Tuesday, August 31, 2010

മെഡിക്കല്‍ പ്രവേശനം ഹൈക്കോടതി നിര്‍ദേശം അംഗീകരിക്കണം

മെഡിക്കല്‍ പ്രവേശനം ഹൈക്കോടതി നിര്‍ദേശം അംഗീകരിക്കണം: സുപ്രീംകോടതി

വിദ്യാര്‍ഥി പ്രവേശനത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ 11 സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം പ്രവേശനം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 35 ശതമാനം മാനേജ്മെന്റ് ക്വാട്ടയിലേക്ക് നടത്തിയ പ്രവേശനപരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഈ നിര്‍ദേശം നല്‍കിയത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഡി, എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. ധാരണപ്രകാരം സര്‍ക്കാരിന് അനുവദിച്ച 50 ശതമാനം സീറ്റില്‍ ആദ്യം പ്രവേശനം നടത്താന്‍ മാനേജ്മെന്റുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ശേഷിക്കുന്ന 35 ശതമാനം മാനേജ്മെന്റ് ക്വാട്ടയിലും സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നുതന്നെ പ്രവേശനം നടത്തണം. മാനേജ്മെന്റ് നിരക്കിലുള്ള ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടാന്‍ സര്‍ക്കാര്‍ ലിസ്റ്റിലെ വിദ്യാര്‍ഥികള്‍ മുന്നോട്ടുവന്നില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാം. 10 ദിവസത്തിനകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം- കോടതി നിര്‍ദേശിച്ചു. സെപ്തംബര്‍ 13ന് കേസ് വീണ്ടും പരിഗണിക്കും.

കേസില്‍ വാദംകേള്‍ക്കവെ സ്വാശ്രയ മാനേജ്മെന്റുകള്‍ക്കെല്ലാം പണത്തോടാണ് ആര്‍ത്തിയെന്ന് കോടതി നിരീക്ഷിച്ചു. കലര്‍പ്പില്ലാത്ത കച്ചവടമാണ് സ്വാശ്രയമേഖലയില്‍ നടക്കുന്നത്. പ്രവേശന നടപടികള്‍ ആദ്യം പൂര്‍ത്തിയാക്കുക, പിന്നീട് അനുകൂലമായി ഇടക്കാല ഉത്തരവ് സമ്പാദിക്കുക എന്ന രീതിയിലാണ് എല്ലാ സ്വാശ്രയ കോളേജുകളുടെയും പ്രവര്‍ത്തനം. ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് രാജ്യത്തെ ഭൂരിഭാഗം സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളും പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ 11 മെഡിക്കല്‍ കോളേജുകളില്‍ ആറ് മെഡിക്കല്‍ കോളേജുകള്‍ക്കും പ്രവേശനപരീക്ഷ നടത്തുന്ന സമയത്ത് മെഡിക്കല്‍ കൌസിലിന്റെ അനുമതി ലഭിച്ചിരുന്നില്ല. മാത്രമല്ല പ്രവേശനപരീക്ഷയ്ക്ക് വ്യത്യസ്ത യോഗ്യതാ മാര്‍ക്കുകളാണ് നിശ്ചയിച്ചത്. എങ്ങനെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനാവുക. പ്രവേശനപരീക്ഷ സുതാര്യമല്ലെന്ന ഹൈക്കോടതി നിരീക്ഷണം വാസ്തവമാണ്.

സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വേണ്ടി ഹരീഷ് സാല്‍വെയും ഹാരിസ് ബീരാനും ഹാജരായി. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയും സ്റ്റാന്‍ഡിങ് കൌണ്‍സല്‍ പി വി ദിനേശും ഹാജരായി. മാനേജ്മെന്റുകള്‍ക്കെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്കായി വി ഗിരി ഹാജരായി.
(എം പ്രശാന്ത്)

deshabhimani 31082010

1 comment:

  1. വിദ്യാര്‍ഥി പ്രവേശനത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ 11 സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം പ്രവേശനം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 35 ശതമാനം മാനേജ്മെന്റ് ക്വാട്ടയിലേക്ക് നടത്തിയ പ്രവേശനപരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഈ നിര്‍ദേശം നല്‍കിയത്.

    ReplyDelete