Friday, July 30, 2010

വിലക്കയറ്റം - മൂന്നാം ദിവസവും പ്രക്ഷുബ്ധം

വിലക്കയറ്റപ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം. വോട്ടോടുകൂടിയ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇരുസഭയും സ്തംഭിപ്പിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ- മതനിരപേക്ഷ പാര്‍ടി എംപിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ ധര്‍ണ നടത്തി. അമ്പതോളം എംപിമാര്‍ പ്രകടനമായെത്തിയാണ് ധര്‍ണ നടത്തിയത്. 184-ാം വകുപ്പനുസരിച്ച് വോട്ടെടുപ്പില്‍ അവസാനിക്കുന്ന ചര്‍ച്ചക്ക് അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് സുഷമസ്വരാജ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് നല്‍കിയ റൂളിങ്ങില്‍ മറ്റേതെങ്കിലും വകുപ്പിലുള്ള ചര്‍ച്ച അനുവദിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നുവെന്നും സുഷമ പറഞ്ഞു. സ്പീക്കറുമായി ഏറ്റുമുട്ടാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ ഐക്യജനതാദള്‍ നേതാവ് ശരദ് യാദവ്, ചോദ്യോത്തരവേള നിര്‍ത്തി വിലക്കയറ്റചര്‍ച്ച ആരംഭിക്കണമെന്നാവശ്യപ്പെട്ടു. പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും ചര്‍ച്ച അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയെ എസ്പി നേതാവ് മുലായംസിങ് യാദവ് വിമര്‍ശിച്ചു.
ബിഎസ്പിയും ഇതിനെ പിന്തുണച്ചു. എന്നാല്‍, വോട്ടെടുപ്പില്ലാത്ത 193-ാം വകുപ്പനുസരിച്ചുള്ള ചര്‍ച്ചമാത്രമേ നടത്താനാകൂ എന്ന് പാര്‍ലമെന്ററി മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുധീപ് ബന്ദോപാധ്യായ 193-ാം വകുപ്പനുസരിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും പറഞ്ഞത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. എല്ലാ പ്രതിപക്ഷ അംഗങ്ങളും നടുത്തളത്തിലേക്ക് നീങ്ങിയതോടെ സഭ 12 മണിവരെ നിര്‍ത്തി. തുടര്‍ന്ന് സഭ സമ്മേളിച്ചെങ്കിലും ബഹളം തുടര്‍ന്നു. ഈ സാഹചര്യത്തില്‍ സഭ വെള്ളിയാഴ്ചത്തേക്ക് ചേരാനായി പിരിഞ്ഞു. രാജ്യസഭയും ബഹളത്തെതുടര്‍ന്ന് വെള്ളിയാഴ്ചത്തേക്ക് ചേരാന്‍ പിരിഞ്ഞു. ബഹളത്തിനിടയിലും ജാര്‍ഖണ്ഡില്‍ ജൂ ഒന്നിന് ഏര്‍പ്പെടുത്തിയ രാഷ്ട്രപതിഭരണത്തിന് ഇരുസഭയും അംഗീകാരം നല്‍കി. ചര്‍ച്ച കൂടാതെയാണ് ഇത് അംഗീകരിച്ചത്. ലോക്സഭയില്‍ ആഭ്യന്തര സഹമന്ത്രി അജയ്മാക്കനും രാജ്യസഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രനുമാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഇതിനിടെ ബിജെപി അംഗങ്ങള്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ കണ്ട് വിലക്കയറ്റം തടയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കണമെന്ന് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് മന്ദിരത്തില്‍നിന്ന് പ്രകടനമായി രാഷ്ട്രപതിഭവനിലെത്തിയാണ് ബിജെപി എംപിമാര്‍ നിവേദനം നല്‍കിയത്. എല്‍ കെ അദ്വാനി, നിതിന്‍ ഗഡ്കരി, സുഷമസ്വരാജ്, അരു ജെയ്റ്റ്ലി എന്നവര്‍ നേതൃത്വം നല്‍കി.

വിലക്കയറ്റം പാര്‍ലമെന്റിനുമുന്നില്‍ എംപിമാരുടെ ധര്‍ണ

വിലക്കയറ്റം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ടികളും മതനിരപേക്ഷ കക്ഷികളും പാര്‍ലമെന്റിന് മുമ്പില്‍ ധര്‍ണ നടത്തി. വിലക്കയറ്റപ്രശ്നത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുവാദം നല്‍കാത്ത പശ്ചാത്തലത്തില്‍ നടന്ന ധര്‍ണയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രോഷമിരമ്പി. വ്യാഴാഴ്ച രാവിലെ 10ന്് പാര്‍ലമെന്റിന്റെ പ്രധാന കവാടത്തിനുമുന്നിലാണ് ധര്‍ണ നടത്തിയത്. ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ഒത്തുകൂടിയ അമ്പതോളം എംപിമാര്‍ പ്രകടനമായാണ് പ്രധാനകവാടത്തിലെത്തിയത്. അവശ്യസാധനങ്ങളുടെ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കുക, അവശ്യസാധനങ്ങള്‍ റേഷന്‍കടവഴി വിതരണംചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ളക്കാര്‍ഡുകളുമായാണ് എംപിമാര്‍ എത്തിയത്. വിലക്കയറ്റം തടയാന്‍ കഴിയാത്ത സര്‍ക്കാര്‍ തകരട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളും ധര്‍ണയില്‍ ഉയര്‍ന്നു.

മുന്‍ പ്രധാനമന്ത്രിയും ജെഡി-എസ് നേതാവുമായ ദേവഗൌഡ, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, മുഹമ്മദ് അമീന്‍, ബസുദേവ് ആചാര്യ (സിപിഐ എം), ഗുരുദാസ്ദാസ് ഗുപ്ത, ഡി രാജ (സിപിഐ), അര്‍ജുന്‍ ചര സേഥി (ബിജെഡി), നമ്മ നാഗേശ്വരരാവു (ടിഡിപി), തമ്പിദുരൈ (എഐഎഡിഎംകെ) എന്നിവരുടെ നേതൃത്വത്തിലാണ് ധര്‍ണ നടന്നത്. വിലക്കയറ്റം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സര്‍ക്കാരിന്റെ നയത്തിനെതിരെയുള്ള പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യവുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും ജെഡിയു നേതാവ് ശരത്യാദവും എത്തി. ഇടതുപക്ഷത്തിന്റെ ധര്‍ണയ്ക്ക് തൊട്ടുമുമ്പ് സമാജ്വാദി പാര്‍ടി എംപിമാര്‍ പാര്‍ലമെന്റിന്റെ പ്രധാനകവാടത്തിനുമുന്നില്‍ പ്രകടനം നടത്തി. മുലായംസിങ് യാദവ് നേതൃത്വം നല്‍കി.

ദേശാഭിമാനി 30072010

1 comment:

  1. പാര്‍ലമെന്റില്‍ ചെന്ന് അലമ്പുണ്ടാക്കി സഭ സ്തംഭിപ്പിച്ച് ഇറങ്ങി പോന്നാല്‍ വിലക്കയറ്റത്തിന് പരിഹാരമാകുമോ? ഇങ്ങനെ ഇറങ്ങിപോന്ന ദിവസങ്ങള്‍ക്ക് MPമാര്‍ക്ക് TA/DA/Allowances മുതലായവ കിട്ടുമല്ലോ അല്ലെ?

    ReplyDelete