Monday, August 23, 2010

ലോട്ടറി ചൂതാട്ടം സുപ്രീംകോടതി പറഞ്ഞിട്ടും കേന്ദ്രം കണ്ണടയ്ക്കുന്നു

അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രം അനങ്ങുന്നില്ല. സിക്കിം,ഭൂട്ടാന്‍ ലോട്ടറികളുടെ രജിസ്ട്രേഷന്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച അപ്പീല്‍ ഹര്‍ജിയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് നിരോധന നിര്‍ദേശം. കേസ് വേഗം തീര്‍പ്പാക്കണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചിരുന്നു. ലോട്ടറി നിയന്ത്രണനിയമത്തിലെ നാലാം വകുപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന് മാര്‍ച്ച് 11ന് പുറപ്പെടുവിച്ച ഉത്തരവില്‍ ചീഫ് ജസ്റിസ് ആര്‍ എം ലോഥയും ജസ്റിസ് ബി എസ് ചൌഹാനും ചൂണ്ടിക്കാട്ടിയിരുന്നു. കേരളം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ കേന്ദ്രം പരിശോധിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അനങ്ങിയില്ല.

വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി 2007 ജനുവരി 10ന് ഇതേ നിര്‍ദേശം നല്‍കിയിരുന്നു. സിക്കിം ലോട്ടറി രജിസ്ട്രേഷന്‍ റദ്ദാക്കിയത് തള്ളുകയും ഭൂട്ടാന്‍ ലോട്ടറിക്കെതിരായ നടപടി ശരിവയ്ക്കുകയും ചെയ്ത ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ നടപടിയെടുക്കേണ്ടത് കേന്ദ്രമാണെന്ന് ചൂണ്ടിക്കാട്ടി. ഡിവിഷന്‍ ബെഞ്ച് പിന്നീട് രണ്ട് ലോട്ടറിയുടെയും രജിസ്ട്രേഷന്‍ റദ്ദാക്കല്‍ തള്ളി. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രത്തിനു മാത്രമുള്ള അധികാരം ഡിവിഷന്‍ ബെഞ്ചും ആവര്‍ത്തിച്ചു. നാലാം വകുപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും നിരോധിക്കാനുമുള്ള അധികാരം സംസ്ഥാനത്തിനു നല്‍കണമെന്നാണ് സുപ്രീംകോടതി മുമ്പാകെ കേരളം അഭ്യര്‍ഥിച്ചത്. കേസില്‍ പെട്ടെന്ന് തീര്‍പ്പുണ്ടാക്കണമെന്ന് രണ്ടു തവണ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയോട് അഭ്യര്‍ഥിക്കുകയുംചെയ്തു. തുടര്‍ന്നാണ് മാര്‍ച്ച് 11ന് ഇടക്കാല ഉത്തരവ് വന്നത്.

നാലര വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തുചെയ്തു എന്ന ചോദ്യമുയര്‍ത്തുന്ന മനോരമ ഹൈക്കോടതിയും സുപ്രീംകോടതിയും ആവര്‍ത്തിച്ചു പറഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ എന്താണു ചെയ്തതെന്ന് അന്വേഷിച്ചില്ല. ഇക്കാലമത്രയും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനങ്ങാതിരുന്നതെന്തെന്ന് മനോരമയിലെ അന്വേഷകര്‍ക്ക് ചികഞ്ഞു കണ്ടെത്താം. ലോട്ടറിമാഫിയയുടെ വേരുകള്‍ കോണ്‍ഗ്രസ് കൂടാരത്തിലാണെന്ന് അറിയാതെയല്ല എല്‍ഡിഎഫ് സര്‍ക്കാരിനു നേരെയുള്ള ചെളിവാരിയെറിയല്‍. സത്യങ്ങള്‍ മറച്ചുവയ്ക്കുന്ന നുണക്കഥകളുടെ സങ്കലനം കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാനുള്ള അഭ്യാസം മാത്രമായി മാറി.

ദേശാഭിമാനി 23082010

1 comment:

  1. അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രം അനങ്ങുന്നില്ല. സിക്കിം,ഭൂട്ടാന്‍ ലോട്ടറികളുടെ രജിസ്ട്രേഷന്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച അപ്പീല്‍ ഹര്‍ജിയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് നിരോധന നിര്‍ദേശം. കേസ് വേഗം തീര്‍പ്പാക്കണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചിരുന്നു. ലോട്ടറി നിയന്ത്രണനിയമത്തിലെ നാലാം വകുപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന് മാര്‍ച്ച് 11ന് പുറപ്പെടുവിച്ച ഉത്തരവില്‍ ചീഫ് ജസ്റിസ് ആര്‍ എം ലോഥയും ജസ്റിസ് ബി എസ് ചൌഹാനും ചൂണ്ടിക്കാട്ടിയിരുന്നു. കേരളം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ കേന്ദ്രം പരിശോധിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അനങ്ങിയില്ല.

    ReplyDelete