Thursday, August 12, 2010

ആന്‍ഡേഴ്‌സണെ വിട്ടതാര്?

ആന്‍ഡേഴ്സനെ വിട്ടത് കേന്ദ്രം പറഞ്ഞിട്ട്: അര്‍ജുന്‍സിങ്

ഭോപാല്‍ ദുരന്തത്തിന് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്‍ഡേഴ്സണെ അമേരിക്കയിലേക്ക് രക്ഷപ്പെടാന്‍ അനുവദിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന് അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍സിങ്. ആന്‍ഡേഴ്സണ് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് നിരവധി ഫോണ്‍ കോള്‍ വന്നതായി അര്‍ജുന്‍സിങ് പറഞ്ഞു. രാജ്യസഭയില്‍ ഭോപാല്‍ ദുരന്തത്തെക്കുറിച്ചുള്ള ഹ്രസ്വചര്‍ച്ചയിലാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിയിക്കുന്ന പ്രതികരണമുണ്ടായത്. അര്‍ജുന്‍സിങ്ങിന്റെ വെളിപ്പെടുത്തലോടെ കോണ്‍ഗ്രസ് വെട്ടിലായി.

അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിക്ക് ക്ളീന്‍ചിറ്റ് നല്‍കിയ അര്‍ജുന്‍സിങ് കുറ്റം മുഴുവന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത നരസിംഹറാവുവിന്റെ തലയില്‍ ചാര്‍ത്തി. പ്രതികള്‍ക്ക് രണ്ടുവര്‍ഷം മാത്രം ശിക്ഷ വിധിച്ച കോടതിവിധിയെത്തുടര്‍ന്ന് ഭോപാല്‍കേസ് വീണ്ടും വിവാദമായശേഷം ആദ്യമായാണ് പൊതുവേദിയില്‍ അര്‍ജുന്‍സിങ് കേസ് പരാമര്‍ശിക്കുന്നത്. എഴുതി തയ്യാറാക്കിയ പ്രസംഗം, ശാരീരിക അവശത കാരണം അര്‍ജുന്‍സിങ് ഇരുന്നുവായിക്കുകയായിരുന്നു. ആന്‍ഡേഴ്സന്റെ കാര്യത്തില്‍ താന്‍ മൃദുസമീപനം സ്വീകരിച്ചെന്ന വിമര്‍ശം തെറ്റാണെന്ന് അര്‍ജുന്‍സിങ് പറഞ്ഞു. ഭോപാലിലേക്ക് ആന്‍ഡേഴ്സ എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ത്തന്നെ അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചു. ഈ വിവരം ആരുമായും പങ്കുവച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അറസ്റ്റിന് നിര്‍ദേശം കൊടുത്തു. ആന്‍ഡേഴ്സണ്‍ വിമാനത്തില്‍നിന്ന് ഇറങ്ങിയപ്പോള്‍ത്തന്നെ കസ്റ്റഡിയിലെടുത്തതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. തടങ്കലിനായി അദ്ദേഹത്തിന്റെ റസ്റ്റ് ഹൌസിലേക്ക് കൊണ്ടുപോകുന്നതായും അറിയിച്ചു. അറസ്റ്റുവിവരം അറിഞ്ഞപ്പോള്‍ അയാള്‍ ഏറെ അത്ഭുതപ്പെട്ടു. എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ സ്വീകരിക്കാന്‍ എത്തിയില്ലെന്നും മറ്റും പറഞ്ഞു. അയാളുടെ ധിക്കാരം ഇതില്‍നിന്നു ബോധ്യപ്പെടും. ദുരന്തത്തെക്കുറിച്ചു പറയാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ രാജീവ്ഗാന്ധി ടൂറിലായിരുന്നു. അദ്ദേഹം ഭോപാലില്‍ എത്തിയപ്പോള്‍ത്തന്നെ താന്‍ രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും നിരാകരിച്ചു. ആന്‍ഡേഴ്സണ് അനുകൂലമായി രാജീവ് സംസാരിച്ചതായി ഓര്‍ക്കുന്നില്ല. എന്നാല്‍, ആന്‍ഡേഴ്സണ് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് നിരവധി ഫോണ്‍ കോള്‍ വന്നതായി ചീഫ് സെക്രട്ടറി തന്നോടു പറഞ്ഞു. ഇഷ്ടമുള്ളതു ചെയ്യാന്‍ താന്‍ പറഞ്ഞു. എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്തണമെന്നും പിന്നീട് സമന്‍സ് അയക്കാന്‍ ഇതാവശ്യമാണെന്നും പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ ആന്‍ഡേഴ്സണെ തിരിച്ചയച്ചു. അദ്ദേഹത്തിനെതിരായ വിചാരണ തുടരുന്നതിന് ഭൌതികമായ സുരക്ഷ ഉറപ്പാക്കേണ്ടിയിരുന്നു. ഒബാമ ഇന്ത്യയില്‍ വരുമ്പോള്‍ ആന്‍ഡേഴ്സണെ വിട്ടുകിട്ടാന്‍ പ്രധാനമന്ത്രി അദ്ദേഹത്തില്‍ സമര്‍ദം ചെലുത്തണം- അര്‍ജുന്‍സിങ് പറഞ്ഞു.

ഭോപാല്‍കേസ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം ലോക്സഭയില്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും അവര്‍ക്ക് സൌജന്യ വൈദ്യസേവനം ഉറപ്പുവരുത്തുമെന്നും ചര്‍ച്ചയില്‍ ഇടപെട്ട് ആഭ്യന്തരമന്ത്രി അറിയിച്ചു. ചര്‍ച്ചയ്ക്ക് ഇരുസഭയിലും സര്‍ക്കാര്‍ വ്യാഴാഴ്ച മറുപടി നല്‍കും.
(എം പ്രശാന്ത്)
ദേശാഭിമാനി 120810

പഴി മുഴുവന്‍ റാവുവിന്

ഭോപ്പാല്‍ വാതക ദുരന്ത കേസിലെ മുഖ്യപ്രതിയായ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ രക്ഷപ്പെടുത്തിയതില്‍, അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന നരസിംഹ റാവുവിനെ പഴിചാരി രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് ശ്രമം. ആന്‍ഡേഴ്‌സനെ രക്ഷപ്പെടുത്താന്‍ ഇടപെട്ടത് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്ന്, അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗ് രാജ്യസഭയില്‍ പറഞ്ഞു. ആന്‍ഡേഴ്‌സന്റെ രക്ഷപ്പെടലിനെച്ചൊല്ലി ഒട്ടേറെ വാദപ്രതിവാദങ്ങള്‍ നടന്നിട്ടും മൗനം പൂണ്ടിരുന്ന അര്‍ജുന്‍ സിംഗ് ഇന്നലെ പാര്‍ലമെന്റില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന സമീപനമാണ് സ്വീകരിച്ചത്. അര്‍ജുന്‍ സിംഗ് പ്രസ്താവന നടത്തുന്നതിന് തൊട്ടുമുമ്പ് ധനമന്ത്രി പ്രണബ് മുഖര്‍ജി അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാമായിരുന്നു.

ആന്‍ഡേഴ്‌സന് ജാമ്യം ലഭിക്കുന്നതിന് ഡല്‍ഹിയില്‍നിന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചീഫ് സെക്രട്ടറി തന്നെ അറിയിച്ചതായി അര്‍ജുന്‍ സിംഗ് വ്യക്തമാക്കി. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് നരസിംഹറാവു ആയിരുന്നു ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. ആന്‍ഡേഴ്‌സനെ അറസ്റ്റു ചെയ്യാന്‍ നിര്‍ദേശിക്കുകയും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നതായി അര്‍ജുന്‍ സിംഗ് പറഞ്ഞു. റാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത് മാനവ വിഭവശേഷി വികസന മന്ത്രിയായിരുന്ന അര്‍ജുന്‍സിംഗ് റാവുവുമായി നല്ല ബന്ധമായിരുന്നില്ല പുലര്‍ത്തിയിരുന്നത്.

ഭോപ്പാല്‍ ദുരന്തം നടന്ന ഉടന്‍തന്നെ വിവരം രാജീവ് ഗാന്ധിയെ അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനുശേഷം ആന്‍ഡേഴ്‌സനെ അറസ്റ്റു ചെയ്തു. ആസമയത്ത് സംസ്ഥാനത്തെ ഹെസങ്കാബാദ് ജില്ലയിലെ ഹര്‍സുദ് നഗരത്തിലായിരുന്ന രാജീവ് ഗാന്ധി ആന്‍ഡേഴ്‌സനെ പിന്‍തുണച്ച് രംഗത്തുവരുകയോ ഒരുവാക്ക് മിണ്ടുകയോ ചെയ്തിട്ടില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് അര്‍ജുന്‍സിംഗ് പറഞ്ഞു. ഭോപ്പാല്‍ ദുരന്തത്തിന് പ്രധാന ഉത്തരവാദിയായ ആന്‍ഡേഴ്‌സന് പരമാവധി ശിക്ഷ നല്‍കാതെ ഇന്ത്യയില്‍നിന്നും രക്ഷപ്പെടാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അവസരമൊരുക്കിയെന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് മറുപടിയുമായാണ് അര്‍ജുന്‍സിംഗ് രംഗത്തെത്തിയത്.

എന്നാല്‍ കേസില്‍ അന്ന് ജാമ്യം ലഭിച്ച ആന്‍ഡേഴ്‌സന് ഭോപ്പാല്‍ വിട്ടുപോകാന്‍ സര്‍ക്കാരിന്റെ വിമാനമാണ് അനുവദിച്ചത്. ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറാകാത്ത സിംഗ് അക്കാര്യത്തില്‍ താന്‍ ദുഃഖിതനാണെന്നും പറഞ്ഞു. ഡല്‍ഹിയില്‍നിന്നും ആഭ്യന്തര വകുപ്പിന്റെ ഫോണ്‍വന്നപ്പോള്‍ ഇഷ്ടമുള്ളത് ചെയ്യാനാണ് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചതെന്നും അറസ്റ്റിലായശേഷം ആവശ്യമുള്ളപ്പോള്‍ വിളിച്ചുവരുത്താമെന്നുള്ളതിനാലാണ് ജാമ്യംഅനുവദിച്ചതെന്നും സിംഗ് വ്യക്തമാക്കി.

അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും പ്രതിയാക്കുന്നതിലൂടെ കുറ്റം മരണമടഞ്ഞവരുടെ മേല്‍ ചുമത്താനാണ് അര്‍ജുന്‍സിംഗിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

ദുരന്തത്തെ തുടര്‍ന്ന് അറസ്റ്റിലായ ആന്‍ഡേഴ്‌സന് സര്‍ക്കാര്‍ ഗസ്റ്റ്ഹൗസ് അനുവദിച്ചതിനെ ന്യായീകരിച്ച അര്‍ജുന്‍സിംഗ്, യൂണിയന്‍ കാര്‍ബൈഡിന്റെ തലവന് ശാരീരികമോ മാനസികമോ ആയി ഒന്നും സംഭവിക്കാതിരിക്കുന്നതിനാണ് അങ്ങനെ ചെയ്തതെന്ന് വാദിച്ചു.
തനിക്കെതിരായ ആരോപണങ്ങള്‍ക്കെല്ലാം ഉത്തരവാദി ചില തല്‍പരകക്ഷികളാണെന്നു പറഞ്ഞ അര്‍ജുന്‍സിംഗ് കാര്യങ്ങളെക്കാള്‍ കെട്ടുകഥകള്‍ക്കാണ് രാജ്യത്ത് ഏറെ പ്രചാരമെന്ന് ചൂണ്ടിക്കാട്ടി. ആന്‍ഡേഴ്‌സനെ വിട്ടുകിട്ടുന്ന കാര്യത്തില്‍ അമേരിക്കയില്‍നിന്നും രേഖാമൂലമല്ലാത്ത ഉറപ്പ് ലഭിച്ചിട്ടുണ്ട്.

നവംബറില്‍ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. പര്യാപ്തമായ നഷ്ടപരിഹാരം ഒബാമയോട് ആവശ്യപ്പെടുമെന്നും അര്‍ജുന്‍സിംഗ് പറഞ്ഞു.
(ജനയുഗം 120810)

കോണ്‍ഗ്രസ് പണം വാങ്ങി കേസ് ദുര്‍ബലമാക്കി

ഭോപാല്‍ ദുരന്തത്തിന് ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് പണം വാങ്ങിയാണ് കോണ്‍ഗ്രസ് കേസ് ദുര്‍ബലമാക്കിയതെന്ന് ലോക്സഭയില്‍ ആരോപണമുയര്‍ന്നു. കാര്‍ബൈഡ് ഉടമ വാറന്‍ ആന്‍ഡേഴ്സണെ രാജ്യം വിടാന്‍ സഹായിച്ചത് അന്ന് കേന്ദ്ര-സംസ്ഥാന ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്നും പ്രതിപക്ഷം ലോക്സഭയില്‍ ആരോപിച്ചു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ഇതില്‍ പങ്കുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചര്‍ച്ച തുടങ്ങിവച്ച പ്രതിപക്ഷനേതാവ് സുഷമ സ്വരാജും സിപിഐ എം നേതാവ് ബസുദേവ് ആചാര്യയും ആവശ്യപ്പെട്ടു. ഭോപാലിലേത് കോര്‍പറേറ്റ് കൂട്ടക്കൊലയാണെന്നും അതിന് ഇരകളായവരെ അന്നത്തെ സര്‍ക്കാര്‍ ചതിക്കുകയായിരുന്നെന്നും പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷം ആരോപിച്ചു.

യൂണിയന്‍ കാര്‍ബൈഡും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്നതായിരുന്നു ഇരുസഭയിലും ബുധനാഴ്ച നടന്ന ചര്‍ച്ചകള്‍. വിഷവാതകമായ മീഥൈല്‍ ഐസോസൈനേറ്റ് ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറി നിര്‍മിക്കാന്‍ അനുവാദം നല്‍കിയത് അടിയന്തരാവസ്ഥക്കാലത്താണ്. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കാര്‍ബൈഡ് ഫാക്ടറി കോണ്‍ഗ്രസിന് പണം നല്‍കിയിരുന്നെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഭോപാലില്‍ നിന്നുള്ള ബിജെപി അംഗവുമായ കൈലാശ് ജോഷി ആരോപിച്ചു. ദുരന്തത്തിന് ഇരയായവരുടെ മൊത്തം കേസ് വാദിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും കോടതിക്കു പുറത്ത് 650 കോടി രൂപയെന്ന തീര്‍ത്തും തുച്ഛമായ തുക വാങ്ങി കൊലയാളിക്കമ്പനിയെ വെറുതെവിടുകയായിരുന്നെന്ന് ബസുദേവ് ആചാര്യ ആരോപിച്ചു. ഉത്തരവാദികളായവരില്‍നിന്ന് ദുരന്തബാധിതര്‍ക്കു നല്‍കേണ്ട പണം ഈടാക്കുന്നതിനു പകരം രാജ്യത്തെ നികുതിപ്പണത്തില്‍നിന്ന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം ഇന്ത്യന്‍ സര്‍ക്കാരിന്റെ അമേരിക്കന്‍ വിധേയത്വമാണ് കാണിക്കുന്നതെന്നും ആചാര്യ പറഞ്ഞു. ചിലരുടെ താല്‍പ്പര്യത്തിന് അനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച ബിജെപി, വിദേശികളായ ആന്‍ഡേഴ്സണിനെയും ക്വത്റോച്ചിയെയും വെറുതെവിട്ടത് അതുകൊണ്ടാണെന്നും പറഞ്ഞു. കാര്‍ബൈഡ് കമ്പനിക്കെതിരെയുള്ള കേസ് ദുര്‍ബലമാക്കിയ ജഡ്ജിമാര്‍ക്ക് കോണ്‍ഗ്രസ് ഉന്നത പദവി നല്‍കി ആദരിച്ചെന്നും ബിജെപി കുറ്റപ്പെടുത്തി.

ആന്‍ഡേഴ്സണിനെതിരെ എഫ്ഐആര്‍ ഇല്ലാത്തതിനാലാണ് രാജ്യം വിടാന്‍ സഹായിച്ചതെന്ന് കോണ്‍ഗ്രസിലെ മനീഷ് തിവാരി പറഞ്ഞു. ആന്‍ഡേഴ്സണെ തിരിച്ചുകിട്ടാന്‍ ആവശ്യമായ തെളിവുകളൊന്നും സിബിഐ നല്‍കാത്തതിനാല്‍ ഇതുസംബന്ധിച്ച അപേക്ഷ നല്‍കാന്‍ കഴിയില്ലെന്ന് മുന്‍ നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയും ഉപദേശം നല്‍കിയിരുന്നെന്നും തിവാരി പറഞ്ഞു.

ദേശാഭിമാനി 120810

1 comment:

  1. ഭോപാല്‍ ദുരന്തത്തിന് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്‍ഡേഴ്സണെ അമേരിക്കയിലേക്ക് രക്ഷപ്പെടാന്‍ അനുവദിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന് അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍സിങ്. ആന്‍ഡേഴ്സണ് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് നിരവധി ഫോണ്‍ കോള്‍ വന്നതായി അര്‍ജുന്‍സിങ് പറഞ്ഞു. രാജ്യസഭയില്‍ ഭോപാല്‍ ദുരന്തത്തെക്കുറിച്ചുള്ള ഹ്രസ്വചര്‍ച്ചയിലാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിയിക്കുന്ന പ്രതികരണമുണ്ടായത്. അര്‍ജുന്‍സിങ്ങിന്റെ വെളിപ്പെടുത്തലോടെ കോണ്‍ഗ്രസ് വെട്ടിലായി.

    ReplyDelete