Thursday, May 6, 2010

തപാല്‍ സര്‍വീസിനെ സംരക്ഷിക്കുക

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ ആരംഭിച്ച തപാല്‍ സര്‍വീസ് 150 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഉദ്ദേശം 1,55,000 പോസ്റ്റ് ഓഫീസും ആര്‍എംഎസ് ഓഫീസുകളും ഇന്നു നമ്മുടെ രാജ്യത്തുണ്ട്. അഞ്ചുലക്ഷം ജീവനക്കാര്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നു. 1991 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി തപാല്‍മേഖല വലിയതോതിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന് ആദ്യം സമ്പൂര്‍ണ നിയമനനിരോധനം അടിച്ചേല്‍പ്പിച്ചു. പിന്നീട് റിട്ടയര്‍മെന്റുമൂലം ഒഴിവുവരുന്ന വേക്കന്‍സികളുടെ മൂന്നില്‍ രണ്ട് എണ്ണം നിര്‍ത്തലാക്കി. 1996ല്‍ 6.25 ലക്ഷം ജീവനക്കാര്‍ തപാല്‍വകുപ്പിലുണ്ടായിരുന്നു. 2009 മാര്‍ച്ച് 31ന്റെ കണക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷമായി ചുരുങ്ങി. ഡൌണ്‍സൈസിങ് ഇപ്പോഴും തുടരുകയാണ്. ജീവനക്കാരുടെ ദൌര്‍ലഭ്യം തപാല്‍ സര്‍വീസിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉദ്ദേശം 20,000 ഫ്രാഞ്ചൈസി പോസ്റ്റ് ഓഫീസ് (സ്വകാര്യ പോസ്റ്റ് ഓഫീസുകള്‍) തുറക്കാനും മെയില്‍ കണ്‍വേയന്‍സ് കോണ്‍ട്രാക്ട് നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു. ഔട്ട്സോഴ്സിങ് വഴി വ്യാപകമായ സ്വകാര്യവല്‍ക്കരണം നടപ്പാക്കുക എന്നതാണ് ലക്ഷ്യം. 2014 ആകുമ്പോഴേക്കും തപാല്‍വകുപ്പിന്റെ നഷ്ടം നികത്തി കോര്‍പറേഷനാക്കി മാറ്റാനുള്ള വഴിയൊരുക്കണം. അതിന്റെ മുന്നോടിയായി നഷ്ടം നികത്തുന്നതിന്റെ ഭാഗമായി പ്രോജക്ട് ആരോ, കോര്‍ ബാങ്കിങ്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനാക്കല്‍, ഫ്രാഞ്ചൈസി പോസ്റ്റ് ഓഫീസുകള്‍ തുറക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിവരികയാണ്.

കംപ്യൂട്ടറൈസേഷനുമായി ബന്ധപ്പെട്ട് 'അസെന്‍ച്വര്‍', ആര്‍എംഎസ് പരിഷ്കരണത്തിന്റെ ഭാഗമായി 'മെക്കന്‍സി' എന്നീ ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സികളെയും നിയമിച്ചു. പതിനായിരത്തില്‍ താഴെമാത്രം കത്തുകളുള്ള ആര്‍എംഎസ് ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തില്‍ ഒറ്റപ്പാലം, കുന്നംകുളം തുടങ്ങിയ ആര്‍എംഎസ് ഓഫീസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സബ് റിക്കാര്‍ഡ് ഓഫീസുകള്‍ ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ ലയിപ്പിക്കല്‍, ഇഡി സബ് പോസ്റ്റ് ഓഫീസുകള്‍ ഡൌണ്‍ഗ്രേഡ് ചെയ്യല്‍, മെയില്‍ കണ്‍വേയന്‍സ് സ്വകാര്യവല്‍ക്കരണം, സ്പീഡ് പോസ്റ്റ് ബുക്കിങ്ങും വിതരണവും സ്വകാര്യവല്‍ക്കരിക്കല്‍ തുടങ്ങിയ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ടൌണ്‍ സബ് പോസ്റ്റ് ഓഫീസുകളില്‍നിന്ന് ഡെലിവറി നിര്‍ത്തലാക്കാനും സിംഗിള്‍ ഹാന്‍ഡഡ് ടൌണ്‍ സബ് പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടാനുമുള്ള തീരുമാനം പ്രഖ്യാപിച്ചു. കണ്‍സള്‍ട്ടന്‍സികളുടെ റിപ്പോര്‍ട്ട് ലഭ്യമാകുന്നമുറയ്ക്ക് പരിഷ്കാരങ്ങളുടെ ഗതിവേഗം കൂടും. സ്വകാര്യ കൊറിയര്‍ സര്‍വീസുകള്‍ക്ക് നിയമവിധേയമായും തുല്യ പ്രതലത്തിലും മത്സരിക്കുന്നതിന് അവസരമൊരുക്കുന്നതിന് നിലവിലുള്ള പോസ്റ് ഓഫീസ് ആക്ട് ഭേദഗതിചെയ്യുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

തപാല്‍വകുപ്പില്‍ പകുതിയോളം ഗ്രാമീണ ഡാക്സേവക് എന്നുവിളിക്കുന്ന ജീവനക്കാരാണ്. ഈ വിഭാഗം ജീവനക്കാരെ സിവില്‍ സര്‍വന്റായി അംഗീകരിക്കാനോ പെന്‍ഷന്‍, ആനുപാതിക വേതനം, സമയബന്ധിത പ്രൊമോഷന്‍, പ്രസവാവധി തുടങ്ങിയ അവകാശങ്ങള്‍ അനുവദിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. പോസ്റ്റല്‍ ബോര്‍ഡില്‍നിന്ന് റിട്ടയര്‍ചെയ്ത നടരാജമൂര്‍ത്തി ചെയര്‍മാനായി നിയമിച്ച കമ്മിറ്റിയുടെ ശുപാര്‍ശകളാകട്ടെ അടിമുടി തൊഴിലാളിവിരുദ്ധമാണ്. ഈ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ബ്രാഞ്ച് പോസ്റ്റുമാസ്റര്‍മാരുടെ അലവന്‍സ് വെട്ടിക്കുറയ്ക്കല്‍, ജോലിഭാരം കണക്കാക്കുന്നതിനുള്ള മാനദണ്ഡം കര്‍ക്കശമാക്കല്‍, ഇഡി സബ് പോസ്റ്റ് ഓഫീസുകള്‍ ഡൌണ്‍ഗ്രേഡ് ചെയ്യല്‍ തുടങ്ങിയ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

ആറാം ശമ്പളകമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയതിനെതുടര്‍ന്ന് കേന്ദ്ര സര്‍വീസിലെ 9.25 ലക്ഷം ഗ്രൂപ്പ്-ഡി (ലാസ്റ്റ് ഗ്രേഡ്) തസ്തിക നിര്‍ത്തലാക്കി. ഈ വിഭാഗം ജീവനക്കാര്‍ റിട്ടയര്‍ചെയ്യുന്നമുറയ്ക്ക് അവര്‍ ചെയ്ത ജോലി കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഔട്ട്സോഴ്സ് ചെയ്യപ്പെടും. 2004 ജനുവരി ഒന്നിനുശേഷം സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയില്ല. പകരം അവരുടെ ശമ്പളത്തില്‍നിന്ന് 10 ശതമാനം തുക പിടിച്ചെടുത്ത് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കും. പെന്‍ഷന്‍ ബില്‍ നിയമമാകുന്നതോടെ ഈ തുക പെന്‍ഷന്‍ഫണ്ടിലൂടെ ഷെയര്‍മാര്‍ക്കറ്റിലേക്കൊഴുകും. ഷെയര്‍മാര്‍ക്കറ്റിന്റെ ഗതിവിഗതിക്കനുസരിച്ച് പെന്‍ഷന്‍ഫണ്ട് തകരുകയോ പെന്‍ഷന്‍ ലഭിക്കാതിരിക്കുകയോ ചെയ്യാം.

തപാല്‍ സര്‍വീസില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ ജനവിരുദ്ധ- തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് ഇനിയുള്ള നാളുകളില്‍ ഉയരേണ്ടത്.
(എം കൃഷ്ണന്‍)

ദേശാഭിമാനി

9 comments:

  1. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ ആരംഭിച്ച തപാല്‍ സര്‍വീസ് 150 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഉദ്ദേശം 1,55,000 പോസ്റ്റ് ഓഫീസും ആര്‍എംഎസ് ഓഫീസുകളും ഇന്നു നമ്മുടെ രാജ്യത്തുണ്ട്. അഞ്ചുലക്ഷം ജീവനക്കാര്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നു. 1991 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി തപാല്‍മേഖല വലിയതോതിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന് ആദ്യം സമ്പൂര്‍ണ നിയമനനിരോധനം അടിച്ചേല്‍പ്പിച്ചു. പിന്നീട് റിട്ടയര്‍മെന്റുമൂലം ഒഴിവുവരുന്ന വേക്കന്‍സികളുടെ മൂന്നില്‍ രണ്ട് എണ്ണം നിര്‍ത്തലാക്കി. 1996ല്‍ 6.25 ലക്ഷം ജീവനക്കാര്‍ തപാല്‍വകുപ്പിലുണ്ടായിരുന്നു. 2009 മാര്‍ച്ച് 31ന്റെ കണക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷമായി ചുരുങ്ങി. ഡൌണ്‍സൈസിങ് ഇപ്പോഴും തുടരുകയാണ്. ജീവനക്കാരുടെ ദൌര്‍ലഭ്യം തപാല്‍ സര്‍വീസിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉദ്ദേശം 20,000 ഫ്രാഞ്ചൈസി പോസ്റ്റ് ഓഫീസ് (സ്വകാര്യ പോസ്റ്റ് ഓഫീസുകള്‍) തുറക്കാനും മെയില്‍ കണ്‍വേയന്‍സ് കോണ്‍ട്രാക്ട് നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു. ഔട്ട്സോഴ്സിങ് വഴി വ്യാപകമായ സ്വകാര്യവല്‍ക്കരണം നടപ്പാക്കുക എന്നതാണ് ലക്ഷ്യം. 2014 ആകുമ്പോഴേക്കും തപാല്‍വകുപ്പിന്റെ നഷ്ടം നികത്തി കോര്‍പറേഷനാക്കി മാറ്റാനുള്ള വഴിയൊരുക്കണം. അതിന്റെ മുന്നോടിയായി നഷ്ടം നികത്തുന്നതിന്റെ ഭാഗമായി പ്രോജക്ട് ആരോ, കോര്‍ ബാങ്കിങ്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനാക്കല്‍, ഫ്രാഞ്ചൈസി പോസ്റ്റ് ഓഫീസുകള്‍ തുറക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിവരികയാണ്.

    ReplyDelete
  2. മാര്‍ച്ചു മാസം ഒരാഴ്ച പോസ്റ്റ് ഓഫീസ് ഉപരോധിച്ചത് തപാല്‍ സര്‍വീസിനെ സംരക്ഷിക്കാനായിരുന്നോ?????

    ReplyDelete
  3. "സ്വകാര്യ കൊറിയര്‍ സര്‍വീസുകള്‍ക്ക് നിയമവിധേയമായും തുല്യ പ്രതലത്തിലും മത്സരിക്കുന്നതിന് അവസരമൊരുക്കുന്നതിന് നിലവിലുള്ള പോസ്റ് ഓഫീസ് ആക്ട് ഭേദഗതിചെയ്യുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്."

    അതിന്റെ ദോഷം വല്ലതും?

    ReplyDelete
  4. തൃശൂര്‍: ടെലികോം നവീകരണത്തിനായി കേന്ദ്രം ചുമതലപ്പെടുത്തിയ വിദേശ കസള്‍ട്ടന്‍സി മെക്കന്‍സിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ജില്ലയില്‍ 70 സി ക്ളാസ് പോസ്റ്റോഫീസ് പൂട്ടാന്‍നീക്കം. ഇതിനുപുറമെ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 38 ഇഡി സബ് പോസ്റ്റോഫീസ് ഇഡി ബ്രാഞ്ച് പോസ്റ്റോഫീസാക്കി തരംതാഴ്ത്തി. കത്തുകള്‍ കുറവാണെന്ന പേരില്‍ കുന്നംകുളം ആര്‍എംഎസ് (റെയില്‍വേ മെയില്‍ സര്‍വീ സ്) അടച്ചു. ബ്രാഞ്ചായി തരംതാഴ്ത്തിയതോടെ പോസ്റ്റോഫീസുകള്‍ക്ക് പിന്‍കോഡും നഷ്ടമായി. ജനങ്ങള്‍ക്ക് നല്‍കിയിരുന്ന പല സേവനങ്ങളും ഇതോടെ ഇല്ലാതായി. നിരവധി തൊഴിലവസരങ്ങളാണ് ഇതുമൂലം നഷ്ടമാവുന്നത്. രാജ്യത്ത് പോസ്റ്റോഫീസുകള്‍ കൂടുതലാണെന്നും ഇതു കുറയ്ക്കണമെന്നുമാണ് മെക്കന്‍സിയുടെ നിര്‍ദേശം.

    ReplyDelete
  5. പല മേഖലകളും സ്വകാര്യവല്‍ക്കരിക്കണമെന്നും നിര്‍ദേശിക്കുന്നു. വ്യാപകമായി പോസ്റ്റോഫീസുകളുള്ള കേരളത്തെയാണ് നടപടി കൂടുതല്‍ ബാധിക്കുക. ചെലവുചുരുക്കലിന്റെ ഭാഗമായി സി ക്ളാസ് പോസ്റ്റോഫീസുകള്‍ നിര്‍ത്തലാക്കണമെന്നാണ് തീരുമാനം. നഗരപ്രദേശങ്ങളില്‍ ഇതിനുള്ള ശ്രമം ആരംഭിച്ചു. പതിനായിരത്തില്‍ താഴെ കത്തുകള്‍ കൈകാര്യംചെയ്യുന്ന ആര്‍എംഎസ് ഓഫീസുകള്‍ മറ്റു ഓഫീസുകളുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ജൂ 15നാണ് കുന്നംകുളം തൃശൂരില്‍ ലയിപ്പിച്ചത്. ഇത് തൃശൂര്‍ ആര്‍എംഎസിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. പെരിങ്ങാവ് അവിണിശേരി, വെളുത്തൂര്‍, മനക്കൊടി, ചേറ്റുപുഴ, അടാട്ട്, അവണൂര്‍, തുടങ്ങി സബ് പോസ്റ്റോഫീസുകളാണ് ബ്രാഞ്ച് പോസ്റ്റോഫീസാക്കി തരം താഴ്ത്തിയത്. പോസ്റ്റുമാസ്റ്ററുള്‍പ്പെടെയുള്ള ജീവനക്കാരും തരംതാഴ്ത്തലിനു വിധേയമായി. ഇതോടെ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന വേതനവും കുറഞ്ഞു. സബ് പോസ്റ്റോഫീസുകളുടെ എണ്ണമനുസരിച്ചാണ് ഹെഡ്പോസ്റ്റോഫീസുകളുടെ നിലനില്‍പ്പ്. ജില്ലയില്‍ തൃശൂര്‍, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, കുന്നംകുളം, ചാലക്കുടി എന്നീ അഞ്ച് ഹെഡ്പോസ്റ്റോഫീസുകളാണുള്ളത്. സബ്പോസ്റ്റോഫീസുകള്‍ തരംതാഴ്ത്തിയതോടെ ഇവയുടെയും തൃശൂര്‍, ഇരിങ്ങാലക്കുട ഡിവിഷന്‍ ഓഫീസുകളുടെയും നിലനില്‍പ്പ് ഭീഷണിയിലായി. ആര്‍എംഎസിനെ പോസ്റ്റല്‍മേഖലയില്‍ ലയിപ്പിക്കാനും മെയില്‍ നീക്കം, സ്പീഡ് പോസ്റ്റ് തുടങ്ങിയവ പുറംകരാര്‍ നല്‍കാനും നീക്കമുണ്ട്.

    ReplyDelete
  6. വടകര, കൊയിലാണ്ടി താലൂക്കുകളിലെ തപാല്‍ ഉരുപ്പടികളുടെ വിതരണം താറുമാറാകാനിടയാക്കുന്ന അധികൃതരുടെ നീക്കത്തിനിടയില്‍ വടകരയിലെ ആര്‍എംഎസ് ഓഫീസ് നിര്‍ത്തലാക്കാന്‍ ആലോചന യോഗം ചേര്‍ന്നു. വടകര പോസ്റ്റല്‍ സൂപ്രണ്ട് വി ഐ ലെനിന്‍ ഹെഡ്ക്വാട്ടേഴ്സ് സൂപ്രണ്ട് ഗീത എന്നിവര്‍ പങ്കെടുത്താണ് വടകര, കൊയിലാണ്ടി ഹെഡ്പോസ്റ്റോഫീസുകളിലെ മെയില്‍ വിഭാഗം ജീവനക്കാരുടെ യോഗം ബുധനാഴ്ച വിളിച്ച് ചേര്‍ത്തത്. വടകര സൂപ്രണ്ടിന്റെ ഓഫീസില്‍ വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ ആര്‍എംഎസ് ഓഫീസ് നിര്‍ത്തലാക്കുന്നതിന്റെ പ്രത്യാഘാതങ്ങളും പ്രായോഗിക ബുദ്ധിമുട്ടും ജീവനക്കാര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ ഉദ്യോഗസ്ഥര്‍ ഉറച്ച് നില്‍ക്കുകയാണ്. വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ആര്‍എംഎസ് ഓഫീസാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. മെയിലുകള്‍ കൈകാര്യം ചെയ്യുന്നത് ഹെഡ്പോസ്റ്റോഫീസുകളിലേക്ക് മാറ്റാനാണ് ശ്രമം. എന്നാല്‍ നിലവില്‍ അസൌകര്യങ്ങളാല്‍ വീര്‍പ്പ്മുട്ടുന്ന ഹെഡ്പോസ്റ്റോഫീസുകളില്‍ ഇത് പ്രായോഗികമാവില്ല. ശക്തമായ പ്രതിഷേധത്തിനിടയില്‍ ഓഫീസ് നിര്‍ത്തലാക്കാനുള്ള തീരുമാനവുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണ്.

    ReplyDelete
  7. കൊല്ലം: പഴയ പിന്‍കോഡില്‍ തപാല്‍ അയക്കുന്ന പലര്‍ക്കും ഇപ്പോള്‍ ഉരുപ്പടി യഥാസമയം കിട്ടുന്നില്ല. തപാല്‍ വൈകിയതിനെച്ചൊല്ലി പോസ്റ്റ്മാനും ഉപയോക്താവും തമ്മിലെ തര്‍ക്കം വ്യാപകം. കാരണം തിരക്കുമ്പോള്‍ പിന്‍കോഡ് ഇല്ലാത്തതിനാല്‍ ഉണ്ടായ കാലതാമസമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയും. രണ്ടുമാസത്തിനിടെ ഒരുവട്ടമെങ്കിലും തപാല്‍ ഇടപാട് നടത്തിയവര്‍ മാത്രമാണ്് ഇപ്പോഴും 'അനുഭവിച്ച'വരുടെ പട്ടികയിലുള്ളത്. ജില്ലയില്‍ മെയ് ഒന്നുമുതലാണ് 49 പിന്‍കോഡുകള്‍ ഇല്ലാതായത്. ജനങ്ങളില്‍ ഭൂരിപക്ഷവും ഇക്കാര്യം അറിഞ്ഞിട്ടില്ല. സബ്പോസ്റ്റ് ഓഫീസ് തരംതാഴ്ത്തുകയും തന്മൂലം പിന്‍കോഡ് ഇല്ലാതാകുകയും ചെയ്തതില്‍ നഗര ഗ്രാമഭേദമെന്യേ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. കൊല്ലം, പത്തനംതിട്ട തപാല്‍ ഡിവിഷനുകളിലായി 49 സബ്പോസ്റ്റ് ഓഫീസുകളുടെ പിന്‍കോഡാണ് ജില്ലയില്‍ ഇല്ലാതായത്. പോസ്റ്റല്‍ സംവിധാനം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് ഗതിവേഗം ഉണ്ടാക്കുന്നതാണ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം

    ReplyDelete
  8. യുഡിഎഫ് ഭരിക്കുന്ന മാവേലിക്കര നഗരസഭയുടെ അനാസ്ഥമൂലം മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പൊളിഞ്ഞുവീഴാറായ സര്‍ജിക്കല്‍ ബ്ളോക്ക് അടിയന്തരമായി അടച്ചുപൂട്ടാന്‍ മാവേലിക്കര താലൂക്ക്സഭ നിയോഗിച്ച ഉപസമിതി നിര്‍ദേശിച്ചു. ഇവിടെയുള്ള മുഴുവന്‍ രോഗികളെയും അടിയന്തരമായി പുതിയ ബ്ളോക്കിലേക്ക് ഉടന്‍ മാറ്റണമെന്നും സമിതി നിര്‍ദേശിച്ചു. ആശുപത്രി കോമ്പൌണ്ടില്‍തന്നെയാണ് 100 കിടക്കകളുള്ള പുതിയ ബ്ളോക്ക് നിര്‍മിച്ചത്. പാതിവഴിയില്‍ നിര്‍മാണം സ്തംഭിച്ച ഈ ബ്ളോക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് പൂര്‍ത്തീകരിച്ചത്. 2009ല്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി ഉദ്ഘാടനവും ചെയ്തു. എന്നാല്‍ മാവേലിക്കര നഗരസഭയുടെ കീഴിലുള്ള ആശുപത്രിയിലെ ഈ ബ്ളോക്ക് പൂര്‍ണമായും വിനിയോഗിക്കുന്നതില്‍ നഗരസഭ അനാസ്ഥ കാട്ടുകയായിരുന്നു. ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് താലൂക്ക്സഭ ഇടപെട്ടത്. നിര്‍ദേശം ഉടന്‍ നടപ്പിലാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ പറഞ്ഞു. 17ന് സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ബ്ളോക്കില്‍നിന്നും രോഗികളെയും ഉപകരണങ്ങളുമെല്ലാം പുതിയ ബ്ളോക്കിലേക്ക് മാറ്റും. 160ല്‍പരം രോഗികളാണ് സര്‍ജിക്കല്‍ ബ്ളോക്കിലുള്ളത്. മെഡിക്കല്‍ വാര്‍ഡിന്റെ മേല്‍ക്കൂര നവീകരിക്കും. മെഡിക്കല്‍ വാര്‍ഡില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ശീതീകരണ സൌകര്യമുള്ള മുറി ഡ്യൂട്ടി ഡോക്ടര്‍മാരുടെ 'സ്റ്റേഷന്‍' ആയി മാറ്റും. ജില്ലാ പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ ഉപയോഗിക്കാത്ത കെട്ടിടം കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് കേന്ദ്രമാക്കും. അടച്ചുപൂട്ടിയ കംഫര്‍ട്ട് സ്റ്റേഷന്‍ ഉടന്‍ തുറക്കാനും ഉപസമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ തീയേറ്ററും പുതിയ ബ്ളോക്കില്‍ സജ്ജീകരിക്കും

    ReplyDelete
  9. ബാനര്‍ജി റോഡ് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടിയതിനെതിരെ എറണാകുളം ഡിവിഷനിലെ എന്‍എഫ്പിഇ തപാല്‍ യൂണിയനുകള്‍ നടത്തുന്ന പ്രക്ഷോഭം തപാല്‍ സെന്‍ട്രല്‍ റീജണിന്റെ കീഴിലുള്ള ആറു ഡിവിഷനുകളിലേക്കുകൂടി വ്യാപിപ്പിച്ചു. ബാനര്‍ജി റോഡ് പോസ്റ്റ് ഓഫീസ് അടയ്ക്കുമ്പോള്‍ തൃക്കാക്കരയില്‍ വാഴക്കാല-ചെമ്പുമുക്ക് പ്രദേശത്ത് പുതിയ തപാല്‍ ഓഫീസ് തുറക്കുമെന്ന് കൊച്ചി റീജണല്‍ പിഎംജി എന്‍എഫ്പിഇ നേതൃത്വത്തിന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പിഎംജി വാക്കുപാലിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധസമരങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് എന്‍എഫ്പിഇ ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷേധസമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റിലേ ധര്‍ണക്ക് ഇരിങ്ങാലക്കുട തപാല്‍ ഡിവിഷനില്‍ തുടക്കംകുറിച്ചു. കൊച്ചി കോര്‍പറേഷന്‍ പ്രതിപക്ഷനേതാവും സിഐടിയു ജില്ലാ പ്രസിഡണ്ടുമായ കെ ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. പി എസ് പീതാംബരന്‍, എന്‍ കെ ബേബി, പി എ മോഹനന്‍, ഒ സി ജോയി, കെ രവിക്കുട്ടന്‍, ജോസ ഡിസില്‍വ എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച- ആലുവ, ബുധനാഴ്ച- കോട്ടയം, വ്യാഴാഴ്ച- തൃശൂര്‍, ചങ്ങനാശേരി, വെള്ളിയാഴ്ച- ആലപ്പുഴ എന്നിവിടങ്ങളിലും എന്‍എഫ്പിഇ നേതൃത്വത്തില്‍ റിലേ ധര്‍ണ നടക്കും. സെന്‍ട്രല്‍ റീജണിലെ ഏഴു ഡിവിഷനുകളില്‍നിന്നുള്ള തപാല്‍ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും.

    ReplyDelete