Sunday, September 19, 2010

മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ഇളവിനു ശുപാര്‍ശ

പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവുചെയ്യാന്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) ശുപാര്‍ശ ചെയ്തു. മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ആവശ്യമായ സ്ഥലത്തിന്റെ അളവ് പത്ത് ഏക്കറായി കുറച്ചു. അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65ല്‍നിന്ന് 70 ആയി ഉയര്‍ത്താനും നിര്‍ദേശമുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന്റെ സാന്നിധ്യം ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാര്‍ശകള്‍ എംസിഐ ഭരണനിര്‍വഹണസമിതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം 30ന് അവസാനിക്കാനിരിക്കെയാണ് ഇളവ്. ജില്ലാ ആശുപത്രികളോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും എംസിഐ നിര്‍ദേശിച്ചു. ഇത്തരത്തില്‍ കോളേജുകള്‍ ആരംഭിക്കാന്‍ ആശുപത്രികളോട് ചേര്‍ന്നുതന്നെ ക്യാമ്പസിന് സ്ഥലം വേണമെന്ന നിബന്ധന ഇളവുചെയ്തു. ആശുപത്രിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ക്യാമ്പസിനായി പത്ത് ഏക്കര്‍ കണ്ടെത്തിയാല്‍ മതി. വിദ്യാര്‍ഥികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമായിരിക്കണം ക്യാമ്പസ് സ്ഥാപിക്കേണ്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹൈറേഞ്ച് മേഖലകളിലും ആദിവാസി മേഖലകളിലും ആശുപത്രിയുടെ പത്ത് കിലോമീറ്ററിനുള്ളില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചാല്‍ മതി. ലക്ഷദ്വീപും ആന്‍ഡമാന്‍ നിക്കോബാറും അടക്കമുള്ള കേന്ദ്രഭരണപ്രദേശങ്ങളില്‍ ഈ സ്ഥലപരിധിക്കുള്ളില്‍ ആശുപത്രിയും കോളേജും രണ്ട് ദ്വീപുകളില്‍ ആയാലും പ്രശ്നമില്ല.

വിദ്യാര്‍ഥി-കിടക്ക അനുപാതത്തിലും ഇളവുനല്‍കാന്‍ ശുപാര്‍ശയുണ്ട്. 250 വിദ്യാര്‍ഥികളെ വരെ പ്രവേശിപ്പിക്കാം. ഇതിന് ആശുപത്രിയില്‍ ആവശ്യമായ കിടക്കകളുടെ എണ്ണം 1500ല്‍നിന്ന് 1100 ആയി കുറച്ചു. 200 വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് 900 കിടക്ക മതി. 700 കിടക്കയുള്ള ആശുപത്രിയോടനുബന്ധിച്ച മെഡിക്കല്‍ കോളേജില്‍ 150 വിദ്യാര്‍ഥികളെയും 500 കിടക്കകള്‍ക്ക് 100 വിദ്യാര്‍ഥികളെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് നിര്‍ദേശം.

വടക്കുകിഴക്കന്‍ മേഖലയിലെ മെഡിക്കല്‍ കോളേജുകളുടെ കുറവ് പരിഹരിക്കാന്‍ ജില്ലാ ആശുപത്രികളോട് അനുബന്ധിച്ച് സര്‍ക്കാര്‍ കോളേജുകള്‍ തുടങ്ങണമെന്നും സൈന്യത്തിന്റെയും റെയില്‍വേയുടെയും മറ്റും ആശുപത്രികളിലെ അടിസ്ഥാനസൌകര്യം ഇതിനായി പ്രയോജനപ്പെടുത്തണമെന്നും ശുപാര്‍ശയുണ്ട്. രാജ്യത്തെ ഏഴരലക്ഷം ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ അഞ്ച് വര്‍ഷത്തിനിടെ 500 പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് മാനദണ്ഡങ്ങളില്‍ ഇളവു നല്‍കാനുള്ള ശുപാര്‍ശ. വിദഗ്ധരായ അധ്യാപകരുടെ അഭാവം പരിഹരിക്കാന്‍ വിരമിക്കല്‍ പ്രായം എഴുപതാക്കി ഉയര്‍ത്തണമെന്ന് എംസിഐ ഭരണനിര്‍വഹണസമിതി അധ്യക്ഷന്‍ ഡോ. ശിവകുമാര്‍ സരിന്‍ പറഞ്ഞു.
(വിജേഷ് ചൂടല്‍)

മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യാര്‍ഥിപ്രവേശനം അനുവദിക്കില്ല

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ യോഗ്യതാ മാനദണ്ഡം പാലിക്കാതെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യ (എംസിഐ) വ്യക്തമാക്കി. യോഗ്യതാപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കുപോലും നേടാത്ത മെഡിക്കല്‍ വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധി അടുത്തയാഴ്ച ചേരുന്ന എംസിഐ ഭരണസമിതി യോഗം ചര്‍ച്ചചെയ്യും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമെങ്കില്‍ പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കും. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ ഒറ്റ പ്രവേശനപരീക്ഷ ഏര്‍പ്പെടുത്താനായാല്‍ ഇത്തരം പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് എംസിഐ അംഗം ഡോ. ആര്‍ ആര്‍ ചൌധരി അഭിപ്രായപ്പെട്ടു.

ദേശാഭിമാനി 19092010

1 comment:

  1. പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവുചെയ്യാന്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) ശുപാര്‍ശ ചെയ്തു. മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ആവശ്യമായ സ്ഥലത്തിന്റെ അളവ് പത്ത് ഏക്കറായി കുറച്ചു. അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65ല്‍നിന്ന് 70 ആയി ഉയര്‍ത്താനും നിര്‍ദേശമുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന്റെ സാന്നിധ്യം ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാര്‍ശകള്‍ എംസിഐ ഭരണനിര്‍വഹണസമിതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം 30ന് അവസാനിക്കാനിരിക്കെയാണ് ഇളവ്. ജില്ലാ ആശുപത്രികളോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും എംസിഐ നിര്‍ദേശിച്ചു. ഇത്തരത്തില്‍ കോളേജുകള്‍ ആരംഭിക്കാന്‍ ആശുപത്രികളോട് ചേര്‍ന്നുതന്നെ ക്യാമ്പസിന് സ്ഥലം വേണമെന്ന നിബന്ധന ഇളവുചെയ്തു.

    ReplyDelete