Saturday, May 8, 2010

ആണവ ബില്‍ റദ്ദാക്കണം:

ആണവ ബില്‍ റദ്ദാക്കണം: സിപിഐ എം

ന്യൂഡല്‍ഹി: ആണവബാധ്യതാ ബില്‍ റദ്ദാക്കണമെന്നത് ഉള്‍പ്പെടെ ആറു വിഷയമുയര്‍ത്തി പ്രചാരണം നടത്താന്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി എല്ലാ ഘടകത്തോടും ആഹ്വാനം ചെയ്തു. ഇന്ത്യന്‍ പരമാധികാരത്തെയും പൌരന്റെ ജീവിക്കാനുള്ള അവകാശത്തെയും ചോദ്യം ചെയ്യുന്നതാണ് ബില്ലെന്ന് കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാന്‍ അനുവദിക്കുന്ന നിയമ നിര്‍മാണത്തിനെതിരെയും പ്രചാരണം സംഘടിപ്പിക്കണം. ഉന്നത വിദ്യാഭ്യാസത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ സഹായകമല്ലാത്ത ബില്‍ സ്വകാര്യ മാനേജ്മെന്റുകളുടെ വാണിജ്യതാല്‍പ്പര്യത്തെയാണ് സംരക്ഷിക്കുക. സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും പ്രചാരണം സംഘടിപ്പിക്കണം. ഭീകരവാദ ആക്രമണത്തില്‍ ഏര്‍പ്പെട്ട ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ഏകോപിച്ച അന്വേഷണം നടത്തണം. അഴിമതിക്കെതിരെയും വനിതാസംവരണബില്‍ പാസാക്കുന്നതിനു വേണ്ടിയും പ്രചാരണം ശക്തമാക്കണം. വിലക്കയറ്റത്തിനെതിരെയുള്ള പ്രക്ഷോഭം തുടരാനും ഓഹരിവില്‍പ്പനയ്ക്കെതിരെ ബിഎസ്എന്‍എല്‍, കോള്‍ ഇന്ത്യ ജീവനക്കാര്‍ നടത്തുന്ന സമരത്തെ പിന്തുണയ്ക്കാനും കേന്ദ്ര കമ്മിറ്റിയോഗം തീരുമാനിച്ചു.

ആംഗലേയത്തിലുള്ള പൂര്‍ണ്ണരൂപം ഇവിടെ

ആണവ ബില്‍ സഭയില്‍; പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും ഇടയില്‍ സര്‍ക്കാര്‍ ആണവബാധ്യതാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഭരണഘടനാവിരുദ്ധമായ ബില്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങിയാണ് തിരക്കിട്ട് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാല്‍, പ്രതിഷേധം അവഗണിച്ച് ആണവോര്‍ജ സഹമന്ത്രി പൃഥ്വീരാജ് ചൌഹാന്‍ ബില്‍ അവതരിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 15ന് യുപിഎ അംഗങ്ങള്‍ സഭയില്‍ കുറവായതിനാല്‍ അവതരിപ്പിക്കാതിരുന്ന ബില്‍ ഭേദഗതിയില്ലാതെയാണ് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം അവതരിപ്പിച്ചത്. എതിര്‍പ്പുള്ളതിനാല്‍ ബില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുമെന്ന് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അമേരിക്കയുമായുള്ള ആണവകരാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആണവദുരന്തങ്ങള്‍ക്കുള്ള സിവില്‍ ബാധ്യതാ ബില്‍ കൊണ്ടുവന്നത്. ആണവദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരത്തിന്റെ പരിധി 500 കോടിയായി നിജപ്പെടുത്തുന്നതാണ് ബില്‍. ആണവനിലയങ്ങളുടെ നടത്തിപ്പുകാരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇന്ത്യയില്‍ ആണവോര്‍ജ കോര്‍പറേഷനാണ് നടത്തിപ്പുകാര്‍ എന്നതിനാല്‍ കേന്ദ്രസര്‍ക്കാരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ബില്ലിലെ ഈ വ്യവസ്ഥയാണ് രൂക്ഷവിമര്‍ശത്തിന് ഇടയാക്കുന്നത്. ബില്‍ അവതരണത്തിന് പൃഥ്വീരാജ് ചൌഹാന്‍ സഭയുടെ അനുമതി തേടിയപ്പോള്‍ത്തന്നെ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പ്രതിഷേധവുമായി ഏഴുന്നേറ്റു. ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനയിലെ 21-ാം വകുപ്പിന് എതിരാണ് ബില്‍ എന്ന് അദ്ദേഹം വാദിച്ചു. മലിനീകരണം നടത്തുന്നവര്‍ നഷ്ടപരിഹാരവും നല്‍കണമെന്ന സുപ്രീംകോടതിയുടെ മുന്‍ വിധിന്യായത്തിന് എതിരാണ് ബില്‍ എന്നും അദ്ദേഹം പറഞ്ഞു. മുരളീമനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ (ബിജെപി), രാമചന്ദ്ര ഡോം(സിപിഐ എം) ഗുരുദാസ്ദാസ് ഗുപ്ത (സിപിഐ) എന്നിവരും ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. നഷ്ടപരിഹാരം കൂടുതല്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ കഴിയാത്തതിനെയും അംഗങ്ങള്‍ വിമര്‍ശിച്ചു. നഷ്ടപരിഹാരത്തിന് പരിധി നിശ്ചയിച്ചതാണ് ഇതിന് കാരണമെന്നും അവര്‍ പറഞ്ഞു.

ബില്‍ ഭേദഗതി ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതെ ബില്‍ അവതരിപ്പിച്ചതില്‍ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍, ബില്ലിന്റെ അവതരണവേളയില്‍ അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അംഗങ്ങള്‍ക്ക് അവകാശമില്ലെന്നും നിയമപരമായ സാധുത മാത്രമേ ചോദ്യംചെയ്യാന്‍ കഴിയൂ എന്നും ധനമന്ത്രി പ്രണബ് മുഖര്‍ജിയും പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സലും പറഞ്ഞു. തുടര്‍ന്ന് മന്ത്രി ബില്‍ അവതരിപ്പിച്ചു. ബില്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവുമാണെന്ന് ബസുദേവ് ആചാര്യ പറഞ്ഞു. തുടര്‍ന്ന് ഇടതുപക്ഷ-എന്‍ഡിഎ-ബിഎസ്പി-ബിജെഡി അംഗങ്ങള്‍ സഭയില്‍നിന്ന് വാക്കൌട്ട് നടത്തി.

അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി ഇന്ത്യന്‍ ഖജനാവില്‍നിന്ന് ചില്ലിക്കാശ് ചെലവാക്കാന്‍ അനുവദിക്കില്ലെന്ന് ഇടതുപക്ഷം മുന്നറിയിപ്പ് നല്‍കി. ബില്‍ അവതരണത്തെ നേരത്തേ എതിര്‍ത്തിരുന്ന സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും ഇക്കുറി ബില്‍ അവതരണത്തെ പിന്തുണച്ചു. വ്യാഴാഴ്ച പ്രണബ്മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഇരുവരും സര്‍ക്കാര്‍ അനുകൂലികളായി മാറിയത്. നേരത്തേ ഖണ്ഡനപ്രമേയവേളയിലും ഇരു നേതാക്കളും വാക്കൌട്ട് നടത്തി സര്‍ക്കാരിനെ രക്ഷിച്ചിരുന്നു.

വി ബി പരമേശ്വരന്‍

ദേശാഭിമാനി 08052010

2 comments:

  1. ആണവബാധ്യതാ ബില്‍ റദ്ദാക്കണമെന്നത് ഉള്‍പ്പെടെ ആറു വിഷയമുയര്‍ത്തി പ്രചാരണം നടത്താന്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി എല്ലാ ഘടകത്തോടും ആഹ്വാനം ചെയ്തു. ഇന്ത്യന്‍ പരമാധികാരത്തെയും പൌരന്റെ ജീവിക്കാനുള്ള അവകാശത്തെയും ചോദ്യം ചെയ്യുന്നതാണ് ബില്ലെന്ന് കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാന്‍ അനുവദിക്കുന്ന നിയമ നിര്‍മാണത്തിനെതിരെയും പ്രചാരണം സംഘടിപ്പിക്കണം. ഉന്നത വിദ്യാഭ്യാസത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ സഹായകമല്ലാത്ത ബില്‍ സ്വകാര്യ മാനേജ്മെന്റുകളുടെ വാണിജ്യതാല്‍പ്പര്യത്തെയാണ് സംരക്ഷിക്കുക. സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും പ്രചാരണം സംഘടിപ്പിക്കണം. ഭീകരവാദ ആക്രമണത്തില്‍ ഏര്‍പ്പെട്ട ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ഏകോപിച്ച അന്വേഷണം നടത്തണം. അഴിമതിക്കെതിരെയും വനിതാസംവരണബില്‍ പാസാക്കുന്നതിനു വേണ്ടിയും പ്രചാരണം ശക്തമാക്കണം. വിലക്കയറ്റത്തിനെതിരെയുള്ള പ്രക്ഷോഭം തുടരാനും ഓഹരിവില്‍പ്പനയ്ക്കെതിരെ ബിഎസ്എന്‍എല്‍, കോള്‍ ഇന്ത്യ ജീവനക്കാര്‍ നടത്തുന്ന സമരത്തെ പിന്തുണയ്ക്കാനും കേന്ദ്ര കമ്മിറ്റിയോഗം തീരുമാനിച്ചു.

    ReplyDelete
  2. അമേരിക്ക എന്നത് ഒരു ബുദ്ധിരാജ്യമാണ്. നൂറ്റാണ്ടുകള്‍ രാജ്യമടക്കി വാണിരുന്ന് വെള്ളക്കാരന്റെ ബുദ്ധി തന്നെയാണ് അവര്‍കും. ഇന്റ്ഡ്യയുടെ ഉയര്‍ച്ചയല്ല ഒരിക്കലും അമേരിക്കന്‍ ലക്ഷ്യം. ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പിടാത്ത ഇന്‍ഡ്യയെ തളക്കാന്‍ എന്തെങ്കിലും വേണമെല്ലോ. ആണവക്കരാര്‍ ഇന്‍ഡ്യയെ തളക്കാനുള്ളതാണ്. അനുവദിക്കരുത് അതിന്...

    ReplyDelete