Monday, September 20, 2010

ലോട്ടറി: അടിസ്ഥാന പ്രശ്നത്തില്‍ ഉത്തരമില്ലാതെ കോണ്‍ഗ്രസ്

'സംവാദത്തില്‍ പരാജയപ്പെട്ട ഡോ. ഐസക് രാജിവെയ്ക്കണം' കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടേതാണീ പ്രസ്താവന. രണ്ടു കാര്യങ്ങളാണ് ഈ പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നത്. ഒന്ന്, സംവാദത്തില്‍ ഐസക് പരാജയപ്പെട്ടു. രണ്ട്, സംവാദത്തില്‍ തോറ്റാല്‍ രാജിവെക്കാമെന്ന് ഐസക് സമ്മതിച്ചിരുന്നു. സംവാദത്തില്‍ ഐസക് പരാജയപ്പെട്ടുവെന്ന് ആരാണ് തീരുമാനിച്ചത്! സംവാദത്തില്‍ ഐസക്കോ സതീശനോ ജയിച്ചതായി തീര്‍പ്പു കല്‍പിക്കുന്നതിന് ഇരുകൂട്ടരും സമ്മതിച്ച് ചുമതലപ്പെടുത്തിയ സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. രണ്ടു ചാനലുകള്‍ എസ്എംഎസ് വോട്ടെടുപ്പ് നടത്തി; അതില്‍ ഐസക്കിന് വോട്ട് കുറച്ചാണ് കിട്ടിയതെന്ന് അവര്‍ അവകാശപ്പെട്ടു എന്നല്ലാതെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതിന് നിഷ്പക്ഷ സംവിധാനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

കേരളത്തിലെ ചാനലുകള്‍ക്കൊക്കെ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് ആര്‍ക്കാണറിയാത്തത്? ഏഷ്യാനെറ്റിന്റെ അധിപന്‍ ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ഉപദേഷ്ടാവും എംപിയുമാണ്. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ മുസ്ളീം ലീഗ് നേതാവാണ്. മനോരമവിഷന്‍ മുതലാളിമാര്‍ പ്രഖ്യാപിത കോണ്‍ഗ്രസുകാരാണ്. അവരൊക്കെ നടത്തിയെന്ന് പറയപ്പെടുന്ന എസ്എംഎസ് വോട്ടെടുപ്പിന് എന്ത് ആധികാരികതയാണുള്ളത്! അത്തരമൊരു പ്രഹസനത്തിന്റെ പേരില്‍ ധനമന്ത്രിയുടെ രാജിയാവശ്യപ്പെടുന്ന നിലയിലേക്ക് കെപിസിസി പ്രസിഡന്റ് തരംതാഴരുതായിരുന്നു. എസ്എംഎസ് വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ താന്‍ രാജിവെയ്ക്കാമെന്ന് ഐസക് വെല്ലുവിളിച്ചിരുന്നുവെങ്കില്‍ ചെന്നിത്തലയുടെ ആവശ്യം ന്യായമാണെന്ന് പറയാമായിരുന്നു.

സംവാദത്തില്‍ ഐസക് പരാജയപ്പെട്ടോ? മനോരമ ചോദ്യങ്ങളും ഉത്തരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്, കര്‍ണാടക, യുപി സംസ്ഥാനങ്ങള്‍ സ്വന്തം ലോട്ടറി നിരോധിച്ചിട്ടും നിയമലംഘനം നടത്തിയ ലോട്ടറികള്‍ക്കെതിരെ എന്തുകൊണ്ട് കേന്ദ്രം നടപടി എടുത്തില്ല എന്നാണ് ഐസക്കിന്റെ ആദ്യത്തെ ചോദ്യം. അതില്‍ സതീശന് മറുപടിയില്ല. സതീശന്റെ മറുപടി 2010 ഏപ്രിലില്‍ ചട്ടം വന്നതിനുശേഷം ചട്ടപ്രകാരം കേരളം കേന്ദ്രത്തിന് കത്തയച്ചില്ല എന്നതാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴും, അതിനുശേഷം കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നപ്പോഴും എല്ലാ തെളിവുകളും സഹിതം കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. അതിന്മേല്‍ കേന്ദ്രം നടപടിയെടുത്തില്ല എന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് 2010 ഏപ്രിലിനുശേഷം കേരളത്തിന്റെ കത്തില്‍ ചട്ടപ്രകാരമുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന ആരോപണം സതീശന്‍ ഉന്നയിച്ചത്. അതായത് തന്റെ നേതാവ് ഉമ്മന്‍ചാണ്ടി കൊടുത്ത പരാതിയില്‍ കേന്ദ്ര നേതാവ് മന്‍മോഹന്‍സിങ് നടപടിയെടുത്തില്ല എന്ന കാര്യം പരോക്ഷമായി സമ്മതിക്കുകയാണ് സതീശന്‍ ചെയ്തത്.

2010 ഏപ്രിലില്‍ ചട്ടം വന്നതിനുശേഷം ഒന്നരപേജ് കത്തയയ്ക്കുക മാത്രമല്ല കേരളം ചെയ്തിട്ടുള്ളത്. ലോട്ടറി നടത്തിപ്പിലെ ചട്ടലംഘനങ്ങള്‍ സംബന്ധിച്ച് കിട്ടാവുന്ന തെളിവുകള്‍ ശേഖരിച്ച് അവയൊക്കെ ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റിന്റെയും കേന്ദ്രത്തിന്റെ മുമ്പാകെയും വെയ്ക്കാന്‍ കേരള ഗവണ്‍മെന്റ് തയ്യാറായിട്ടുണ്ട്. ചട്ടമുണ്ടായിട്ടു വേണ്ടേ നിയമലംഘനത്തിനെതിരെ കേസെടുക്കാന്‍? ഇനി ചട്ടപ്രകാരമല്ല പരാതിയെങ്കില്‍ ചട്ടം അനുശാസിക്കുന്ന രീതിയില്‍ പരാതി നല്‍കണമെന്ന് പറഞ്ഞ് പരാതിമടക്കാന്‍ കേന്ദ്രം തയ്യാറായിട്ടുണ്ടോ? കേന്ദ്രത്തിന് പോലും അങ്ങനെയൊരു ആക്ഷേപമില്ലെന്നിരിക്കെ സതീശന്‍ ഒരു മുട്ടാപ്പോക്കു ന്യായമുന്നയിച്ചുവെന്നല്ലാതെ ഐസക്കിന്റെ ചോദ്യത്തിന് അത് മറുപടിയാവുന്നില്ല.

ഐസക്കിന്റെ രണ്ടാമത്തെ ചോദ്യം ചട്ടമുണ്ടാക്കാന്‍ 12 വര്‍ഷം കേന്ദ്രം കാത്തിരുന്നതിനോട് യോജിപ്പുണ്ടോ എന്നതാണ്. ഓണ്‍ലൈന്‍ ലോട്ടറി അംഗീകരിക്കുന്നുണ്ടോ? കേരള സര്‍ക്കാരിന്റെ കേസുകള്‍ സുപ്രീംകോടതിയില്‍ ജയിക്കുമെന്ന് വന്നപ്പോള്‍ അത് തടയാനല്ലേ കേന്ദ്രം ചട്ടം കൊണ്ടുവന്നത്? എന്നീ ചോദ്യങ്ങളും ചോദിക്കാനുണ്ട്. ഇതിനുള്ള സതീശന്റെ മറുപടിയെന്താണ്? ചട്ടം ഉണ്ടാക്കുന്നതിന് 12 വര്‍ഷം വൈകിയതെന്തുകൊണ്ട് എന്നതിന് സതീശന് ഉത്തരമില്ല. ചട്ടത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയെ ന്യായീകരിക്കുന്നതിനെ സതീശനുതന്നെ തള്ളിപ്പറയേണ്ടിവരുന്നു. 12-ാം വര്‍ഷം ചട്ടം കൊണ്ടുവന്നതുതന്നെ കേരളത്തെ കോടതിയില്‍ തോല്‍പിക്കാനായിരുന്നില്ലേ എന്ന ചോദ്യത്തിനു സതീശന് മറുപടിയില്ല. അല്ലെങ്കില്‍ ഐസക് പറഞ്ഞതിനോട് സതീശന് യോജിക്കേണ്ടിവരുന്നു.

തുടര്‍ന്ന് ഐസക് ചോദിക്കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ 5000 കോടിയുടെ നികുതി കുടിശ്ശികയെക്കുറിച്ചാണ്. ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ വരുന്നതിനുമുമ്പാണ് നികുതി പിരിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഐസക് ഈ ചോദ്യമുന്നയിക്കുന്നത്. അതിനുള്ള സതീശന്റെ മറുപടിയാണ് വിചിത്രം. നികുതി പിരിക്കരുതെന്ന് അതിനുമുമ്പുതന്നെ വിധിയുണ്ട്. ഏത് വിധി, എന്തു വിധി എന്നൊന്നും അഭിഭാഷകന്‍ കൂടിയായ സതീശന്‍ വ്യക്തമാക്കിയിട്ടില്ല. മാത്രവുമല്ല വിധിയുണ്ടായിരുന്നെങ്കില്‍ നികുതി കുടിശ്ശികയെന്ന് പറയുമായിരുന്നില്ലല്ലോ! കുടിശ്ശികയെന്ന് പറയുന്നത് പിരിക്കാന്‍ അധികാരമുണ്ടായിട്ടും പിരിക്കാതിരിക്കുന്ന നികുതിയാണ്. ഫലത്തില്‍ ആ ചോദ്യത്തിനും സതീശന് ഉത്തരമില്ലായിരുന്നു.

അങ്ങനെ പ്രധാന ചോദ്യങ്ങള്‍ എന്ന് മനോരമ തന്നെ എടുത്തുപറഞ്ഞ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതെ അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് മറുപടി പറഞ്ഞ സതീശന്‍ ഏഷ്യാനെറ്റ് ചാനലിന്റെ വോട്ടെടുപ്പില്‍ വിജയിച്ചുവെങ്കില്‍ അത് ഏഷ്യാനെറ്റിന്റെയും അതിന്റെ ബിജെപി മുതലാളിയുടേയും രാഷ്ട്രീയ താല്‍പര്യപ്രകാരമാണെന്നതില്‍ ആര്‍ക്കും തന്നെ തര്‍ക്കമുണ്ടാവാനിടയില്ല.

ലോട്ടറി നടത്തിപ്പും നിയന്ത്രണവും ആരുടെ അധികാരപരിധിയില്‍ എന്നതാണ് ഈ സംവാദത്തിലെ അടിസ്ഥാനപരമായ പ്രശ്നം. ഐസക് പലവട്ടം പറഞ്ഞതും എന്നാല്‍ സതീശന്‍ തീരെ പറയാത്തതുമായ ഒരു കാര്യമുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം പട്ടികയനുസരിച്ച് കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ സംഘടിപ്പിക്കുന്ന ഭാഗ്യക്കുറികള്‍ യൂണിയന്‍ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിനുമാത്രം അധികാരമുള്ള വിഷയങ്ങളാണ് യൂണിയന്‍ ലിസ്റ്റിലുള്ളത്. അതുകൊണ്ടാണ് പരാതികള്‍ കേന്ദ്രത്തിന് കൊടുക്കേണ്ടിവരുന്നത്. മുമ്പ് കേരളം കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴും പരാതികൊടുക്കാന്‍ വേണ്ടി കേന്ദ്രത്തില്‍ പോയത് അതുകൊണ്ടാണ്. അധികാരം കേന്ദ്രത്തിനായിരിക്കെ ഐസക്കും സതീശനും തമ്മില്‍ സംവാദം നടത്തിയതുകൊണ്ടോ അതില്‍ ആരെങ്കിലും തോറ്റതായോ ജയിച്ചതായോ പ്രഖ്യാപിച്ചതുകൊണ്ടോ തീരുന്നതല്ല പ്രശ്നം. പ്രശ്നം അധികാരമുള്ളവര്‍ നടപടിയെടുക്കുന്നില്ല എന്നതാണ്. അധികാരം ആര്‍ക്കാണുള്ളതെന്ന് ഭരണഘടന തന്നെ വ്യക്തമാക്കിയിരിക്കെ അധികാരം കൈയ്യാളുന്ന കേന്ദ്രത്തോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ചെന്നിത്തല ചെയ്യേണ്ടിയിരുന്നത്.

കെ എ വേണുഗോപാലന്‍ ചിന്ത വാരിക 24092010

3 comments:

  1. ലോട്ടറി നടത്തിപ്പും നിയന്ത്രണവും ആരുടെ അധികാരപരിധിയില്‍ എന്നതാണ് ഈ സംവാദത്തിലെ അടിസ്ഥാനപരമായ പ്രശ്നം. ഐസക് പലവട്ടം പറഞ്ഞതും എന്നാല്‍ സതീശന്‍ തീരെ പറയാത്തതുമായ ഒരു കാര്യമുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം പട്ടികയനുസരിച്ച് കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ സംഘടിപ്പിക്കുന്ന ഭാഗ്യക്കുറികള്‍ യൂണിയന്‍ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിനുമാത്രം അധികാരമുള്ള വിഷയങ്ങളാണ് യൂണിയന്‍ ലിസ്റ്റിലുള്ളത്. അതുകൊണ്ടാണ് പരാതികള്‍ കേന്ദ്രത്തിന് കൊടുക്കേണ്ടിവരുന്നത്. മുമ്പ് കേരളം കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴും പരാതികൊടുക്കാന്‍ വേണ്ടി കേന്ദ്രത്തില്‍ പോയത് അതുകൊണ്ടാണ്. അധികാരം കേന്ദ്രത്തിനായിരിക്കെ ഐസക്കും സതീശനും തമ്മില്‍ സംവാദം നടത്തിയതുകൊണ്ടോ അതില്‍ ആരെങ്കിലും തോറ്റതായോ ജയിച്ചതായോ പ്രഖ്യാപിച്ചതുകൊണ്ടോ തീരുന്നതല്ല പ്രശ്നം. പ്രശ്നം അധികാരമുള്ളവര്‍ നടപടിയെടുക്കുന്നില്ല എന്നതാണ്. അധികാരം ആര്‍ക്കാണുള്ളതെന്ന് ഭരണഘടന തന്നെ വ്യക്തമാക്കിയിരിക്കെ അധികാരം കൈയ്യാളുന്ന കേന്ദ്രത്തോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ചെന്നിത്തല ചെയ്യേണ്ടിയിരുന്നത്.

    ReplyDelete
  2. ഒരു കാര്യത്തില്‍ രണ്ടു പേരും ഒരേ അഭിപ്രായക്കാ‍രാണു എന്നാണു എനിക്ക് മനസ്സിലായത്.. ലോട്ടറി ബിസിനസ്സ് മൊത്തം കള്ളത്തരമാണു. ഐസക്കിന്റെ അഭിപ്രായത്തില്‍ സംസ്ഥാനത്തിനു ലോട്ടറി നിരോധിക്കാന്‍ പറ്റില്ലാ എന്നു... ശരിയായിരിക്കാം.. അങ്ങനെയാണേലും.. 1) എന്തിനു പാര്‍ട്ടി ചാനല്‍ കള്ള ലോട്ടറി എജന്റിന്റെ കൈയില്‍ നിന്നും കാശുവാങ്ങി? കോഗ്രസു വാങ്ങിയിട്ടുണ്ടാവും അതവരങ്ങനെയണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ!.. പാവപ്പെട്ടവരുടെ പാര്‍ട്ടി അതിനു കൂട്ട് നില്കരുത് പ്ലീസ്! 2)കൊല്ലങ്ങളായി കള്ളബിസിനസ്സ് നടത്തുന്ന ഒരാളുടെ ഒരാഴ്ചത്തെ ലോട്ടറി റൈഡില്‍ പിടിച്ചത് 70ലക്ഷം! എന്തിനാ ഈ ചവിട്ടു നാടകങ്ങള്‍..?

    ReplyDelete
  3. This comment has been removed by the author.

    ReplyDelete