശ്യപ്പെട്ടു. അതിനാല്‍ നിയമം നടപ്പാക്കാന്‍ മുഴുവന്‍ തുകയും കേന്ദ്രം തരണമെന്നാണ് കേരളത്തിന്റെ നിലപാട്. മൂന്നുമുതല്‍ ആറു വയസ്സുവരെ നീളുന്ന ശൈശവകാല പരിരക്ഷയും വിദ്യാഭ്യാസവും കേന്ദ്രനിയമത്തിന്റെ പരിധിയില്‍ പെടുന്നില്ലെന്ന പോരായ്മയുമുണ്ട്.
(ആര്‍ രഞ്ജിത്)

വിദ്യാഭ്യാസം അവകാശമായി; പ്രതിസന്ധികളേറെ

ആറുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശനിയമം നിലവില്‍ വന്നു. പലവിധ കാരണങ്ങളാല്‍ സ്കൂളില്‍ പോകാന്‍ കഴിയാത്ത 6-14 പ്രായപരിധിയിലുള്ള ഒരു കോടിയോളം കുട്ടികളെ സ്കൂളുകളിലെത്തിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന് നിയമം വഴിയൊരുക്കുമെന്ന് കേന്ദ്രം അവകാശപ്പെടുന്നുണ്ടെങ്കിലും ആറു വയസ്സുവരെയുള്ള കുട്ടികളും 14ന് ശേഷം 18 വയസ്സുവരെയുള്ളവരും നിയമത്തിനു പുറത്താണ്. നിയമം നടപ്പാക്കാന്‍ വേണ്ട ചെലവിന്റെ 25 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന ചട്ടം കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിലാക്കും. സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധനയില്‍ പറഞ്ഞെങ്കിലും ബജറ്റ് യാഥാര്‍ഥ്യം മറിച്ചാണ്.

പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് 1.76 ലക്ഷം കോടി രൂപയാണ് നിയമം നടപ്പാക്കുന്നതിന് ചെലവുപ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 34,600 കോടി വേണം. ബജറ്റില്‍ നീക്കിവച്ചതാകട്ടെ 22,000 കോടിയും. ശേഷിക്കുന്ന 12,600 കോടിയുടെ കാര്യം കേന്ദ്രം മിണ്ടുന്നില്ല. അഎയ്ഡഡ് സ്കൂളുകളെയും സ്വകാര്യ സ്കൂളുകളെയും നിയമം നടപ്പാക്കുന്നതിന്റെ ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കി. അണ്‍എയ്ഡഡ് സ്കൂളുകളും ന്യൂനപക്ഷ പദവിയുള്ള സ്കൂളുകളും 25 ശതമാനം സീറ്റ് സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കുട്ടികള്‍ക്കായി നീക്കിവയ്ക്കണമെന്ന് നിയമത്തില്‍ പറയുന്നെങ്കിലും ഇതിന്റെ ചെലവ് സംസ്ഥാനം വഹിക്കണം. അണ്‍എയ്ഡഡ് സ്കൂളിലെ ഫീസ് എത്രയാണോ അതിന് അനുസൃതമായ തുകയായിരിക്കും സബ്സിഡിയായി സംസ്ഥാനങ്ങള്‍ നല്‍കേണ്ടത്. സാമ്പത്തിക കാരണങ്ങളാല്‍ ഏതെങ്കിലും കുട്ടിയുടെ പഠനം തടസ്സപ്പെട്ടാല്‍ പണം നല്‍കി സഹായിക്കേണ്ടതും സംസ്ഥാനത്തിനായിരിക്കും. എന്തെങ്കിലും രേഖയില്ലെന്നു പറഞ്ഞോ, അഡ്മിഷന്‍ പൂര്‍ത്തിയായി എന്ന് പറഞ്ഞോ പ്രവേശനം നിരാകരിക്കുന്നത് തടയാന്‍ വ്യവസ്ഥയുണ്ട്. പ്രവേശന പരീക്ഷയും വിലക്കി.

വൈകല്യമുള്ള കുട്ടികള്‍ക്കും മുഖ്യധാരാ സ്കൂളുകളില്‍ പഠിക്കാന്‍ അവസരമൊരുക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള 25 ശതമാനം ക്വോട്ട ഒഴിഞ്ഞുകിടക്കാന്‍ പാടില്ല. മൂന്നുവര്‍ഷത്തിനകം മാനദണ്ഡങ്ങള്‍ പാലിക്കാനാകാത്ത സ്കൂളുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നിയമം വ്യക്തമാക്കുന്നു. എല്ലാ സ്വകാര്യ സ്കൂളുകളും അംഗീകാരം നേടിയിരിക്കണം. അതല്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കും. നിയമവിരുദ്ധമായി പ്രവര്‍ത്തനം തുടര്‍ന്നാല്‍ ഓരോ ദിവസവും 10,000 രൂപ എന്ന കണക്കില്‍ പിഴ ഈടാക്കും. അധ്യാപകമാനദണ്ഡങ്ങളും എല്ലാ സ്കൂളുകളും പാലിക്കണം. അഞ്ചുവര്‍ഷമാണ് ഇതിന് സമയപരിധി. കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ദേശീയ കമീഷനാണ് നിയമത്തിന്റെ നടപ്പാക്കല്‍ നിരീക്ഷിക്കാനുള്ള ഉത്തരവാദിത്തം നല്‍കിയിരിക്കുന്നത്. ഇതിനായി കമീഷനില്‍ പ്രത്യേക ഡിവിഷന്‍ തുടങ്ങും. മുപ്പത് കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ വീതം വേണമെന്ന് നിയമത്തില്‍ ചട്ടമുണ്ട്. ഇത് കണക്കാക്കിയാല്‍ രാജ്യത്ത് നിലവില്‍ അഞ്ചുലക്ഷം അധ്യാപകരുടെ കുറവു വരും. അധ്യാപകപരിശീലനം നേടിയിട്ടില്ലാത്ത മൂന്നുലക്ഷത്തോളം അധ്യാപകരുണ്ടെന്ന യാഥാര്‍ഥ്യവും നിയമത്തിനു മുന്നില്‍ തടസ്സമായി തുടരും.
(എം പ്രശാന്ത്)

വിദ്യാഭ്യാസ അവകാശം: കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ഥത കാട്ടണം

വിദ്യാഭ്യാസ അവകാശനിയമം ശരിയായ അര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ഥത കാട്ടണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. ബില്ലില്‍ യുപിഎ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തത് പ്രതീക്ഷകള്‍ പൂര്‍ണമായും നിറവേറ്റുന്നതിന് തടസ്സമാകുമെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടി. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഇതിന് ആത്മാര്‍ഥവും ശക്തവുമായ നടപടികളും വേണം.

മാനവവിഭവശേഷി മന്ത്രാലയത്തിന്റെതന്നെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 34,600 കോടി രൂപ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാന്‍ ആവശ്യമുണ്ട്. എന്നാല്‍, കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത് 22,000 കോടി രൂപ മാത്രമാണ്. വിദ്യാഭ്യാസ അവകാശം പ്രാവര്‍ത്തികമാക്കാനുള്ള മുഴുവന്‍ ചെലവും വഹിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ആറുവയസ്സുവരെയുള്ളതും 14 മുതല്‍ 18 വയസ്സുവരെയുള്ളതുമായ കുട്ടികളെക്കൂടി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. മതിയായ സ്കൂളുകള്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ആരംഭിക്കാനും അധ്യാപക-വിദ്യാര്‍ഥി അനുപാതം ശരിയായി പരിപാലിക്കാനും നടപടിയെടുക്കണം. ഉച്ചഭക്ഷണം എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കണം. രക്ഷാകര്‍ത്താക്കളും പ്രദേശവാസികളുമടങ്ങുന്ന സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ സാമൂഹ്യനിരീക്ഷണ സംവിധാനം ഓരോ സ്കൂളിലും നടപ്പാക്കണമെന്നും എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസനിയമം: ദേശീയ പങ്കാളിത്തം വേണം- പ്രധാനമന്ത്രി

വിദ്യാഭ്യാസം സാര്‍വത്രികമാക്കാനുള്ള ശ്രമം യാഥാര്‍ഥ്യമാക്കാന്‍ ദേശീയ പങ്കാളിത്തം ആവശ്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. പൊതു ദേശീയ ഉദ്യമമെന്ന നിലയില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തദ്ദേശസ്ഥാപനങ്ങളും യോജിച്ചുപ്രവര്‍ത്തിച്ചാലേ വിദ്യാഭ്യാസ അവകാശം യാഥാര്‍ഥ്യമാകൂ എന്ന് രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഈ ശ്രമത്തില്‍ രാജ്യത്തെ എല്ലാ അധ്യാപകരും പങ്കാളിയാകണം. അധ്യാപകരുടെ തൊഴില്‍സാഹചര്യം മെച്ചപ്പെടുത്തേണ്ടത് എല്ലാവരുടെയും കടമയാണ്. നിയമപ്രകാരം സ്കൂള്‍ മേല്‍നോട്ടത്തിന്റെ കടമകൂടി നല്‍കിയിട്ടുള്ളതിനാല്‍ മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ട്. നിയമം നടപ്പാക്കുമ്പോള്‍ പെണ്‍കുട്ടികള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന്റെ സ്പര്‍ശമുണ്ടാകട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. മെച്ചപ്പെട്ട ഭാവിയെക്കുറിച്ച് സ്വപ്നം കാണാന്‍ ഓരോ ഇന്ത്യാക്കാരനും കഴിയണം. സ്വപ്നം യാഥാര്‍ഥ്യമാക്കാനും സാധിക്കണം- പ്രധാനമന്ത്രി പറഞ്ഞു.

ദേശാഭിമാനിയില്‍ നിന്ന്

ഈ വിഷയത്തിലെ പ്രസക്തമായ പോസ്റ്റുകള്‍

Charter of Demands of SFI

വിദ്യാഭ്യാസ അവകാശനിയമവും കേരളവും

അക്ഷരവ്യവസായം 'അവകാശ'മാകുന്നു!

8 comments:

  1. സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടിലധികം പിന്നിട്ടതിനുശേഷമാണെങ്കിലും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമായത് ചരിത്രപ്രാധാന്യമേറിയ കാര്യമാണ്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ നിയമം ഇന്നലെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍വന്നു. ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ഈ നിയമത്തിലൂടെ ചെയ്യുന്നത്.

    ReplyDelete
  2. ഇടതുപക്ഷത്തെക്കുറിച്ചുള്ള മനോജിന്റെ ആരോപണം അസ്ഥാനത്താണെന്നു പറയട്ടെ. ഈ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സി.പി.എമ്മും എസ്.എഫ്.ഐയുമൊക്കെ ഇടപെടുകയും ബദലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇത് 2006 ലെ ഒരു ലിങ്ക്. പീപ്പിള്‍സ് ഡെമോക്രസി സെര്‍ച്ച് ചെയ്താല്‍ വിവിധ ഘട്ടങ്ങളില്‍ സി.പി.എമ്മും ഇടതുപക്ഷവും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മനസ്സിലാകും. 2004ല്‍ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖ ഇവിടെ. ഈ ബില്ലിന്റെ കാര്യത്തില്‍ മാത്രമല്ല വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസപരിഷ്കാരത്തെയും കുറിച്ചും സി.പി.എമ്മിന്റെ നിലപാടുകള്‍ യഥാസമയത്തും, ദീര്‍ഘദൃഷ്ടിയോടെയും വ്യക്തമാക്കിയിട്ടുള്ളതാണ്. മറ്റു വിഷയങ്ങളിലെ നിലപാടുകളും അങ്ങിനെ തന്നെ.

    ReplyDelete
  3. മൂന്നു കിലോമീറ്റർ ചുറ്റളവിൽ സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഉണ്ടെങ്കിൽ അതേ ചുറ്റളവിലുള്ള സ്വകാര്യസ്കൂളുകളിലെ 25% കുട്ടികൾക്ക് വേണ്ടി സംസ്ഥാന സർക്കാരിനു ബാധ്യത ഉണ്ടാകില്ല എന്നൊരു ചെറിയ നിർദ്ദേശം വച്ചു കൂടേ. കിലോമീറ്ററുകളോളം സർക്കാർ / എയ്ഡഡ് / സ്വകാര്യസ്കൂളുകൾ ഇല്ലാത്ത വടക്കേ ഇൻഡ്യൻ ഗ്രാമങ്ങളെ മാത്രം മനസ്സിൽ കണ്ടു കൊണ്ടുണ്ടാക്കിയ നിയമമല്ലേ ഇത്. ഇൻഡ്യയിലെ ഭൂരിഭാഗം ഗ്രാമങ്ങളും ഇങ്ങനെയുള്ളതായതുകൊണ്ട് ഈ നിയമത്തിനെ അടച്ചങ്ങ് എതിർക്കുന്നതും ശരിയല്ല. എന്നാൽ കേരളത്തിൽ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ടാകും. തൊഴിലുറപ്പ്/ആശ്രയ എന്നി പദ്ധതികളെ അരമനസ്സോടെ ആദ്യം അഭിമുഖീകരിച്ചതു പോലെയാകാതിരുന്നാൽ കൊള്ളാമായിരുന്നു.

    ReplyDelete
  4. മിക്ക കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും കാര്യം ഇങ്ങിനെ തന്നെ. ആശ്രയയുടെ കാര്യത്തിലും ഇത് തന്നെയാണ് സത്യം. തൊഴിലുറപ്പ് പദ്ധതിയാണെങ്കിലും ഈ പ്രശ്നം ഉണ്ട്.കുറഞ്ഞ കൂലിയുടെയും മറ്റും കാര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. അരമനസ്സ് എന്നതൊക്കെ അങ്കിളിന്റെ പക്ഷപാതം മാത്രം. നൂറു തവണ ആവര്‍ത്തിച്ചാല്‍ സത്യമാകും എന്ന വിശ്വാസത്തില്‍ പലരും ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. സത്യം മറ്റൊന്നാണെന്നു മാത്രം. തൊഴിലുറപ്പ്: കേരളമാതൃക ഇനി രാജ്യത്തെങ്ങും എന്ന പോസ്റ്റ് വായിക്കുക. നഗരങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കണം എന്ന ഇടത് ആവശ്യം യു.പി.എ തള്ളിക്കളഞ്ഞിരുന്നു. കേരളമാകട്ടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പട്ടണങ്ങളിലേക്കു കൂടി ഈ പദ്ധതി വ്യാപിപ്പിച്ചു. കൂലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പുതുതായി ഫണ്ട് വിലയിരുത്തിയിട്ടുമുണ്ട്.

    ReplyDelete
  5. മറുപടിയില്‍ ഇട്ട ലിങ്കില്‍ തന്നെ നോക്കുക ബി.ജെ.പി.യുടെ കാലത്ത് തുടങ്ങി വെച്ചതാണ് ഇത് അതായത് 2000ത്തിലെ അംബാനി-ബിര്‍ള റിപ്പോര്‍ട്ടിന്റെ തുടര്‍ച്ച. ഇനി വരുവാനിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യ വല്‍ക്കരണമാണ്. പക്ഷേ കേരളത്തില്‍ എത്ര പേര്‍ക്ക് ഇത് ഒക്കെ അറിയാം? ജനങ്ങളില്‍ എത്തിക്കുക എന്നതാണ് പ്രധാനം. കേരള ഗവണ്മെന്റ് ഇപ്പോള്‍ നടപ്പിലാക്കിയ നല്ല കാര്യങ്ങളൊന്നും തന്നെ ജനങ്ങള്‍ പറയില്ല, അവര്‍ക്ക് അറിയില്ല. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു? എന്ത് കൊണ്ട് ജനങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ എത്തിച്ചേരാതിരിക്കുന്നു? അത് എങ്ങിനെ പരിഹരിക്കാം?

    ReplyDelete
  6. താങ്കള്‍ പറഞ്ഞത് ഇതായിരുന്നു.

    ഓഗസ്റ്റ് 27 2009ല്‍ പുറത്ത് വിട്ട ഈ നിയമത്തെ പറ്റി ചര്‍ച്ച നടക്കുന്നത് ഏപ്രില്‍ 2010ല്‍!! എന്നത്തെയും പോലെ താമസിച്ച് ഇടത് പക്ഷം അഭിപ്രായം പറയുന്നു.

    താമസിച്ചല്ല ഇടതുപക്ഷം അഭിപ്രായം പറഞ്ഞത് എന്നും മറ്റെല്ലാ കാര്യത്തിലും കൃത്യമായി അഭിപ്രായം പറയുന്നുണ്ട് എന്നുമായിരുന്നു വിയോജനക്കുറിപ്പ്. ഈ ബില്ലിന്റെ തുടക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആണെന്ന കാര്യത്തിലല്ലായിരുന്നു വിയോജനം.

    കാര്യങ്ങള്‍ ജനങ്ങളില്‍ എത്താത്തതിന്റെ കാരണം അറിയുവാന്‍ കാലകാലങ്ങളില്‍ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളുടെ പൊതുസ്വഭാവം പരിശോധിച്ചാല്‍ മതി. അതങ്ങിനെയേ വരൂ എന്നതും ഉറപ്പുള്ള കാര്യമാണ്. ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ മെച്ചപ്പെട്ട ഇടപെടല്‍ തന്നെയായിരിക്കും ഇതിനൊരു പരിഹാരം. അവര്‍ക്ക് സ്വാധീനമുള്ള പത്രങ്ങളും ചാനലുകളും കൂടിയേ തീരൂ എന്ന് പറയാം. ബ്ലോഗുകള്‍ക്കും ഇക്കാര്യത്തില്‍ കുറേയൊക്കെ ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നു.

    ReplyDelete
  7. Thiruvananthapuram =

    Neyyatinkara.PERUMPAZHUTHOOR Pin Code is 695126. PERUMPAZHUTHOOR is located in NA THIRUVANANTHAPURAM, KERALA,

    India.http://www.indiapost.gov.in .NA Post Office is a Sub Post Office, which comes under the Head Post Office Neyyattinkara H.O.Sandhwanam media News Media website Kerala Newspaper- . -News Media website.Facebook.

    ://janayugomonline.com/http://www.niamasb ha.org/http://ha.org/http://www.livelaw.in/https://ma layala.m.india today.in/PARLIAMENT OF INDIA डीली SANTHWANAMCHANNELSUNIL. ADDRESS: Tax

    Tower, Killippalam, Karamana

    Thiruvananthapuram.6910012

    002Mailtvmac1splcir@keralataxes.gov.in Ph2785052 Fax: -Address: Sujith

    BhavanKadavancode Colony Perumpazhuthoor-

    Thiruvananthapuram District

    Email: n56789011-gmail.com

    www.youtube.com/sunilin.b7589 UDYAM-KL-12-

    0046333 GST IN:N.BManaging Director Mob: 6238217504 0471-2463799

    ReplyDelete
  8. Thiruvananthapuram =

    Neyyatinkara.PERUMPAZHUTHOOR Pin Code is 695126. PERUMPAZHUTHOOR is located in NA THIRUVANANTHAPURAM, KERALA,

    India.http://www.indiapost.gov.in .NA Post Office is

    a Sub Post Office, which comes under the Head Post Office Neyyattinkara H.O.Sandhwanam media

    News Media website Kerala Newspaper- . -News Media website.Facebook.Santhvanam News Sector

    (Janashakti)

    .mangalam120046333https.blogspot.com

    ://janayugomonline.com/http://www.niamasb ha.org/http://ha.org/http://www.livelaw.in/https://ma

    layala.m.india today.in/PARLIAMENT OF INDIA डीली

    SANTHWANAMCHANNELSUNIL. ADDRESS: Tax Tower, Killippalam, Karamana

    Thiruvananthapuram.6910012

    002Mailtvmac1splcir@keralataxes.gov.in Ph2785052 Fax: -Address:Sujith

    -

    BhavanKadavancode Colony Perumpazhuthoor

    Thiruvananthapuram District

    Email: n56789011-gmail.com

    www.youtube.com/sunilin.b7589 UDYAM-KL-12- 0046333 GST IN:N.BManaging Director Mob:

    6238217504 0471-2463799.

    ReplyDelete