Wednesday, July 14, 2010

ആശുപത്രി നവീകരണത്തിന് 1000 കോടിയുടെ പദ്ധതി

സംസ്ഥാനത്തെ പ്രധാന ആശുപത്രികളുടെ നവീകരണത്തിന് 1000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി കെ ശ്രീമതി നിയമസഭയില്‍ പറഞ്ഞു. താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളാണ് നവീകരിക്കുക. ഇതിന് ഭരണാനുമതി നല്‍കി. നബാര്‍ഡിന്റെ 50 കോടി രൂപ സഹായത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കെട്ടിടം നിര്‍മിക്കും. 20 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്കായി റെസിഡന്‍ഷ്യല്‍ ഫ്ളാറ്റ് നിര്‍മിക്കും. 115 സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് താമസ സൌകര്യം നിര്‍മിക്കും. 14 കോടി രൂപ ചെലവിടുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

ആശുപത്രി സംരക്ഷണനിയമം സര്‍ക്കാരിന്റെ കാലത്തുതന്നെ കൊണ്ടുവരും. ആര്‍സിസിയിലും ശ്രീചിത്ര ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലുമെത്തുന്ന 18 വയസ്സുവരെയുള്ള എല്ലാ ക്യാന്‍സര്‍ രോഗികളുടെയും ചികിത്സാ ചെലവ് പരിധികൂടാതെ സര്‍ക്കാര്‍ വഹിക്കും. പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെടുന്ന 500 കേന്ദ്രത്തില്‍ ഹോമിയോ, ആയുര്‍വേദ ക്ളിനിക്കുകള്‍ ആരംഭിക്കും. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് പത്ത് ജില്ലയില്‍ സംഭരണശാല സ്ഥാപിക്കും. മരുന്നിന്റെ സാമ്പിള്‍ പരിശോധന കൃത്യമായി ഉറപ്പാക്കുന്നതിന് അന്യസംസ്ഥാനങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളുടെ സേവനവും ഉറപ്പുവരുത്തും. ഈ വര്‍ഷം മരുന്ന് വാങ്ങുന്നതിനായി 150 കോടി രൂപ നീക്കിവച്ചു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം അഞ്ചില്‍നിന്ന് 22 ആയി വര്‍ധിച്ചതോടെ മൂന്നുവര്‍ഷത്തിനുള്ളില്‍ ഡോക്ടര്‍മാരും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരും ആവശ്യത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിനും അടിസ്ഥാനസൌകര്യ വകിസനത്തിനുമായി 1400 കോടി രൂപയാണ് നാലുവര്‍ഷത്തിനുള്ളില്‍ ചെലവിട്ടത്. 700 കോടി രൂപ മെഡിക്കല്‍ കോളേജുകള്‍ക്കായാണ് വിനിയോഗിച്ചത്. ആധുനിക വൈദ്യപരിശോധനാ ഉപകരണങ്ങളും ലഭ്യമാക്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാരമെഡിക്കല്‍, ബിഎസ്സി എംഎല്‍ടി കോഴ്സുകള്‍ പുനരാരംഭിച്ചു. ആയുര്‍വേദ, ഹോമിയോപ്പതി ഡോക്ടര്‍മാരുടെ ഒഴിവ് നൂറ് ശതമാനവും നികത്തി. ആശുപത്രികളിലും പഞ്ചായത്ത് ഓഫീസുകളിലുമായി ഒതുങ്ങിക്കൂടിയിരുന്ന ആയിരക്കണക്കിന് ഫീല്‍ഡ് ജീവനക്കാരെ പ്രവര്‍ത്തനരംഗത്തിറക്കി രോഗപ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി.

എല്ലാ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന രാജ്യത്തെ ആദ്യ ജില്ലയായി കാസര്‍കോടിനെ ഉടന്‍ പ്രഖ്യാപിക്കും. ഡിസംബറിനകം സംസ്ഥാനത്തെ എല്ലാ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. എട്ടരലക്ഷം പേര്‍ക്കാണ് കാര്‍ഡ് നല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ മൂലം നിത്യരോഗികളായവര്‍ക്ക് 1000 രൂപവീതം പ്രതിമാസ സഹായം നല്‍കുന്നു. അങ്കണവാടി ജീവനക്കാര്‍ക്ക് വേതനം ഗണ്യമായി വര്‍ധിപ്പിച്ചു. പെന്‍ഷന്‍ ഏര്‍പ്പെടുത്തി. 252 അവിവാഹിതകളായ അമ്മമാര്‍ക്ക് 300 രൂപ വീതം സഹായം നല്‍കുന്നു. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ അനുവദിച്ച സഹായം സമയബന്ധിതമായി വിനിയോഗിക്കുന്നതിനും സര്‍ക്കാരിനായി. 2005-06ല്‍ 34.45 കോടി രൂപ അനുവദിച്ചപ്പോള്‍ 3.9 കോടിയാണ് ചെലവഴിച്ചത്. 2009-10ല്‍ 200.78 കോടി രൂപ അനുവദിച്ചപ്പോള്‍ മുന്‍വര്‍ഷങ്ങളിലെ ബാക്കി ഉള്‍പ്പെടെ 255.30 കോടി രൂപ വിനിയോഗിക്കാനായതായും മന്ത്രി പറഞ്ഞു.

ദേശാഭിമാനി 14072010

1 comment:

  1. സംസ്ഥാനത്തെ പ്രധാന ആശുപത്രികളുടെ നവീകരണത്തിന് 1000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി കെ ശ്രീമതി നിയമസഭയില്‍ പറഞ്ഞു. താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളാണ് നവീകരിക്കുക. ഇതിന് ഭരണാനുമതി നല്‍കി. നബാര്‍ഡിന്റെ 50 കോടി രൂപ സഹായത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കെട്ടിടം നിര്‍മിക്കും. 20 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്കായി റെസിഡന്‍ഷ്യല്‍ ഫ്ളാറ്റ് നിര്‍മിക്കും. 115 സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് താമസ സൌകര്യം നിര്‍മിക്കും. 14 കോടി രൂപ ചെലവിടുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

    ReplyDelete