Friday, June 11, 2010

പഠനാര്‍ഹമായ വ്യവസായ മുന്നേറ്റം

കേരളത്തില്‍ പൊതുമേഖലാ വ്യവസായരംഗത്ത് നാലുവര്‍ഷത്തിനിടയിലുണ്ടായ വിസ്മയകരമായ മാറ്റം, പൊതുമേഖലയെ അവജ്ഞയോടെ കാണുന്ന രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും മാധ്യമങ്ങളും തുറന്ന മനസ്സോടെ പഠിക്കേണ്ടതാണ്. വ്യവസായവികസനത്തിന് കേരളം മുന്നോട്ടുവച്ച ബദല്‍ ഇന്ന് ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ലാഭത്തിലുള്ള പൊതുമേഖലാ കമ്പനികളുടെ ഓഹരി പോലും കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുമ്പോഴാണ് കേരളം ബദല്‍ മാതൃക ഉയര്‍ത്തി വിജയിപ്പിച്ചിരിക്കുന്നത്. പൂട്ടിക്കിടക്കുന്ന മൂന്നു സ്വകാര്യ വ്യവസായശാല ഏറ്റെടുക്കുന്നതിന് എല്‍ഡിഎഫ് മന്ത്രിസഭ എടുത്ത തീരുമാനം, സര്‍ക്കാരിന് പൊതുമേഖലയിലുള്ള വിശ്വാസവും തൊഴിലാളികളോടും നാടിനോടുമുള്ള പ്രതിബദ്ധതയുമാണ് വ്യക്തമാക്കുന്നത്. ട്രാവന്‍കൂര്‍ റയോണ്‍സ്, കുണ്ടറ അലുമിനിയം, കോഴിക്കോട്ടെ കോംട്രസ്റ്റ് കമ്പനികളാണ് ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഈ വ്യവസായങ്ങള്‍ സ്വകാര്യമേഖലയില്‍ത്തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുവരികയായിരുന്നു. ആ ശ്രമമൊന്നും വിജയിച്ചില്ല. അടഞ്ഞുകിടക്കുന്ന വ്യവസായങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന പല സ്വകാര്യ കമ്പനികള്‍ക്കും കണ്ണായ സ്ഥലത്തുള്ള ഭൂമിയിലായിരുന്നു നോട്ടം. അതിനുസര്‍ക്കാര്‍ നിന്നുകൊടുത്തില്ല. എന്തുവിലകൊടുത്തും തൊഴിലാളികളെ സംരക്ഷിക്കുകയും വ്യവസായങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യണമെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്.

സ്വകാര്യമേഖലയെ കണ്ടുപഠിക്കണമെന്ന് ഉദാരവല്‍ക്കരണത്തിന്റെ പ്രചാരകര്‍ ഉദ്ഘോഷിക്കുമ്പോഴാണ്, കെടുകാര്യസ്ഥതമൂലം തകര്‍ന്ന മൂന്നു സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പൊതുമേഖലയെക്കുറിച്ച് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഉണ്ടാക്കിയ ധാരണകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷംകൊണ്ട് തിരുത്തിക്കുറിച്ചു. 2006ല്‍ സംസ്ഥാനത്ത് 45 പൊതുമേഖലാ വ്യവസായത്തില്‍ 12 എണ്ണം മാത്രമാണ് ലാഭത്തിലുണ്ടായിരുന്നത്. 2005-06ലെ സഞ്ചിത നഷ്ടം 70 കോടി രൂപ. പൊതുമേഖലാ വ്യവസായങ്ങള്‍ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്ന നയമാണ് 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചത്. ഈ നയം നടപ്പാക്കുന്നതിന് കാലതാമസമുണ്ടായില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ പല കമ്പനികളും തറന്നു. പല കമ്പനികളെയും പ്രതിസന്ധിയില്‍നിന്നു കരകയറ്റി. ആധുനികവല്‍ക്കരണം, പ്രൊഫഷണല്‍ മാനേജ്മെന്റ്, സര്‍ക്കാരിന്റെ പിന്തുണയും നിരന്തരമായ ഇടപെടലും, തൊഴിലാളികളുടെ കലവറയില്ലാത്ത സഹകരണം ഇവയാണ് പൊതുമേഖലയിലെ ചിത്രം മാറ്റിയെഴുതിയത്. ഇപ്പോള്‍ സംസ്ഥാനത്തെ 32 കമ്പനി ലാഭത്തിലാണ്. 2009-10ലെ ലാഭം 240 കോടി രൂപയായി ഉയര്‍ന്നു. അടുത്തവര്‍ഷം മുഴുവന്‍ കമ്പനികളും ലാഭത്തിലാകുമെന്ന് വ്യവസായമന്ത്രി എളമരം കരീം പ്രഖ്യാപിച്ചത് അവിശ്വസിക്കാന്‍ കാരണമൊന്നും കാണുന്നില്ല. ആഗോളമായ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് കേരളത്തിലെ പൊതുമേഖല എങ്ങനെ നേട്ടമുണ്ടാക്കിയെന്ന് നമ്മുടെ ആസൂത്രണ വിദഗ്ധരും ധനതത്വശാസ്ത്രജ്ഞരും വിലയിരുത്തേണ്ടതാണ്.

നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ കമ്പനികള്‍ കൈയൊഴിയേണ്ടതാണെന്നും അവ രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും ബാധ്യതയാണെന്നുമുള്ള വാദത്തിനു കരുത്തുലഭിച്ചത് 1991ല്‍ നരസിംഹറാവു സര്‍ക്കാര്‍ ഉദാരവല്‍ക്കരണത്തിന്റെ കൊടി ഉയര്‍ത്തിയതോടെയാണ്. പൊതുമേഖല രാജ്യത്തിന്റെ സമ്പത്താണെന്നും അവയെ നിര്‍ണായകമായ ഉയരത്തില്‍ എത്തിക്കണമെന്നുമുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാഴ്ചപ്പാട് കോണ്‍ഗ്രസ് അതോടെ ഉപേക്ഷിച്ചു. ഈ നയങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും തീവ്രമായി നടപ്പാക്കാന്‍ തുടങ്ങി. മാധ്യമങ്ങള്‍ പൊതുവെ ഈ സ്വകാര്യവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളുടെ പ്രചാരകരായി. 2001-06ലെ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ 25 കമ്പനി പൂട്ടാനോ സ്വകാര്യമേഖലയ്ക്ക് കൈമാറാനോ തീരുമാനിച്ചത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കുന്ന നയങ്ങളുടെ ചുവടുപിടിച്ചായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ പിരിച്ചുവിടാനും തുടങ്ങി. പൊതുമേഖലയുടെ വിലമതിക്കാനാകാത്ത ഭൂമി കൈമാറാനുള്ള നീക്കവും തകൃതിയായി നടന്നു. എന്നാല്‍,ഇതിനെതിരെ തൊഴിലാളി യൂണിയനുകള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നു. തൊഴിലാളികളുടെയും നാട്ടുകാരുടെയും എതിര്‍പ്പുകാരണം യുഡിഎഫ് സര്‍ക്കാരിന് എല്ലാം വിറ്റുതുലയ്ക്കാന്‍ കഴിഞ്ഞില്ല.

കോഴിക്കോട്ടെ തിരുവണ്ണൂര്‍ കോട്ടമില്‍, തിരുവനന്തപുരത്തെ ബാലരാമപുരം സ്പിന്നിങ് മില്‍, ആലപ്പുഴയിലെ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കോഴിക്കോട്ടെ കേരള സോപ്സ് എന്നിവ വീണ്ടും തുറന്നു. പൊതുമേഖലയെ രക്ഷപ്പെടുത്തുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനും വ്യവസായവകുപ്പ് പ്രവര്‍ത്തന പദ്ധതി ആവിഷ്കരിച്ചിരുന്നു. കരുത്തുറ്റ ട്രേഡ് യൂണിയന്‍ സംഘാടകനായ എളമരം കരീമിന്റെ ഉള്‍ക്കാഴ്ചയും പ്രായോഗിക വീക്ഷണവും ഈ പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സഹായിച്ചു. വ്യവസായങ്ങള്‍ പുനഃസംഘടിപ്പിക്കാനുള്ള പദ്ധതിക്ക് ധനവകുപ്പ് നല്ല പിന്തുണ നല്‍കിയെന്നത് എടുത്തുപറയേണ്ടതാണ്. ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിക്ക് ഇടങ്കോലിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം കൊടുത്തില്ലെന്നതും പ്രധാനമാണ്. മന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ഓരോ മാസവും കമ്പനികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന രീതി ഇന്ത്യയില്‍ത്തന്നെ ആദ്യമായിരിക്കും. സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ആരംഭിച്ച ഈ പ്രക്രിയ വഴിയില്‍ വീണുപോയില്ല. അതിനാല്‍ കമ്പനി മേധാവികളും ഉദ്യോഗസ്ഥപ്രമുഖരും സര്‍ക്കാരിന്റെ നയത്തിനൊപ്പം നീങ്ങി. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കാത്ത കമ്പനി മേധാവികള്‍ അവരുടെ കസേരയില്‍ എത്ര ദിവസം ഉണ്ടാകുമെന്ന് ഉറപ്പുനല്‍കാനാവില്ലെന്ന് വ്യവസായമന്ത്രി അവരുടെ മുഖത്തുനോക്കി പലതവണ പറഞ്ഞിട്ടുണ്ട്. അംഗീകരിച്ച നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചെന്നാണ് ഇതുവ്യക്തമാക്കുന്നത്.

കേന്ദ്ര പൊതുമേഖലയുടെ സഹകരണത്തേടെ സംസ്ഥാന പൊതുമേഖലയുടെ പുനരുദ്ധാരണം നടപ്പക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും നല്ല ഫലമുണ്ടാക്കി. ടെല്‍ക്-എന്‍ടിപിസി, സ്റ്റീല്‍ കോപ്ളക്സ്-സെയില്‍, കെല്‍-ബിഎച്ച്ഇഎല്‍ തുടങ്ങിയ സംയുക്ത സംരംഭങ്ങള്‍ കേരളത്തിലെ വ്യവസായമേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്. തിരുവനന്തപുരത്തെ ഹൈടെക് ഇന്‍ഡസ്ട്രീസ്, ലോകോത്തര മിസൈല്‍ നിര്‍മാണ കമ്പനിയായ ബ്രഹ്മോസ് ഏറ്റെടുത്തതും വലിയ നേട്ടമാണ്. ഇതിനു പുറമെ എച്ച്എഎല്‍, ബിഇഎംഎല്‍, ബിഇഎല്‍ എന്നീ കേന്ദ്രപൊതുമേഖലാ കമ്പനികളുടെ യൂണിറ്റുകള്‍ കേരളത്തില്‍ കൊണ്ടുവരാനും സര്‍ക്കാരിനുകഴിഞ്ഞു.

പൊതുമേഖലയുടെ ഫണ്ടില്‍നിന്നു നിക്ഷേപം നടത്തി 8 പുതിയ പൊതുമേഖലാ വ്യവസായം ആരംഭിക്കാനെടുത്ത തീരുമാനവും കേരള ചരിത്രത്തില്‍ പുതിയ അധ്യായമാണ്. ഈ വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞെന്നതും ശ്രദ്ധേയമാണ്. വ്യവസായരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ മറച്ചുവയ്ക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് മാധ്യമങ്ങളുടെ സഹായത്തോടെ 'കിനാലൂര്‍ പാത' പോലുള്ള വിവാദങ്ങള്‍ ചിലര്‍ കുത്തിപ്പൊക്കുന്നത്. ഇത്തരം വിവാദം ഉണ്ടാക്കുന്നവര്‍ കേരളത്തിന്റെ വ്യവസായഭാവിക്ക് തുരങ്കംവയ്ക്കുകയാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുമെന്നേ പറയാനുള്ളൂ.

ദേശാഭിമാനി മുഖപ്രസംഗം 11062010

2 comments:

  1. കേരളത്തില്‍ പൊതുമേഖലാ വ്യവസായരംഗത്ത് നാലുവര്‍ഷത്തിനിടയിലുണ്ടായ വിസ്മയകരമായ മാറ്റം, പൊതുമേഖലയെ അവജ്ഞയോടെ കാണുന്ന രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും മാധ്യമങ്ങളും തുറന്ന മനസ്സോടെ പഠിക്കേണ്ടതാണ്. വ്യവസായവികസനത്തിന് കേരളം മുന്നോട്ടുവച്ച ബദല്‍ ഇന്ന് ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ലാഭത്തിലുള്ള പൊതുമേഖലാ കമ്പനികളുടെ ഓഹരി പോലും കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുമ്പോഴാണ് കേരളം ബദല്‍ മാതൃക ഉയര്‍ത്തി വിജയിപ്പിച്ചിരിക്കുന്നത്. പൂട്ടിക്കിടക്കുന്ന മൂന്നു സ്വകാര്യ വ്യവസായശാല ഏറ്റെടുക്കുന്നതിന് എല്‍ഡിഎഫ് മന്ത്രിസഭ എടുത്ത തീരുമാനം, സര്‍ക്കാരിന് പൊതുമേഖലയിലുള്ള വിശ്വാസവും തൊഴിലാളികളോടും നാടിനോടുമുള്ള പ്രതിബദ്ധതയുമാണ് വ്യക്തമാക്കുന്നത്. ട്രാവന്‍കൂര്‍ റയോണ്‍സ്, കുണ്ടറ അലുമിനിയം, കോഴിക്കോട്ടെ കോംട്രസ്റ്റ് കമ്പനികളാണ് ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഈ വ്യവസായങ്ങള്‍ സ്വകാര്യമേഖലയില്‍ത്തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുവരികയായിരുന്നു. ആ ശ്രമമൊന്നും വിജയിച്ചില്ല. അടഞ്ഞുകിടക്കുന്ന വ്യവസായങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന പല സ്വകാര്യ കമ്പനികള്‍ക്കും കണ്ണായ സ്ഥലത്തുള്ള ഭൂമിയിലായിരുന്നു നോട്ടം. അതിനുസര്‍ക്കാര്‍ നിന്നുകൊടുത്തില്ല. എന്തുവിലകൊടുത്തും തൊഴിലാളികളെ സംരക്ഷിക്കുകയും വ്യവസായങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യണമെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്.

    ReplyDelete
  2. പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് മീറ്റര്‍ കമ്പനിയുടെ കണ്ണാടി പഞ്ചായത്തില്‍ സ്ഥാപിക്കുന്ന യൂണിറ്റിന് വ്യവസായ മന്ത്രി എളമരംകരീം ശിലാസ്ഥാപനം നടത്തി. വൈദ്യുതി മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. അഞ്ച് കോടി രൂപ ചെലവിലാണ് മീറ്റര്‍ കമ്പനിയുടെ കെട്ടിടവും ആധുനിക സൌകര്യങ്ങളും ഒരുക്കുന്നത്. കമ്പനിക്കുവേണ്ട ഒരേക്കര്‍ സ്ഥലം കണ്ണാടി പഞ്ചായത്താണ് നല്‍കിയത്. പിസിബി ഉണ്ടാക്കുന്ന അത്യാധുനിക യന്ത്രം, ഗുണമേന്മ ഉറപ്പുവരുത്തുന്ന യന്ത്രം, എന്നിവയടക്കം സ്ഥാപിക്കാനാണ് ലക്ഷ്യം. കൊല്ലത്തെ യൂണൈറ്റഡ് മീറ്റര്‍ കമ്പനിയുടെ അസംബ്ളിങ് യൂണിറ്റായാണ് കമ്പനി ഇവിടെ ആരംഭിച്ചത്. ഇതാണ് നിര്‍മാണ യൂണിറ്റായി മാറുന്നത്. 1,58,000 മീറ്ററാണ് 2007ല്‍ കമ്പനി നിര്‍മിച്ചത്. 52 കോടി രൂപ വിറ്റുവരവുണ്ടാക്കി വന്‍ ലാഭം നേടിയ കമ്പനിയില്‍ ഉല്‍പ്പാദന വര്‍ധനവുണ്ടാക്കി കൂടുതല്‍ ലാഭമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.

    ReplyDelete