Saturday, June 19, 2010

ശിവന്‍ കുട്ടിക്ക് പറയാനുള്ളത്

താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു : ശിവന്‍ കുട്ടി

രാജാജി നഗര്‍ കോളനിയില്‍ നഗരസഭയുടെ ചേരി പരിഷ്കരണ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ തന്നെ ബന്ധപ്പെടുത്തി വന്ന വാര്‍ത്ത അര്‍ധസത്യവും രാഷ്ട്രീയലക്ഷ്യത്തോടു കൂടിയതുമാണെന്ന് വി.ശിവന്‍ കുട്ടി എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.

ജൂണ്‍ 19ന് നഗരസഭയുടെ നേതൃത്വത്തില്‍ 39 ലക്ഷം രൂപയുടെ ചേരിപരിഷ്കരണ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് മുഖ്യാതിഥിയായി ഞാന്‍ പോയിരുന്നു. ഈ അവസരത്തില്‍ വേദിയില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് ഐ കൌണ്‍സിലര്‍മാ‍രായ ജോണ്‍സണ്‍ ജോസഫ്, സില്‍‌വി മാത്യു, വാര്‍ഡ് കൌണ്‍സിലറായ ബിജു ഹരികുമാര്‍, ബിജുവിന്റെ ഭര്‍ത്താവായ ഹരികുമാര്‍ എന്നിവരും നഗരസഭയുടെ മരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനായ പുത്തന്‍ കട വിജയനും വേദിയില്‍ ഉണ്ടായിരുന്നു. സദസ്സില്‍ നൂറിലധികം കസേരകള്‍ ഉണ്ടായിരുന്നെങ്കിലും പത്തിന് താഴെ ആള്‍ക്കാര്‍ മാത്രമേ ഇരിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ചെന്ന അവസരത്തില്‍ മേയര്‍ ജയന്‍ ബാബു പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രസംഗപീഠത്തിന്റെ ഇടതുവശത്ത് 13 വനിതകള്‍ കൂടി നിന്ന് മേയറുടെ പ്രസംഗത്തെ നിരന്തരമായി തടസ്സപ്പെടുത്തുകയും അസഭ്യവര്‍ഷങ്ങളും ആംഗ്യങ്ങളും നിരന്തരമായി കാണിക്കുകയുമായിരുന്നു. മേയര്‍ നിരവധി പ്രാവശ്യം അപേക്ഷിച്ചിട്ടും കേള്‍ക്കാതെ ധിക്കാരത്തോടെ മേയറുടെ നേരെ പെരുമാറുകയാണെന്ന് സ്റ്റേജില്‍ ഇരുന്നവരില്‍ നിന്ന് എനിക്ക് മനസ്സിലായി. കൂടുതല്‍ അന്വേഷണത്തില്‍ രാജാജി നഗറില്‍ അഞ്ചാം ഘട്ട ഭവനങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞപ്പോള്‍ നഗരസഭയുടെ അനുവാദമില്ലാതെ അതിക്രമിച്ച് പൂട്ടും പൊളിച്ച് കയറിയവരാണ് അവിടെ ബഹളം വെക്കുന്നതെന്ന് മനസ്സിലായി.

മേയറോട് ഇത്രയധികം മര്യാദകേട് കാണിച്ചിട്ടു പോലും ആരും ഒന്നും മിണ്ടിയില്ല. പ്രസംഗം അവസാനിപ്പിച്ച് മേയര്‍ അദ്ദേഹത്തിന്റെ വാഹനത്തില്‍ കയറുന്ന അവസരത്തില്‍ ഈ 13 വനിതകള്‍ മേയറുടെ കാറിന്റെ ഡോറിനടുത്തേക്ക് പാഞ്ഞുചെന്നു. ഈ അവസരത്തില്‍ അവരെ പോലീസ് തടഞ്ഞു. ബോധപൂര്‍വം ആരെങ്കിലും പറഞ്ഞ് പഠിപ്പിച്ച് ചെയ്യിപ്പിച്ചതല്ലാതെ അവര്‍ ഇങ്ങനെ പെരുമാറും എന്ന് വിശ്വസിക്കാനാവില്ല.

ഇതിനുശേഷമാണ് എന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചത്. രാജാനി നഗറില്‍ അയ്യായിരത്തിലധികം പേര്‍ താമസിക്കുന്നുണ്ടെന്നും ഈ 13 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിച്ചത് മര്യാദകേടാണെന്നും വാര്‍ഡ് കൌണ്‍സിലര്‍ ബിജു ഹരികുമാര്‍ ഇവരെ വിളിച്ചു കൊണ്ടുപോകണമെന്നും ഞാന്‍ മൈക്കിലൂടെ അഭ്യര്‍ത്ഥിച്ചു. പൊതുപരിപാടിയില്‍ രാഷ്ട്രീയം കളിച്ചാല്‍ തിരിച്ചും ഉണ്ടാകുമെന്നും നിങ്ങള്‍ കോണ്‍ഗ്രസാണെങ്കില്‍ ഞാന്‍ സി.പി.ഐ.എം ആണെന്നും അങ്ങിനെ ഭീഷണിപ്പെടുത്തിയാല്‍ പേടിച്ച് പോകില്ലെന്നും പറഞ്ഞു. എല്ലാ ദിവസവും രാജാജി നഗറില്‍ എന്തെങ്കിലും ഒരു കാര്യത്തിനു വേണ്ടി വരുന്ന എന്നോടും മേയറോടും ഇത്തരം മര്യാദകേട് കാണിക്കരുതെന്നും പറഞ്ഞു.

ഇതാണ് യഥാര്‍ത്ഥ സംഭവം എന്നിരിക്കിലും ഞാന്‍ മൈക്കിലൂടെ രാജാജി നഗറിലെ ജനങ്ങളോടുള്ള എന്റെ സ്വാതന്ത്യത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞ കാര്യം മാത്രമെടുത്ത് ചില ദൃശ്യമാധ്യമങ്ങളും എന്നോട് എന്താണ് സംഭവിച്ചത് എന്ന് ചോദിക്കാതെ ഏകപക്ഷീയമായി കഥയെഴുതിയ മാതൃഭൂമി, ഇന്ത്യന്‍ എക്സ്പ്രസ് അടക്കമുള്ള പത്രങ്ങള്‍ സത്യസന്ധമായി പ്രശ്നത്തെ പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം നഗരസഭയും സര്‍ക്കാരും എം.എല്‍.എ എന്ന നിലയിലും രാജാജി നഗറില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങള്‍ സമയ ബന്ധിതമായി തന്നെ നടപ്പിലാക്കും. വികസനം നടത്തിയില്ല എന്ന് പ്രചരിപ്പിക്കുന്നതിലേക്കായി രാജാജി നഗറിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ വിലകുറഞ്ഞ രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പ്രസ്താ‍വനയില്‍ അഭ്യര്‍ത്ഥിച്ചു.

ദേശാഭിമാനി 19062010

6 comments:

  1. രാജാജി നഗര്‍ കോളനിയില്‍ നഗരസഭയുടെ ചേരി പരിഷ്കരണ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ തന്നെ ബന്ധപ്പെടുത്തി വന്ന വാര്‍ത്ത അര്‍ധസത്യവും രാഷ്ട്രീയലക്ഷ്യത്തോടു കൂടിയതുമാണെന്ന് വി.ശിവന്‍ കുട്ടി എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete
  2. കൈരളിയും പീപ്പിളുമുള്ളപ്പോള്‍ എന്തിനാണ് ഇന്ത്യാവിഷനിലെ വിഷ്വലുകള്‍ ജനങ്ങള്‍ കാണുന്നതെന്ന് മനസ്സിലാവുന്നില്ല. പത്രങ്ങളില്‍ എന്തുമാവാം .സംഭവിക്കുന്നത് ലൈവായി മാധ്യമങ്ങള്‍ ഇങ്ങനെ കാണിച്ചുകൊണ്ടിരിക്കുന്നത് തടയുക തന്നെ വേണം. അതും പാര്‍ട്ടിക്കുനേരെയുള്ള ഈ കയ്യേറ്റങ്ങള്‍ .

    ReplyDelete
  3. വേറെ കുറേ പേരെ കുറേ ആള്‍‌‌‌‌ക്കാരെ ഞാനിപ്പോള്‍‌‌‌‌‌‌ ഇറക്കിത്തരാമിവിടെ. ക്...കാണണോ? ഞാനിപ്പോള്‍‌‌‌‌‌‌ ചെങ്കല്‍‌‌‌‌ച്ചൂളക്കകത്തുനിന്നു കുറേ ആള്‍‌‌‌‌ക്കാരെ ഇറക്കുന്നത് കാണണോ?
    (മൈക്കിലൂടെ എം എൽ എ വിളിച്ച് പറയുഞ്ഞ വാക്കുകളാണിവ)
    ഇയാളെന്താ ചെങ്കൽ ചൂളയിലെ ഗുണ്ടാ തലവനോ ആളെ ഇറക്കാൻ ഒരു എം എൽ എ ഇങ്ങനെയൊക്കെയാണോ ഒരു പൊതു വേദിയിൽ സംസാരിക്കേണ്ടുന്നത്

    ReplyDelete
  4. About


    ജനശക്തി
    ഇടതുപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം. ആശയങ്ങള്‍ പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ് ....വളരെ ശരിയാണ് ഇതും കൂടി ചേർക്കുക സംഭവങ്ങൾ വളച്ചൊടിക്കാതെ നടന്ന കാര്യങ്ങൾ തമസ്ക്കരിക്കാതെ സത്യസന്ധമായി പ്രസിദ്ധീകരിക്കുകയും കൂടി വേണം

    ReplyDelete
  5. എം.എല്‍.എക്ക് പറയാനുള്ളത് മുഴുവന്‍ വായിക്കുക. മനസ്സിലാക്കുക. വാക്കില്‍പ്പിടിച്ചുള്ള കളിക്ക് സമയം ഇല്ല. നന്ദി.

    ReplyDelete
  6. എം എൽ ഏക്ക് പറയാനുള്ളത് എന്താണെന്ന് ആ വീഡിയോ ദൃശ്യങ്ങളിലൂടെ കണ്ടു,മനസ്സിലാക്കി

    ReplyDelete