Tuesday, June 29, 2010

അമ്മയ്ക്കും 'രക്ഷിതാവാ'കാം; നിയമം മാറ്റുന്നു

ദത്തെടുക്കല്‍ വ്യവസ്ഥകളിലും മാറ്റം: അമ്മയ്ക്കും 'രക്ഷിതാവാ'കാം; നിയമം മാറ്റുന്നു

അച്ഛന്‍ മരിച്ച, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ രക്ഷിതാവിനെ നിയമിക്കേണ്ടിവന്നാല്‍ കോടതികള്‍ ആരെ നിയോഗിക്കും? നിലവിലുള്ള നിയമപ്രകാരം കോടതിക്ക് ആരെയും നിയോഗിക്കാം. അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിലും മറ്റൊരാളെ രക്ഷിതാവാക്കാമെന്നാണ് നിയമം പറയുന്നത്. വിവാഹിതനായ പുരുഷന് ഒരു കുട്ടിയെ ദത്തെടുക്കണമെങ്കില്‍ എന്തുചെയ്യണം? ഭാര്യയുടെ അനുമതി നേടിയാല്‍ മതി. എന്നാല്‍ ഭാര്യക്ക് കുട്ടിയെ ദത്തെടുക്കണമെങ്കിലോ?. ഭര്‍ത്താവിന്റെ അനുമതിയോടെപോലും അങ്ങനെ ചെയ്യാന്‍ നിയമവ്യവസ്ഥയില്ല. ഇന്ത്യന്‍നിയമങ്ങളില്‍ സ്ത്രീകളോട് വിവേചനം കാട്ടുന്ന ഒട്ടേറെ യുക്തിരഹിതമായ വ്യവസ്ഥകളില്‍ രണ്ടെണ്ണമാണ് ഇവ. ഏറെക്കാലമായി സ്ത്രീസംഘടനകള്‍ ചൂണ്ടിക്കാട്ടുന്ന ഈ വിവേചനം അവസാനിക്കാന്‍ ഒടുവില്‍ വഴിതെളിയുന്നു. രക്ഷിതാവിനെ നിശ്ചയിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കാന്‍ ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടിലും ദത്തെടുക്കല്‍ വിവേചനം അവസാനിപ്പിക്കാന്‍ ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ടിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍തീരുമാനം. ഇതിനുള്ള ബില്‍ തയ്യാറായി. രാജ്യസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു.

ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ട് 1890ല്‍ പാസാക്കിയതാണ്. 120 വര്‍ഷമായി നിലനില്‍ക്കുന്ന വിവേചനമാണ് അവസാനിക്കുന്നത്. ദത്തെടുക്കല്‍ നിയമം 1956ല്‍ നിലവില്‍വന്നതാണ്. 1989ല്‍ ഇന്ത്യന്‍ നിയമകമീഷന്‍ അതിന്റെ 133-ാം റിപ്പോര്‍ട്ടില്‍ ഈ ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. അന്നത്തെ നിയമമന്ത്രി ബി ശങ്കരാനന്ദിനു നല്‍കിയ ആ ശുപാര്‍ശയാണ് 21 വര്‍ഷത്തിനുശേഷം നടപ്പാക്കുന്നത്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച നിയമത്തിലെ സ്ത്രീവിവേചനം സ്വതന്ത്ര ഇന്ത്യയിലും അതേപടി തുടരുകയായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 1925ല്‍ത്തന്നെ ബ്രിട്ടനില്‍ അവരുടെ നിയമം പുതുക്കി. ഇവിടെ പിന്നെയും 85 വര്‍ഷത്തിനുശേഷമാണ് മാറ്റം. വ്യക്തിനിയമ (ഭേദഗതി) ബില്‍ 2010 എന്ന പേരിലാണ് പുതിയ നിയമം. ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടിലും ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ടിലും ഏതൊക്കെ വകുപ്പുകളില്‍ മാറ്റം വേണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു.

ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടിന്റെ 19-ാം വകുപ്പിലാണ് മാറ്റം വേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ അച്ഛന്‍ ജീവിച്ചിരിപ്പില്ലെങ്കിലോ അല്ലെങ്കില്‍ അയാള്‍ രക്ഷാകര്‍ത്താവായിരിക്കാന്‍ യോഗ്യനല്ലെന്ന് കോടതിക്ക് തോന്നുകയോ ചെയ്താല്‍ മറ്റൊരാളെ കുട്ടിയുടെ രക്ഷിതാവായി കോടതിക്ക് നിയോഗിക്കാം എന്നാണ് ഇപ്പോള്‍ നിയമത്തില്‍ പറയുന്നത്. ഇതിനു പകരം അച്ഛനോ അമ്മയോ ജീവിച്ചിരിപ്പില്ലെങ്കില്‍ എന്ന ഭേദഗതിയാണ് ചേര്‍ക്കുന്നത്. ഇപ്പോള്‍ അമ്മ ജീവിച്ചിരിക്കുമ്പോള്‍തന്നെ കുട്ടിയുടെ രക്ഷാകര്‍തൃത്വം മറ്റേതെങ്കിലും ബന്ധുവിനെ ഏല്‍പ്പിക്കുകയാണ് കോടതികള്‍ ചെയ്യുന്നത്.

ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ടില്‍ 8, 9 വകുപ്പുകളിലാണ് മാറ്റം. ഇപ്പോഴത്തെ വകുപ്പനുസരിച്ച് അവിവാഹിതയായ സ്ത്രീക്ക് ദത്താകാം. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവ് മരിച്ചതോ തിരിച്ചുവരാത്തവിധം ഉപേക്ഷിച്ചുപോയതോ ആണെങ്കിലേ ദത്ത് പാടുള്ളൂ. അല്ലെങ്കില്‍ ഭര്‍ത്താവ് മാനസിക സ്ഥിരതയില്ലാത്തയാളാണെന്ന് ഏതെങ്കിലും കോടതി പ്രഖ്യാപിച്ചിട്ടുണ്ടാകണം. എന്നാല്‍ പുരുഷനാണ് ദത്തെടുക്കുന്നതെങ്കില്‍ ഭാര്യയുടെ അനുമതി മതി. ഈ വ്യവസ്ഥ മാറ്റി പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തുകയാണ് ഭേദഗതിനിയമം ചെയ്യുന്നത്. ഇതനുസരിച്ച് ഇനി പ്രായപൂര്‍ത്തിയായ ഏതു സ്ത്രീക്കും കുട്ടികളെ ദത്തെടുക്കാം. അവര്‍ വിവാഹിതയാണെങ്കില്‍ ദത്തെടുക്കലിന് ഭര്‍ത്താവിന്റെ സമ്മതംകൂടി വേണം. ഭര്‍ത്താവ് മരിച്ചതോ എന്നെന്നേക്കുമായി ഉപേക്ഷിച്ചുപോയതോ മാനസികസ്ഥിരത ഇല്ലാത്തയാളോ ആണെങ്കില്‍ അനുമതി വേണ്ട. അതേപോലെ ഒരു കുട്ടിയെ ദത്തു നല്‍കാനുള്ള അവകാശവും അച്ഛനു മാത്രമാണ് നിലവിലുള്ള നിയമത്തിലുള്ളത്. അമ്മയുടെ സമ്മതം മതി. എന്നാല്‍ അമ്മയ്ക്ക് അച്ഛന്റെ അനുമതിയോടെ പോലും ഇതു ചെയ്യാനാകില്ല. ഇതും അച്ഛനും അമ്മയ്ക്കും തുല്യാവകാശമാകുംവിധം ഭേദഗതിചെയ്തതാണ് പുതിയ ബില്‍.
(അഡ്വ. കെ ആര്‍ ദീപ)

deshabhimani

1 comment:

  1. അച്ഛന്‍ മരിച്ച, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ രക്ഷിതാവിനെ നിയമിക്കേണ്ടിവന്നാല്‍ കോടതികള്‍ ആരെ നിയോഗിക്കും? നിലവിലുള്ള നിയമപ്രകാരം കോടതിക്ക് ആരെയും നിയോഗിക്കാം. അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിലും മറ്റൊരാളെ രക്ഷിതാവാക്കാമെന്നാണ് നിയമം പറയുന്നത്. വിവാഹിതനായ പുരുഷന് ഒരു കുട്ടിയെ ദത്തെടുക്കണമെങ്കില്‍ എന്തുചെയ്യണം? ഭാര്യയുടെ അനുമതി നേടിയാല്‍ മതി. എന്നാല്‍ ഭാര്യക്ക് കുട്ടിയെ ദത്തെടുക്കണമെങ്കിലോ?. ഭര്‍ത്താവിന്റെ അനുമതിയോടെപോലും അങ്ങനെ ചെയ്യാന്‍ നിയമവ്യവസ്ഥയില്ല. ഇന്ത്യന്‍നിയമങ്ങളില്‍ സ്ത്രീകളോട് വിവേചനം കാട്ടുന്ന ഒട്ടേറെ യുക്തിരഹിതമായ വ്യവസ്ഥകളില്‍ രണ്ടെണ്ണമാണ് ഇവ. ഏറെക്കാലമായി സ്ത്രീസംഘടനകള്‍ ചൂണ്ടിക്കാട്ടുന്ന ഈ വിവേചനം അവസാനിക്കാന്‍ ഒടുവില്‍ വഴിതെളിയുന്നു. രക്ഷിതാവിനെ നിശ്ചയിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കാന്‍ ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടിലും ദത്തെടുക്കല്‍ വിവേചനം അവസാനിപ്പിക്കാന്‍ ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ടിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍തീരുമാനം. ഇതിനുള്ള ബില്‍ തയ്യാറായി. രാജ്യസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു.

    ReplyDelete