Monday, June 14, 2010

ആദിവാസികള്‍ക്ക് ദേശീയ വേദി

അവകാശ സമരത്തിന് കരുത്തായി ആദിവാസികള്‍ക്ക് ദേശീയ വേദി

ആദിവാസികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ദേശീയവേദി നിലവില്‍വന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ ആദിവാസി അവകാശ കവന്‍ഷനാണ് 'ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ചി'ന് രൂപം നല്‍കിയത്. 42 അംഗ കമ്മിറ്റിയുടെ ചെയര്‍മാനായി ത്രിപുരയില്‍നിന്നുള്ള ലോക്സഭാംഗം ബജുബന്‍ റിയാനെ തെരഞ്ഞടുത്തു. ഉപന്‍ കിസ്കു, ഡോ. ബാബുറാവു എന്നിവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍. കേരളത്തില്‍നിന്ന് ആദിവാസി ക്ഷേമസമിതി പ്രസിഡന്റ് കെ സി കുഞ്ഞിരാമനും സെക്രട്ടറി ബി വിദ്യാധരന്‍ കാണിയും ദേശീയ സമിതിയില്‍ അംഗങ്ങളാണ്.

ആദിവാസി ഭൂമിവിതരണം ത്വരിതപ്പെടുത്തുക, ആദിവാസി കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, ദാരിദ്ര്യരേഖ നിര്‍ണയ മാനദണ്ഡങ്ങളിലെ അപാകത പരിഹരിച്ച് എല്ലാ ആദിവാസികള്‍ക്കും ബിപിഎല്‍ കാര്‍ഡ് വിതരണം ചെയ്യുക, സര്‍ക്കാര്‍ സര്‍വീസില്‍ പട്ടികവര്‍ഗ ജീവനക്കാരുടെ ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ അവസാനവാരം രാജ്യവ്യാപക പ്രചാരണം സംഘടിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. വയനാട്ടിലെ ആദിവാസികളെ സമരഭൂമിയില്‍നിന്ന് ഇറക്കിവിടാനുള്ള ഹൈക്കോടതി വിധിയെ അപലപിച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച കണ്‍വന്‍ഷന്‍ കേരളത്തിലെ ആദിവാസി ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പുനരധിവാസ നടപടി പൂര്‍ത്തിയാക്കാതെ ആദിവാസികളുടെ സ്ഥലത്ത് പദ്ധതികള്‍ നടപ്പാക്കരുതെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വയനാട്ടിലും ഇടുക്കിയിലും നടക്കുന്ന ആദിവാസി പ്രക്ഷോഭങ്ങള്‍ ആവേശകരവും മാതൃകാപരവുമാണെന്ന് ദേശീയ കണ്‍വന്‍ഷന്റെ ഉപസംഹാര പ്രസംഗത്തില്‍ സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ ബിമന്‍ ബസു പറഞ്ഞു.

കേരളവും ബംഗാളും ത്രിപുരയും ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം ആദിവാസി ജനതയെ പൂര്‍ണമായും അവഗണിക്കുന്നു. കേന്ദ്രസര്‍ക്കാരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ ജനതയുടെ പ്രശ്നം പരിഹാരിക്കുന്നില്ല. മാവോയിസ്റ്റുകളുടെ ആക്രമണം ആദിവാസികളുടെ ജീവിതത്തിന് കടുത്ത ഭീഷണിയായി മാറി. ഈ സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ ആദിവാസി സംഘടനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും ദേശീയതലത്തില്‍ സമിതി രൂപീകരിക്കുന്നതെന്ന്ബസു പറഞ്ഞു.

ആദിവാസികളെ ഒഴിപ്പിക്കല്‍: ഹൈക്കോടതി വിധി തെറ്റ്-വൃന്ദ

വയനാട്ടില്‍ ഭൂസമരം നടത്തുന്ന ആദിവാസികളെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതിവിധി തെറ്റാണെന്ന്് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ആദിവാസികളുടെ ദേശീയ അവകാശ കവന്‍ഷന്‍ വിധിയെ അപലപിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയ കേരള സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും വൃന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകള്‍ കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് താല്‍പ്പര്യങ്ങളുടെ ക്രൂരത അനുഭവിക്കുകയാണ്. പല മേഖലകളിലും ആദിവാസിഭൂമി വന്‍കിട കമ്പനികള്‍ക്കായി പിടിച്ചെടുക്കുന്നു. കാര്‍ഷിക മേഖലയിലടക്കം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ പ്രയോജനം ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല. ഇവരുടെ ഉന്നമനം ലക്ഷ്യമിട്ട് ഒരു പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ആണവ ബാധ്യതാ ബില്‍ നിരവധി ആന്‍ഡേഴ്സന്‍മാരെ സൃഷ്ടിക്കും. ആണവ കമ്പനികളെ ദുരന്തത്തിന്റെ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നതാണ് ബില്‍. ഭോപാല്‍ കേസിന്റെ പാഠം ഉള്‍ക്കൊണ്ട് ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആചാരവെടിയൊഴികെ എല്ലാ ബഹുമതികളും നല്‍കി സര്‍ക്കാരിന്റെ അതിഥിയായാണ് ആന്‍ഡേഴ്സനെ അമേരിക്കയിലേക്ക് സുരക്ഷിതമായി കടത്തിയത്. കോഗ്രസ് ഇതിന് വിശദീകരണം നല്‍കണമെന്നും വൃന്ദ ആവശ്യപ്പെട്ടു.

ഭൂസമരം: സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കണം-എകെഎസ്

വയനാട് ഭൂസമരവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കണമെന്ന് ആദിവാസി ക്ഷേമസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ തെറ്റായ വിധിക്കെതിരെ ആദിവാസികള്‍ക്ക്വേണ്ടി സുപ്രിംകോടതിയെ സമീപിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് ചെയ്യുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അതിനാല്‍ ഹൈക്കോടതിയെ സമീപിച്ച് ആദിവാസികള്‍ക്ക് ഭൂമികിട്ടാനുള്ള ശ്രമത്തിന് ഊര്‍ജം പകരണം. സുപ്രിംകോടതിയെ സമീപിച്ച് നീതിലഭ്യമാക്കാന്‍ ഇടപെട്ട സര്‍ക്കാരിനെ എകെഎസ് അഭിവാദ്യം ചെയ്യുകയാണ്.

വയനാട്ടില്‍ ശ്രേയാംസ്കുമാര്‍ കൈവശം വെച്ചത് കൈയേറ്റഭൂമിയാണെന്ന് സുപ്രിംകോടതി സൂചിപ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി കൈയേറിയത് തിരിച്ചുപിടിക്കാന്‍ നിയമാനുസൃത നടപടി സര്‍ക്കാരിനാകാമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂമി സ്വന്തമാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ശ്രേയാംസ്കുമാറിനുള്ള തിരിച്ചടിയാണിത്. ആദിവാസികളെ വെടിവെച്ചും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി വിധി സമ്പാദിച്ചയാളാണ് ഇദ്ദേഹം. സ്വന്തം വോട്ടര്‍മാരടക്കമുള്ളവരെ വെടിവെച്ചിട്ടായാലും അനധികൃത ഭൂമി നിലനിര്‍ത്താന്‍ ശ്രമിക്കുന്നയാള്‍ എംഎല്‍എ യാണെന്ന് പറയുന്നത് ആദിവാസി സമൂഹത്തിന് മാത്രമല്ല ജനാധിപത്യ വ്യവസ്ഥക്കാകെ നാണക്കേടാണ്.

ഭൂസമരത്തെ തകര്‍ക്കാന്‍ പല കോണുകളില്‍ നിന്നും ഇടപെടലുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരുതുണ്ട് മണ്ണ് സ്വന്തമായില്ലാത്ത ആദിവാസികളുടെ സമരം തുടരാനായത് ജനാധിപത്യ-ബഹുജന പ്രസ്ഥാനങ്ങളുടെ പിന്തുണയാലാണ്. സമരത്തിന് തുടര്‍ന്നും എല്ലാവിഭാഗത്തിന്റെയും സഹകരണവും പിന്തുണയും ഉണ്ടാകണം. ഭൂമി കിട്ടുംവരെ ആദിവാസികളുടെ പോരാട്ടം തുടരും- എകെഎസ് സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ പ്രസിഡന്റ് സീതാബാലന്‍, സെക്രട്ടറി പി വാസുദേവന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി വാര്‍ത്തകള്‍

1 comment:

  1. ആദിവാസികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ദേശീയവേദി നിലവില്‍വന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ ആദിവാസി അവകാശ കവന്‍ഷനാണ് 'ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ചി'ന് രൂപം നല്‍കിയത്. 42 അംഗ കമ്മിറ്റിയുടെ ചെയര്‍മാനായി ത്രിപുരയില്‍നിന്നുള്ള ലോക്സഭാംഗം ബജുബന്‍ റിയാനെ തെരഞ്ഞടുത്തു. ഉപന്‍ കിസ്കു, ഡോ. ബാബുറാവു എന്നിവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍. കേരളത്തില്‍നിന്ന് ആദിവാസി ക്ഷേമസമിതി പ്രസിഡന്റ് കെ സി കുഞ്ഞിരാമനും സെക്രട്ടറി ബി വിദ്യാധരന്‍ കാണിയും ദേശീയ സമിതിയില്‍ അംഗങ്ങളാണ്.

    ReplyDelete