Friday, April 23, 2010

സിബിഐ വാദം വളച്ചൊടിച്ച് വീണ്ടും മാധ്യമങ്ങള്‍

ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട് അനധികൃത സാമ്പത്തിക ഇടപാട് നടന്നതിന് തെളിവില്ലെന്ന് പ്രത്യേക കോടതിയില്‍ സിബിഐ ആവര്‍ത്തിച്ചത് ഒളിച്ചുവയ്ക്കാന്‍ ക്ളീന്‍ചിറ്റ് വാദവുമായി മാധ്യമങ്ങള്‍. നന്ദകുമാര്‍ സിബിഐയുടെ 'സൂപ്പര്‍വൈസര്‍' ആകാന്‍ ശ്രമിക്കുകയാണെന്നും അഴിമതിനിരോധനനിയമത്തിലെ ഏഴാംവകുപ്പ് പ്രകാരമുള്ള അഴിമതി നടന്നതിന് തെളിവില്ലെന്നാണ് കോടതിയില്‍ വ്യക്തമാക്കിയതെന്നും സിബിഐ ആവര്‍ത്തിച്ചു. കേട്ടുകേള്‍വിയുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷിക്കാനാകില്ലെന്നും സിബിഐ വ്യക്തമാക്കി. എന്നാല്‍, മനോരമയും മാതൃഭൂമിയും അടക്കമുള്ള മിക്ക മാധ്യമങ്ങളും ഇത് മറച്ചുവച്ചു. ഇഷ്ടംപോലെ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെടാന്‍ നന്ദകുമാറിന് അവകാശമില്ലെന്ന സിബിഐ വാദവും ഈ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല. തങ്ങള്‍ ആര്‍ക്കും 'ക്ളീന്‍ ചിറ്റ്' നല്‍കിയിട്ടില്ലെന്നും അക്കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നുമാണ് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. മാധ്യമങ്ങള്‍ ഈ ക്ളീന്‍ചിറ്റില്‍ പിടിച്ചുതൂങ്ങി സ്വയം ആശ്വസിക്കാനും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിച്ചത്.

തങ്ങള്‍ക്ക് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നു പറഞ്ഞ സിബിഐ നന്ദകുമാര്‍ ഉള്‍പ്പെടെ പലരും നല്‍കിയ വിവരങ്ങള്‍ വെറും കേട്ടറിവും തെറ്റുമാണെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും പ്രതിസ്ഥാനത്തുനിര്‍ത്താന്‍ സിബിഐക്കു കഴിയില്ല. ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നത് നന്ദകുമാറിന്റെ തോന്നല്‍ മാത്രമാണെന്നും എന്തെല്ലാം തെളിവുകളുണ്ടോ അതെല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും സിബിഐ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു. പത്രങ്ങളും ചാനലുകളും സുപ്രധാനമായ ഈ കാര്യങ്ങള്‍ മറച്ചുപിടിക്കുകയാണ് ചെയ്തത്. മാതൃഭൂമിയാകട്ടെ സിബിഐക്ക് നിയമോപദേശവും നല്‍കി. നോട്ട് മാര്‍ക്കു ചെയ്തു നല്‍കി കൈക്കൂലി പിടിക്കുന്നതുപോലെയല്ല, ലാവ്ലിന്‍ കേസന്വേഷണമെന്ന് മനോവിഭ്രാന്തിയില്‍ മാതൃഭൂമി പറയുന്നു. ക്ളീന്‍ചിറ്റ് നല്‍കേണ്ടത് കോടതിയാണെന്നാണ് സിബിഐ പറയുന്നത്. സാമ്പത്തികമായ അഴിമതിയോ കോഴപ്പണം കൈമാറ്റമോ നടന്നതിന് ഒരു തെളിവുമില്ലെന്ന് സിബിഐ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചത് ലാവ്ലിന്‍ ഉപജാപകസംഘത്തിനൊപ്പം മാധ്യമങ്ങളെയും വല്ലാതെ വിഷമിപ്പിച്ചിരുന്നു. അത് മറക്കാനാണ് ആര്‍ക്കും ക്ളീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന വാദത്തില്‍ പിടിച്ചുതൂങ്ങിയത്. മാധ്യമങ്ങള്‍ തങ്ങളുടെ നെറികേടിന് ബുധനാഴ്ചത്തെ കോടതിനടപടിയും ഉപകരണമാക്കി. സാമ്പത്തിക ഇടപാട് നടന്നതിന് ഒരു തെളിവുമില്ലെന്ന സിബിഐയുടെ സത്യവാങ്മൂലത്തിനും ഇതേഗതിയായിരുന്നു.

അശ്ളീല വാരികക്കാരന്റെ കത്ത് 'ദൃക്സാക്ഷി' മൊഴിയായി

ലാവ്ലിന്‍ കേസില്‍ ദുരൂഹ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെട്ട 'ദൃക്സാക്ഷി'യുടെ മൊഴി ക്രൈം വാരിക നടത്തിപ്പുകാരന്‍ ടി പി നന്ദകുമാര്‍ 2009 ആഗസ്ത് നാലിനും സെപ്തംബര്‍ അഞ്ചിനും ചെന്നൈയിലെ സിബിഐ എസ്പിക്ക് അയച്ച കത്തിലെ അതേ ആരോപണങ്ങള്‍. അതിനുമുമ്പ് ജൂണ്‍ 11നു പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തങ്ങള്‍ ഉദ്ദേശിച്ച വഴിക്കല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്നു കണ്ടാണ് നീതിപീഠങ്ങള്‍ തള്ളിയ പഴകിയ ആരോപണങ്ങളുമായി അശ്ളീലവാരികക്കാരനെ രംഗത്തിറക്കിയത്. ഇയാളുടെ ജല്‍പ്പനങ്ങള്‍ ഇപ്പോള്‍ 'ദൃക്സാക്ഷി'മൊഴിയായി അവതരിച്ചു. കണ്ണൂരിലടക്കം വിവിധ സ്ഥലങ്ങളില്‍വച്ച് പിണറായിക്ക് ദിലീപ് രാഹുലന്‍ പണം കൈമാറിയെന്നാണ് ക്രൈംകാരന്റെ ആരോപണം. അത് നേരിട്ടു കണ്ടെന്നു പറഞ്ഞ് ദീപക് കുമാര്‍ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം സ്വമേധയാ സിബിഐ ഓഫീസിലേക്ക് ചെല്ലുകയാണ്. ടെക്നിക്കാലിയയില്‍ ദിലീപ് രാഹുലനും താനും ഒന്നിച്ചു ജോലിചെയ്തെന്നാണ് തിരുവനന്തപുരം സ്വദേശിയെന്നു മനോരമ പറയുന്ന ദീപക് കുമാറിന്റെ വെളിപ്പെടുത്തല്‍. പിന്നീട് ദിലീപ് രാഹുലനുമായി തെറ്റിപ്പിരിഞ്ഞെന്നും പൊടുന്നനെ അവതരിച്ച ദൃക്സാക്ഷി പറയുന്നു. ഇയാളെ മനോരമയും മംഗളവും മാതൃഭൂമിയുമൊക്കെ കാര്യമായി ആഘോഷിച്ചു. എന്നാല്‍, ലാവ്ലിന്‍ കമ്പനിയുടെ ഏഷ്യാ പസഫിക് ഓപ്പറേഷന്‍സ് ചുമതലക്കാരനായിരുന്ന ദിലീപ് രാഹുലന്‍ ലാവ്ലിന്‍ നിയോഗിച്ച കസ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ടെക്നിക്കാലിയയിലെ ജീവനക്കാരനാണെന്ന് ദൃക്സാക്ഷി മൊഴിഞ്ഞതിലെ വൈരുധ്യം മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. നാസര്‍ ലാവ്ലിന്‍ കമ്പനിയുടെ ഇടനിലക്കാരനെന്നാണ് സിബിഐ പറയുന്നത്. പക്ഷേ, ദൃക്സാക്ഷിമൊഴിയില്‍ ഇയാളും ടെക്നിക്കാലിയ ജീവനക്കാരന്‍. ദിലീപ് രാഹുലന്‍ ലാവ്ലിന്‍ കോഴപ്പണം കൊണ്ട് ഉണ്ടാക്കിയ സ്ഥാപനമാണ് ദുബായിലെ പസഫിക് കണ്‍ട്രോള്‍സ് എന്നാണ് ദൃക്സാക്ഷിയുടെ മറ്റൊരു വെളിപ്പെടുത്തല്‍. കോഴ വിതരണം ചെയ്യുന്ന ആള്‍ കോഴപ്പണംകൊണ്ട് സ്ഥാപനമുണ്ടാക്കിയത്രേ. എല്ലാം നേരില്‍ കണ്ടയാള്‍ പത്തുവര്‍ഷത്തിലേറെ ഒളിഞ്ഞിരുന്നതെന്തെന്ന് ആരായാനും മാധ്യമങ്ങളെ കണ്ടില്ല.

പിണറായി വിജയന്‍ അഴിമതി നടത്തി, നൂറിലധികം തവണ വിദേശയാത്ര ചെയ്തു, സിംഗപ്പൂരില്‍ ഭാര്യയുടെ പേരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന വ്യവസായസ്ഥാപനം നടത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ സിബിഐക്ക് അയച്ച കത്തില്‍ നന്ദകുമാര്‍ ആവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ പലയിടത്തുംവച്ച് പണം കൈമാറിയതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ കത്തയച്ചത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം കിട്ടിയ ഈ കത്തിനു പിറകെ പോകാന്‍ സിബിഐക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇതേ ആരോപണങ്ങളും പേറി ഇയാളെ പ്രത്യേക കോടതിയിലെത്തിക്കുന്നത്.

പ്രത്യേക കോടതിയെ സിബിഎ അറിയിച്ചത് ഇങ്ങനയാണ്:

പിണറായി അഴിമതി നടത്തിയെന്ന് ആരോപിക്കുന്നതിന് തെളിവുകളോ തെളിവുകളിലേക്ക് നയിക്കുന്ന സൂചനകള്‍ പോലുമോ ഇല്ല, പിണറായി ഇടനിലക്കാരില്‍നിന്നു പണം കൈപ്പറ്റിയതിന് നേരിയ സൂചന പോലുമില്ല, സിംഗപ്പൂരിലേക്കും മറ്റും പറന്നു എന്നത് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആരോപണമല്ല. പിണറായി 374 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആദ്യം ആരോപണം. പിന്നീട് തുകയുടെ വലുപ്പം കുറഞ്ഞുതുടങ്ങി. ഒടുവില്‍ അത് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കിട്ടുമായിരുന്ന 86 കോടി നഷ്ടപ്പെടുത്തി എന്നതില്‍ ചെന്നുനില്‍ക്കുന്നു. കമല ഇന്റര്‍നാഷണല്‍, ടെക്നിക്കാലിയയില്‍ പങ്കാളിത്തം, വിദേശയാത്ര തുടങ്ങിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് 2008ല്‍ കേന്ദ്ര ആദായനികുതി വകുപ്പ് അടക്കമുള്ള ഏജന്‍സികള്‍ ഹൈക്കോടതിയെ അറിയിച്ചതാണ്. ലാവ്ലിന്‍ കേസില്‍ സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് വരുംമുമ്പുതന്നെ ഈ ആരോപണങ്ങള്‍ പൊളിഞ്ഞിരുന്നു.

ദേശാഭിമാനി 23042010

2 comments:

  1. ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട് അനധികൃത സാമ്പത്തിക ഇടപാട് നടന്നതിന് തെളിവില്ലെന്ന് പ്രത്യേക കോടതിയില്‍ സിബിഐ ആവര്‍ത്തിച്ചത് ഒളിച്ചുവയ്ക്കാന്‍ ക്ളീന്‍ചിറ്റ് വാദവുമായി മാധ്യമങ്ങള്‍. നന്ദകുമാര്‍ സിബിഐയുടെ 'സൂപ്പര്‍വൈസര്‍' ആകാന്‍ ശ്രമിക്കുകയാണെന്നും അഴിമതിനിരോധനനിയമത്തിലെ ഏഴാംവകുപ്പ് പ്രകാരമുള്ള അഴിമതി നടന്നതിന് തെളിവില്ലെന്നാണ് കോടതിയില്‍ വ്യക്തമാക്കിയതെന്നും സിബിഐ ആവര്‍ത്തിച്ചു. കേട്ടുകേള്‍വിയുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷിക്കാനാകില്ലെന്നും സിബിഐ വ്യക്തമാക്കി. എന്നാല്‍, മനോരമയും മാതൃഭൂമിയും അടക്കമുള്ള മിക്ക മാധ്യമങ്ങളും ഇത് മറച്ചുവച്ചു. ഇഷ്ടംപോലെ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെടാന്‍ നന്ദകുമാറിന് അവകാശമില്ലെന്ന സിബിഐ വാദവും ഈ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല. തങ്ങള്‍ ആര്‍ക്കും 'ക്ളീന്‍ ചിറ്റ്' നല്‍കിയിട്ടില്ലെന്നും അക്കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നുമാണ് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. മാധ്യമങ്ങള്‍ ഈ ക്ളീന്‍ചിറ്റില്‍ പിടിച്ചുതൂങ്ങി സ്വയം ആശ്വസിക്കാനും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിച്ചത്.

    ReplyDelete
  2. ഈ പുതിയ ദൃക്‌സാക്ഷിയുടെ വേര് ചികഞ്ഞ് ചെന്നാല്‍ അത് പുളിയാര്‍ മലയില്‍ ചെന്നു നില്‍ക്കും ;))

    ReplyDelete