Sunday, September 19, 2010

വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കേറ്റ തിരിച്ചടി

സ്വാശ്രയ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന ഹൈക്കോടതിവിധി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ വെള്ളം ചേര്‍ക്കാനും നോട്ടുകെട്ടിന്റെ തൂക്കത്തിന് മുന്‍ഗണന നല്‍കി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനുമുള്ള സ്വാശ്രയ മെഡിക്കല്‍കോളേജ് മാനേജ്മെന്റിന്റെ ദുര്‍വാശിക്ക് കനത്ത തിരിച്ചടിയാണ്. 88 വിദ്യാര്‍ഥികളുടെ ഭാവിയാണ് പണക്കൊതിയന്മാരായ സ്വാശ്രയ മാനേജ്മെന്റുകള്‍ തുലച്ചുകളഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാവിയെച്ചൊല്ലി മുതലക്കണ്ണീരൊഴുക്കുന്നവര്‍ സ്വയം വരുത്തിവച്ച വിനയാണിതെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പ്രൊഫഷണല്‍ കോളേജുകളില്‍ പണക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുന്നത് സ്വാഭാവികമായിരിക്കാം. എന്നാല്‍, ഭാവിയില്‍ ഡോക്ടര്‍മാരായി കനത്ത ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നവരാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍. മനുഷ്യജീവന്‍ അവരുടെ കൈകളില്‍ സുരക്ഷിതമാണെന്ന് സമൂഹത്തിന് ഉറപ്പുലഭിക്കേണ്ടതുണ്ട്. അതോടൊപ്പം പാവപ്പെട്ടവര്‍ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കാണേണ്ടതുണ്ട്. മുതലാളിത്തസമൂഹത്തില്‍ തുല്യതയ്ക്ക് പരിഗണന ലഭിക്കില്ലെങ്കില്‍പോലും തുല്യതയ്ക്ക് ഒരു പരിണനയും ലഭിക്കുന്നില്ല എന്ന് വരുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

അതുകൊണ്ടുതന്നെയാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വാശ്രയനിയമം കൊണ്ടുവന്നത്. കേരള നിയമസഭ സ്വാശ്രയ ബില്‍ ഏകകണ്ഠമായി പാസാക്കുകയും ചെയ്തതാണ്. സ്വാശ്രയ ബില്ലിന്റെ പേരിലാണ് ഇന്റര്‍ ചര്‍ച്ച് കൌസില്‍ സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. അവര്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തണമെന്ന് പുരപ്പുറത്തു കയറിനിന്ന് പ്രസ്താവന ഇറക്കുന്നവരും പ്രഭാഷണം നടത്തുന്നവരുമാണ്. എന്നാല്‍, പണത്തിനാണ് വിദ്യാഭ്യാസനിലവാരത്തിനല്ല പ്രാധാന്യം നല്‍കേണ്ടത് എന്നാണ് ഇക്കൂട്ടരുടെ യഥാര്‍ഥ വീക്ഷണം. ഇതാണിപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്.

അഖിലേന്ത്യാ മെഡിക്കല്‍ കൌസിലാണ് മെഡിക്കല്‍ പ്രവേശനത്തിന് മാനദണ്ഡം നിശ്ചയിക്കേണ്ടത്. മെഡിക്കല്‍കോളേജുകളില്‍ പ്രവേശനം നേടണമെങ്കില്‍ പ്ളസ്ടുവിനും പ്രവേശന പരീക്ഷയിലും 50 ശതമാനം വീതം മാര്‍ക്ക് നേടണമെന്നാണ് മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യ വ്യവസ്ഥചെയ്യുന്നത്. ഈ വിവരം സര്‍ക്കുലര്‍ മുഖേന അറിയിച്ചതുമാണ്. എന്നാല്‍, സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വിശേഷിച്ചും ഇന്റര്‍ ചര്‍ച്ച് കൌസിലിന് സര്‍വകലാശാലാ നിയമമോ സര്‍ക്കാര്‍ നിര്‍ദേശമോ മെഡിക്കല്‍ കൌസില്‍ തീരുമാനമോ ബാധകമല്ലെന്നും പണം ചെലവാക്കുന്നവര്‍ക്ക് എന്തും ചെയ്യാന്‍ സ്വാതന്ത്യ്രമുണ്ടെന്നുമുള്ള അഹന്തക്കേറ്റ തിരിച്ചടിയാണ് കോടതിവിധി. 88 വിദ്യാര്‍ഥികളുടെ ഭാവിക്ക് ദോഷം വരുത്തിവച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ചട്ടം ലംഘിച്ച് പ്രവേശനം നല്‍കിയവര്‍ ഏറ്റെടുക്കണം. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് ഒരു ചട്ടവും ബാധകമല്ലെന്ന ധാരണയില്‍ വിദ്യാഭ്യാസസ്ഥാപനം നടത്താന്‍ തയ്യാറായവരാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഉന്നത നിലവാരത്തില്‍ വെള്ളംചേര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്ന നിലപാട് സ്വാഗതാര്‍ഹമാണ്. നിയമവും ചട്ടവുമൊക്കെ എല്ലാവര്‍ക്കും ബാധകമാണെന്ന ധാരണ വേണം.

deshabhimani editorial 18092010

മാനേജ്മെന്റിന് പണക്കൊതി 88 വിദ്യാര്‍ഥികള്‍ ത്രിശങ്കുവില്‍

മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്ലാത്തവരെ പുറത്താക്കണമെന്ന ഹൈക്കോടതി വിധിയില്‍ തെളിയുന്നത് വിദ്യാഭ്യാസക്കച്ചവടത്തിന്റെ തനിനിറം. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റിന്റെ പണത്തിനോടുള്ള അത്യാര്‍ത്തി പ്രതിസന്ധിയിലാക്കിയത് 88 വിദ്യാര്‍ഥികളുടെ ഭാവിയാണ്. മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശം പോലും കാറ്റില്‍പ്പറത്തുന്നതിലേക്ക് സ്വാശ്രയമാനേജ്മെന്റുകളെ നയിച്ചത് ഇത്രയും വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ തലവരിപ്പണമാണ്. സ്വാശ്രയമാനേജ്മെന്റുകള്‍ വാങ്ങുന്ന തലവരിപ്പണം എത്രയെന്ന് കൃത്യമായി പറയാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തെളിവില്ലെങ്കിലും പ്രവേശനപ്പരീക്ഷയെന്ന പ്രഹസനം നടത്തി കച്ചവടമനോഭാവത്തോടെ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനമാണ് ഇപ്പോള്‍ അവരെതന്നെ വെട്ടിലാക്കിയത്.

സര്‍ക്കാര്‍ നടത്തിയ പ്രവേശനപ്പരീക്ഷാ റാങ്ക്ലിസ്റില്‍നിന്ന് വിദ്യാര്‍ഥികളെ മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനത്തിന് ലഭിച്ചില്ല എന്നു പറഞ്ഞാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ 2007-08ല്‍ സ്വന്തമായി വീണ്ടും പരീക്ഷ നടത്തിയത്. ഈ പ്രവേശനപ്പരീക്ഷയ്ക്ക് മാത്രമായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജസ്റിസ് മുഹമ്മദ്കമ്മിറ്റി പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുകയുംചെയ്തു. മാനേജ്മെന്റ് ക്വോട്ടയില്‍ നടത്തിയ പ്രവേശനത്തിന് സര്‍ക്കാരിന്റെ ഒരുതരത്തിലുള്ള ഇടപെടലോ അറിവോ ഉണ്ടായിരുന്നില്ല. അതെല്ലാം അതത് മാനേജ്മെന്റുകള്‍ തങ്ങളുടെ ഇഷ്ടപ്രകാരം നിര്‍വഹിച്ചു. ഈ അധ്യയനവര്‍ഷം സര്‍ക്കാര്‍ മെറിറ്റ് ലിസ്റില്‍നിന്ന് മാത്രമാണ് പ്രവേശനം നടത്തിയതെന്നും പ്രവേശനം സുതാര്യവും തലവരിപ്പണം വാങ്ങാതെയുമാണെന്ന് വീരവാദം പറയുകയുംചെയ്യുന്ന ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ കീഴിലുള്ള കോളേജുകളിലെ 52 വിദ്യാര്‍ഥികളാണ് നിശ്ചിത യോഗ്യതയില്ലാതെ പ്രവേശനം നേടിയവരുടെ കൂട്ടത്തിലുള്ളത്. പുഷ്പഗിരി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 24ഉം തൃശൂര്‍ അമല ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസസിലെ 15ഉം മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ എട്ടും തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ കോളേജിലെ അഞ്ചും വിദ്യാര്‍ഥികളാണ് മെഡിക്കല്‍ പ്രവേശനത്തിനു നിഷ്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യത ഇല്ലാത്തതിനാല്‍ , കോടതി ഉത്തരവിനാല്‍ പെരുവഴിയിലാകുന്നത്. പെരിന്തല്‍മണ്ണ എംഇഎസ് കോളേജില്‍നിന്ന് 36 വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്.

പ്രവേശനത്തിന് പ്ളസ്ടുവിന് അമ്പതുശതമാനം മാര്‍ക്കിനൊപ്പം പ്രവേശനപ്പരീക്ഷയിലും 50 ശതമാനം മാര്‍ക്ക് വേണമെന്നാണ് മെഡിക്കല്‍ കൌസില്‍ നിര്‍ദേശിക്കുന്നത്. ഈ വിദ്യാര്‍ഥികള്‍ക്ക് ആ യോഗ്യത ഇല്ലെന്നാണ് കോടതി കണ്ടെത്തിയത്. ഹൈക്കോടതി വിധിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് ഇന്റര്‍ചര്‍ച്ച് കോളേജ് മാനേജ്മെന്റ് ഫെഡറേഷന്റെയും എംഇഎസ് മാനേജ്മെന്റിന്റെയും തീരുമാനം. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് സുപ്രീംകോടതി ഈ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം നല്‍കുമെന്നും അങ്ങനെ തങ്ങള്‍ക്ക് പ്രശ്നത്തില്‍നിന്ന് ഒഴിവാകാം എന്നുമാണ് മാനേജ്മെന്റുകള്‍ കണക്കുകൂട്ടുന്നത്. എന്നാല്‍, സുപ്രീംകോടതി നേരത്തെ ഈ കേസ് പരിഗണിച്ചപ്പോഴാണ് അത് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് അയച്ചത്.

deshabhimani news

6 comments:

  1. സ്വാശ്രയ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന ഹൈക്കോടതിവിധി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ വെള്ളം ചേര്‍ക്കാനും നോട്ടുകെട്ടിന്റെ തൂക്കത്തിന് മുന്‍ഗണന നല്‍കി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനുമുള്ള സ്വാശ്രയ മെഡിക്കല്‍കോളേജ് മാനേജ്മെന്റിന്റെ ദുര്‍വാശിക്ക് കനത്ത തിരിച്ചടിയാണ്. 88 വിദ്യാര്‍ഥികളുടെ ഭാവിയാണ് പണക്കൊതിയന്മാരായ സ്വാശ്രയ മാനേജ്മെന്റുകള്‍ തുലച്ചുകളഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാവിയെച്ചൊല്ലി മുതലക്കണ്ണീരൊഴുക്കുന്നവര്‍ സ്വയം വരുത്തിവച്ച വിനയാണിതെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

    ReplyDelete
  2. അഞ്ചു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മൂന്നു വര്‍ഷം എംബിബിഎസിനു പഠിച്ച വിദ്യാര്‍ഥികള്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന് പുറത്തു പോകേണ്ടി വന്നാല്‍ അതിന്റെ മുഖ്യ ഉത്തരവാദിത്തം സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിക്ക് ആയിരിക്കും.

    മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ 2007ല്‍ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചവരാണ് ഇതില്‍ നാലു കോളജുകളില്‍ നിന്ന് ഇപ്പോള്‍ പുറത്തു പോകേണ്ടി വന്നിരിക്കുന്നത്. അന്നു മുഹമ്മദ് കമ്മിറ്റി തന്നെ ചോദ്യക്കടലാസ് തയാറാക്കി പ്രവേശന പരീക്ഷ നടത്തുകയായിരുന്നു. ഇതിന്റെ ചെലവായി നാലു ലക്ഷം രൂപയുടെ ബില്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റ്സ്
    അസോസിയേഷനു കമ്മിറ്റി നല്‍കുകയും ചെയ്തിരുന്നു. പക്ഷേ, പണം നല്‍കാന്‍ അവര്‍ തയാറായില്ല.

    അന്നത്തെ പ്രവേശനത്തില്‍ ക്രമക്കേടു നടന്നെങ്കില്‍, ഇതിനു മേല്‍നോട്ടം വഹിക്കേണ്ട മുഹമ്മദ് കമ്മിറ്റി എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യം ഉയരുന്നു. വന്‍തുകയാണ് ഈ കമ്മിറ്റിക്കു വേണ്ടി ഓരോ വര്‍ഷവും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിക്കുന്നത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ഈ സമിതി എന്തിനാണ് ഇതു പോലെ നോക്കുകുത്തിയായി തുടരുന്നതെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും ചോദിക്കുന്നു.

    സര്‍ക്കാര്‍ നിയോഗിച്ച സമിതിക്കാണ് ഇതിന്റെ മുഖ്യ ഉത്തരവാദിത്തം എന്നിരിക്കെ, പാപഭാരത്തില്‍ നിന്ന് കൈകഴുകാന്‍ വിദ്യാഭ്യാസ മന്ത്രി നടത്തുന്ന ശ്രമവും അപഹാസ്യമാണ്.
    2007 ല്‍ കേരളം ഭരിച്ചിരുന്നതു മറ്റേതോ സര്‍ക്കാരായിരുന്നുവെന്ന മട്ടില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ആദിപാപമാണു പ്രശ്നങ്ങള്‍ക്കു കാരണമെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അദ്ദേഹം. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് അരാജകത്വവും ക്രമക്കേടുകളുമാണെന്നു മന്ത്രി തുറന്നു സമ്മതിച്ചിട്ടുണ്ട്. ഇതു തടയേണ്ട ചുമതലയുള്ള സര്‍ക്കാരും മുഹമ്മദ് കമ്മിറ്റിയും പരാജയപ്പെട്ടുവെന്ന കുറ്റസമ്മതം കൂടിയാണിത്.

    ReplyDelete
  3. 2007ല്‍ പ്രവേശന പരീക്ഷ നേരിട്ടു നടത്തിയ മുഹമ്മദ് കമ്മിറ്റി അതിനു ശേഷം ഒരു പരീക്ഷ പോലും നടത്താന്‍ തയാറായിട്ടില്ല. ഇതു മൂലം 2008 മുതല്‍ ഇപ്പോള്‍ വരെ ഒട്ടേറെ കേസുകള്‍ ഉണ്ടായി. ഇക്കൊല്ലം മെഡിക്കല്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷയെക്കുറിച്ചു തന്നെ അറിയിച്ചില്ലെന്നു ജസ്റ്റിസ് പി.എ. മുഹമ്മദ് അറിയിച്ചതിനെ തുടര്‍ന്നു പരീക്ഷ കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട നൂലാമാലകള്‍ ഇപ്പോഴും തുടരുന്നു.

    ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണു പ്രവേശനത്തിനു മേല്‍നോട്ടം വഹിക്കാനും ഫീസ് നിര്‍ണയിക്കാനുമുള്ള സമിതികള്‍. രണ്ടു സമിതിയുടെയും അധ്യക്ഷ സ്ഥാനം ജസ്റ്റിസ് മുഹമ്മദിനാണ്. നിയമം നിലവില്‍ വന്ന കാലം മുതല്‍ അദ്ദേഹം തന്നെയാണ് അധ്യക്ഷന്‍ .കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഈ സമിതികള്‍ക്കു കഴിഞ്ഞിരുന്നെങ്കില്‍ സ്വാശ്രയ മേഖലയിലെ നല്ലൊരു പങ്കു പ്രശ്നങ്ങളും ഇത്ര വഷളാവില്ലായിരുന്നു.

    സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്ക്കു കാര്യമായ സംഭാവനയൊന്നും നല്‍കാനില്ലെങ്കില്‍ ഈ സമിതികള്‍ തുടരുന്നതിനു പ്രസക്തിയില്ലാതാകും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മൂന്നു വര്‍ഷത്തെ എംബിബിഎസ് പഠനത്തിനു തിരശീലയിടേണ്ട ഗതികേടിലാണ് ഒരു സംഘം വിദ്യാര്‍ഥികള്‍.

    ReplyDelete
  4. സര്‍ക്കാരുമായി കരാറൊപ്പിട്ട കോളേജുകള്‍ ഒളിവില്‍ പരീക്ഷ നടത്തിയതും ...അത് കോടതി റദ്ധാക്കിയതുമൊക്കെ എല്ലാവര്ക്കും അറിയാം ....അവിടെയായിരുന്നല്ലോ യധാര്ത്ത കച്ചവടം നടന്നത് ....ഇത്തരം വാര്‍ത്തകള്‍ കൊണ്ട് ദേശാഭിമാനി വായിക്കുന്ന കുറെ മണ്ടന്മാരെ പറ്റിക്കാമായിരിക്കും ...

    ReplyDelete
  5. എന്ന് തന്നെയല്ല പ്രവേസന പരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചാല്‍ ഇന്ന് സര്‍ക്കാരിന്റെ മുന്‍നിര എഞ്ചിനീയറിംഗ് കോളേജുകള്‍ പഠിക്കുന്ന - അതായത് ഏതാണ്ട് 4000 നു മുകളില്‍ (4001 .... 4002 ...) റാങ്ക് ലഭിയ്ക്കുന്ന പഠിക്കാന്‍ യോഗ്യരല്ല എന്ന് വരും.

    അതുമാത്രമല്ല പ്രവേസനം കൊച്ചിങ്ങിനെ കൂടുതലായി ആശ്രയിക്കുന്നതായും വരും.

    ഇത് രണ്ടും ഗുണകരമല്ല.

    വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ടത്‌ യോഗ്യത പരീക്ഷയുടെ മാര്‍ക്ക് അടിസ്ത്ഹാനപ്പെടുത്തി ആയിരിക്കണം. പ്രവേസന പരീക്ഷ പ്രവേസനത്തിനു മാത്രമുള്ള സംവിധാനം ആയിരിക്കണം

    ReplyDelete
  6. : സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഒഴിവുവന്ന സീറ്റുകളില്‍ പ്രവേശനത്തിന് ജസ്റ്റിസ് മുഹമദ് കമ്മിറ്റി പ്രത്യേക പ്രവേശനപരീക്ഷ നടത്തും. മാനേജ്മെന്റ് ക്വാട്ടയിലെ 97 സീറ്റുകളാണ് ഒഴിവുവന്നത്. ഈ സീറ്റുകളിലേക്ക് പ്രത്യേക പ്രവേശനപരീക്ഷ നടത്താമെന്ന ജസ്റ്റിസ് പി എ മുഹമദ് കമ്മിറ്റിയുടെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ സ്ഥാപനം വിട്ടുപോയതിനാല്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിവുവന്നിട്ടുണ്ടെന്ന് മാനേജ്മെന്റുകള്‍ കോടതിയില്‍ പറഞ്ഞു. പ്രവേശനപരീക്ഷയിലൂടെ ഈ സീറ്റുകളും നികത്തണമെന്നായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം. ഇക്കാര്യം മുഹമദ് കമ്മിറ്റിയും സര്‍ക്കാരും മാനേജ്മെന്റുകളും ആലോചിച്ച് തീരുമാനിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. deshabhimani news

    ReplyDelete