Saturday, August 7, 2010

കോണ്‍ഗ്രസിന്റെ സ്വന്തം ലോട്ടറി മാഫിയ

സുപ്രീംകോടതിയിലെ ലോട്ടറിക്കേസ്സില്‍ കേന്ദ്രം ആരുടെകൂടെ നില്‍ക്കും? ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന ഓണ്‍‌ലൈന്‍ലോട്ടറി നിരോധിച്ചുള്ള നിയമം സംരക്ഷിക്കാന്‍ നിലപാട് സ്വീകരിക്കുമോ? അതോ ലോട്ടറിമാഫിയയോടൊപ്പം നില്‍ക്കുമോ? ഓണ്‍‌ലൈന്‍ ചൂതാട്ടമെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി കേരള ഗെയിമിങ് ആക്ടില്‍ ഭേദഗതിവരുത്തിയാണ് സംസ്ഥാനം ഓണ്‍‌ലൈന്‍ നിരോധന നിയമംകൊണ്ടുവന്നത്. ലോട്ടറി കേന്ദ്രവിഷയമാണ്. സംസ്ഥാനങ്ങള്‍ക്ക് നിയമംനിര്‍മിക്കാന്‍ അവകാശമില്ലെന്നാണ് ലോട്ടറിമാഫിയകള്‍ക്കുവേണ്ടി ഹാജരായ നളിനി ചിദംബരത്തിന്റെ വാദം. നിയമംകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരില്‍ ചിദംബരവും കോടതിയില്‍ നളിനിയും മകന്‍ കാര്‍ത്തിക്കും. മൂവരും ലോട്ടറിമാഫിയകളെ സഹായിക്കാന്‍വേണ്ടിമാത്രമാണ് പ്രവര്‍ത്തിച്ചത്.

കഴിഞ്ഞ തെരെഞ്ഞടുപ്പിനു വേണ്ടി ലോട്ടറിമാഫിയകള്‍ സമാഹരിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു നല്‍കിയത് 5000 കോടി രൂപയാണ്. മണികുമാര്‍ സുബ്ബയാണ് ഇവരുടെ നേതാവ്. ഇദ്ദേഹം കോണ്‍ഗ്രസ് എംപിയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രധാന ധനസ്രോതസ്സായ ലോട്ടറിമാഫിയകളെ പിണക്കാന്‍ കഴിയുമായിരുന്നില്ല. 2010 ലെ കേന്ദ്രലോട്ടറി ചട്ടം ലോട്ടറിമാഫിയക്ക് അനുകൂലമാകാന്‍ കാരണം ഈ ലോട്ടറിമാഫിയ- കോണ്‍ഗ്രസ് ബന്ധമാണ്. ലോട്ടറിച്ചട്ടം 3(6) പ്രകാരം ഒരു ദിവസം 24 ലോട്ടറി നടത്താന്‍ കഴിയും. ഇപ്പോള്‍ 13 സംസ്ഥാനങ്ങളില്‍ ലോട്ടറിയുണ്ട്. അതിനെല്ലാം അനുവാദം നല്‍കിയാല്‍ ഒരുദിവസം 312 ലോട്ടറിയായിരിക്കും കേരളത്തില്‍ നടക്കുക. ജനങ്ങളെ മദ്യത്തിന് അടിമകളാക്കുംപോലെ ലോട്ടറിക്ക് അടിമപ്പെടുത്തുന്ന ചട്ടമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഇപ്പോള്‍ പാലക്കാട് നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പുതിയ രണ്ട് ലോട്ടറിയുടെ നികുതി വാങ്ങിയെന്നും അത് സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറിമാഫിയകളുമായുള്ള ബന്ധം മൂലമാണെന്നും പറയുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ.് 2008ല്‍ അരുണാചല്‍ പ്രദേശില്‍നിന്ന് പുതിയ ലോട്ടറി ആരംഭിക്കാന്‍ കേരളത്തില്‍ വന്നപ്പോള്‍ സംസ്ഥാനം നികുതി ഈടാക്കിയില്ല. അവര്‍ കോടതിയില്‍ പോയി. ആ കേസിലെ വിധി നിയമപ്രകാരം നികുതി ഈടാക്കേണ്ടത് വാണിജ്യ നികുതിവകുപ്പ് ഉദ്യോഗസ്ഥന്‍മാരാണെന്നും സര്‍ക്കാരിന് അതില്‍ ഇടപെടാന്‍ അധികാരമില്ലെന്നുമാണ്. സംസ്ഥാനസര്‍ക്കാര്‍ ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രസ്തുത അപ്പീലില്‍ ഇപ്പോഴത്തെ ചീഫ്ജസ്റിസ് ആയ കൃപാഡിയ പറഞ്ഞത് കേരള പേപ്പര്‍ലോട്ടറി നികുതി നിയമമുണ്ടെങ്കില്‍ നികുതി ഈടാക്കിയേ പറ്റൂ എന്നാണ്.

2007ല്‍ നികുതി സ്വീകരിക്കാതിരുന്നപ്പോള്‍ കോടതിയില്‍ കേസായി. അന്ന് കോടതി പറഞ്ഞത് സിമന്റ് കച്ചവടം നടത്തുന്നയാള്‍ പുതുതായി കമ്പിക്കച്ചവടം ആരംഭിക്കുമ്പോള്‍ പുതിയ ലൈസന്‍സ് വേണ്ടതില്ല എന്നതുപോലെ ഒരു അംഗീകൃത ലോട്ടറി ഡിസ്ട്രിബ്യൂട്ടറില്‍ നിന്നും നികുതി വാങ്ങാന്‍ പ്രത്യേകം രജിസ്ട്രേഷനൊന്നും വേണ്ടതില്ല എന്നാണ്. ഇതൊക്കെ നികുതി അടക്കേണ്ടുന്ന പ്രശ്നമാണെങ്കില്‍ അന്യസംസ്ഥാന ലോട്ടറി ഉടമയ്ക്ക് കേരളത്തില്‍ അനുവാദം കൊടുത്തത് യുഡിഎഫ് ആണെന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇത്തരത്തില്‍ അനുമതി നല്‍കിയതാണ് യുഡിഎഫ് തന്നെ കൊണ്ടുവന്ന 2005ലെ കേരള പേപ്പര്‍ലോട്ടറി നികുതി നിയമപ്രകാരം രജിസ്ട്രേഷനുള്ള ലോട്ടറി ഏജന്റില്‍നിന്ന് നികുതി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യംസൃഷ്ടിച്ചത്. യുഡിഎഫ് അന്നു വേണ്ടെന്നു വച്ചിരുന്നെങ്കില്‍പ്പോലും അന്യസംസ്ഥാന ലോട്ടറിമാഫിയ കേന്ദ്രത്തിന് പണംനല്‍കി അനുവാദം വാങ്ങുമായിരുന്നു. ഇപ്പോഴാവട്ടെ നികുതി ഈടാക്കിയതല്ല മറിച്ച് നികുതി വാങ്ങാന്‍ ഇടയാക്കുംവിധം പ്രതിദിനം 24 നറുക്കെടുപ്പ് ആകാമെന്ന പുതിയ കേന്ദ്രചട്ടമാണ് അടിസ്ഥാനകാരണം.

സംസ്ഥാനത്ത് നിലവില്‍ അഞ്ച് ലോട്ടറിക്കു മാത്രമാണ് അനുമതി നല്‍കിയത്. അത് 24 ആക്കിയ കേന്ദ്രം കുറ്റക്കാരല്ലാപോലും. ലോട്ടറി സംരക്ഷണ സമിതി മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശം പ്രതിദിനം പരമാവധി നാല് നറുക്കെടുപ്പ് മാത്രമേ അനുവദിക്കാവൂ എന്നാണ്. ഈ നിര്‍ദേശംപോലും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. കേന്ദ്രചട്ടത്തിലെ മറ്റൊരു വ്യവസ്ഥ പകല്‍ 11 മുതല്‍ വൈകിട്ട് 6 വരെ നറുക്കെടുപ്പ് നടത്താമെന്നാണ്. ഇതാവട്ടെ ലോട്ടറിമാഫിയകളെ സഹായിക്കാനും ജനങ്ങളെ അന്യ സംസ്ഥാന ലോട്ടറി ചൂതാട്ടത്തിന് എറിഞ്ഞുകൊടുക്കുന്നതുമായ വ്യവസ്ഥയാണ്. നറുക്കെടുപ്പ് സമയം ഉച്ചയ്ക്കുശേഷം 2 മുതല്‍ 4 വരെയാക്കി ഭേദഗതി ചെയ്യുകയാണ് വേണ്ടത്. കേരള ഭാഗ്യക്കുറിക്ക് ഒരു ദിവസം ഒരു നറുക്കെടുപ്പു മാത്രമാണ് എന്നതു മറന്നുകൂടാ.

ബി ആര്‍ എന്റര്‍പ്രൈസസ് കേസില്‍ സുപ്രീംകോടതി ഒരു പൊതുതത്വം വ്യക്തമാക്കിയിട്ടുണ്ട്. ഒരു സംസ്ഥാനം ലോട്ടറി നടത്തുന്നുണ്ടെങ്കില്‍ മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറി ആ സംസ്ഥാനത്ത് നിരോധിക്കാന്‍ പാടില്ല. ലോട്ടറി നിരോധനമാണെങ്കില്‍ സമ്പൂര്‍ണ നിരോധനമായിരിക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്, കര്‍ണാടകം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ എല്ലാ ലോട്ടറിയും നിരോധിച്ചത്. നമ്മുടെ സംസ്ഥാനത്തിന് സമ്പൂര്‍ണനിരോധനം പ്രായോഗികമല്ല. 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ലോട്ടറി നിരോധിച്ചപ്പോള്‍ നിരവധി ലോട്ടറിത്തൊഴിലാളികള്‍ ആത്മഹത്യചെയ്തു. അന്നത്തെ നിരോധനം ഓണ്‍‌ലൈന്‍ ലോട്ടറിക്കുവേണ്ടിയായിരുന്നു. സംസ്ഥാനത്തെ എല്ലാ പാര്‍ടികളും സര്‍ക്കാരും സ്വീകരിക്കുന്ന സമീപനം പേപ്പര്‍ ലോട്ടറി സംരക്ഷിക്കണം എന്നും ഓണ്‍‌ലൈന്‍ നിരോധിക്കണം എന്നുമാണ്.

അതിനു കഴിയണമെങ്കില്‍ പേപ്പര്‍ലോട്ടറിയും ഓണ്‍‌ലൈന്‍ ലോട്ടറിയും പ്രത്യേകം നിര്‍വചിക്കണം. എന്നാല്‍, ലോട്ടറി എന്നാല്‍ ഇതു രണ്ടും ഉള്‍പ്പെടുന്നതാണെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ചിദംബരം കേരളത്തിലെ പ്രതിനിധിസംഘത്തോട് ആദ്യംതന്നെ പറഞ്ഞ കാര്യവും അതുതന്നെയാണ്. ഓണ്‍‌ലൈന്‍ലോട്ടറി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്ന് വ്യക്തം. ഓണ്‍‌ലൈന്‍ലോട്ടറി നിരോധിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് അന്യസംസ്ഥാന ലോട്ടറി ക്രമക്കേടിന്മേല്‍ നടപടി സ്വീകരിക്കാന്‍ അധികാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് 2010 ഏപ്രില്‍ 28 ന് ലോട്ടറിസംരക്ഷണസമിതി പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്. ഒരു ദിവസം 24 നറുക്കെടുപ്പിനുള്ള അവസരം നല്‍കിയ കേന്ദ്രമല്ല അധികാരമൊന്നുമില്ലാത്ത സംസ്ഥാനസര്‍ക്കാരാണ് കുറ്റക്കാര്‍ എന്ന വാദം ആടിനെ പട്ടിയാക്കുന്ന വാദമാണ്.

യുഡിഎഫ് ഭരിക്കുമ്പോള്‍ പ്രതിവര്‍ഷം കേരള ഭാഗ്യക്കുറി വിറ്റുവരവ് 150 കോടിയായിരുന്നു. അത് 625 കോടിയാക്കി ഉയര്‍ത്താന്‍ കഴിയുംവിധത്തില്‍ നവീകരണവും ക്ഷേമനിധിയും ലോട്ടറിമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. 2010 ജൂലൈ 25 ന് ലോട്ടറിത്തൊഴിലാളികള്‍ക്ക് ബോണസ്കൂടി സര്‍ക്കാര്‍ നല്‍കി. പെന്‍ഷനും മറ്റാനുകൂല്യങ്ങളും നേരത്തെ നല്‍കിവരുന്നു. പേപ്പര്‍ലോട്ടറി വിറ്റ് ജീവിക്കുന്ന പാവങ്ങളെ നിരോധനത്തിലൂടെ യുഡിഎഫ് ആത്മഹത്യയിലേക്ക് നയിച്ചു. കേന്ദ്രമാകട്ടെ ഓണ്‍‌ലൈന്‍ ലോട്ടറിയിലൂടെ കൂട്ടആത്മഹത്യയിലേക്കാണ് നയിച്ചത്. ലോട്ടറിമാഫിയകളെ സഹായിക്കലായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യമെങ്കില്‍ എന്തിന് ലോട്ടറി നവീകരിച്ചു. ക്ഷേമനിധിനിയമം എന്തിന് കൊണ്ടുവന്നു. ഇത്തരം ക്ഷേമപ്രവര്‍ത്തനങ്ങളൊന്നുമില്ലാത്ത അന്യസംസ്ഥാന ലോട്ടറികളോടല്ല കേരള ഭാഗ്യക്കുറിയോടാണ് കേരളത്തിലെ ട്രേഡ് യൂണിയനുകളും പ്രതിബദ്ധത കാട്ടുന്നത്.

ആര്യാടന്‍ നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണ്. യുഡിഎഫിന്റെ കാലത്തല്ല എല്‍ഡിഎഫിന്റെ കാലത്താണ് വിജിലന്‍സ് അന്വേഷണം നടന്നതും അതിന്റെ അടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചതും. അത് തടഞ്ഞത് കോടതി മാത്രമല്ല കോടതിയില്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നു വാദിച്ച നളിനിചിദംബരംകൂടിയാണ്. അതുകൊണ്ടാണ് 2007ല്‍ വിജിലന്‍സ് റിപ്പോര്‍ട്ട്സഹിതം കേന്ദ്രത്തോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ കത്തെഴുതിയത്. നിരവധി തവണ ‘ഓര്‍മപ്പെടുത്തലുകള്‍’ നടത്തിയിട്ടും ഒന്നും ചെയ്തില്ലെന്നു മാത്രം. ഇപ്പോള്‍ ഓണ്‍‌ലൈന്‍ ചട്ടവും കൊണ്ടുവന്നു. പുല്ലരിയില്‍ കിടക്കുന്ന പട്ടിയെപോലെ പട്ടിയൊട്ടു പുല്ലു തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല- ഇതാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയം. ഏഴു ലക്ഷം രൂപ മുന്‍കൂര്‍നികുതി ഒരു ഉദ്യോഗസ്ഥന്‍ നിയമാനുസൃതം സ്വീകരിച്ചതിനെത്തുടര്‍ന്ന് 25 കോടി മന്ത്രിക്കു നല്‍കിയെന്ന കോണ്‍ഗ്രസ് ആരോപണം വിശ്വസിക്കാന്‍മാത്രം കേരളീയര്‍ വിഡ്ഢികളല്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന നികുതി രണ്ടു ലക്ഷം രൂപയായിരുന്നത് എല്‍ഡിഎഫ് അത് ഏഴുലക്ഷമാക്കി ഉയര്‍ത്തി. ഇതാണോ അന്യസംസ്ഥാന ലോട്ടറി ഉടമകളെ സഹായിക്കല്‍? കേരള പേപ്പര്‍ ലോട്ടറി നികുതിനിയമത്തിലെ 23-ാം വകുപ്പുപ്രകാരം വാണിജ്യ നികുതിവകുപ്പ് അസിസ്റന്റ് കമീഷണര്‍ നികുതി അടയ്ക്കുന്നതില്‍ കാലതാമസമുണ്ടായതിന് അന്യസംസ്ഥാനലോട്ടറി ഉടമയില്‍നിന്ന് നിശ്ചിത പിഴ ഈടാക്കിയില്ലെന്നു അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. നിയമസഭയില്‍ പ്രതിപക്ഷംപോലും ഉന്നയിക്കാത്ത കാര്യമാണ് സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്.

സുപ്രീംകോടതിയില്‍ അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കെതിരെ ഒരു കേസുമെടുക്കില്ലെന്ന സത്യവാങ്മൂലം യുഡിഎഫ് നല്‍കി. എല്‍ഡിഎഫ് ആകട്ടെ കോടതിയുടെ ശ്രദ്ധയില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് അനുവാദം വാങ്ങി റെയ്ഡ് ചെയ്ത് 42 കേസുകളെടുത്തു. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പറയുന്നു സിക്കിമിലും തമിഴ്നാട്ടിലുംപോയി റെയ്ഡ് നടത്താന്‍. നിയമപ്രകാരം ഇതിനൊക്കെ അധികാരമുള്ള കേന്ദ്രമാവട്ടെ ഈ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നു. 5,000 കോടി രൂപ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് ലോട്ടറി മാഫിയകളില്‍നിന്ന് വാങ്ങിയവര്‍ പ്രത്യുപകാരമായാണ് ഓണ്‍‌ലൈന്‍ നിയമത്തിലൂടെ ചെയ്തിരിക്കുന്നത്. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപോലെയാണ് ഇന്ന് കോണ്‍ഗ്രസ്.

എം വി ജയരാജന്‍ ദേശാഭിമാനി 07082010

2 comments:

  1. സുപ്രീംകോടതിയിലെ ലോട്ടറിക്കേസ്സില്‍ കേന്ദ്രം ആരുടെകൂടെ നില്‍ക്കും? ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന ഓണ്‍‌ലൈന്‍ലോട്ടറി നിരോധിച്ചുള്ള നിയമം സംരക്ഷിക്കാന്‍ നിലപാട് സ്വീകരിക്കുമോ? അതോ ലോട്ടറിമാഫിയയോടൊപ്പം നില്‍ക്കുമോ? ഓണ്‍‌ലൈന്‍ ചൂതാട്ടമെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി കേരള ഗെയിമിങ് ആക്ടില്‍ ഭേദഗതിവരുത്തിയാണ് സംസ്ഥാനം ഓണ്‍‌ലൈന്‍ നിരോധന നിയമംകൊണ്ടുവന്നത്. ലോട്ടറി കേന്ദ്രവിഷയമാണ്. സംസ്ഥാനങ്ങള്‍ക്ക് നിയമംനിര്‍മിക്കാന്‍ അവകാശമില്ലെന്നാണ് ലോട്ടറിമാഫിയകള്‍ക്കുവേണ്ടി ഹാജരായ നളിനി ചിദംബരത്തിന്റെ വാദം. നിയമംകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരില്‍ ചിദംബരവും കോടതിയില്‍ നളിനിയും മകന്‍ കാര്‍ത്തിക്കും. മൂവരും ലോട്ടറിമാഫിയകളെ സഹായിക്കാന്‍വേണ്ടിമാത്രമാണ് പ്രവര്‍ത്തിച്ചത്.

    ReplyDelete
  2. കേരളതിലെ ഒരു പത്രം കുരെ നാല്‍മുന്നെ കുരെ bond വിറ്റു ഒരു മാര്‍ട്ടിനു...മരന്നൊ സ്ഖവെ?? ജയരാജന്‍ മരക്കാന്‍ വഴിയില്ല ചൊദിക്കനം..
    August 4, 2010 12:11 PM

    ReplyDelete