Wednesday, August 18, 2010

ആണവ ബില്‍ പാസാക്കാന്‍ മോഡിയെ കേസില്‍നിന്ന് ഒഴിവാക്കി

ആണവ ബാധ്യതാ ബില്‍ പാസാക്കിയെടുക്കാന്‍ ബിജെപി പിന്തുണക്കായി സൊഹ്റാബുദ്ദീന്‍ കേസന്വേഷണം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നു. ബില്ലിനെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയിലേക്ക് അന്വേഷണം നീളില്ലെന്ന് സിബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ 'സിബിഐ കളി'യില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു. മായാവതിക്കെതിരായ കേസുകളില്‍ വെള്ളംചേര്‍ക്കാമെന്ന ഉറപ്പില്‍ ബിഎസ്പിയുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സിബിഐയെ ഉപയോഗിച്ച് ബിജെപിയെയും വരുതിയിലാക്കിയത്.

ബുധനാഴ്ച രാവിലെ പാര്‍ലമെന്റ് നടപടികള്‍ ആരംഭിച്ചയുടന്‍ ഇടതുപക്ഷവും സമാജ്‌വാദി പാര്‍ടി, ആര്‍ജെഡി അംഗങ്ങളും പ്രതിഷേധമുയര്‍ത്തി. നടുത്തളത്തിലേക്കിറങ്ങിയ അംഗങ്ങളോട് ഇരിപ്പിടങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് ലോക്സഭ പന്ത്രണ്ട് മണിവരെ നിര്‍ത്തിവച്ചു. 11.15 വരെ നിര്‍ത്തിവച്ച രാജ്യസഭ രണ്ടാംവട്ടം ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നു. പന്ത്രണ്ടുവരെ സഭ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.

സൊഹ്റാബുദ്ദീന്‍ വധക്കേസില്‍ മുന്‍ ആഭ്യന്തര സഹമന്ത്രിയും മോഡിയുടെ വലംകൈയുമായ അമിത് ഷാ ഇപ്പോള്‍ ജയിലിലാണ്. സൊഹ്റാബുദ്ദീനെയും ഭാര്യ കൌസര്‍ബിയെയും വ്യാജഏറ്റുമുട്ടല്‍ സൃഷ്ടിച്ച് കൊലപ്പെടുത്തുന്ന സമയത്ത് മോഡിയായിരുന്നു ആഭ്യന്തരമന്ത്രി. കേസ് ആദ്യം അന്വേഷിച്ച ഗീതാ ജോഹ്റിയുടെ നേതൃത്വത്തിലുള്ള സിഐഡി സംഘത്തിലെ പല ഉദ്യോഗസ്ഥരെയും മോഡി നേരിട്ട് ഇടപെട്ടാണ് സ്ഥലം മാറ്റിയതെന്ന് വ്യക്തമായിട്ടുണ്ട്. കേസില്‍ സുപ്രധാന മൊഴി നല്‍കുന്നതിന്റെ തലേന്ന് ഏകദൃക്സാക്ഷിയായ തുള്‍സിറാം പ്രജാപതിയെയും വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ഫെബ്രുവരയില്‍ കേസ് ഏറ്റെടുത്ത സിബിഐക്ക് മോഡിക്കെതിരെ വ്യക്തമായ സാഹചര്യത്തെളിവുകള്‍ ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോഡിയെ ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത്. ആണവ ബാധ്യതാബില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് പാസാക്കണമെന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അഭിമാനപ്രശ്നമാണ്.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. ആണവ ബാധ്യതാ ബില്‍ പാസാക്കിയെടുക്കാന്‍ ബിജെപി പിന്തുണക്കായി സൊഹ്റാബുദ്ദീന്‍ കേസന്വേഷണം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നു. ബില്ലിനെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയിലേക്ക് അന്വേഷണം നീളില്ലെന്ന് സിബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ 'സിബിഐ കളി'യില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു. മായാവതിക്കെതിരായ കേസുകളില്‍ വെള്ളംചേര്‍ക്കാമെന്ന ഉറപ്പില്‍ ബിഎസ്പിയുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സിബിഐയെ ഉപയോഗിച്ച് ബിജെപിയെയും വരുതിയിലാക്കിയത്.

    ReplyDelete