Sunday, July 4, 2010

താലിബാനിസം കൊണ്ടുവരാന്‍ ശ്രമം

'ഈ കടുംകൈ എന്റേയും അമ്മയുടെയും മുന്നില്‍'

"അവന്‍ ജാമ്യത്തിലിറങ്ങി എല്ലാവരോടും മാപ്പുചോദിച്ചതാണ്. എന്നിട്ടും അക്രമികളുടെ കലി അടങ്ങിയില്ല. എന്റേയും അമ്മയുടെയും മുന്നിലിട്ടാണ് അവര്‍ ഈ കടുംകൈ ചെയ്തത്. ആര്‍ക്കും ഉപദ്രവം ചെയ്യാത്ത ഞങ്ങള്‍ക്ക് നീതിവേണം''- അക്രമി സംഘം കൈ വെട്ടിമാറ്റിയ ടി ജെ ജോസഫിന്റെ സഹോദരി സിസ്റ്റര്‍ സ്റ്റെല്ല എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിക്ക് മുമ്പില്‍ വിതുമ്പികൊണ്ട് പറഞ്ഞു. കമുമ്പില്‍ നടന്ന ക്രൂരകൃത്യത്തിന്റെ നടുക്കം ആ കണ്ണുകളില്‍നിന്ന് ഇനിയും മാഞ്ഞിട്ടില്ല. "പള്ളിയില്‍ കുര്‍ബാനകഴിഞ്ഞ് വരികയായിരുന്നു. വീടിനടുത്ത വളവിലെത്തിയപ്പോള്‍ ഒരു ഓംനിവാന്‍ മുന്നിലെത്തി. വാനില്‍നിന്നിറങ്ങിയ ഒരാളുടെ കൈയില്‍ കോടാലിയാണ് ആദ്യം കണ്ടത്. കത്തിയും വാളുകളുമുണ്ടായിരുന്നു. എന്നെ കത്തികാട്ടി കഴുത്തില്‍പിടിച്ചു. അമ്മയെയും പിടിച്ചുവച്ചു. ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചു. എന്നാല്‍ അപ്പോഴേക്കും അവര്‍ ജോസഫിന്റെ കൈപ്പത്തി വെട്ടിയിരുന്നു. കൈപ്പത്തി അവര്‍ അടുത്ത പറമ്പിലേക്ക് എറിഞ്ഞു''-സിസ്റ്റര്‍ പറഞ്ഞു. പള്ളിയില്‍നിന്നുള്ള ആളുകള്‍ വഴിയിലുണ്ടായിരുന്നെങ്കിലും പടക്കം പൊട്ടിച്ച് ഭയപ്പെടുത്തിയതിനാല്‍ ആരും അടുത്തില്ല. അക്രമികളുടെ ഭീഷണി ഉണ്ടായിരുന്നെങ്കിലും വീടിനടുത്തുവച്ച് ഇത്തരം ഒരാക്രമണം പ്രതീക്ഷിച്ചിരുന്നില്ല. മുമ്പ് മൂന്നുതവണ ജോസഫിനെ തിരക്കി അക്രമികള്‍ വീട്ടില്‍ വന്നിരുന്നു. മെയ് ആദ്യം സുവനീര്‍ ലേഖനം തയ്യാറാക്കാനാണെന്ന് പറഞ്ഞ് രണ്ടുപേരാണ് വന്നത്. മെയ് 22ന് രണ്ടാമതും ചിലര്‍ എത്തി. മെയ് 27ന് ചിലര്‍ വീട്ടിനുള്ളില്‍ കയറി ജോസഫിനെ തിരക്കി. നിങ്ങളോടാരാണ് അകത്തുകയറാന്‍ പറഞ്ഞതെന്നു ചോദിച്ചപ്പോള്‍, പൊലീസാണെന്നായിരുന്നു മറുപടി- സിസ്റ്റര്‍ പറഞ്ഞു. ന്യൂസിലന്‍ഡില്‍ അധ്യാപികയായിരുന്ന സിസ്റ്റര്‍ ഒന്നരമാസംമുമ്പാണ് നാട്ടിലെത്തിയത്.

ഒറ്റക്കെട്ടായി പ്രതിഷേധിക്കുക: പിണറായി

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത താലിബാന്‍ മോഡല്‍ ആക്രമണത്തില്‍ കേരള സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. കോളേജ് ചോദ്യപേപ്പറില്‍ വന്ന വിവാദചോദ്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന വികാരം എല്ലാ വിഭാഗങ്ങളും പ്രകടിപ്പിച്ചതാണ്. പക്ഷേ, ഇതിന്റെ പേരില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. പള്ളിയില്‍നിന്ന് തിരിച്ചുവരുന്ന വഴി അക്രമികള്‍ അദ്ദേഹത്തെ വകവരുത്താന്‍ ശ്രമിച്ചത് ആസൂത്രിതമായ രീതിയിലാണ്. കേരളസമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി മുതലെടുപ്പിന് ശ്രമിക്കുന്ന തീവ്രവാദിസംഘടനയാണ് ഇതിനുപിന്നിലെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ നിഷ്ഠുരതയെ ഒറ്റക്കെട്ടായി കേരളജനത നേരിടണം. അക്രമികളെ പിടികൂടുകയും ഇവര്‍ക്ക് ഒത്താശ ചെയ്തവരെ പുറത്തുകൊണ്ടുവരികയും ചെയ്യണമെന്ന് പിണറായി അധികൃതരോട് ആവശ്യപ്പെട്ടു.

വര്‍ഗീയ സംഘടനകളുടെ പങ്ക് അന്വേഷിക്കും: കോടിയേരി

മൂവാറ്റുപുഴയില്‍ അധ്യാപകനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ വര്‍ഗീയ- ഭീകരവാദ സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐജി ബി സന്ധ്യയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും കോടിയേരി പറഞ്ഞു. പ്രതികളെ പിടികൂടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

താലിബാനിസം കൊണ്ടുവരാന്‍ ശ്രമം: ഡിവൈഎഫ്ഐ

തിരു: കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം കേരളത്തില്‍ താലിബാനിസം കൊണ്ടുവരാനുള്ള ഭീകര സംഘടനയുടെ ശ്രമമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, ട്രഷറര്‍ വി വി രമേശന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വയം ശിക്ഷ വിധിച്ച് ദ്രുതഗതിയില്‍ കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് ഭീകരസംഘടന ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ചോദ്യപേപ്പറിന്റെ പേരില്‍ ജോസഫിനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഈ വിഷയത്തില്‍ രാഷ്ട്രീയ സംഘടനകളും മതസംഘടനകളും മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, കേരളത്തില്‍ ചേരിതിരിവുണ്ടാക്കി സൌഹാര്‍ദാന്തരീക്ഷം നശിപ്പിക്കാനാണ് ഭീകര സംഘടന ശ്രമിക്കുന്നത്. ഇതിനെതിരെ കേരള ജനത ഒറ്റക്കെട്ടായി അണിനിരക്കണം. സാമൂഹ്യാന്തരീക്ഷം കലുഷമാക്കാനുള്ള ശ്രമത്തിനെതിരെ ഒമ്പതിന് തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് യുവജനങ്ങളെ അണിനിരത്തി മതസൌഹാര്‍ദ പരേഡ് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

പ്രതികളെക്കുറിച്ച് തുമ്പു നല്‍കിയത് വാഹനത്തിലെ രക്തക്കറ

കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ പ്രതികളെ ക്കുറിച്ച് തുമ്പ് നല്‍കിയത് മാരുതിവാനില്‍ കണ്ട രക്തക്കറ. വാഹനത്തില്‍ കണ്ട രക്തക്കറ സംശയം ജനിപ്പിച്ചതോടെയാണ് അക്രമികള്‍ ഉപയോഗിച്ച മാരുതി വാന്‍ പൊലീസിന് പിടികൂടാനായത്. ഞായറാഴ്ച രാവിലെ പത്തോടെ കോതമംഗലം നെല്ലിക്കുഴി ഭാഗത്തുനിന്നാണ് വാന്‍ പിടിച്ചത്. വാനിനൊപ്പം കസ്റ്റഡിയില്‍ ആയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ചെറുവട്ടൂര്‍ പരുത്തിക്കാട്ടുകുടി ജാഫറില്‍ (30) നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്നാണ് മറ്റ് മൂന്നുപേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. കൃത്യം നടത്തിയശേഷം അക്രമികള്‍ കോതമംഗലം നെല്ലിക്കുഴി ഭാഗത്തെത്തി വാഹനം ജാഫറിനെ ഏല്‍പ്പിക്കുകയും മറ്റൊരു വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. വാഹനം പോഞ്ഞാശേരിയില്‍ കൊണ്ടുപോയി പൊളിക്കാനായിരുന്നു നീക്കമെന്നാണ് സൂചന. വാഹനത്തില്‍ ഉപയോഗിച്ച വ്യാജനമ്പര്‍ പ്ളേറ്റും കണ്ടെടുത്തു. ഏറെ ആസൂത്രിതമായാണ് സംഘം കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് പറയുന്നു. എറണാകുളത്തുനിന്ന് ഒരാഴ്ച മുമ്പാണ് ഇവര്‍ വാഹനം വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മൊബൈല്‍ ടവര്‍, സൈബര്‍ സംവിധാനം എന്നിവയുടെ സേവനങ്ങളുംകൂടി പ്രയോജനപ്പെടുത്തിയാണ് അന്വേഷണം. പ്രതികള്‍ക്കായി അയല്‍ ജില്ലകളിലും തെരച്ചില്‍ വ്യാപകമാക്കി. വിവിധ കേന്ദ്രങ്ങളിലായി മുപ്പതോളം പേരെ പൊലീസ് ചോദ്യം ചെയ്തു.

deshabhimani 05072010

4 comments:

  1. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത താലിബാന്‍ മോഡല്‍ ആക്രമണത്തില്‍ കേരള സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. കോളേജ് ചോദ്യപേപ്പറില്‍ വന്ന വിവാദചോദ്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന വികാരം എല്ലാ വിഭാഗങ്ങളും പ്രകടിപ്പിച്ചതാണ്. പക്ഷേ, ഇതിന്റെ പേരില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. പള്ളിയില്‍നിന്ന് തിരിച്ചുവരുന്ന വഴി അക്രമികള്‍ അദ്ദേഹത്തെ വകവരുത്താന്‍ ശ്രമിച്ചത് ആസൂത്രിതമായ രീതിയിലാണ്. കേരളസമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി മുതലെടുപ്പിന് ശ്രമിക്കുന്ന തീവ്രവാദിസംഘടനയാണ് ഇതിനുപിന്നിലെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ നിഷ്ഠുരതയെ ഒറ്റക്കെട്ടായി കേരളജനത നേരിടണം. അക്രമികളെ പിടികൂടുകയും ഇവര്‍ക്ക് ഒത്താശ ചെയ്തവരെ പുറത്തുകൊണ്ടുവരികയും ചെയ്യണമെന്ന് പിണറായി അധികൃതരോട് ആവശ്യപ്പെട്ടു.

    ReplyDelete
  2. പ്രവാചകന്റെ ഈ യദാര്‍ത്ഥ ശത്രുക്കളെ ഉടന്‍ പിടികൂടി നിയമ നടപടികള്‍ എടുക്കണം...സമുദായ ഐക്യം ജയിക്കട്ടെ...

    ReplyDelete
  3. വളരെ പരിതാപകരം നിങ്ങളുടെ അവസ്ഥ .
    കേരളത്തില്‍ ഇത്ര ദാരുണമായ ഒരു സംഭവം ഉണ്ടായിട്ടു അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഭയക്കുന്നു എന്നത് ദുരൂഹം .
    മത വര്‍ഗീയതയെ ശക്തമായി എതിര്‍ക്കേണ്ട ഇടതു പക്ഷം എന്ത് കൊണ്ട് ഇത്തരം നടപടികളില്‍ നിന്നും പിന്നോട്ട് പോകുന്നു .
    ഇനിയും ഇത്തരക്കാര്‍ ആരുടേയും നേരെ കൈയോങ്ങാതിരിക്കട്ടെ ..
    ഇവര്‍ കൊന്നു തള്ളിയ സഖാക്കളെ ഓര്‍ത്തെങ്കിലും ഇനിയെങ്കിലും ശക്തമായി പ്രതികരിക്കണം ...
    നാണം കേട്ട വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി വിട്ടു വീഴ്ച ചെയ്‌താല്‍ നഷ്ടപെടുന്നത് നമ്മുടെ കേരളമായിരിക്കും .
    കുറച്ചു കാലം മുന്‍പ് ചിന്തിക്കാന്‍ പോലും കഴിയാത്ത സംഭവം അരങ്ങേരിയിട്ടും അതിനെ അനുകൂലിക്കാന്‍ നിരവധി ആളുകള്‍ മുന്നോട്ടു വരുന്നു എന്നത് തന്നെ ഈ നാട് എങ്ങോട്ട് എന്നത് ഓര്‍ത്തു ഭയം ഉളവാക്കുന്നു .

    ReplyDelete
  4. കൈ വെട്ടിയാല്‍ താലിബന്‍...കഴുതു വെട്ടിയല്‍ വര്‍ഗ്ഗ്സസ്ത്രു...

    ReplyDelete