Friday, June 25, 2010

യുപിഎ സര്‍ക്കാരിന്റെ എട്ടാമത്തെ വിലവര്‍ധന

എണ്ണക്കമ്പനികള്‍ വിലയിടും

ഇന്ധനവില നിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയതോടെ രാജ്യത്തെ ഇന്ധനവിപണി കുത്തകകളുടെ പിടിയില്‍. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നും അവയെ കരകയറ്റാന്‍ വിലവര്‍ധന അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, റിലയന്‍സ് അടക്കമുള്ള സ്വകാര്യ കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയ്ക്കനുസരിച്ച് ദിവസവും ഇന്ധനവില വ്യത്യാസപ്പെടുന്ന രീതിയിലേക്കാണ് രാജ്യം നീങ്ങുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ 76 ഡോളറാണ് ബാരല്‍ എണ്ണയുടെ വില. ഇതനുസരിച്ച് വിലനിയന്ത്രണം നീക്കിയതിനെത്തുടര്‍ന്ന് പെട്രോളിന് 3.73 രൂപ വര്‍ധിച്ചു.

വില നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ അടിയറവച്ചതിലൂടെ സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് വന്‍ നേട്ടമാണ് ഉണ്ടായത്. എണ്ണക്കമ്പനികള്‍ക്ക് ലാഭം കുറയുമെന്നും ഭയപ്പെടേണ്ട. സാധാരണനിലയില്‍ ഒരു വര്‍ഷത്തിനകം അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില പത്ത് ഡോളറെങ്കിലും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. അതോടെ രാജ്യത്ത് ഇന്ധനവില ആനുപാതികമായി കുതിക്കും. മണ്ണെണ്ണ വിലയടക്കം അനുദിനം ചാഞ്ചാടുന്ന അവസ്ഥയില്‍ രാജ്യത്തെ പൊതുവിതരണ സംവിധാനം താറുമാറാകും. പാചകവാതകവില നിയന്ത്രണമില്ലാതെ വര്‍ധിക്കുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കും. എണ്ണക്കമ്പനികള്‍ ഇന്ധനവില ആനുപാതികമായി വ്യത്യാസപ്പെടുത്തുന്ന രീതി കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും വഴിയൊരുക്കും. വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിയുന്നത്ര ലാഭം കൊയ്യാന്‍ പെട്രോളും ഡീസലും ശേഖരിച്ചു വയ്ക്കാനാകും എണ്ണക്കമ്പനികളും ഇടനിലക്കാരും പമ്പുടമകളും ശ്രമിക്കുക. വില അല്‍പ്പം താണാല്‍ നഷ്ടം ഒഴിവാക്കാനായി എണ്ണവിതരണം നിര്‍ത്താനും വ്യാപാരികള്‍ ശ്രമിക്കും.

വിലനിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയതോടെ റിലയന്‍സും എസ്സാറും അടക്കമുള്ള സ്വകാര്യ എണ്ണക്കമ്പനികളുടെ ഓഹരിവില ആറു ശതമാനത്തോളം ഉയര്‍ന്നു. സര്‍ക്കാരിന്റെ നീക്കം ആര്‍ക്കാണ് പ്രയോജനപ്പെട്ടതെന്നതിന്റെ വ്യക്തമായ തെളിവായി ഇത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ് വില കൂട്ടിയതെന്ന വാദവും യുക്തിക്ക് നിരക്കുന്നതല്ല. വ്യക്തമായ കണക്കെടുപ്പ് ഇല്ലാതെയാണ് എണ്ണക്കമ്പനികളുടെ നഷ്ടക്കണക്ക് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ലാഭത്തിലുണ്ടായ കുറവിനെയാണ് നഷ്ടമായി പെരുപ്പിച്ചു കാട്ടുന്നത്. സര്‍ക്കാരിന്റെ സബ്സിഡിയോടെ കുറഞ്ഞ വിലയ്ക്ക് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളും ഡീസലും വില്‍ക്കുന്നത് സ്വകാര്യകമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. ആദ്യഘട്ടത്തില്‍ പെട്രോളിന്റെ വിലനിര്‍ണയത്തില്‍നിന്നാണ് സര്‍ക്കാര്‍ പിന്മാറിയത്. ഘട്ടംഘട്ടമായി ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില നിശ്ചയിക്കാനുള്ള അധികാരവും എണ്ണക്കമ്പനികളെ ഏല്‍പ്പിക്കും.
(വിജേഷ് ചൂടല്‍)

യുപിഎ സര്‍ക്കാരിന്റെ എട്ടാമത്തെ വിലവര്‍ധന

യുപിഎ സര്‍ക്കാര്‍ 2004ല്‍ അധികാരമേറ്റശേഷം ഇന്ധനവില വര്‍ധിപ്പിച്ചത് എട്ടുതവണ. രണ്ടാം യുപിഎ സര്‍ക്കാര്‍ വന്നശേഷം ഇത് രണ്ടാം തവണയും. ഒന്നാം യുപിഎ സര്‍ക്കാര്‍ 2004 മെയില്‍ അധികാരമേറ്റ് ഒരു മാസത്തിനകം ഇന്ധനവില വര്‍ധിപ്പിച്ചു. അന്ന് പെട്രോള്‍ ലിറ്ററിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും പാചകവാതകത്തിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനുശേഷം വീണ്ടും വര്‍ധിപ്പിച്ചു. 2005ല്‍ രണ്ടുതവണയും 2006 ജൂണിലും 2008 ജൂണിലും വില വര്‍ധിപ്പിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ പൂര്‍ണബജറ്റില്‍ എക്സൈസ്-കസ്റംസ് തീരുവ വര്‍ധിപ്പിച്ച് പെട്രോള്‍-ഡീസല്‍ വില രണ്ടര രൂപയിലധികം വര്‍ധിപ്പിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍കാലത്തുമാത്രം പെട്രോള്‍ ലിറ്ററിന് 20 രൂപയും ഡീസലിന് 15 രൂപയും പാചകവാതകത്തിന് 90 രൂപയും വര്‍ധിപ്പിച്ചു. ഇത്തവണ മണ്ണെണ്ണവിലയും കൂട്ടിയിട്ടുണ്ട്. സാധാരണ ജനങ്ങളുടെ താല്‍പ്പര്യത്തേക്കാള്‍ കോര്‍പറേറ്റുകളുടെ താല്‍പ്പര്യമാണ് തങ്ങള്‍ക്ക് പഥ്യമെന്ന് യുപിഎ സര്‍ക്കാര്‍ തെളിയിച്ചിരിക്കയാണ്.

എണ്ണവിപണി എരിയും; പ്രത്യാഘാതം ഗുരുതരം

ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടക്കുകയും ഭക്ഷ്യവിലക്കയറ്റം നിയന്ത്രണാതീതമായി കുതിക്കുകയും ചെയ്യുമ്പോള്‍ ദുരിതത്തീയില്‍ എണ്ണപകരുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരുവര്‍ഷത്തിനിടെ മൂന്നാംതവണയും എണ്ണവില വര്‍ധിപ്പിച്ച് സാധരണക്കാരെ തീരാദുരിതത്തിലാക്കിയ കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. ജനങ്ങള്‍ അനുദിനം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമ്പോഴും കോര്‍പറേറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന നവഉദാരവല്‍ക്കരണ നടപടികളില്‍നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്നും യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

മൊത്തവില സൂചികയനുസരിച്ച് പണപ്പെരുപ്പം 20 ശതമാനത്തിലേക്ക് കുതിക്കുകയാണ്. പെട്രോള്‍-ഡീസല്‍ വിലവര്‍ധന ചരക്കുഗതാഗതത്തിന്റെ ചെലവ് വര്‍ധിപ്പിക്കുന്നതോടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. ബസ് യാത്രാനിരക്കും മറ്റ് ചെലവുകളും വര്‍ധിക്കുന്നതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടംമറിയും. അന്താരാഷ്ട്രവിപണിയിലെ അസംസ്കൃതവിലയുടെ ദൈനംദിന ചാഞ്ചാട്ടമനുസരിച്ച് സ്വര്‍ണവിലപോലെ ഇന്ധനവിലയും ആടിക്കളിച്ചാല്‍ അതനുസരിച്ച് ബസ്ചാര്‍ജും ഓട്ടോ-ടാക്സി നിരക്കും ചരക്കുകൂലിയും മറ്റും അപ്പപ്പോള്‍ വ്യത്യാസപ്പെടുത്താനാകുമോയെന്ന വിമര്‍ശത്തിന് സര്‍ക്കാരിന് ഉത്തരമില്ല.

നിലവിലുള്ള രീതിയനുസരിച്ച് കുറച്ചുകാലത്തേക്കെങ്കിലും ഇന്ധനവില വ്യതിയാനമില്ലാതെ നിലനില്‍ക്കുന്നതിനാല്‍ മറ്റുവിപണികളും അതിനോട് പൊരുത്തപ്പെട്ട് പോവുകയാണ്. എണ്ണവിലയിലെ അടിക്കടിയുള്ള വ്യതിയാനം ഈ സംവിധാനത്തെ തകിടംമറിക്കും. കഴിഞ്ഞവര്‍ഷം 140 ഡോളര്‍വരെ അന്താരാഷ്ട്രവില ഉയര്‍ന്നിരുന്നു. വീണ്ടും അത്തരമൊരു സാഹചര്യമുണ്ടായാല്‍ പൊട്രോളിനും ഡീസലിനും ലിറ്ററിന് നൂറു രൂപയിലേറെ നല്‍കേണ്ട ഗതികേടാകും. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലയും ചുരുങ്ങിയ ദിവസംകൊണ്ട് ഇരട്ടിയായാലും അത്ഭുതപ്പെടാനാകില്ല. ഈ ഘട്ടത്തില്‍ ചരക്കുകൂലിയും യാത്രക്കൂലിയും മറ്റും ഇരട്ടിയാക്കണമെന്ന ആവശ്യത്തെ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.

രാജ്യത്തെ പൊതുവിതരണസംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാകും ഇന്ധനവില നിര്‍ണയത്തില്‍നിന്ന് പിന്മാറാനുള്ള സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ 80 ശതമാനത്തോളം ജനങ്ങളും മണ്ണെണ്ണയ്ക്കായി ആശ്രയിക്കുന്ന റേഷന്‍കടകളുടെ പ്രവര്‍ത്തനമാകെ പ്രതിസന്ധിയിലാകും. പൊതുബജറ്റിലൂടെ കേന്ദ്രം എണ്ണവില വര്‍ധിപ്പിച്ചത് മൂന്നുമാസംമുമ്പാണ്. ഇതേത്തുടര്‍ന്ന് രാജ്യമാകെ പ്രതിഷേധം അലയടിച്ചെങ്കിലും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പിന്തുണയോടെ സര്‍ക്കാര്‍ വിലവര്‍ധനയില്‍ ഉറച്ചുനിന്നു. ഇതേത്തുടര്‍ന്നുണ്ടയ പ്രത്യാഘാതത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് കൂടുതല്‍ ഭീമമായ വിലവര്‍ധന.

തീരുമാനം 'അംബാനിമാരെ' സഹായിക്കാന്‍

പെട്രോളിയംവില നിര്‍ണയിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് കേന്ദ്രം ഭരിക്കുന്നവര്‍ക്ക് വന്‍ തുക ഫണ്ടുനല്‍കുന്ന സ്വകാര്യകമ്പനികളെ സഹായിക്കാന്‍. സര്‍ക്കാര്‍ വിലനിയന്ത്രിക്കുന്നതു കാരണം കൊള്ളലാഭം നേടാന്‍ അംബാനിയുടെ റിലയന്‍സിനും റൂയിയ കുടംബത്തിന്റെ എസ്സാറിനും കഴിഞ്ഞിരുന്നില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വകാര്യകമ്പനികളുടെ വിലയില്‍ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് റിലയന്‍സിന്റെയും എസ്സാറിന്റെയും മറ്റും മൂവായിരത്തിലധികം പെട്രോള്‍ പമ്പ് ഉപയോക്താക്കളെ കിട്ടാതെ അടച്ചുപൂട്ടേണ്ടി വന്നു. കുറച്ചു മാസമായി പെടോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി എടുത്തുകളയാന്‍ എണ്ണക്കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഇതിന്റെ ഫലമാണ് ആദ്യപടിയായി പെട്രോളിന്റെ വില നിയന്ത്രിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. ഇനി റിലയന്‍സിന്റെയും എസ്സാറിന്റെയും മറ്റും അടഞ്ഞു കിടക്കുന്ന പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകും.

പെട്രോളിന് ലിറ്ററിന് മൂന്നര രൂപ വര്‍ധിച്ചതോടെ സബ്സിഡി വെറും 23 പൈസ മാത്രമായിരിക്കും. സ്വകാര്യകമ്പനികള്‍ യോജിച്ച് വില വര്‍ധിപ്പിച്ചാല്‍ പൊതുമേഖലാ കമ്പനികളും അത് പിന്തുടരേണ്ടിവരും. ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കുന്ന വിലയില്‍ 57 ശതമാനവും നികുതിയായതിനാല്‍ വിലക്കയറ്റം കേന്ദ്രസര്‍ക്കാരിനും താല്‍പ്പര്യമുള്ള കാര്യമാണ്. എണ്ണക്കമ്പോളം പിടിക്കാന്‍ കുറച്ചുകാലം വില കുറച്ച് വില്‍ക്കുകയെന്ന തന്ത്രം സ്വകാര്യകമ്പനികള്‍ സ്വീകരിക്കാം. ഇങ്ങനെവന്നാല്‍ പൊതുമേഖലാ കമ്പനികള്‍ അവരുടെ പമ്പുകള്‍ പൂട്ടുന്ന സ്ഥിതിവരും. പൊതുമേഖലയെ തകര്‍ക്കുകയെന്നതും ഉദാരവല്‍ക്കരണം പിന്തുടരുന്ന മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആണവരംഗത്തുകൂടി സ്വകാര്യമേഖലയ്ക്ക് കടന്നുവരാന്‍ അനുവാദം നല്‍കുന്നതോടെ തന്ത്രപ്രധാന മേഖലയായ ഊര്‍ജരംഗം സ്വകാര്യമേഖലയുടെ കൈകളിലാകും.

ജനങ്ങള്‍ക്കുമേല്‍ ഇടിത്തീ: ഇടതുപക്ഷം

അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ ക്രൂരമായ പ്രഹരമാണ് യുപിഎ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതെന്ന് ഇടതുപക്ഷ പാര്‍ടികള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ജനവിരുദ്ധ മുഖമാണ് ഇന്ധനവില വര്‍ധനയിലൂടെ ഒരിക്കല്‍കൂടി തെളിഞ്ഞത്. ജനങ്ങളെ ദ്രോഹിക്കുന്ന ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ഇടതുപക്ഷം സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും പ്രകാശ് കാരാട്ട് (സിപിഐ എം), എ ബി ബര്‍ദന്‍ (സിപിഐ), ടി ജെ ചന്ദ്രചൂഡന്‍ (ആര്‍എസ്പി), ദേവബ്രത ബിശ്വാസ് (ഫോര്‍വേഡ്ബ്ളോക്ക്) എന്നിവര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 17 ശതമാനവും പൊതുവായ പണപ്പെരുപ്പം ഇരട്ട അക്കത്തിലുമായി ഉയര്‍ന്ന വേളയിലാണ് ഇന്ധനവില കുത്തനെ കൂട്ടുന്നത്. കൂടുതല്‍ ഉപഭോക്തൃ പണപ്പെരുപ്പനിരക്കുള്ള രാജ്യമെന്ന കുപ്രസിദ്ധിയും ഇന്ത്യക്കുണ്ട്. കിരീത് പരീഖ് കമ്മിറ്റി ശുപാര്‍ശപ്രകാരം പെട്രോളിയത്തെ വിലനിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിരിക്കയാണ്. വില പൂര്‍ണമായും കമ്പോളത്തിന് വിട്ടുകൊടുത്തു. ഇത് രാജ്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഏറെ ദോഷകരമാണ്. വിലവര്‍ധന ന്യായീകരിക്കാനുള്ള സര്‍ക്കാര്‍ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കഴിയില്ല.

മൂന്നുമാസംമുമ്പ് ബജറ്റ് വേളയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ചിരുന്നു. സാര്‍വദേശീയ വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഇപ്പോള്‍ വര്‍ധിച്ചിട്ടുമില്ല. കിട്ടാക്കടം പിരിച്ചെടുക്കാനായി പൊതുമേഖലാ കമ്പനികളെ സഹായിക്കാനാണ് ഈ നടപടിയെന്ന സര്‍ക്കാര്‍ വാദം വെറും മിഥ്യയാണ്. ഉല്‍പ്പാദനത്തിന്റെ യഥാര്‍ഥ ചെലവ് പരിഗണിക്കാതെ തീര്‍ത്തും ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് കിട്ടാക്കടം സംബന്ധിച്ച കണക്ക്. സര്‍ക്കാരിന്റെ വിലനിയന്ത്രണമുള്ളതുകൊണ്ട്, കമ്പോളത്തില്‍നിന്ന് പിന്‍വാങ്ങിയ സ്വകാര്യകമ്പനികളെ സഹായിക്കുന്നതിനാണ് വിലനിയന്ത്രണം പിന്‍വലിച്ചത്. സ്വകാര്യകമ്പനികള്‍ക്ക് ഇനി സ്വതന്ത്രമായി കമ്പോളത്തില്‍ പ്രവേശിച്ച് ലാഭം കൊയ്യാനാകും. വിലനിയന്ത്രണം ഒഴിവാക്കിയതോടെ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ തുറന്നിരിക്കയാണ്. ഡീസലിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചത് കര്‍ഷകരെയും സാധാരണ ജനങ്ങളെയും പ്രതികൂലമായി ബാധിക്കും. പാചകവാതകത്തിന്റെ വിലവര്‍ധന ഇടത്തരക്കാരെയും സാരമായി ബാധിക്കുമെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടി.

മമതയുടെ കപടനാടകം

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച പ്രശ്നത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മമത ബാനര്‍ജി കപടനാടകം കളിക്കുന്നു. വില വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത മന്ത്രിസഭാസമിതി അംഗമായ മമത ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കയാണ്. സമിതിയോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല. വിലനിയന്ത്രണം എടുത്തുകളയുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ ഏഴിന് ചേര്‍ന്ന യോഗത്തിലും മമത പങ്കെടുത്തിരുന്നില്ല. വെളളിയാഴ്ച ഇക്കാര്യത്തില്‍ ഉറപ്പായും തീരുമാനമുണ്ടാകുമെന്ന് അറിയാമായിരുന്ന മമത യോഗത്തില്‍നിന്ന് വിട്ടുനിന്നു. വില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചതില്‍ ദുഃഖിതയാണെന്ന് മമത പിന്നീട് പറഞ്ഞു. എന്നാല്‍, ഇതിന്റെ പേരില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞദിവസം ധനമന്ത്രി പ്രണബ്മുഖര്‍ജിയെ കണ്ട് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിക്കുന്നതിലുള്ള എതിര്‍പ്പ് അറിയിച്ചിരുന്നതായും മമത പറയുന്നു. ഇതിന്റെ പേരില്‍ വഴക്കിടുന്നത് ശരിയല്ല. സര്‍ക്കാരിനുള്ള നിര്‍ണായക പിന്തുണ തുടരും. പക്ഷേ, താന്‍ അസന്തുഷ്ടയാണ്- മമത പറഞ്ഞു. നിസ്സാരവും വ്യക്തിപരവുമായ കാരണങ്ങളുടെ പേരില്‍പ്പോലും കടുത്ത നടപടികളിലേക്കു നീങ്ങുന്ന മമത ജനങ്ങളെ ഏറ്റവും കുടുതല്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ പതിവില്ലാത്ത സംയമനം പാലിക്കുകയാണ്. ധനമന്ത്രിയെ തലേന്ന് കണ്ട് എതിര്‍പ്പ് അറിയിച്ചെന്നു പറയുന്ന മമത ഇക്കാര്യം ചര്‍ച്ചചെയ്ത മന്ത്രിസഭാ സമിതി യോഗത്തില്‍ പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്താന്‍ തയ്യാറായില്ല

ദേശാ‍ഭിമാനി 26062010

2 comments:

  1. യുപിഎ സര്‍ക്കാര്‍ 2004ല്‍ അധികാരമേറ്റശേഷം ഇന്ധനവില വര്‍ധിപ്പിച്ചത് എട്ടുതവണ. രണ്ടാം യുപിഎ സര്‍ക്കാര്‍ വന്നശേഷം ഇത് രണ്ടാം തവണയും. ഒന്നാം യുപിഎ സര്‍ക്കാര്‍ 2004 മെയില്‍ അധികാരമേറ്റ് ഒരു മാസത്തിനകം ഇന്ധനവില വര്‍ധിപ്പിച്ചു. അന്ന് പെട്രോള്‍ ലിറ്ററിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും പാചകവാതകത്തിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനുശേഷം വീണ്ടും വര്‍ധിപ്പിച്ചു. 2005ല്‍ രണ്ടുതവണയും 2006 ജൂണിലും 2008 ജൂണിലും വില വര്‍ധിപ്പിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ പൂര്‍ണബജറ്റില്‍ എക്സൈസ്-കസ്റംസ് തീരുവ വര്‍ധിപ്പിച്ച് പെട്രോള്‍-ഡീസല്‍ വില രണ്ടര രൂപയിലധികം വര്‍ധിപ്പിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍കാലത്തുമാത്രം പെട്രോള്‍ ലിറ്ററിന് 20 രൂപയും ഡീസലിന് 15 രൂപയും പാചകവാതകത്തിന് 90 രൂപയും വര്‍ധിപ്പിച്ചു. ഇത്തവണ മണ്ണെണ്ണവിലയും കൂട്ടിയിട്ടുണ്ട്. സാധാരണ ജനങ്ങളുടെ താല്‍പ്പര്യത്തേക്കാള്‍ കോര്‍പറേറ്റുകളുടെ താല്‍പ്പര്യമാണ് തങ്ങള്‍ക്ക് പഥ്യമെന്ന് യുപിഎ സര്‍ക്കാര്‍ തെളിയിച്ചിരിക്കയാണ്.

    ReplyDelete
  2. ഡീസലിന്റെ വില നിയന്ത്രണവും എടുത്തുകളയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജി 20 ഉച്ചകോടി കഴിഞ്ഞ് മടങ്ങവെ വിമാനത്തില്‍വെച്ചാണ് പെട്രോളിന് പിന്നാലെ ഡീസലിന്റെ വില നിയന്ത്രണവും എടുത്തുകളയുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വില നിയന്ത്രണം നീക്കേണ്ടത് അടിയന്തരമായ പരിഷ്കാര നടപടികളുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വര്‍ധിപ്പിച്ച വില പിന്‍വലിക്കില്ല. വില കുറയ്ക്കുന്നത് ജനപ്രിയ നടപടികളാണ്. ഇത്തരം ജനപ്രിയ നടപടികള്‍ രാജ്യപുരോഗതിക്ക് ഉതകില്ല. അത് മനസിലാക്കാന്‍ ബുദ്ധിയുള്ളവരാണ് ഇന്ത്യന്‍ ജനതയെന്നും പ്രധാനമന്ത്രി തുടര്‍ന്നു. മറ്റു ചില രാജ്യങ്ങളുടെ സമ്മര്‍ദത്തിലാണ് വില കൂട്ടിയതെന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രി നിഷേധിച്ചു. ഡീസലിന്റെ വില നിയന്ത്രണം നീക്കുന്നതോടെ ലിറ്ററിന് ഒന്നരരൂപകൂടെ കൂടും. എന്നാല്‍ എന്ന് വില കൂട്ടുമെന്ന് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വില കൂട്ടിയിരുന്നു. ഭോപ്പാല്‍ വാതക ദുരന്തത്തിനിടയാക്കിയ യൂണിയന്‍ കാര്‍ബൈഡിന്റെ മുന്‍ മേധാവി വാറന്‍ ആന്‍ഡേഴ്സനെ വിട്ടുകിട്ടുന്ന കാര്യം ടൊറന്റോയിലെ കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുമായി സംസാരിച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാറന്‍ ആന്‍ഡേഴ്സന് ഇന്ത്യ വിടാന്‍ അവസരമൊരുക്കിയത് ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

    ReplyDelete