Thursday, June 24, 2010

കേരളത്തില്‍ വര്‍ഗീയ ശക്തികളുടെ ഒത്തുകൂടല്‍

"ഇന്ത്യയിലും ഇന്തോനേഷ്യയിലും കമ്യൂണിസ്റ്റ്പാര്‍ടി നേടുന്ന തെരഞ്ഞെടുപ്പു വിജയങ്ങള്‍ അപകടകരമായ സൂചനകളാണ്. കമ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയാധികാരത്തോടടുക്കുമ്പോഴെല്ലാം അതില്‍ അപകടമുണ്ട്.'' 1957ല്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ഫോസ്റ്റര്‍ ഡള്ളസ് ഒരു പത്രസമ്മേളനത്തില്‍ പ്രകടിപ്പിച്ച അഭിപ്രായമാണിത്. ഇന്തോനേഷ്യയില്‍ തുടര്‍ന്ന് എന്ത് സംഭവിച്ചുവെന്നത് ചരിത്രത്തില്‍ കുപ്രസിദ്ധിനേടിയ സംഭവമാണ്. ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നത് 1957ലായിരുന്നു. കേരളത്തില്‍ മുഴുവന്‍ ജാതി-മത ശക്തികളേയും ഒന്നിപ്പിച്ചുകൊണ്ട് നടന്നത് കുപ്രസിദ്ധമായ വിമോചന സമരമായിരുന്നു. വിമോചനസമരത്തില്‍ സിഐഎയുടേയും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റേയും പങ്ക് പുറത്തുവന്നത്, അന്നത്തെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ഡാനിയല്‍ പാട്രിക് മൊയ്നിഹാന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ കൂടെയായിരുന്നു. കമ്യൂണിസ്റ്റുകാരെ നേരിടാന്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സിഐഎ രണ്ടുവട്ടം പണംകൊടുത്ത് സഹായിച്ചിട്ടുണ്ടെന്നായിരുന്നു മൊയ്നിഹാന്റെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത് ഡോ. തോമസ് ഐസക്കിന്റെ 'വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ഗ്രന്ഥത്തിലൂടെയാണ്.

കമ്യൂണിസ്റ്റ്പാര്‍ടിക്ക് ഭരണാധികാരമില്ലാത്ത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള കമ്യൂണിസ്റ്റ് പാര്‍ടികളില്‍ ഒന്നായി സിപിഐ (എം) വളര്‍ന്നുവന്നു. ഒന്നാം യുപിഎ ഗവണ്‍മെന്റിന് കമ്യൂണിസ്റ്റ്പാര്‍ടിയുടെ പിന്തുണയില്ലാതെ ഭരിക്കാനാവില്ല എന്നിടത്തോളം സ്ഥിതിഗതികള്‍ എത്തിച്ചേര്‍ന്നു. ഇന്ത്യ-അമേരിക്ക ആണവ കരാറിലൂടെ അമേരിക്കയുമായി തന്ത്രപരമായ സഹകരണമുള്ള ഒരു ജൂനിയര്‍ പങ്കാളിയാക്കി ഇന്ത്യാ രാജ്യത്തെ മാറ്റുന്നതില്‍ ഒന്നാം യുപിഎ ഭരണകാലത്ത് ശ്രമം നടന്നു. സിപിഐ (എം) എടുത്ത തത്വാധിഷ്ഠിത നിലപാടിനെത്തുടര്‍ന്ന് ഇടതുപക്ഷം യുപിഎ ഗവണ്‍മെന്റിന് പിന്തുണ പിന്‍വലിച്ചു. ആണവക്കരാര്‍ അപകടത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി ഉളവായി. അമേരിക്കന്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ നടത്തിയ കരുനീക്കങ്ങള്‍ ഫലപ്രദമായി. യുപിഎ സര്‍ക്കാര്‍ അവിശ്വാസത്തെ മറികടന്നു. അന്ന് അമേരിക്കന്‍ സാമ്രാജ്യത്വം തീരുമാനിച്ചതാണ് എന്തുവിലകൊടുത്തും സിപിഐ (എം) നെ ഇന്ത്യയുടെ രാഷ്ട്രീയ മുഖ്യധാരയില്‍നിന്ന് ഒഴിവാക്കണം എന്നത്. അങ്ങനെയാണ് പശ്ചിമബംഗാളില്‍ സിപിഐ (എം) നെതിരെ ബിജെപി മുതല്‍ മാവോയിസ്റ്റുകള്‍വരെ എല്ലാവരും ഒന്നിക്കുന്ന മഹാസഖ്യം രൂപപ്പെട്ടത്.

കേരളത്തിലും അത്തരമൊരു മഹാസഖ്യം രൂപപ്പെടുത്തുന്നതിനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ ഒരു കൊടിക്കീഴില്‍ അണിനിരത്താനും തുടര്‍ന്ന് അവയെ യുഡിഎഫിന് അനുകൂലമാക്കി അണിനിരത്താനുമാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ജോസഫ് - മാണി കേരള കോണ്‍ഗ്രസുകളുടെ ലയനത്തിനുപിന്നില്‍ സഭയുടെ സമ്മര്‍ദ്ദമാണെന്ന് പി ജെ ജോസഫ്തന്നെ വെളിപ്പെടുത്തിയിരുന്നു. അത് അപകടമാണെന്ന് കണ്ടപ്പോഴാണ് പിന്നീട് അദ്ദേഹമത് നിഷേധിച്ചത്.

എന്നാലിപ്പോള്‍ കേരള കത്തോലിക്കാമെത്രാന്‍ സമിതിതന്നെ 'സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്ത് വഞ്ചിതരാകാതിരിക്കണ'മെന്ന് കുഞ്ഞാടുകളെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. 'സ്വതന്ത്രനായി മത്സരിച്ച് ജയിക്കുന്നവര്‍ പിന്നീട് പൂര്‍ണ്ണമായും പാര്‍ടിയുടെ ഭാഗമായി മാറുന്ന പ്രവണതയാണ് കണ്ടുവരുന്നത്' എന്നും പറഞ്ഞിട്ടുണ്ട്. ഇത് മറ്റാരെയുമല്ല ലക്ഷ്യമാക്കുന്നത്. മനോജ് കുരിശിങ്കലും സെബാസ്റ്റ്യന്‍പോളും സ്വതന്ത്രരായി മത്സരിക്കുകയും പിന്നീട് സിപിഐ (എം) ന്റെ പാര്‍ലമെന്ററി പാര്‍ടിയില്‍ അംഗമാവുകയും ചെയ്തവരാണ്. മെത്രാന്‍ സമിതിയുടെ ഈ നിലപാടിനര്‍ത്ഥം കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമല്ല കമ്യൂണിസ്റ്റുകാര്‍ നിര്‍ത്തുന്ന സ്വതന്ത്രന്മാര്‍ക്കും വോട്ടുചെയ്യരുതെന്നാണ്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. കത്തോലിക്കര്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ടുചെയ്യരുതെന്ന് പറയാതെ പറയുകയാണ് മെത്രാന്‍ സമിതിയുടെ നയരേഖ ചെയ്യുന്നത്. നിരീശ്വരവാദവും ഉട്ടോപ്യന്‍ ചിന്താദര്‍ശനങ്ങളും (രണ്ടും മാര്‍ക്സിസ്റ്റുകാര്‍ക്കെതിരായി മെത്രാന്‍മാര്‍ ഉപയോഗിക്കാറുള്ള പദപ്രയോഗങ്ങള്‍) വെച്ചുപുലര്‍ത്തുന്നവരെ അകറ്റിനിര്‍ത്തണം എന്നും നയരേഖ ആവശ്യപ്പെട്ടിരിക്കുന്നു. ഇത് മതനിരപേക്ഷയ്ക്കെതിരായ നിലപാടാണെന്ന് പ്രത്യേകം പറയേണ്ടതില്ല. വിമോചനസമരകാലത്തേതുപോലെ സിഐഎക്ക് ഇതിലെന്ത് പങ്കെന്ന് ദശകങ്ങള്‍ക്കുശേഷമായിരിക്കും പുറത്തുവരിക.

ക്രിസ്ത്യാനികളെ ഇങ്ങനെ സംഘടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് മുസ്ളീങ്ങളുടെ കുത്തകയവകാശപ്പെടുന്ന മുസ്ളിം ലീഗും വെറുതെയിരിക്കുന്നില്ല. ഇടതുപക്ഷ മുന്നണിയോടൊപ്പം നിന്നിരുന്ന ഐഎന്‍എല്ലിനെ വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ് കുഞ്ഞാലിക്കുട്ടി പ്രയോഗിച്ചത്. പക്ഷേ ഐഎന്‍എല്ലുകാര്‍ മുഴുവന്‍ ആ വലയില്‍ വീണതായി കാണുന്നില്ല. എങ്കിലും ഇസ്ളാമിക ഐക്യത്തിന്റെ വലയും വിരിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ നില്‍പ്. "സമുദായ ഐക്യം സ്ഥിരം അജണ്ടയാവണമെന്ന സ്ഥിരം ഐക്യവേദിതന്നെ വേണമെന്നും മുസ്ളിംലീഗിന് ആഗ്രഹമുണ്ട്'' എന്നാണദ്ദേഹം ജമാഅത്തെ ഇസ്ളാമിയുടെ മുഖപത്രമായ പ്രബോധനത്തോട് പറഞ്ഞത്.

എന്‍ഡിഎഫ്, എസ്ഡിപിഐ തുടങ്ങി കുപ്രസിദ്ധിയാര്‍ജിച്ച തീവ്രവാദ സംഘടനകളോട് കുഞ്ഞാലിക്കുട്ടി എടുക്കുന്ന മൃദു സമീപനം നോക്കുക. "സമുദായത്തിലെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാവാം. എന്നാല്‍ തീവ്രവാദത്തെ എതിര്‍ക്കുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നതാണ് വസ്തുത. പരസ്പരം തീവ്രവാദാരോപണം നടത്തുന്നത് ആത്യന്തികമായി സമുദായത്തിനുതന്നെയാണ് ദോഷമുണ്ടാക്കുക. ഓരോരുത്തരുടെയും ആവശ്യത്തിനായി 'തീവ്രവാദം' ഉപയോഗിക്കുന്നത് ശരിയല്ല'എന്നാണ് കുഞ്ഞാലിക്കുട്ടി പ്രബോധനത്തോട് പറഞ്ഞത്. എന്‍ഡിഎഫിനും എസ്ഡിപിഐക്കും തീവ്രവാദ നിലപാടുകളാണുള്ളതെന്ന് ലീഗിലെതന്നെ ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സമുദായത്തിലെ സംഘടനകള്‍ എല്ലാം തീവ്രവാദത്തെ എതിര്‍ക്കുന്നതില്‍ ഒറ്റക്കെട്ടാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്യുന്നത്. ഇത് എന്‍ഡിഎഫും എസ്ഡിപിഐയും അടക്കമുള്ള തീവ്രവാദ സംഘടനകളെയെല്ലാം വെള്ളപൂശി കൂടെനിര്‍ത്താനുള്ള മുസ്ളിംലീഗിന്റെ നിലപാടാണ് വ്യക്തമാക്കുന്നത്.

മുസ്ളിങ്ങള്‍ക്കിടയിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ടിയെന്ന നിലയില്‍ മുസ്ളിം ലീഗും, മറു ഭാഗത്ത് മെത്രാന്‍ സമിതിയും മത വിശ്വാസത്തെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഇസ്ളാമിലേയും ക്രിസ്ത്യാനിയിലേയും സമ്പന്ന വിഭാഗങ്ങള്‍ക്ക് അനിഷ്ടകരമായ നിലപാടെടുക്കുന്നുവെന്നതാണ് സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും ചെയ്യുന്ന ഏക കുറ്റം. എന്നാല്‍ അത് ഇസ്ളാമിനും ക്രിസ്ത്യാനിക്കുമെതിരാണെന്ന് വരുത്തി ന്യൂനപക്ഷ വിഭാഗങ്ങളെയാകെ ഇടതുപക്ഷ മുന്നണിക്കും സിപിഐ (എം) നും എതിരാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിമോചന സമരത്തിന്റെ രണ്ടാം പതിപ്പിനുവേണ്ടി ഒരാഹ്വാനം ഇക്കൂട്ടരില്‍നിന്നുതന്നെയാണ് ഉയര്‍ന്നുവന്നതെന്നും മറക്കാറായിട്ടില്ല. എന്നാല്‍ വിമോചന സമരാനന്തരം കമ്യൂണിസ്റ്റ്പാര്‍ടിക്ക് വോട്ടു വര്‍ദ്ധിക്കുകയാണുണ്ടായത്. അന്നു പക്ഷേ കോണ്‍ഗ്രസിന്റെ വിശാല സഖ്യത്തിനുമുമ്പില്‍ കമ്യൂണിസ്റ്റ്പാര്‍ടി തോറ്റു. എന്നാല്‍ 1960 അല്ല 2010 എന്ന് കമ്യൂണിസ്റ്റ് വിരുദ്ധ സഖ്യമുണ്ടാക്കാന്‍ ഇറങ്ങി പുറപ്പെടുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒട്ടേറെ പുതിയ ജനവിഭാഗങ്ങള്‍ക്കിടയിലേക്ക് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുമായി കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുണ്ട്. മതമോ ജാതിയോ അല്ല ഇടതുപക്ഷ ജനാധിപത്യമുന്നണിയും അതിന് നേതൃത്വം കൊടുക്കുന്ന സിപിഐ എമ്മുമാണ് തങ്ങള്‍ക്ക് സഹായം നല്‍കിയതെന്ന് സാധാരണ ജനങ്ങള്‍ക്കറിയാം. മത-ജാതി വേലിക്കെട്ടുകള്‍ക്കതീതമായി അവര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുപിന്നില്‍ അണിനിരക്കുമെന്നതില്‍ സംശയമില്ല.

കെ എ വേണുഗോപാലന്‍ chintha weekly 18062010

2 comments:

  1. "ഇന്ത്യയിലും ഇന്തോനേഷ്യയിലും കമ്യൂണിസ്റ്റ്പാര്‍ടി നേടുന്ന തെരഞ്ഞെടുപ്പു വിജയങ്ങള്‍ അപകടകരമായ സൂചനകളാണ്. കമ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയാധികാരത്തോടടുക്കുമ്പോഴെല്ലാം അതില്‍ അപകടമുണ്ട്.'' 1957ല്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ഫോസ്റ്റര്‍ ഡള്ളസ് ഒരു പത്രസമ്മേളനത്തില്‍ പ്രകടിപ്പിച്ച അഭിപ്രായമാണിത്. ഇന്തോനേഷ്യയില്‍ തുടര്‍ന്ന് എന്ത് സംഭവിച്ചുവെന്നത് ചരിത്രത്തില്‍ കുപ്രസിദ്ധിനേടിയ സംഭവമാണ്. ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നത് 1957ലായിരുന്നു. കേരളത്തില്‍ മുഴുവന്‍ ജാതി-മത ശക്തികളേയും ഒന്നിപ്പിച്ചുകൊണ്ട് നടന്നത് കുപ്രസിദ്ധമായ വിമോചന സമരമായിരുന്നു. വിമോചനസമരത്തില്‍ സിഐഎയുടേയും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റേയും പങ്ക് പുറത്തുവന്നത്, അന്നത്തെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ഡാനിയല്‍ പാട്രിക് മൊയ്നിഹാന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ കൂടെയായിരുന്നു. കമ്യൂണിസ്റ്റുകാരെ നേരിടാന്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സിഐഎ രണ്ടുവട്ടം പണംകൊടുത്ത് സഹായിച്ചിട്ടുണ്ടെന്നായിരുന്നു മൊയ്നിഹാന്റെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത് ഡോ. തോമസ് ഐസക്കിന്റെ 'വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ഗ്രന്ഥത്തിലൂടെയാണ്.

    ReplyDelete